മലപ്പുറത്ത് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടൻ മാമുക്കോയയെ മലപ്പുറം വണ്ടൂരിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്. നിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

നടന് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും ആരോഗ്യാവസ്ഥയില്‍ പ്രശ്നമില്ലെന്നും ആശുപത്രി അധികൃതര്‍  പറഞ്ഞു. ആശുപത്രി പരിശോധനയില്‍ കുഴപ്പങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രിയില്‍ ഐസിയുവിലാണ് മാമുക്കോയ ഉള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ഹാസ്യനടനാണ്‌ മാമുക്കോയ. കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്തുനിന്നാണ് സിനിമയിൽ എത്തിയത്. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കോഴിക്കോടൻ ശൈലിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ശ്രീനിവാസനുമായുള്ള കൂട്ടുകെട്ടാണ് അദ്ദേഹത്തെ സിനിമയില്‍ കൈപിടിച്ച് ഉയര്‍ത്തിയത്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമകളിലൂടെ മലയാളി മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ മാമുക്കോയയിലെ അഭിനേതാവിന് കഴിഞ്ഞു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. 1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. കോഴിക്കോട് എം എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്.