ലണ്ടന്‍: യു.കെയിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെയും അവയുടെ പ്രധാന നേതാക്കളുടെയും അക്കൗണ്ടുകള്‍ ഫെയിസ്ബുക്ക് പൂട്ടി. രാജ്യതാല്‍പ്പര്യങ്ങള്‍ വിരുദ്ധമായി ഇത്തരം തീവ്രദേശീയ നിലപാടുകളുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഫെയിസ്ബുക്കിന്റെ അപ്രതീക്ഷിത നടപടി. പ്രസ്തുത ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഫെയിസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. പ്രസ്തുത അക്കൗണ്ടുകളെ നിരീക്ഷിച്ച ശേഷമാണ് പൂട്ടാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന.

ദി ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടി, ഗ്രൂപ്പിന്റെ മുന്‍ നേതാവ് നിക്ക് ഗ്രിഫിന്‍, ബ്രിട്ടന്‍ ഫസ്റ്റ്, ഗ്രൂപ്പിന്റെ നേതാവായ പോള്‍ ഗോള്‍ഡിംഗ്, മുന്‍നേതാവ് ജെയ്ഡ ഫ്രാന്‍സന്‍, ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്, ഗ്രൂപ്പിന്റെ സ്ഥാപക നേതാവ് പോള്‍ റേ, നൈയ്റ്റ്‌സ് ടെംപ്ലര്‍ ഇന്റര്‍നാഷണല്‍, ഗ്രൂപ്പിന്റെ പ്രൊംറ്റര്‍ ജിം ഡോവ്‌സണ്‍, നാഷണല്‍ ഫ്രണ്ട്, ഗ്രൂപ്പിന്റെ നേതാവ് ടോണി മാര്‍ട്ടിന്‍ തുടങ്ങിയവരാണ് നിരോധിക്കപ്പെട്ടവരില്‍ പ്രമുഖരായ വ്യക്തികളും പാര്‍ട്ടികളും. കൂടാതെ നാസി ആരാധകരനും ലേബര്‍ എം.പിയെ വധിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്ത ജാക്ക് റെന്‍ഷോയുടെ അക്കൗണ്ടും ഫെയിസ്ബുക്ക് പൂട്ടിയിട്ടുണ്ട്. തീവ്രസ്വഭാവമുള്ള വിവരങ്ങളാണ് ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നേരത്തെ ബോധ്യമായിരുന്നു.

നിരോധിക്കപ്പെട്ട അക്കൗണ്ടുകളുടെയോ വ്യക്തികളുടെയോ പേരുകള്‍ ഉപയോഗിച്ച് ഫെയിസ്ബുക്ക് സേവനങ്ങളെ ഉപയോഗിക്കാന്‍ ഇനി മുതല്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്ന പോസ്റ്റുകളും പാടില്ലെന്ന് ഫെയിസ്ബുക്ക് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ക്രൈസ്ചര്‍ച്ച് മസ്ജിദ് ആക്രമണത്തിന് ശേഷം വെള്ളക്കാരുടെ തീവ്രദേശീയ സ്വഭാവം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ രാജ്യത്തെ സുരക്ഷാ ഏജന്‍സികളും വളരെ സൂക്ഷ്മമായിട്ടാണ് നിരീക്ഷിക്കുന്നത്. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താനാവും ഫെയിസ്ബുക്ക് നീക്കം.