കൊച്ചി: ക്വട്ടേഷന്‍ വെളിപ്പെടുത്തിയതിനാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് ക്വട്ടേഷന്‍ തന്നത് ആരാണെന്ന് വെളിപ്പെടുത്തിയതാണ് തന്റെ അവസ്ഥയ്ക്ക് കാരണം. തന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും സുനി പറഞ്ഞു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സുനിയെ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ എത്തിച്ചപ്പോളായിരുന്നു പ്രതികരണം. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് കസ്റ്റഡി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത് ജയിലിലുണ്ടായിരുന്ന ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ജയിലില്‍ ഫോണ്‍ ചെയ്തുവെന്ന് പള്‍സര്‍ സുനി പോലീസിനോട് സമ്മതിച്ചു.

നാദിര്‍ഷായെയും ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ചെന്നാണ് സുനി പറഞ്ഞത്. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി കത്തിലെ വിവരങ്ങളും പൊലീസിനോട് സമ്മതിച്ചു. മൊബൈല്‍ ഫോണില്‍ നിന്നല്ല അപ്പുണ്ണിയെ ആദ്യം വിളിച്ചത്. കൂടുതല്‍ വ്യക്തതയ്ക്കായി പൊലീസ് നാദിര്‍ഷാ, അപ്പുണ്ണി, പള്‍സര്‍ സുനി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നുതന്നെ ഈ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.