ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭകാലത്ത് നൽകുന്ന ഒരു വാക്സിൻ നവജാത ശിശുക്കളെ ഗുരുതരമായ ശ്വാസകോശ രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ആശുപത്രി പ്രവേശനം 80 ശതമാനത്തിലധികം കുറയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റെസ്പിറേറ്ററി സിങ്കീഷ്യൽ വൈറസ് (RSV) എന്ന വൈറസ് ജനിച്ചതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുകയും ശ്വാസംമുട്ടൽ, പാൽ കുടിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ് . ഇത് മൂലം യുകെയിൽ ഓരോ വർഷവും 20,000ത്തിലധികം കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ ശ്രദ്ധേയമാകുന്നത്.

2024 മുതൽ ഗർഭിണികൾക്ക് 28 ആഴ്ചയ്ക്ക് ശേഷം ഈ വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുള്ള ആദ്യകാലഘട്ടത്തിൽ മികച്ച സംരക്ഷണം നൽകുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് RSV. ജനിക്കുന്ന കുഞ്ഞുങ്ങളിൽ പകുതിയോളം പേർക്ക് ഈ വൈറസ് ബാധിക്കാറുണ്ടെന്നും ഇത് സാധാരണ ജലദോഷത്തിൽ നിന്ന് ജീവന് ഭീഷണിയാകുന്ന രോഗങ്ങളിലേക്കും മാറാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ഗുരുതരമായി ബാധിക്കുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശത്തിലെ അണുബാധ മൂലം ഓക്സിജൻ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും ഇത് മാതാപിതാക്കൾക്ക് ഏറെ ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറച്ച് കേസുകളിൽ മരണവും സംഭവിക്കുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ട് . ഈ സാഹചര്യത്തിൽ ഗർഭകാല വാക്സിനേഷൻ കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ നിർണായക മുന്നേറ്റമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ .











Leave a Reply