ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കമ്പനികൾ ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വം കാരണം പുതിയ നിക്ഷേപങ്ങളും നിയമനങ്ങളും താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് വ്യവസായ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഊർജവിലയും ഇന്ധനച്ചെലവും ഉയർന്നതോടെ കമ്പനികൾ പുതിയ പദ്ധതികളിൽ നിന്ന് ചെലവ് നിയന്ത്രണത്തിലേക്ക് മാറുകയാണെന്ന് സർവേകൾ സൂചിപ്പിക്കുന്നു. അക്കൗണ്ടൻസി സ്ഥാപനമായ ബിഡിഒയുടെ പഠനത്തിൽ പകുതിയിലധികം ഇടത്തരം കമ്പനികൾ ഇന്ധനച്ചെലവും വിതരണ ശൃംഖല പ്രശ്നങ്ങളും ഏറ്റവും വലിയ വെല്ലുവിളികളാണെന്ന് വ്യക്തമാക്കി.

തൊഴിൽ മേഖലയിലും പ്രതിസന്ധിയുടെ സൂചനകൾ ശക്തമാണ്. റിക്രൂട്ട്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് കോൺഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിലിൽ യുകെയിലെ ജോലി ഒഴിവുകൾ 7.7 ശതമാനം കുറഞ്ഞ് 7.11 ലക്ഷം ആയി. പൈലറ്റുമാർ, ട്രാവൽ ഏജന്റുമാർ, ട്രെയിൻ ഡ്രൈവർമാർ തുടങ്ങിയ മേഖലകളിലാണ് ഇടിവ് കൂടുതൽ രേഖപ്പെടുത്തിയത്. അതേസമയം നാനിമാർ, സെയിൽസ് എക്സിക്യൂട്ടീവുകൾ, കൊറിയർ സേവനങ്ങൾ എന്നിവയിൽ നിയമന ആവശ്യകത വർധിച്ചതായും റിപ്പോർട്ട് പറയുന്നു.

ഇതിനിടെ ചില കമ്പനികൾ വിദേശ വിതരണ ശൃംഖലകളിലുള്ള ആശ്രയം കുറയ്ക്കാൻ യുകെയിലെ തന്നെ വിതരണക്കാരെ മുൻഗണന നൽകാൻ ആലോചിക്കുന്നതായും ബിഡിഒ വ്യക്തമാക്കി. ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വം വർധിക്കുന്ന സാഹചര്യത്തിൽ ഉൽപ്പാദനം നാട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് നിർമ്മാണ മേഖലയ്ക്ക് ചില നേട്ടങ്ങൾ നൽകാമെന്നാണ് വിലയിരുത്തൽ.










Leave a Reply