യുകെയിൽ “ഇൻഡോർ“ സാഹചര്യങ്ങളിൽ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻ വലിക്കുന്നതിൻ്റെ അവസാന ഘട്ടം തുടങ്ങുന്ന ജൂലൈ 19 നു ശേഷം ആളുകൾ ഇൻഡോർ, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു.

കേസുകൾ വർദ്ധിച്ചിട്ടും ആസൂത്രണം ചെയ്ത പ്രകാരം ജൂലൈ 19 ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സഹാവി ദി ഗാർഡിയനോട് വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിൽ മുഖത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധന ജൂലൈ 19 മുതൽ ഇല്ലാതാകുമെങ്കിലും തുടർന്നും മാസ്ക് ഉപയോഗം തുടരണമെന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും സഹാവി കൂട്ടിച്ചേർത്തു.

അതേസമയം ജൂലൈ 19 അടുക്കുന്തോറും രാജ്യത്തെ കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളിൽ ക്രമമായ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ ആഴ്ചയിൽ കേസുകളും 30 ശതമാനം ഉയർന്നു 32,367 വരെ എത്തി. ജൂലൈ 19 ന് പൂർണമായും ലോക്കഡോൺ ഒഴിവാക്കി ജീവിതം സാധാരണ നിലയിലാക്കരുതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടും പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാതന്ത്ര പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണ്.

ചൊവ്വാഴ്ച വരെയുള്ള ഒരാഴ്ചയ്ക്കിടെ ആശുപത്രി പ്രവേശനങ്ങൾ 57.3 ശതമാനം ഉയർന്നു. മാർച്ച് ആദ്യം മുതലുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 32,367 കോവിഡ് കേസുകൾ കൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച ഇത് 24,855 ആയിരുന്നു. നാലാം ദിവസമാണ് യുകെയിൽ തുടർച്ചയായി 30,000 ത്തിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.