ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് കഴുത്തില്‍ കുരുക്കിട്ട മരിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് മരണപ്പെട്ടു. ഭാര്യയോട് സംസാരിച്ചുകൊണ്ട് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. തൊടുപുഴ ഡയറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്‌സണ്‍ (25) ആണ് മരിച്ചത്.

കഴുത്തില്‍ കുരുക്ക് മുറുക്കിയാണ് ഇയാള്‍ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്ന ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചത്. താന്‍ തൂങ്ങിമരിക്കാന്‍ പോകുകയാണെന്നു പറഞ്ഞതോടെ ഭയന്ന ഭാര്യ ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞ് മറ്റുസുഹൃത്തുക്കളും ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

വിവിധയിടങ്ങളിലുണ്ടായിരുന്ന ജെയ്‌സന്റെ സുഹൃത്തുക്കള്‍ ഫോണില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഹെദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ്‌ഐ ബൈജു പി ബാബുവിനെ വിവരമറിയിച്ചു.

പോലീസ് സംഘം ഇരച്ചെത്തി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്‌സന്റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു.

അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘവും ഫയര്‍ഫോഴ്സും ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴേക്കും ജയ്സണ്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. കെട്ടഴിച്ച് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.