ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ കേരളത്തിനു ക്രൈസ്തവ ന്യൂനപക്ഷക്ഷങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ട് പുനസംഘടന. അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനൊപ്പം നാല് ക്യാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും അധികാരമേറ്റു. നിര്‍മ്മല സീതാരാമന്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവി. ഏറ്റവും ഒടുവിലായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്.

ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ നിലവില്‍ ഊര്‍ജ്ജ സഹമന്ത്രിയായിരുന്ന പീയുഷ് ഗോയല്‍ ക്യാബിനെറ്റ് പദവിയോടെ സത്യപ്രതിജ്ഞ ചെയ്തു. വാണിജ്യ സഹമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നുള്ള പ്രതിനിധിയാണ് നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്ററികാര്യ സഹമന്ത്രി ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വിയാണ് ക്യാബിനെറ്റ് പദവിയുള്ള നാലാമത്തെ മന്ത്രി.

ഒ രാജഗോപാലിനും പിസി തോമസിനും ശേഷം ബിജെപി മന്ത്രിസഭയിലെത്തുന്ന മലയാളിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര സില്‍ക്ക് ബോര്‍ഡ് അംഗമായിരുന്ന ബീഹാറില്‍ നിന്നുള്ള എംപി അശ്വനി കുമാര്‍ ചൗബേ, മധ്യപ്രദേശില്‍ നിന്നുള്ള ഡോ. വീരേന്ദ്രകുമാര്‍, കര്‍ണാടകയിലെ ഉത്തര കന്നഡയില്‍ നിന്നും ആനന്ദ് കുമാര്‍ ഹെഗ്ഡെ, 1975ലെ ഐഎസ് ബാച്ച് ഉദ്യോഗസ്ഥനും ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആര്‍കെ സിങ്, മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനും വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസിഡറുമായിരുന്ന ഹര്‍ദ്ദീപ് സിങ് പൂരി, രാജസ്ഥാനില്‍ നിന്ന് ഗജേന്ദ്രസിങ് ഷെഖാവത്ത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുംബൈ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് എന്നിവരാണ് മറ്റ് സഹമന്ത്രിമാര്‍.