പിന്‍വാതില്‍ നിയമനങ്ങള്‍ സി.പി.എമ്മിന്റെ അറിവോടെയെന്ന് അവകാശപ്പെടുന്ന സരിത എസ്.നായരുടെ ശബ്ദരേഖ പുറത്ത്. കമ്മീഷന്‍ പണം പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായി വീതിക്കുമെന്നും സി.പി.എമ്മിന് തന്നെ പേടിയായണന്നുമാണ് തൊഴില്‍തട്ടിപ്പിന് ഇരയായ യുവാവിനോട് സരിത പറയുന്നത്. ശബ്ദരേഖ തന്റേതല്ലെന്നും തട്ടിപ്പില്‍ പങ്കില്ലന്നും സരിത പറഞ്ഞെങ്കിലും പണം ഇടപാടിന്റെ തെളിവുകള്‍ പരാതിക്കാര്‍ പുറത്തുവിട്ടു.

പാര്‍ട്ടി അജണ്ട പ്രകാരം നടത്തുന്നതാണ് പിന്‍വാതില്‍ നിയമനമെന്നാണ് നെയ്യാറ്റിന്‍കര സ്വദേശി അരുണിന് ബെവ്കോയില്‍ നിയമനം ഉറപ്പ് നല്‍കിക്കൊണ്ടുള്ള സംഭാഷണത്തില്‍ സരിത അവകാശപ്പെടുന്നത്. ഒരു കുടുംബത്തിലെ ആള്‍ക്ക് ജോലി നല്‍കിയാല്‍ ആ കുടുംബം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് സരിത പറയുന്നത്. ശബ്ദരേഖ പുറത്തായത് പിന്നാലെ ഇത് തന്റെ ശബ്ദമല്ലന്നും പരാതിക്കാരനെ അറിയില്ലെന്നും ഗൂഡാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസെന്നും വാദിച്ച് സരിതയെത്തി.

എന്നാല്‍ പണം ഇടപാടിന്റെയും വാട്സാപ്പ് ചാറ്റിന്റെയും തെളിവുകള്‍ അരുണ്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 25ന് സരിത അരുണിന് അക്കൗണ്ട് നമ്പര്‍ വാട്സാപ്പ് ചെയ്ത് നല്‍കി. അന്ന് തന്നെ 99,500 രൂപ കൈമാറിയതിന്റെ ബാങ്ക് സ്ളിപ്പുമുണ്ട്. പിന്നീട് പൊലീസില്‍ പരാതി നല്‍കിയ ശേഷം കേസ് പിന്‍വലിക്കാനായി 50,000 രൂപ തിരികെ നല്‍കിയെന്നും അരുണ്‍ പറയുന്നു. സരിതയുടെ പങ്കിന് കൂടുതല്‍ തെളിവുകളുണ്ടെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അരുണ്‍ പറഞ്ഞു. അതേസമയം സരിതയെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു