വിശ്വാസികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരെയാണ് ട്രാന്‍സ് എന്ന സിനിമ വിമര്‍ശിച്ചതെന്ന് തിരക്കഥാകൃത്ത് വിന്‍സന്റ് വടക്കന്‍. ട്രാന്‍സില്‍ പെന്തക്കോസ്ത് സഭയെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ഏതെങ്കിലും സഭയെ ഇകഴ്ത്താനും പുകഴ്ത്താനും നോക്കിയിട്ടില്ല. അഭിമുഖത്തില്‍ വിന്‍സന്റ് വടക്കന്‍ പറയുന്നു.

ഞാന്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നാണ്, ഞാന്‍ മത വിശ്വാസിയുമാണ്. ഞാന്‍ അവിശ്വാസിയാണോ എന്ന് പലരും ചോദിക്കുന്നത് കണ്ടു, ഞാന്‍ പള്ളിയില്‍ പോകുന്നയാളാണ്. പക്ഷേ വിശ്വാസത്തെ വില്‍പ്പനച്ചരക്കാക്കി പണം ഉണ്ടാക്കാന്‍ നോക്കുന്നതിനെയാണ് എതിര്‍ക്കണമെന്ന് തോന്നിയത്. മതവും വിശ്വാസവും രണ്ടും രണ്ടാണ്.

ഒരു പെന്തക്കോസ്ത് പാസ്റ്റര്‍ അല്ല ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ജോഷ്വാ കാള്‍ട്ടന്‍. ഒരു സ്വകാര്യ ട്രസ്റ്റ് നടത്തുന്ന സഭയുടെ പാസ്റ്റര്‍ ആണ് കഥാപാത്രം. യേശുക്രിസ്തു എന്ന് അവകാശപ്പെട്ട് സ്വയംപ്രഖ്യാപിത ദൈവമായി വന്നവര്‍ വിദേശത്തൊക്കെയുണ്ട്.

പരസ്യചിത്രരംഗത്ത് നിന്നാണ് വിന്‍സന്റ് വടക്കന്‍ സിനിമയിലെത്തിയത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന സിനിമക്കെതിരെ ഐഎംഎ ഉള്‍പ്പെടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും തിരക്കഥാകൃത്ത് മറുപടി നല്‍കുന്നുണ്ട്.