വെറും 3 മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു; പുത്തുമലയുണ്ടായിരുന്നിടത്തു വലിയൊരു പുഴയൊഴുകി. 5 കിലോമീറ്റർ നീളത്തിൽ, 100 ഏക്കറോളം വിസ്തൃതിയിൽ ആ ഗ്രാമം ഒരു െചളിത്തടാകമായി. ”ഇവിടെയൊരു മസ്ജിദുണ്ടായിരുന്നു, ഇവിടെയൊരു അമ്പലമുണ്ടായിരുന്നു, ഇതാണ് ഞങ്ങൾ ചായ കുടിക്കാനെത്തിയിരുന്ന കന്റീൻ, ഇതു കുട്ടികളുടെ കളിസ്ഥലം”….മണ്ണിൽപുതഞ്ഞുപോയ കരിങ്കൽത്തറകൾ ചൂണ്ടിക്കാട്ടി പുത്തുമലക്കാർ പറഞ്ഞുതന്നു. അപ്പോഴും അവരാരും പുറമേ കരയുന്നുണ്ടായിരുന്നില്ല. മഹാദുരന്തങ്ങൾ ചില മനുഷ്യരെ നിസംഗരാക്കുന്നതാവാം. കാണാനെത്തിയ ഓരോരുത്തരോടും അവർ ഓടിനടന്ന് ആ ഗ്രാമത്തിന്റെ കഥ പറയുകയാണ്.

Image result for puthumala

ചിലർ പഴയ പുത്തുമലയുടെ ചിത്രങ്ങൾ കാണിച്ചുതരുന്നു. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട സുന്ദരമായ നാട്. ഒരു വശത്തു വനമാണ്. മുകളിലായി പച്ചക്കാട് ഗ്രാമം. അവിടെയുണ്ടായിരുന്ന വീടുകളോടു ചേർന്നാണ് ഉരുൾപൊട്ടിയത്.

Image result for puthumala

നിലയ്ക്കാത്ത കൊടുംമഴയായിരുന്നു ആദ്യം. തൊട്ടുപിന്നാലെ മലകളിടിച്ചെത്തിയ പ്രളയജലം ഗ്രാമത്തെയാകെ തുടച്ചുനീക്കി. കല്ലും മണ്ണും മരങ്ങളും വലിയ സ്ഫോടനശബ്ദത്തോടെ താഴേക്കുകുത്തിയൊലിച്ചു. രണ്ടുതവണയാണ് ഉരുൾപൊട്ടിയത്. മഹാദുരന്തത്തിന്റെ ഉണങ്ങാത്ത മുറിവുംപേറി ചില മരങ്ങൾ മാത്രം തലയുയർത്തി നിൽപ്പുണ്ട്. ചെളിയിൽ മുങ്ങിയ കാറുകൾ. വലിയൊരു ടാർ മിക്സിങ് യൂണിറ്റ് തലകീഴായി മറിഞ്ഞിരിക്കുന്നു.

വീടുകളിരുന്നിടത്തു വലിയ പാറകളും ഭീമൻ മരത്തടികളും. അവയ്ക്കിടയിൽനിന്നു ചെളിയിൽപ്പുതഞ്ഞ് ഒരു പശു ജീവനോടെ കയറിവന്നു. ആളൊഴിഞ്ഞ പാടികളിൽ ആർക്കോവേണ്ടി കാവലിരിക്കുകയാണ് ഒരു വളർത്തുനായ. പക്ഷേ, ഇനി ഈ ദുരന്തഭൂമിലേക്ക് ആരും മടങ്ങിവരാനില്ല. അവരുടെ ഗ്രാമം ഭൂപടത്തിൽനിന്നേ ഇല്ലാതായിരിക്കുന്നു.