ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞി ഇന്ന് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു – രാജപദവിയുടെ സപ്തതി. 1952 ഫെബ്രുവരി ആറിന് രാജ്ഞിയായ എലിസബത്തിന് ഇപ്പോൾ 95 വയസ്സുണ്ട്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. ജൂണിൽ 4 ദിവസം നീളുന്ന പൊതു ആഘോഷച്ചടങ്ങുകളുണ്ടാകും.

63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നു. പല യൂറോപ്യൻ നാടുകളിലെയും രാജകുടുംബാംഗങ്ങൾ കാലം മാറിയതനുസരിച്ച് പദവി ഉപേക്ഷിച്ചെങ്കിലും, 1000 വർഷം പിന്നിട്ട സംവിധാനം ബ്രിട്ടനിൽ ഇപ്പോഴും നിലനിൽക്കുന്നു, ഏറെക്കുറെ ജനപ്രിയമായിത്തന്നെ. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.

ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു.

എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജാധികാരത്തിലിരുന്നത് സ്വാസിലാൻഡിലെ സൊഹൂസ രാജാവാണ് – 1899 മുതൽ 1982 വരെ 82 വർഷവും 254 ദിവസവും. ആധുനിക കാലത്ത് തായ്‍ലൻഡിലെ ഭൂമിബോൽ അതുല്യതേജ് 1946 മുതൽ 2016 ൽ മരിക്കുന്നതു വരെ രാജാവായിരുന്നു. 126 ദിവസം കൂടി പിന്നിട്ടാൽ എലിസബത്ത് രാജ്ഞി അതുല്യതേജിനെ മറികടക്കും.

ഔദ്യോഗിക ചുമതലകൾ വഹിക്കുന്നുണ്ടെങ്കിലും എലിസബത്ത് രാജ്ഞി സമീപകാലത്തായി പൊതുചടങ്ങുകളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രിയിൽ ഒരു രാത്രി പ്രവേശിപ്പിച്ചിരുന്നു. അസുഖമെന്താണെന്ന കാര്യം പുറത്തു വിട്ടിട്ടില്ല.