ആലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി മനുവിനെയാണ് ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയത്. മൃതദേഹത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തി എന്നായിരുന്നു ഇന്നലെ പിടിയിലായ രണ്ട് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം

ഇന്ന് പിടിയിലായ പ്രതി ഓമനകുട്ടൻ നൽകിയ മൊഴിയാണ് കൊലപാതകം സ്ഥിരീകരിക്കാനും മൃതദേഹം കണ്ടെത്താനും സഹായിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ കടൽതീരത്ത്‌ നടത്തിയ പരിശോധനയിലാണ് നാലടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ ആയി പ്രതികൾ വസ്ത്രങ്ങൾ ഊരി മാറ്റി തീയിട്ടതായും കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു

ഇന്നലെ പിടിയിലായ പത്രോസ്, സൈമൺ എന്നിവർ മനുവിനെ മർദ്ദിച്ച് കല്ലുകെട്ടി കടലിൽ താഴ്ത്തി എന്ന തെറ്റായ മൊഴിയായിരുന്നു പോലീസിന് നൽകിയത്. ആസൂത്രിത കൊലപാതകം പോലെ തന്നെ തെളിവുകൾ നശിപ്പിക്കാനും ആസൂത്രിത നീക്കങ്ങൾ പ്രതികൾ നടത്തിയതായി പൊലീസ് കണ്ടെത്തി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട് കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. കൊല്ലപ്പെട്ട മനു കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.