കുവൈറ്റ് സിറ്റി : ഫിലിപ്പീന്‍സ് യുവതിയെ കൊന്ന് കത്തിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗ്സ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരിയില്‍ ഫര്‍വാനിയയിലാണ് സംഭവം. യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാനായി ഫ്‌ളാറ്റിന് തീ ഇടുകയും ചെയ്തുവെന്നാണ് കേസ്. തെളിവുകളുടെ അഭാവത്തില്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഒരു പാക്കിസ്ഥാൻ സ്‌കൂളിന് സമീപമുള്ള ബഹുനില കെട്ടിടത്തില്‍ തീ പിടുത്തം ഉണ്ടാകുകയും ഫിലിപ്പീന്‍സ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുടയുമായിരുന്നു.

തീ പിടുത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തീ പിടുത്തം നടന്നതിന് മൂന്നു ദിവസം മുന്‍പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡുമാണ് അന്വേഷണം മലയാളി യുവാക്കളിലേയ്ക്ക് എത്തിച്ചത്. ഒരു രീതിയിലും ഉള്ള കരുണ ഇവർ അർഹിക്കുന്നില്ല എന്നും അതുകൊണ്ട് ഒരു രീതിയിലും പരോൾ പാടില്ലെന്നും കോടതി ഉത്തരവിട്ടു.