മരിച്ചവരെ പുനരുജ്ജീവിപ്പിക്കുമെന്ന് സ്വയം അവകാശപ്പെട്ടെത്തിയ പുരോഹിതനെതിരെ വ്യാപക പ്രതിഷേധം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സ്വയം പ്രഖ്യാപിത പുരോഹിതനായ അൽഫ് ലുക്കൗ ആണ് മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന അവകാശവാദവുമായി എത്തിയത്. ഇതിനായി ഒരു വ്യാജ ശവസംസ്ക്കാര ചടങ്ങും ലുക്കൗ സംഘടിപ്പിച്ചിരുന്നു.
ശവപ്പെട്ടിയില്‍ കിടക്കുന്ന മൃതദേഹത്തോട് ‘എഴുന്നേല്‍ക്കു’ എന്ന് ലുക്കൗ ഉച്ചത്തില്‍ പറയുകയും മരിച്ചയാള്‍ പതുക്കെ എഴുന്നേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു.

ലുക്കൗവിന്റെ വ്യാജ ശവസംസ്ക്കാര ചടങ്ങും ഉയർത്തെഴുന്നേൽപ്പും ദക്ഷിണാഫ്രിക്കയിൽ വലിയ ചർച്ചയാവുകയാണിപ്പോൾ.പുരോഹിതന്മാരടക്കം ഇതിനെതിരെ പ്രതിഷേധിച്ചു. ലുക്കൗവിനെതിരെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്റ്റണ്ട് എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ജനങ്ങൾ. ട്രോളൻമാരും ഇയാൾക്കെതിരെ രംഗത്തു വന്നു. ശവസംസ്ക്കാര ചടങ്ങും അതിൽ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകൾ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല.

ലുക്കൗയും സഹപ്രവർത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്കാരിക സംരക്ഷണ കമ്മീഷൻ (സി ആർ ആർ റൈറ്റ്സ് കമ്മീഷൻ) പറഞ്ഞു.
ശവസംസ്‌കാര ചടങ്ങും അതില്‍ കിടക്കുന്നയാളെയും ലുക്കൗ കെട്ടിച്ചമച്ചതാണെന്ന വിമര്‍ശനം ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് ശവസംസ്‌കാര ചടങ്ങ് നടത്തിയ കമ്പനി നടത്തിയത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളെയടക്കം ലുക്കൗവിന്റെ നിര്‍ദേശ പ്രകാരം ഒരുക്കിയതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ സല്‍പ്പേരിന് കോട്ടം തട്ടിയെന്നാരോപിച്ച് ലുക്കൗവിനെതിരെ കമ്പനി അധികൃതര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.