സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളിടാതെ സ്‌ക്രീന്‍ ഷോട്ടുകളും ചിത്രങ്ങളും മാത്രം പങ്കുവച്ചാണ് നടന്‍ വിനായകന്‍ പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും അത് വിവാദമായി മാറാറുണ്ട്. അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വലിയ വാര്‍ത്തയായിരുന്നു. തെറിയുടെ പൂരമായിരുന്നു പോസ്റ്റില്‍.

സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ നടന്‍ പിന്‍വലിച്ചു. എങ്കിലും പിന്നാലെ പോണ്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. മൊബൈല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല പോലെ, പടുവിഡ്ഢി എന്നൊക്കെയാണ് പോസ്റ്റിന്് കമന്റുകള്‍ വന്നിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെ സംബന്ധിച്ചുള്ള പ്രതികരണമാണ് പോസ്റ്റുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. തെറി വാക്കുകളും അശ്ലീല പദപ്രയോഗങ്ങളും ഏറെ ഉപയോഗിച്ച ചുരുളി സിനിമയിലെ സംഭാഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ചിത്രം പിന്‍വലിക്കണം, സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ വിനായകന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുളിയെ സംബന്ധിച്ച വിഷയത്തില്‍ ലിജോയെ പരോക്ഷമായി പിന്തുണച്ചു കൊണ്ടാണ് വിനായകന്റെ പോസ്റ്റുകള്‍ എന്നാണ് പ്രേക്ഷകരുടെ പക്ഷം.