കൊച്ചി: കൊച്ചി മെട്രോയുടെ ട്രെയിനുകളില്‍ വനിതകള്‍ക്ക് സീറ്റ് സംവരണം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയൊരു യാത്രാ സംസ്‌കാരം നടപ്പിലാക്കാനാണ് ശ്രമമെന്നും കമ്പനി വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂര്‍വമായി തന്നെ കൈക്കൊണ്ടതാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിനെയടക്കം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മെട്രോയില്‍ പ്രത്യേകം സീറ്റുണ്ടെന്നും കുട്ടികളെ എടുത്തുകൊണ്ട് വരുന്നവര്‍ക്കും ഇത് ലഭ്യമാണെന്നും കെഎംആര്‍എല്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഡല്‍ഹി മെട്രൊയടക്കമുളള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണമുണ്ടെന്നാണ് വനിതാകമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.
കൊച്ചി മെട്രൊയില്‍ സ്ത്രീകള്‍ക്ക് 33.33 ശതമാനം സീറ്റ് സംവരണം നല്‍കണം. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.