യുഎസ് ദേശീയ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ ഒന്നാമതെത്തിയ മലയാളി വിദ്യാര്‍ത്ഥിനി അനന്യ വിനയ് (12) ക്കെതിരെ സിഎന്‍എന്‍ ചാനല്‍ അവതാരകയുടെ വംശീയ പരാമര്‍ശം. കഴിഞ്ഞയാഴ്ച വാഷിങ്ടനില്‍ നടന്ന പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ ഒന്നാമതെത്തിയ അനന്യയെ അവതാരകരായ അലിസിന്‍ കാമിറോടയും ക്രിസ് കോമോയും ചേര്‍ന്നാണ് അഭിമുഖം നടത്തിയത്.

അഭിമുഖത്തിനിടെ കാമിറോടയാണ് അനന്യയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രശസ്തമായ ‘covfefe’എന്ന അസംബന്ധപദത്തിന്റെ സ്‌പെല്ലിങ് ചോദിച്ചത്. അനന്യ അതിന്റെ നിര്‍വചനവും മൂലഭാഷയും ഏതെന്ന് ചോദിച്ചു. വാക്കിന്റെ സ്‌പെല്ലിങ് കണ്ടെത്താന്‍ ആത്മാര്‍ഥമായി പരിശ്രമിച്ച പെണ്‍കുട്ടി ഒടുവില്‍ ‘cofefe’എന്നാണ് സ്‌പെല്ലിങ് പറഞ്ഞത്.

യഥാര്‍ഥ സ്‌പെല്ലിങ് covfefe എന്നാണെന്നു വ്യക്തമാക്കിയ കാമിറോട, ‘ഇത് അസംബന്ധപദമാണ്. അതുകൊണ്ട് ഇതിന്റെ ഉദ്ഭവം യഥാര്‍ഥത്തില്‍ സംസ്‌കൃതം ആണോ എന്നു ഞങ്ങള്‍ക്ക് ഉറപ്പില്ല. സംസ്‌കൃതമായിരിക്കുമല്ലോ നിങ്ങള്‍ പതിവായി ഉപയോഗിക്കുന്നത്’ എന്നുകൂടി കൂട്ടിച്ചേര്‍ത്തു. കാമിറോട നടത്തിയ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.