ഷാർജ ∙ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് യുഎഇയിലെത്തുന്ന ഇന്ത്യൻ തൊഴിലാളികളുടെ ദുരിത കഥ തുടരുന്നു. ഏറ്റവുമൊടുവിൽ, ഷാർജ ഖാലിദ് തുറഖമത്തോടു ചേർന്നുള്ള കോർണിഷിൽ ഇരുപതിലേറെ ഇന്ത്യക്കാർ ഭക്ഷണമോ മറ്റോ ഇല്ലാതെ കടുത്ത ചൂടു സഹിച്ച് നാളുകൾ തള്ളിനീക്കുന്ന കാഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയ യുവാക്കളാണ് എന്തു ചെയ്യമമെന്നറിയാതെ അൽ മജർറ കോർണിഷിലെ റാഡിസൺ ബ്ലൂ ഹോട്ടലിനടുത്തെ പള്ളിക്കരികിലെ പുൽമേട്ടിൽ തുണി വിരിച്ച് മരത്തിനു ചുവട്ടിൽ കിടന്ന് രാപ്പലുകൾ ചെലവിടുന്നത്. ലക്നോ സ്വദേശി കുന്ദർ ഷാ (22), ബിഹാര്‍ സ്വദേശികളായ വിക്കി (23), രഞ്ജിത് യാദവ് (24), മുഹമ്മദ് യൂനസ് (24), അഹമദ് (22), സമീൽ അൻസാരി (24), പഞ്ചാബ് സ്വദേശി വിക്കി (22) തുടങ്ങിയവർ ഇവരിൽ ചിലർമാത്രം. എന്തെങ്കിലും ഭക്ഷണം കിട്ടുമോ എന്നറിയാൻ തമിഴ്നാട്ടുകാരായ ചിലർ അവിടെ നിന്ന് പോയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.

ഏജന്റിന് ഒരു ലക്ഷത്തോളം രൂപ നൽകിയാണ് പലരും സന്ദർശക വീസയിൽ ഇവിടെ എത്തിയിട്ടുള്ളത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ഏജന്റുമാരാണ് യുഎഇയിലെ വിവിധ കമ്പനികളുടെ പേരിൽ ഇവർക്ക് സന്ദർശ വീസ നൽകി പറഞ്ഞയക്കുന്നത്. കമ്പനികളിൽ മികച്ച ശമ്പളത്തിന് ഹെൽപർ ജോലി, താമസം, ഭക്ഷണം, ട്രാൻസ്പോർടേഷൻ തുടങ്ങിയവ ഇവർ വാഗ്ദാനം ചെയ്യുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യുവാക്കൾ ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ചാണ് പലരിൽ നിന്നും കടം വാങ്ങിയും വീട്ടുകാരുടെയും ബന്ധുക്കളുടെയും പൊൻതരി പണയം വച്ചും ബാങ്ക് വായ്പയെടുത്തും ഉത്തരവാദിത്തത്തിന്റെ ഭാരവും പേറി വിമാനം കയറിയത്. എന്നാൽ ഇവിടെയെത്തിയപ്പോൾ ഇവരെ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഒടുവിൽ പരിചയക്കാരുടെ സഹായത്താൽ ചിലർ ചില കമ്പനികളിൽ ജോലിക്ക് കയറിയെങ്കിലും ശമ്പളം ലഭിക്കാത്തതിനാലും തൊഴിൽ വീസയിലേയ്ക്ക് മാറ്റാത്തതിനെതുടർന്നും അവിടെ നിന്ന് പുറത്തുചാടുകയായിരുന്നു. പലരുടെയും സന്ദർശക വീസാ കാലാവധി കഴിഞ്ഞ് മാസങ്ങളായി. വൻതുക പിഴ ഒടുക്കേണ്ടതിനാൽ നാട്ടിലേയ്ക്ക് പോകാനുള്ള വഴികളും അടഞ്ഞു.

കോർണിഷിൽ രാപ്പകലുകൾ ചെലവിടുന്ന ഇന്ത്യൻ യുവാക്കളിൽ ഭൂരിഭാഗവും മാസങ്ങൾക്ക് മുൻപാണ് ഇവിടെ എത്തിയത്. ഇവരുടെ ദുരവസ്ഥ കണ്ട് ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ചു നൽകിയാൽ ഒരു നേരത്തേയ്ക്ക് ഒപ്പിക്കും. പതിവായി ഇവിടെയെത്തുന്ന പാക്കിസ്ഥാനി യുവാവ് ഷംസീർ ആലം തങ്ങൾക്ക് ഇടയ്ക്കിടെ റൊട്ടി കൊണ്ടുത്തരുമെന്നും അതുമാത്രമാണ് ഭക്ഷണമെന്നും കുന്ദർ ഷാ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇതുപോലെ വീസാ ഏജന്‍റിന്റെ ചതിയിൽപ്പെട്ട് പട്ടിണിയും പരിവട്ടവുമായി കഴിയുന്ന യുവതികളടക്കമുള്ള ഇന്ത്യക്കാർ ഒട്ടേറെയുണ്ട്. നാട്ടിൽ അധികൃതരുടെ ഒത്താശയോടെയാണ് ഏജന്റുമാർ പണം പിടുങ്ങി പാവങ്ങളെ വഞ്ചിക്കുന്നത്. ഇവിടെയെത്തിയാലോ തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ ദുരിതത്തിലുമാകുന്നു. മാധ്യമ വാർത്തകൾ കണ്ട് മനസിൽ കരുണ വറ്റിയിട്ടില്ലാത്ത മലയാളികളടക്കം ചിലർ ചെന്നു കണ്ട് നൽകുന്ന ഭക്ഷണവും മറ്റു സഹായവുമാണ് ഇവര്‍ക്ക് പിന്നീട് രക്ഷയാകുന്നത്. എങ്കിലും കടം വാങ്ങിയ പണം തിരിച്ചു നൽകാതെ നാട്ടിലേയ്ക്ക് പോയാലുള്ള അവസ്ഥയോർത്ത് പലരും ആശങ്കയിലാകുന്നു.