അടുത്തിടെ വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണു വിതുര കേസില്‍ ജഗതിയെ കുടുക്കിയത് എന്നു ഭാര്യ ശോഭയുടെ വെളിപ്പെടുത്തല്‍. ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ ഒരു വനിത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ സംഭവത്തെക്കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ.

വിതുര കേസിൽ പ്രതിയായപ്പോൾ എന്നോടു പറഞ്ഞു, ‘ഇതു കള്ളക്കേസാണ്.’ അത് എനിക്കു പൂർണ വിശ്വാസമായിരുന്നു. അടുത്തിെട വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയിൽ കുങ്കുമക്കുറി തൊട്ട, അച്ചാർ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാൾ’ എന്ന പെൺകുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാർ എന്ന് പ്രതിപ്പട്ടികയിൽ എഴുതി ചേർത്തത്. മലയാളത്തിലെ സുപ്രസിദ്ധ സിനിമാതാരത്തിന്റെ പേര് ആ പെൺകുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും.

കേസിൽ ഉൾപ്പെടുത്താതിരിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നൽകാൻ തയാറല്ലെന്നു പറഞ്ഞു ചേട്ടൻ. ആദ്യം ഇരുപത്തിമൂന്നാം പ്രതിയായിരുന്നു. പിന്നീടാണ് മുന്നോട്ടു കയറ്റിയത്. കൈക്കൂലി ചോദിച്ചതിനെക്കാൾ പണം കേസു നടത്താൻ ചെലവായി. പക്ഷേ, സത്യം തെളിഞ്ഞ ആശ്വാസമായിരുന്നു എന്നും ശോഭ പറയുന്നു.