മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ്‌ നേതാവുമായ സി.എഫ് തോമസിന് വിടചൊല്ലി രാഷ്ട്രീയ കേരളം. ചങ്ങനാശേരി സെൻ്റ് മേരിസ് കത്തീഡ്രലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിലായിരുന്നു.

സംസ്ക്കാരചടങ്ങുകൾ. കുടുംബാംഗങ്ങൾക്കൊപ്പം വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ അടക്കം നിരവധിപേർ സംസ്ക്കാര ശുശ്രൂഷകൾക്ക് സാക്ഷ്യം വഹിച്ചു. സ്പീക്കർ പി.ശ്രീമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മന്ത്രി പി.തിലോത്തമൻ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, കേരള കോൺഗ്രസ്‌ നേതാക്കൾ ആയ പിജെ ജോസഫ്, ജോസ് കെ മാണി തുടങ്ങി നിരവധി നേതാക്കൾ അന്തിമോപചാര മർപ്പിച്ചു.

നാലുപതിറ്റാണ്ടായി നിയമസഭയിൽ സൗമ്യതയുടെ പ്രതിരൂപമായി ചങ്ങനാശേരി മണ്ഡലത്തിന്റെ ശബ്ദമായിരുന്ന സി.എഫ് തോമസിന്റെ വിടവാങ്ങലോടെ കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്രത്തിന്റെ തിരശീല വീണു. എന്നും കെ എം മാണിയുടെ നിഴലായിരുന്ന സിഎഫ് തന്റെ രാഷ്ട്രീയ ആചാര്യനായ കെഎം മാണി വിടചൊല്ലി 18 മാസങ്ങള്‍ക്ക് ശേഷമാണ് ജീവിതത്തിൽ നിന്നും അരങ്ങൊഴിഞ്ഞത്. കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്ത ഭിന്നതയില്‍ ജോസഫ് വിഭാഗത്തോട് അനുഭാവം കാട്ടിയെങ്കിലും ഒടുവിലായി നിയമസഭയില്‍ നടന്ന ബലപരീക്ഷണത്തില്‍ പോലും സിഎഫ് പങ്കെടുത്തിരുന്നില്ല. കടുത്ത അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു സിഎഫ് വിട്ടു നിന്നത്.

ചങ്ങനാശേരി എസ്.ബി സ്കൂള്‍ അധ്യാപകനായിരുന്ന സിഎഫ് തോമസിനെ സജീവ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയത് കെ.എം മാണിയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനായി ഏറെ നാള്‍ സി.എഫ് മാണിസാറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി പ്രവര്‍ത്തിച്ചു. 1964ൽ കേരള കോണ്‍ഗ്രസ് രൂപീകൃതമാകുമ്പോള്‍ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പുകളിലെല്ലാം കെ.എം.മാണിയ്ക്ക് ഉറച്ച പിന്തുണ നല്‍കി. എന്നാല്‍ കെ.എം മാണിയുടെ നിര്യാണത്തോടെ ജോസഫ് പക്ഷത്തേക്ക് നീങ്ങേണ്ടി വന്നു.

2001 ലെ തെരഞ്ഞെടുപ്പില്‍ സിഎഫ് തോമസിനെ മാറ്റി ചങ്ങനാശേരിയില്‍ മത്സരിക്കാന്‍ യുഡിഎഫില്‍ അവകാശ വാദം ഉയര്‍ന്നുവെങ്കിലും നടപ്പായില്ല. തെരഞ്ഞെടുപ്പു വേളയില്‍ എതിരായി പോസ്റ്ററുകള്‍ നിരന്നുവെങ്കിലും സിഎഫ് കുലുങ്ങിയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിഎഫ് അന്ന് പ്രതികരിച്ചത്. 13,041 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് സിഎഫ് വീണ്ടും നിയമസഭയില്‍ എത്തിയത്.

ചങ്ങനാശേരിക്കാര്‍ക്ക് സിഎഫ് എന്നും സാറാണ്. ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ എംഎല്‍എ. നായര്‍ സര്‍വീസ് സൊസറ്റിയുടെയും കത്തോലിക്കാ സഭയിലെ പ്രബല അതിരൂപതയായ ചങ്ങനാശേരി രൂപതയുടെയും ആസ്ഥാനത്തെ ഇടറാത്ത വിജയം സിഎഫ് എന്ന രാഷ്ട്രീയ നേതാവിന്റെ ഉലയാത്ത വ്യക്തിപ്രഭാവത്തിന്റെ പ്രതിഫലനമാണെന്ന് തന്നെ പറയാം. ആഴത്തിലുള്ള വ്യക്തി ബന്ധങ്ങള്‍ സിഎഫിനെ എന്നും പിന്തുണച്ചു. അധികാരത്തിന്റെ ആഡംബരങ്ങളോട് അകന്നു നിന്ന സിഎഫ് എന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേൾക്കുന്ന നേതാവായിരുന്നു. നിയമസഭയിലേക്ക് പോകാൻ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ബാഗും തൂക്കിയുളള സിഎഫിന്റെ വരവ് പ്രദേശവാസികളുടെ മനസിൽ ഇന്നും മായാത്ത ചിത്രമാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ കോട്ടയത്തെ പാര്‍ട്ടി ഓഫീസിലും സിഎഫ് തോമസ് എന്ന ചെയര്‍മാന്റെ മുഴങ്ങുന്ന ശബ്ദം ഏറെ നാള്‍ മാറ്റൊലികൊണ്ടു. 2001 ലെ യുഡിഎഫ് മന്ത്രിസഭയില്‍ പാര്‍ട്ടി ലീഡറായ കെ.എം മാണി രണ്ടാം മന്ത്രിയായി തെരഞ്ഞെടുത്തത് സിഎഫിനെ തന്നെയാണ്. പാര്‍ട്ടി പിളരുമ്പോഴും വിവാദങ്ങളില്‍ ഉലയുമ്പോഴും തികഞ്ഞ സൗമ്യതയോടെയാണ് സിഎഫ് കാര്യങ്ങളെ നേരിട്ടത്.

ചങ്ങനാശേരി ചെന്നിക്കരയില്‍ സി.എഫ്. തോമസ് എന്ന അധ്യാപകന്‍ കോണ്‍ഗ്രസിലൂടെയാണ്് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്്.1964 മുതല്‍ കേരളാ കോണ്‍ഗ്രസില്‍. ഏറെ നാള്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. പിന്നീട് കെ.എം മാണി ചെയര്‍മാന്‍ പദം ഏറ്റെടുത്തതോടെ ഡെപ്യൂട്ടി ചെയര്‍മാനായി. 1980 മുതല്‍ ചങ്ങനാശേരിയുടെ പ്രതിനിധിയാണ് 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായി. തുടര്‍ച്ചയായി 9 തവണ ചങ്ങനാശേരി എം.എല്‍.എയായി. 1980, 82, 87,91, 96, 2001, 2006, 2011, 2016 വര്‍ഷങ്ങളിലും വിജയിച്ചു.