യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് തിരുവനന്തപുരം ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ എം. എസ്. അരുണിന്റെ (33) മൃതദേഹം പൊതുദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിലാണ് പൊതുദർശനം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

പൊതുദർശനത്തിന് ശേഷം അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തി വരികയാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹായത്തോടെ ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതായും യുക്മ മിഡ്‌ലാൻഡ്‌സ് റീജനൽ പ്രസിഡന്റ് ജോർജ് തോമസും സികെസി പ്രസിഡന്റ് ഷിൻസൺ മാത്യുവും അറിയിച്ചു. ക്രമീകരണങ്ങൾക്കായി സികെസി സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ തുടങ്ങിയവരും ഒപ്പമുണ്ട്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അരുണിന്റെ കുടുംബത്തെ സഹായിക്കുവാൻ ആരംഭിച്ച ഫണ്ട് ശേഖരണവും അവസാന ഘട്ടത്തിലാണ്.

ജനുവരി 18നു നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് 19 ന് ഉച്ചകഴിഞ്ഞു പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണ്‍ മരിച്ചതായി കണ്ടെത്തുന്നത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.