ലണ്ടന്‍: ആഡംബര ജീവിതത്തിനായി ഇന്ത്യന്‍ വംശജയായ ഫിനാന്‍സ് ചീഫ് ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് അടിച്ചു മാറ്റിയത് 1 മില്യന്‍ പൗണ്ട്. ജൂബിലി ഹാള്‍ ട്രസ്റ്റ് എന്ന ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ തന്റെ ബാര്‍ക്ലേയ്‌സ് അക്കൗണ്ടിലേക്ക് 905,150.85 മാറ്റിയതായാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിന്റെ നാറ്റ് വെസ്റ്റ് അക്കൗണ്ടിലേക്ക് 20,817.50 മാറ്റിയ സംഭവത്തിലും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഏഴ് വര്‍ഷങ്ങള്‍ക്കിടെയാണ് ചസ്ജിത്ത് വര്‍മ്മയെന്ന 37 കാരി ഇത്രയും തട്ടിപ്പ് നടത്തിയത്. സ്വന്തം ഇവന്റ് സ്ഥാപനത്തിന്റെ ഇന്‍വോയ്‌സുകളിലാണ് ഭര്‍ത്താവ് സഞ്ജയ് ശര്‍മക്ക് ഇവര്‍ പണം നല്‍കിയിരിക്കുന്നത്.

കാന്‍കൂണിലേക്ക് യാത്ര പോകാനായി ചെലവായ 14,000 പൗണ്ട്, പുതിയ മെഴ്‌സിഡസ് ബെന്‍സ് കാറിന് ചെലവായ പണം, മൈക്കിള്‍ ബൂഡിന്റെ സംഗീതപരിപാടിക്കും ന്യൂയോര്‍ക്ക് നിക്ക്‌സ് ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ പ്രകടനം കാണാനുമായി വിഐപി ടിക്കറ്റെടുക്കാനുള്ള തുക തുടങ്ങിയവ തട്ടിയെടുത്ത പണത്തില്‍ നിന്നാണ് നല്‍കിയത്. പോപ് ഇതിഹാസം ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ ലാസ് വേഗാസ് ഷോയില്‍ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് പാക്കേജില്‍ പങ്കെടുക്കാനും ഈ പണം ദമ്പതികള്‍ ഉപയോഗിച്ചതായി വ്യക്തമായി.

ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ചസ്ജിത്ത് വര്‍മ്മയ്ക്ക് ആറ് വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. സഞ്ജയ് വര്‍മ്മയ്ക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അത് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഫെബ്രുവരിയില്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു പ്രൈമറി സ്‌കൂളിന്റെ അക്കൗണ്ടില്‍ നിന്ന് 31,382 പൗണ്ട് മോഷ്ടിച്ചതിന് സ്‌നെയേഴ്‌സ്ബ്രൂക്ക് ക്രൗണ്‍ കോടതിയും ചസ്ജിത്ത് കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. ഈ കേസില്‍ 6 മാസത്തെ അധിക ശിക്ഷ കൂടി അനുഭവിക്കണം.