കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ശുഹൈബ് വധം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാളാണ് പിടിയിലായ ആകാശ് തില്ലങ്കേരി, പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും പി. ജയരാജന്‍ പറഞ്ഞു.

അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞു. കളക്ടര്‍ വിളിച്ചത് കൊണ്ടുമാത്രമാണ് സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയത് എന്നാല്‍ യോഗം തകര്‍ക്കാനുള്ള ബാലിശമായ നീക്കമാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്ന ഉണ്ടായതെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു.

കോണ്‍ഗ്രസ് ജന പ്രതിനിധികളെ വിളിക്കാതെ നടത്തിയ സമാധാന യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാന യോഗത്തില്‍ മാത്രമെ ഇനി പങ്കെടുക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.