കണ്ണൂര്‍: മാഹിയില്‍ സി.പി.എം -ആര്‍.എസ്‌.എസ്‌. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാംഗവുമായ ബാബു കണ്ണിപ്പൊയില്‍, ന്യൂമാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഷനേജ്‌ എന്നിവരാണു കൊല്ലപ്പെട്ടത്‌.
ഇന്നലെ രാത്രി 9.15ന്‌ വീട്ടിലേക്കു പോകുന്ന വഴിയില്‍ ബാബുവിനെ ഒരു സംഘമാളുകള്‍ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ബാബുവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഒരു വര്‍ഷം മുമ്പും ബാബുവിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ ഷനേജിന്‌ വെട്ടേറ്റത്‌. ഇന്നലെ രാത്രി പത്തുമണിയോടെ മാഹി പാലത്തിനടുത്തുവച്ച്‌ വെട്ടേറ്റ ഷനേജ്‌ കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ്‌ മരിച്ചത്‌.

ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരാണ്‌ കൊലപാതകത്തിനു പിന്നിലെന്ന്‌ സി.പി.എം ആരോപിച്ചു. കൂത്തുപറമ്പില്‍ ആര്‍.എസ്‌.എസിന്റെ ആയുധപരിശീന ക്യാമ്പ്‌ കഴിഞ്ഞതിനു ശേഷമാണ്‌ ഈ കൊലപാതകം നടന്നത്‌. സംഭവം ആര്‍.എസ്‌.എസ്‌ ആസൂത്രണം ചെയ്‌തതാണെന്നും കൊലപാതക ഗൂഢാലോചനയെക്കുറിച്ചും പോലിസ്‌ അന്വേഷിക്കണമെന്നും എത്രയും പെട്ടെന്ന്‌ പ്രതികളെ പിടികൂടണമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കി. രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍.