യുവ നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപ് അറസ്റ്റിലാകുകായും കൂടുതല്‍ പേര്‍ പിടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിൽ ഇപ്പോൾ ഇതാ നടന്‍ ജയസൂര്യക്കും കുരുക്കുകള്‍ വീഴുന്നു.

ജയസൂര്യയുമായി ബന്ധപ്പെട്ട കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണിപ്പോള്‍. സപ്തംബര്‍ 16ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇനി മലയാള സിനിമാ മേഖലയില്‍ നിന്നു എന്തൊക്കെ ഉഡായിപ്പുകളുടെ വാര്‍ത്ത വരും എന്ന് കാത്തിരുന്നു കാണാം. ജയസൂര്യ കുടുങ്ങിയത് ദിലീപ് കുടുങ്ങിയ നടി ആക്രമിക്കപ്പെട്ട കേസല്ല വിഷയം. ഭൂമി കൈയേറ്റമാണ്. ജയസൂര്യ കായല്‍ കൈയേറി നിര്‍മാണം നടത്തിയെന്നാണ് കേസ്. കോടതി ഇപ്പോള്‍ നടപടിക്ക് ഒരുങ്ങുകയാണ്.കടവന്ത്രയിലാണ് ജയസൂര്യ കായല്‍ കൈയേറിയെന്ന ആരോപണമുള്ള സ്ഥലം. ഇത് സംബന്ധിച്ച് അന്വഷണം നടന്നിരുന്നു. പക്ഷേ കേസ് എവിടെയും എത്തിയില്ല.

എന്നാൽ പരാതിക്കാരന്‍ വീണ്ടും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കളമശേരി സ്വദേശി പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍. ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയുടെ സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് പരിശോധിച്ചിരുന്നു.

കേസില്‍ തുടര്‍നടപടികള്‍ ഇല്ലാതിരിക്കാന്‍ കാരണം എന്താണെന്നാണ് കോടതിക്ക് അറിയേണ്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനാണ് എറണാകുളം വിജിലന്‍സ് യൂണിറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 16ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ജയസൂര്യയുടെ കേസിനാസ്പദമായ സംഭവം ഇങ്ങനെ, എറണാകുളം കടവന്ത്രയില്‍ കായല്‍ കൈയേറി വീടും ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്നാണ് ഗിരീഷിന്റെ പരാതി. തുടര്‍ന്ന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു.

ആദ്യം കൊച്ചി കോര്‍പറേഷനിലും സമാനമായ പരാതി സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നീടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസില്‍ ഇടപെട്ടത്. അഞ്ചു പേരെ പ്രതി ചേര്‍ത്താണ് പരാതി സമര്‍പ്പിച്ചിരുന്നത്. കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി ആര്‍ രാജു, മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്‍എം ജോര്‍ജ്, എ നിസാര്‍, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ്, ജയസൂര്യ എന്നിവരായിരുന്നു പ്രതികൾ . പ്രഥമ ദൃഷ്ട്യാ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി മൂന്ന് പേര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2013 ഓഗസ്റ്റിലാണ് കൊച്ചി കോര്‍പറേഷനില്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതി ആദ്യം ലഭിക്കുന്നത്.

2014ല്‍ കയ്യേറ്റം പൊളിച്ചുനീക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പൊളിക്കാന്‍ നടന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമി അളക്കാന്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ടവരെയെല്ലാം നടന്‍ സ്വാധീനിച്ചു തുടര്‍നടപടികള്‍ മരവിപ്പിച്ചുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. പക്ഷേ പ്രസ്തുത കേസിൽ നാളിതുവരെ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഇപ്പോള്‍ വീണ്ടും കോടതിയെ സമീപ്പിച്ചിരിക്കുന്നത്.