ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ഥികളാണുള്ളത്.

ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് കോട്ടയത്താണ്, 14 പേര്‍. അഞ്ചുപേര്‍ മത്സരിക്കുന്ന ആലത്തൂരാണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികളുള്ളത്. കോട്ടയത്തിന് തൊട്ടുപിന്നിലായി 13 സ്ഥാനാര്‍ഥികളുമായി കോഴിക്കോടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ 12 പേര്‍ വീതവും മത്സര രംഗത്തുണ്ട്.

ആകെ 290 പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മപരിശോധനയില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി 86 പേരുടെ പത്രിക തള്ളി. തുടര്‍ന്ന് 204 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് (തിങ്കളാഴ്ച) പത്തുപേര്‍ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 194 ആയി. ഏപ്രില്‍ 26-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടികയും തയ്യാറായിട്ടുണ്ട്. 2.77 കോടി (2,77,49,159) വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളത്. ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് 6.49 ലക്ഷം (6,49,833) വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.