മുന്‍ റേഡിയോ ജോക്കിയായ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്നത് ആലപ്പുഴ കായംകുളം സ്വദേശിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണെന്നു പ്രത്യക അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇയാളുടെ രേഖാചിത്രം പോലീസ് ഉടന്‍ പുറത്തുവിടും. കൊലയാളി സംഘം സഞ്ചരിച്ച ചുവന്ന മാരുതി സ്വിഫ്റ്റ് കാര്‍ തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചു. കാറിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. കാറില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം രാജേഷിനെ കൊലപ്പെടുത്തുമെന്ന് തന്റെ ഭര്‍ത്താവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് രാജേഷിന്റെ സുഹൃത്തായ ഖത്തറിലുള്ള നര്‍ത്തകി മൊഴി നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് ഇവര്‍ മൊഴി നല്‍കിയത്. കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്താലുടന്‍ ഖത്തറിലുള്ള വ്യവസായിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.

കൊലയാളി സംഘം ഫോണുകള്‍ പരസ്പരം കൃത്യത്തിനുമുമ്പ് ഉപയോഗിച്ചിരുന്നില്ല. വാട്‌സാപ്പ് കോളുകളാണു ഈ നീക്കത്തിനു ഉപയോഗിച്ചത്. അതേസമയം നര്‍ത്തകിയെ ഈ കേസില്‍ പ്രതിയാക്കണമോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടും.  ക്വട്ടേഷന്‍ സംഘത്തിനു കാര്‍ തരപ്പെടുത്തിക്കൊടുത്ത മൂന്നുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ വാടകയ്ക്കു നല്‍കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്‌