ന്യൂസ് ഡെസ്ക് മലയാളം യുകെ

പകർച്ചവ്യാധികൾക്കെതിരെ കൈകോർക്കാൻ പാൻഡെമിക് ട്രീറ്റിയിൽ ചേരാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. ഇനി വരുന്ന പകർച്ചവ്യാധി കോവിഡിനെക്കാൾ 20 മടങ്ങ് മാരകമായ ഒന്നായിരിക്കും എന്ന മുന്നറിയിപ്പും സംഘടന നൽകി. മെയ് മാസത്തോടെ രാജ്യങ്ങൾ കരാറിൽ ഒപ്പിടണമെന്നും ഇല്ലെങ്കിൽ ഇത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരത ആകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡോർസ് ഗെബ്രിയേസസ് പറഞ്ഞു.

ഇനി ഒരു പകർച്ചവ്യാധി ലോകം മുഴുവൻ പൊട്ടിപുറപ്പെടുന്നതിന് മുൻപ് തന്നെ അതിനെ അടിച്ചമർത്തണമെന്നും അതിനായി രാജ്യങ്ങൾ കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലയളവിൽ രാജ്യങ്ങൾ ഒന്നും തന്നെ അത്തരത്തിലുള്ള ഒരു പകർച്ചവ്യാധിക്കായി തയ്യാറെടുപ്പുകൾ എടുത്തിരുന്നില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി ഒരു മഹാമാരി എപ്പോൾ ഉണ്ടാകുമെന്നും പറയാൻ സാധിക്കില്ല.

ലോകമാകമാനം പകരാൻ സാധ്യത ഉള്ള അടുത്ത പകർച്ചവ്യാധിയായ ഡിസീസ് x നെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ലോകാരോഗ്യ സംഘടനാ ഇപ്പോൾ. ഇത് എബോള, സാർസ് അല്ലെങ്കിൽ സിക്ക വൈറസ് പോലെ തന്നെ അപകടസാധ്യതയുള്ളതാണെന്നാണ് നിഗമനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കോവിഡ് പാൻഡെമിക് 7 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായിരുന്നു. പുതിയ നീക്കം ഇത്തരത്തിലുള്ളൊരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാൻ കാരണമാകും. 2021-ൽ നിർദ്ദേശിക്കപ്പെട്ട കരാറിൻെറ കരട് സംബന്ധിച്ച ചർച്ചകൾ 2022 ഒക്ടോബറിൽ ആരംഭിച്ചിരുന്നു.