Sports

രോഹിത് ശർമ്മയുടെ പരുക്കിനെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്നില്ല എന്ന് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയതിനു പിന്നാലെ വിശദീകരണവുമായി ബിസിസിഐ. രോഹിത് നാട്ടിലേക്ക് മടങ്ങിയത് അസുഖബാധിതനായ പിതാവിനെ കാണാനാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.

പിതാവിനെ കാണാൻ മുംബൈയിലെത്തിയ രോഹിത് പിതാവിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ടതോടെയാണ് എൻസിഎയിലേക്ക് പോയത്. ഡിസംബർ 11ന് രോഹിതിൻ്റെ ഫിറ്റ്നസ് പരിശോധിക്കും. പരിശോധനക്ക് ശേഷം അദ്ദേഹം ടെസ്റ്റ് പരമ്പരയിൽ കളിക്കുമോ എന്നതിനെപ്പറ്റി തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.

രോഹിതിൻ്റെ അവസ്ഥ എന്താണ് എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിക്കുക എന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നുമാണ് കോലി വിഷയത്തിൽ പ്രതികരിച്ചത്. പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകൻ്റെ പ്രതികരണം.

പരുക്കിനെ തുടർന്ന് പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന് സമയത്ത് ഓസ്ട്രേലിയയിൽ എത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അങ്ങനെയെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല. 11നു നടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ താരം പാസ് ആയാലും ഓസ്ട്രേലിയയിലെ ക്വാറൻ്റീൻ നിബന്ധനകളുടെ പശ്ചാത്തലത്തിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിനു കഴിയില്ല.

ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ലോകം ഒന്നടങ്കം തേങ്ങുകയാണ്. ഇപ്പോള്‍ കണ്ണീരോടെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഐഎം വിജയന്‍. തന്റെ ഇടത്തേക്കാലില്‍ മറഡോണയെ പച്ചകുത്തിയ കട്ട ആരാധകനാണ് ഐഎം വിജയന്‍. മറഡോണയുടെ വിയോഗം ഞെട്ടലോടെയാണ് വിജയന്‍ കേട്ടത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.

ഐഎം വിജയന്റെ വാക്കുകള്‍;

‘ലോകത്തില്‍ രണ്ട് ആള്‍ക്കാരെയുള്ളൂ ഫുട്‌ബോളില്‍. രാജാവാരാണ് എന്ന് ചോദിച്ചാല്‍ പെലെ എന്നേ പറയൂ. പക്ഷേ എന്നാല്‍ ദൈവം ആരാണ് എന്ന് ചോദിച്ചാല്‍ മറഡോണ എന്നേ പറയൂ. ആ ദൈവം നമ്മേ വിട്ടുപോകുന്നു എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ആശുപത്രി വിട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്നെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. രണ്ട് മിനുറ്റ് അദേഹത്തിനൊപ്പം കളിക്കാന്‍ ഭാഗ്യം കിട്ടിയ ആളാണ് ഞാന്‍.

ഞാന്‍ അര്‍ജന്റീനന്‍ ആരാധകനായിരുന്നില്ല. എന്നാല്‍ 1986 ലോകകപ്പിലെ മറഡോണയുടെ കളി കണ്ട് ആരാധകനായതാണ്. ഇപ്പോഴും അത് തുടരുന്നു. മറഡോണ കാരണമാണ് ഞാന്‍ അര്‍ജന്റീന ആരാധകനായത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കും മറഡോണയെ ഇഷ്ടപ്പെടുന്നവര്‍ക്കും തീരാനഷ്ടമാണിത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയത്. കൈകൊണ്ട് ഗോളടിച്ചു, അതുകഴിഞ്ഞ് മൈതാന മധ്യത്തുനിന്ന് അഞ്ചുപേരെ ഡ്രിബിള്‍ ചെയ്ത് ഗോളടിച്ചു. ഒരിക്കലും അത് മറക്കാന്‍ കഴിയില്ല. മറഡോണയുടെ സ്‌കില്‍ പഠിക്കാന്‍ നോക്കിയിരുന്നു. അത് അദേഹത്തിനേ പറ്റുകയുള്ളൂ. കളിക്കളത്തിലെ മറഡോണയെ മാത്രമേ നമുക്ക് നോക്കിയാല്‍ മതി. മൈതാനത്തെ മറഡോണയെ തന്നെ നമുക്ക് പഠിക്കാന്‍ കഴിയില്ല.

ഇടത്തേ കാലില്‍ മറഡോണയെ ടാറ്റു കുത്തിയിട്ടുണ്ട്. അങ്ങനെയൊരു ആളെ കാണാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. കാരണം മറഡോണ കണ്ണൂരില്‍ വന്നപ്പോള്‍ ആദ്യം അഞ്ചാറ് മണിക്കൂര്‍ കാത്തിരുന്നിട്ടും കാണാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് അദേഹത്തിനൊപ്പം പന്ത് തട്ടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്’

ഇന്നലെ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഡ്രൈവർ ആയി 9 വർഷം ജോലി ചെയ്ത മലയാളിയുടെ കുറിപ്പ് വൈറൽ. കേരളത്തിലെ അർജൻ്റീന ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ അർജൻ്റീന ഫാൻസ് കേരള എന്ന ഗ്രൂപ്പിൽ സുലൈമാൻ അയ്യയ എന്ന യുവാവ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നത്. തന്റെ എല്ലാ ജീവിത സാഫല്യത്തിനും കാരണം ഡീഗോ ആണെന്നാണ് അദ്ദേഹം പറയുന്നത്.

സുലൈമാൻ്റെ കുറിപ്പ്:

ഓർമ്മകളെ തനിച്ചാക്കി, കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു..!!!!

2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് ഏയർപ്പോട്ടിൽ നിന്നും ദുബായ് പാം ജുമൈറ ശാബീൽ സാറായി 7 സ്റ്റാർ ഹോട്ടലിലേക്കായിരുന്നു എൻ്റെ ഡീഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായിൽ സ്ഥിരം താമസമാക്കിയ എൻ്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വർഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിൻ്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്നേഹത്തോടെ ‘സുലൈ’ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എൻ്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യ ത്തിനും കാരണക്കാരൻ. 2018 ജൂൺ 5 ന് ദുബായിൽ നിന്ന് താൽക്കാലമായി വിടപറയുമ്പോൾ ദുബായ്ഏ യർപ്പോർട്ടിലെ വിഐപി ലോഞ്ചിൽ നിന്നും തന്ന അവസാന സ്നോഹ ചുംബനം മറക്കാനാകാത്ത ഓർമ്മയായി ഞാൻ സൂക്ഷിക്കുന്നു. ഒക്ടോബറിലെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ അവസാനാ വാക്ക് മറക്കാതെ ഓർമ്മകളിൽ, ‘സുലൈ ഐ മിസ് യൂ.’

ഇനി ആ ശബ്ദം ഇല്ല. ഓർമ്മകളിൽ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ. എൻ്റെയും കുടുബത്തിൻ്റെയും കണ്ണീരിൽ കുതിർന്ന പ്രണാമം…

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫുട്ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

‘ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് മറഡോണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍’ (വിത്ഡ്രോവല്‍ സിന്‍ഡ്രം) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

മൈതാന മധ്യത്തുനിന്ന് പന്തെടുത്തു വെട്ടിതിരിഞ്ഞു. ഇംഗ്ലീഷ് താരങ്ങൾക്കിടയിലൂടെ കുതിച്ചു. ഇരുവശത്തു നിന്നും കുതിച്ചെത്തിയ ഇംഗ്ലീഷ് ഡിഫെൻഡർമാരെ വെട്ടിയൊഴിഞ്ഞ് ബോക്സിനുള്ളിലേക്ക്. മുന്നോട്ട് കയറി വന്ന ഗോളിയെ കാഴ്ചകാരനാക്കി വലയ്ക്കുള്ളിലേക്ക് ആ തുകൽപന്തിനെ യാത്രയാക്കി. ഇത്രയും മതിയായിരുന്നു ചെകുത്താന് ദൈവമായി പരിണമിക്കാൻ. വേണ്ടിവന്നത് നാലേ നാലു മിനിറ്റ്. വിവാദമായ കൈ പ്രയോഗത്തിന് ശേഷം അത്യുജ്വലമായ ഒരു ഗോൾ. 60 മീറ്ററിന്റെ ആ കുതിപ്പ് ലോകഫുട്ബോളിന്റെ ഓർമതാളുകളിൽ ഒന്നാമത്തെ അദ്ധ്യായമാണ്. ഇന്ന് മാത്രമല്ല ; വരും കാലങ്ങളിലും അത് അവിടെതന്നെ ഉണ്ടാവും. മങ്ങാതെ, സുവർണ്ണ തേജസോടെ… ഒറ്റപേര് – ഡീഗോ അർമാൻഡോ മറഡോണ

1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക് നിർത്താനുള്ള അസാമാന്യ കഴിവും കൊണ്ട് മൈതാനത്ത് ഒരു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനസുകളിൽ ഇന്നും സ്ഥാനംപിടിച്ചിരിക്കുന്നയാൾ. 1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിൽ ജനനം. ഡോൺ ഡീഗോ ഡാൽമ സാൽവദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ഡീഗോ അർമാൻഡോ മാറഡോണ. റോമൻ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കൊടിയ ദാരിദ്ര്യം നിറഞ്ഞ ബാല്യം. മൂന്നാം പിറന്നാൾ തൊട്ടാണ് മറഡോണയ്ക്ക് പന്തുമായുള്ള ബന്ധം ആരംഭിക്കുന്നത്. ജന്മദിന സമ്മാനമായി കിട്ടിയ പന്ത് മറ്റാരും എടുക്കാതിരിക്കാൻ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. ഒമ്പതാം വയസിൽ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോൾ കളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്ബോൾ ടീമായിരുന്ന ‘ലിറ്റിൽ ഒനിയനി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞൻ മറഡോണ ടീമിലെത്തിയ ശേഷം തുടർച്ചയായ 140 മത്സരങ്ങളാണ് ലിറ്റിൽ ഒനിയനിയൻ ജയിച്ചുകയറിയത്.

12-ാം വയസിൽ ലിറ്റിൽ ഒനിയനിയൻസിൽ നിന്ന് മറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അർജന്റിനോസ് ജൂനിയേഴ്സ് ടീമിലേക്ക്. അങ്ങനെ 1976-ൽ 16 വയസ് തികയാൻ 10 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മറഡോണ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. 2003 വരെ അർജന്റീനയിൽ പ്രൊഫഷണൽ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മറഡോണയുടെ പേരിലായിരുന്നു. ഒന്നാം ഡിവിഷനിൽ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മറഡോണയുടെ വരവോടെ 1980-ൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

1977-ൽ തന്റെ 16-ാം വയസിൽ ദേശീയ ടീമിന്റെ നീലക്കുപ്പായം മറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താൽ 1978-ലെ അർജന്റീനയുടെ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂൺ രണ്ടിന് സ്കോട്ട്ലൻഡിനെതിരേ നടന്ന മത്സരത്തിൽ രാജ്യത്തിനായുള്ള ആദ്യ ഗോൾ മറഡോണ കുറിച്ചു. അതേ വർഷം തന്നെ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള അർജന്റീന ടീമിനെ നയിച്ച അദ്ദേഹം കപ്പുമായാണ് തിരികെയെത്തിയത്. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും ഗോൾഡൻ ബോൾ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്. 1981-ൽ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്സ് സ്വന്തമാക്കി.

 

1982-ൽ അർജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. രണ്ടാം മത്സരത്തിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് മറഡോണ പുറത്തുപോവുകയും ചെയ്തു. ലോകകപ്പിനു പിന്നാലെ മറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളർ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സ്വന്തമാക്കി. 1983-ൽ ബാഴ്സയ്ക്കൊപ്പം കോപ്പ ഡെൽ റേ കപ്പും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്നങ്ങൾ ഉടലെടുത്തതോടെ 1984-ൽ ബാഴ്സ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിൽ എത്തി. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ക്ലോഡിയ വില്ലഫെയ്നെ 1984 നവംബർ 7ന് താരം വിവാഹം ചെയ്തു. 15 വർഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയൽ നടപടികൾക്കിടെയാണ് തനിക്ക് മറ്റൊരു ബന്ധത്തിൽ ഒരു മകനുണ്ടെന്ന് മറഡോണ വെളിപ്പെടുത്തുന്നത്.

1984 മുതൽ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളിൽ നിന്ന് 81 ഗോൾ നേടി. മാറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവർണ കാലവും ഇതായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗവും അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളും മറഡോണയെ പത്രങ്ങളിലെ സ്ഥിരം തലക്കെട്ടാക്കി. ഇതിനിടെ 1986-ൽ തന്റെ രണ്ടാം ലോകകപ്പിൽ അർജന്റീനയെ ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാർട്ടർ ഫൈനലിൽ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ) ചരിത്രത്തിൽ ഇടംനേടി. ഫൈനലിൽ പശ്ചിമ ജർമനിയെ തോൽപ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതും മറഡോണ തന്നെ. 1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. പക്ഷെ ഫൈനലിൽ തോറ്റു പുറത്തായി. രാജ്യത്തിനായി നാലു ലോകകപ്പുകൾ കളിച്ച മാറഡോണ 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. അർജന്റീനയ്ക്കായി 91 മത്സരങ്ങളിൽ നിന്ന് 34 തവണ അദ്ദേഹം സ്കോർ ചെയ്തു.

മയക്കുമരുന്നിന്റെ നിത്യോപയോഗത്തോടെ അദ്ദേഹത്തിന്റെ കളിജീവിതവും കുടുംബജീവിതവും താറുമാറായി. 2000-ൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്ന് ഹൃദയത്തിനുണ്ടായ പ്രശ്നങ്ങൾ കാരണം അദ്ദേഹം തളർന്നു വീണു. പിന്നീട് ലഹരിയിൽ നിന്ന് രക്ഷ നേടാൻ നാല് വർഷം ക്യൂബയിൽ. 2004-ൽ ഫുട്ബോൾ മത്സരം കാണുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബ്യൂണസ് ഐറിസിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായി. 2008-ൽ അദ്ദേഹത്തെ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. 2010 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റ് അർജന്റീന ടീം പുറത്തായതോടെ മാറഡോണയുമായുള്ള കരാർ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പുതുക്കിയില്ല. പിന്നീട് അൽ വാസൽ, ഡിപോർട്ടിവോ റിയെസ്ട്ര, ഫുജെയ്റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചു.

ദരിദ്ര ബാലനിൽ നിന്ന് ലോകഫുട്ബോളിലെ രാജാവായി മാറിയ മറഡോണയുടെ ജീവിതം ഓരോ കായികപ്രേമിയെയും ത്രസിപ്പിക്കുന്നതാണ്. കളിക്കളത്തിലെ പുൽനാമ്പുകളെ തന്റെ കളി മികവിനാൽ അദ്ദേഹം പുളകം കൊള്ളിച്ചിട്ടുണ്ടാവും. മറഡോണയെ കൂടാതെ എങ്ങിനെയാണ് അർജന്റീന എന്ന ടീമിനെ വായിക്കുന്നത്. കളിക്കളത്തിൽ അയാൾ മാന്ത്രികനായിരുന്നു. ഡീഗോ മാറഡോണ കളിക്കളത്തിൽ തീർത്തത് പ്രതിഭയുടെ ഒടുങ്ങാത്ത ഉൻമാദമായിരുന്നു. പന്ത് കിട്ടുമ്പോഴെല്ലാം വെട്ടിപ്പിടിക്കാനും ആനന്ദിപ്പിക്കാനും ഒരുപോലെ കഴിഞ്ഞു. പന്തുമായി എതിരാളിയെ മറികടക്കുന്നതിന് തെറ്റിപോകാത്ത താളമുണ്ടായിരുന്നു, പിഴക്കാത്ത കണക്കുണ്ടായിരുന്നു. പന്തിൽ നിറച്ച കാറ്റായിരുന്നു ജീവവായു. ഇന്നലെ രാത്രി ലോകത്തിന് നഷ്ടമായത് ഒരു കളിക്കാരനെ മാത്രമല്ല. ഒരുപാട് തലമുറകളെ തന്നോട് ചേർത്ത് നിർത്തി, കളി പഠിപ്പിച്ച, ത്രസിപ്പിച്ച ഒരു രാജാവ്. അദ്ദേഹം കാലത്തിന്റെ കളമൊഴിഞ്ഞപ്പോൾ നാം കണ്ണീർ വാർത്തു. ജീവിതത്തോട് യുദ്ധം പ്രഖ്യാപിച്ചവൻ ഇനി ഓർമകളിൽ ആണ്…. മറഡോണാ, നിങ്ങൾ മരിക്കുന്നില്ല.. ഫുട്ബോൾ ഉള്ള കാലത്തോളം നിറംമങ്ങാത്ത നക്ഷത്രമായി മൈതാനമധ്യത്തിൽ ഉണ്ടാവും….. വിട.

മരണത്തിലും ലോകത്തെ അമ്പരപ്പിച്ചാണ് ഇതിഹാസ നായകന്റെ മടക്കം. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ ലക്ഷണങ്ങൾ’ (വിത്ഡ്രോവൽ സിൻഡ്രം) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അർജന്റീനയുടെ ആരാധകനായി ഗാലറിയിൽ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാർത്തകളിൽ നിറഞ്ഞുനിന്നു..

അർജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി(Lanus)ൽ 1960 ഒക്‌ടോബർ 30ന് ആയിരുന്നു മറഡോണയുടെ ജനനം. നഗ്നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയുമാണ് മറഡോണ വളർന്നത്. പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം. കുറിയവനെങ്കിലും മിഡ്‌ഫീൽഡിലെ കരുത്തുറ്റ താരമായി മാറഡോണ മാറി. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്‌ക്ക് ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി.

1994ൽ രണ്ടു മൽസരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജകമരുന്നു പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായി. അർജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകൾ. നാലു ലോകകപ്പുകളിൽ പങ്കെടുത്ത (1982, 86, 90, 94)മാറഡോണ അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു, ഇതിൽനിന്ന് 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. മെക്സിക്കോയിലെ രണ്ടാം ഡിവിഷൻ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനാണിപ്പോൾ മറഡോണ.
2000ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് മറഡോണയായ്ക്കായിരുന്നു. 78, 000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്‌ക്ക് 26, 000 വോട്ടുകളേ കിട്ടിയിരുന്നുള്ളു

1986 ലോകകപ്പിലെ സൂപ്പർതാരമായിരുന്നു മാറഡോണ. ജൂൺ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു മാറഡോണയുടെ ഏറ്റവും ‘കുപ്രസിദ്ധവും’ ‘സുപ്രസിദ്ധവു’മായ ഗോളുകൾ പിറന്നത്.

രണ്ടം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു ‘ദൈവത്തിന്റെ കൈ’ എന്ന പേരിൽ വിഖ്യാതമായ വിവാദ ഗോൾ. പെനൽറ്റി ബോക്‌സിനു പുറത്ത് വച്ച് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്‌റ്റീവ് ഹോഡ്‌ജിന് പിഴച്ചു. അടിച്ചകറ്റാൻ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോൾമുഖത്തേയ്‌ക്കാണ് ഉയർന്നെത്തിയത്. പന്തു തട്ടിയകറ്റാൻ ചാടിയുയർന്ന ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനൊപ്പമെത്തിയ മാറഡോണയുടെ ഇടംകൈയ്യിൽ തട്ടി ഗോൾ വീഴുകയായിരുന്നു. .ഇംഗ്ലണ്ടിന്റെ കളിക്കാർ ഹാൻബോൾ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരൻ റഫറി അലി ബെന്നസീർ ഗോൾ അനുവദിച്ചു.ഉപായത്തിൽ നേടിയതാണെങ്കിലും ആ ഗോളിലേക്കു വഴിയൊരുക്കിയത് മറഡോണയുടെ തന്നെ ഒറ്റയാൻ മുന്നേറ്റമായിരുന്നു.

ആദ്യ ഗോളിന്റെ നാണക്കേടു മുഴുവൻ കഴുകിക്കളഞ്ഞ അനശ്വര മുഹൂർത്തം നാലു മിനിറ്റുകൾക്കുശേഷം പിറന്നു. മാറഡോണ സ്വന്തം ഹാഫിൽനിന്നാരംഭിച്ച ഒറ്റയാൻ മുന്നേറ്റത്തിന്റെ പരിസമാപ്തി ‌‌‌‌‌അതിമനോഹരമായ ഗോളിലാണ് അവസാനിച്ചത്. സെൻട്രൽ സർക്കിളിൽനിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്‌ത് മുന്നിലെത്തുമ്പോൾ പ്രതിബന്ധം ഇംഗ്ലിഷ് ഗോളി പീറ്റർ ഷിൽട്ടൻ മാത്രം. അദ്ദേഹത്തെയും ഡ്രിബിളിൽ മറികടന്ന് മുന്നിലെ ഗോൾ വലയത്തിലേക്ക് പന്തെത്തിക്കുമ്പോൾ മാറഡോണ കുറിച്ചത് ചരിത്രം. ഫുട്‌ബോൾ ആരാധകർക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്‌ചയായ ആ ഗോളിന്റെ ഓർമയ്‌ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ സ്‌മരണിക ഫലകം സ്‌ഥാപിച്ചു. മറഡോണ നേടിയ ആ ഉജ്ജ്വലമായ ഗോളാണ് അർജന്റീനയെ സെമിയിലേക്കും തുടർന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്.

‘ദൈവത്തിന്റെ’ ആ കൈ കാണിച്ച കുസൃതിയെക്കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തി.‘‘മാപ്പു പറയുകയും കാലത്തിനു പിന്നോട്ടു നടന്ന് ചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്യാൻ കഴിയുമെങ്കിൽ ഞാനതു ചെയ്യുമായിരുന്നു. പക്ഷേ, അതു സാധ്യമല്ലല്ലോ. ഗോൾ ഗോളായിത്തന്നെ നിലനിൽക്കും. അർജന്റീന ചാംപ്യൻമാരായും ഞാൻ മികച്ച കളിക്കാരനായും ചരിത്രത്തിൽ നിലനിൽക്കും.’’ മാറഡോണ പറഞ്ഞു.

ലോക ഫുട്‌ബോളിന്റെ ഇതിഹാസം കണ്ണടച്ചു. ദ്യേഗോ മാറഡോണയെന്ന മാന്ത്രികൻ ഇനിയില്ല. ഹൃദയാഘാതമാണ്‌ മരണകാരണം. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്‌ മാറഡോണയ്‌ക്ക്‌ ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.‌

1986ൽ അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്ത മാറഡോണ വിശ്വ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായി വിലയിരുത്തപ്പെട്ടു. ലോകമാകെ ആരാധകരെ സൃഷ്‌ടിച്ചു. അനുപമായ കേളീശൈലി കൊണ്ട്‌ ഹൃദയം കീഴടക്കി.

1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജന്റീനയ്‌ക്കായി കളിച്ചു. 1986 ലോകകപ്പിൽ ഒറ്റയ്‌ക്ക്‌ അർജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചു. ഈ ലോകകപ്പോടെയാണ്‌ മാറഡോണ ലോക ഫുട്‌ബോളിൽ സിംഹാസനം ഉറപ്പിച്ചത്‌.

ക്ലബ്ബ്‌ ഫുട്‌ബോളിൽ ബൊക്ക ജൂനിയേഴ്‌സ്‌, ബാഴ്‌സലോണ, നാപോളി ടീമുകൾക്കായി ബൂട്ടണിഞ്ഞു. ആകെ 588 മത്സരങ്ങളിൽ 312 ഗോൾ.
ക്ലബ്ബിനും ദേശീയ കുപ്പായത്തിലും ഒരുപോലെ മികവുകാട്ടിയ കളിക്കാരനായിരുന്നു മാറഡോണ. അർജന്റീനയ്‌ക്കായി 106 കളിയിൽ 42 ഗോളും നേടി. 2010 ലോകകപ്പിൽ അർജന്റീന ടീമിന്റെ പരിശീലകനുമായിരുന്നു.

ബ്യൂണസ്‌ ഐറിസിലെ സാധാരാണ കുടുംബത്തിൽനിന്നായിരുന്നു മാറഡോണയെന്ന ഇതിഹാസത്തിന്റെ തുടക്കം. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ അത്ഭുത ഗോൾ ചരിത്രത്തിന്റെ ഭാഗമായി. ഇംഗ്ലീഷ്‌ താരങ്ങളെ വെട്ടിച്ച്‌ 60 മീറ്റർ ഓടിക്കയറി ലക്ഷ്യം കണ്ടപ്പോൾ അത്‌ നൂറ്റാണ്ടിന്റെ ഗോളായി കുറിക്കപ്പെട്ടു.

ഫുട്‌ബോളിനൊപ്പം ജീവിതവും ലഹരിയായിരുന്നു മാറഡോണയ്‌ക്ക്‌. ഏറെ വിവാദങ്ങളും പിന്തുടർന്നു. പലപ്പോഴും ആശുപത്രിയിലായി. ആരാധകരെ ആശ്വസിപ്പിച്ച്‌ ഓരോ നിമിഷവും മാറഡോണ തിരിച്ചുവന്നു. പക്ഷേ, ഇക്കുറി അതുണ്ടായില്ല. രോഗ മുക്തി നേടുന്നതിനിടെ ലോകത്തെ കണ്ണീരണയിച്ച്‌ ആ നക്ഷത്രം പൊലിഞ്ഞു.

ബിസിസിഐയുടെ വിലക്ക് അവസാനിച്ച മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിൽ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രസിഡന്റ്‌സ് ടി-20 ടൂർണമെൻ്റാണ് താരത്തിൻ്റെ തിരിച്ചുവരവിന് സാക്ഷിയവുക. ഡിസംബറിൽ തീരുമാനിച്ചിരിക്കുന്ന ടൂർണമെൻ്റിൻ്റെ തീയതി നിശ്ചയിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാൽ മറ്റ് വിവരങ്ങൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കും.

ഡ്രീം ഇലവൻ്റെ പിന്തുണയുള്ള ടൂർണമെൻ്റാണ് ഇത്. ശ്രീശാന്ത് ആയിരിക്കും പ്രസിഡന്റ്‌സ് ടി-20 ടൂർണമെന്റിലെ പ്രധാന ആകർഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ വർഗീസ് പറഞ്ഞു. ആലപ്പുഴയിലെ ഹോട്ടലിൽ കളിക്കാർക്ക് സൗകര്യമൊരുക്കും. ടൂർണമെൻ്റ് ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മത്സരങ്ങൾ ലീഗ് ഫോർമാറ്റിൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. സെപ്തംബർ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിച്ച് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ജ്ഞാനേശ്വരനാണ് (14) മരിച്ചത്.

വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ജ്ഞാനേശ്വരൻ ഹൈ വോൾട്ടേജ് പവർ ലൈനിൽ തൊടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ജ്ഞാനേശ്വരൻ തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു.

ജൂനിയർ ക്വാളിറ്റി ഇൻസ്‌പെക്ടറാണ് ജ്ഞാനേശ്വരന്റെ പിതാവ്. ഇദ്ദേഹത്തോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്കെത്തിയ വിദ്യാർത്ഥി കൗതുകത്തെ തുടർന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ജ്ഞാനേശ്വരൻ ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ തൊട്ടടുത്ത പ്ലാറ്റ്‌ഫോമിൽ അച്ഛൻ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ടീം ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മൂന്ന് നായകൻമാരെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പ്രഖ്യാപിച്ചത്. സ്പാനിഷ് താരമായ സെര്‍ജിയോ സിഡോന്‍ജ, സിംബാബ്വെ താരം കോസ്റ്റ നമോയിന്‍സു, ഇന്ത്യന്‍ താരം ജെസ്സെല്‍ കാര്‍നെയ്‌റോ എന്നിവരാണ് ഇത്തവണത്തെ നായകൻമാർ എന്ന് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. സന്ദേശ് ജിംഗനേയും ബര്‍ത്തലോമ്യു ഒഗ്‌ബെച്ചയേയും ബ്ലാസ്റ്റേഴ്സ് വിട്ട ശേഷമുള്ള ആദ്യ സീസണാണിത്. പുതിയ പരിശീലകന്‍ കിബുവിന്റെ കീഴിലാണ് ടീം ഇത്തവണ ഇറങ്ങുന്നത്. മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ ഇത്തവണ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

മുന്നേറ്റ നിരയിൽ ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പറുടെ സാന്നിദ്ധ്യം ടീമിന് വലിയ ആത്മവിശ്വാസം പകരുന്നു. ഓസ്ട്രേലിയൻ ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക്, കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഗ്യാരി ഹൂപ്പറെത്തുമ്പോൾ ക്ലബ്ബിന്റെ പ്രതീക്ഷകൾ വാനോളമാണ്. തന്റെ കരിയറിലുടനീളം മിന്നും പ്രകടനവുമായി തിളങ്ങിയ ഹൂപ്പറിനെ മുന്നിൽ നിർത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്രമണത്തിന് മൂർച്ച കൂട്ടുന്നത്. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലുമടക്കം കളിച്ച് അനുഭവ സമ്പത്ത് തന്നെയാണ് താരത്തിന്റെ കൈമുതൽ.

ഗാരിയുടെ പങ്കാളിയാകാൻ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളാണ് ടീമിലുള്ളത്. ഏഷ്യൻ കോട്ട തികച്ച് എത്തിയ ഓസ്ട്രേലിയൻ താരം ജോർദാൻ മുറെയും അർജന്റീനിയൻ സ്ട്രൈക്കർ ഫകുണ്ടോ പെരേരയും. മുറേ കിബുവിന്റെ തന്ത്രങ്ങളിലെ പകരക്കാരനായി എത്താനാണ് സാധ്യത കൂടുതൽ.

ഇന്ത്യൻ താരങ്ങളായ നോറോ സിങ്ങും ഷയ്ബോർലാങ് ഖാർപ്പനുമാണ് മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ബാക്ക്അപ്പ് ഓപ്ഷനുകൾ.

ബർക്കിനോക്കാരൻ ബക്കറി കോനെയും സിംബവെയിൽ നിന്നുള്ള കോസ്റ്റ നമോയിൻസുവും പ്രതിരോധ നിരയിൽ മുതൽക്കൂട്ടാവും. ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോണിനുവേണ്ടി 89 മത്സരങ്ങൾ കളിച്ച ബക്കറി കോനെ അവരുടെ വിശ്വസ്തനായ പ്രതിരോധ നിര താരമായിരുന്നു. കോസ്റ്റയാകട്ടെ ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലൂടെ ലോകശ്രദ്ധ നേടിയ താരവും. ചാംപ്യൻസ് ലീഗിലടക്കം കളിച്ച് പരിചയമുള്ള കോസ്റ്റ ബ്ലാസ്റ്റേഴ്സിലെ അഗ്രസീവ് പ്ലെയറുടെ ഒഴിവുകൂടി നികത്തും.

RECENT POSTS
Copyright © . All rights reserved