തിരുവനന്തപുരം: മൂന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ തുടര്‍ച്ചയായ അറസ്റ്റുകള്‍ക്കും അന്വേഷണത്തിനും പിന്നാലെ കൃത്യം നടത്തിയ പ്രധാന പ്രതി അലിഭായിയെ കണ്ടെത്താനായത് കേരളാ പോലീസിന് നേട്ടമാകുന്നു. കൃത്യം നടത്തി ബാംഗ്‌ളൂര്‍ വഴി നേപ്പാളിലേക്കും അവിടെ നിന്നും ഖത്തറിലേക്കും അലിഭായി കടന്നു എന്ന് കണ്ടെത്താനായതാണ് പോലീസിന് കേസില്‍ നിര്‍ണ്ണായകമായ നേട്ടം സ്വന്തമാക്കാന്‍ സഹായകരമായത്.

രാജേഷിന്റെ ഖത്തറിലെ വനിതാസുഹൃത്തിന്റെ ഭര്‍ത്താവിന്റെ സഹായിയും ജിംനേഷ്യം ട്രെയിനറുമായ അലിഭായിയാണ് മുഖ്യപ്രതിയെന്നും ക്വട്ടേഷന്‍ സ്വീകരിച്ചാണ് കൊല നടത്തിയതെന്നും തിരിച്ചറിഞ്ഞ പോലീസ് അലിഭായിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് ഇയാള്‍ ഖത്തറില്‍ തിരിച്ചെത്തിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഖത്തറില്‍ ഇന്‍ര്‍പോളിനെ വരെ ഉപയോഗിച്ചുള്ള ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കിയാണ് അലിഭായിയെ നാട്ടില്‍ എത്തിച്ചതും കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതും.

കൃത്യം നടത്തി ഗള്‍ഫില്‍ തിരിച്ചെത്തിയ അലിഭായിയെ നാട്ടിലെത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാരിലും അവിടുത്തെ പോലീസിലും ശക്തമായ സമ്മര്‍ദ്ദം തന്നെ കേരളാ പോലീസ് സൃഷ്ടിച്ചിരുന്നു. വിസ റദ്ദാക്കാന്‍ സ്‌പോണ്‍സറോട് ആവശ്യപ്പെടുകയും ഇയാളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന സമ്മര്‍ദ്ദ സാഹചര്യത്തിലാണ് അലിഭായിയെ തിരുവനന്തപുരത്ത് എത്തിച്ചത്.

കേസില്‍ ആദ്യം ഇരുട്ടില്‍ തപ്പിയെങ്കിലും പിന്നാലെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവരികയും പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത് പോലീസിന് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. അലിഭായി ഇന്ന് നാട്ടിലെത്തുമെന്ന് നേരത്തേ മണത്തറിഞ്ഞ പോലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇയാളെ ഉടന്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.