നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം തമ്മനത്തെ വില്ല കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മലയാള സിനിമയിലെ പ്രമുഖ നടി ഈ വില്ലയിലാണ് താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴിയില്‍ പറഞ്ഞ മാഡം എന്നു വിളിക്കുന്ന സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. മാഡത്തെക്കുറിച്ച് വ്യക്തമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍.

ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരങ്ങളുണ്ട്. മാത്രമല്ല, ദിലീപിന്റെയും ഇരയായ നടിയുടെയും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ സ്ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.