വിമാനത്തിന്റെ ചിറക് കെഎസ്‌ആർടിസി ബസിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് ബസിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസിന്റെ മുൻവശം പാടേ തകർന്നു. ബുധനാഴ്‌ച പുലർച്ച ബാലരാമപുരം ജംഗ്‌ഷനിലായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറടക്കം അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചുകയക്കുകയായിരുന്നു.

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിച്ചിരുന്ന എ-320 വിമാനം ഇനിയും ഉപയോഗിക്കാൻ കഴിയില്ലെന്ന് കണ്ട് നാല് വർഷത്തോളം തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാംഗർ യൂണിറ്റിന് സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇതിനുമുൻപ് 30 വർഷത്തോളം സർവീസ് നടത്തിയ വിമാനമാണിത്.

ആക്രിയായി വിറ്റ വിമാനത്തിനെ 75 ലക്ഷം രൂപയ്‌ക്ക് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് സ്വന്തമാക്കുകയായിരുന്നു. വിമാനം വിവിധ ഭാഗങ്ങളാക്കി നാലോളം വാഹനങ്ങളിലാണ് ഇത് ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനിടെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ ട്രെയില‌ർ ലോറിയുടെ ഡ്രൈവർ ഉടൻ ഇറങ്ങിയോടി. ഇതോടെ വലിയ ബ്ളോക്കാണ് സ്ഥലത്തുണ്ടായത്. ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങിയ മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് ലോറി സ്ഥലത്തുനിന്നും മാറ്റുന്നത്.