Breaking news

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കരുതിയപ്പോഴാണ് ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻ്റെ വ്യാപനം ഭീഷണിയായി ഉയർന്നുവന്നത്. ഇന്ത്യൻ വേരിയൻ്റ് മാരകമായി ബാധിച്ചത് പ്രതിരോധകുത്തിവെയ്പ്പുകൾ ഒന്നും സ്വീകരിക്കാത്തവരെയണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച മാത്രം ഡെൽറ്റാ വേരിയൻറ് എന്നറിയപ്പെടുന്ന ഇന്ത്യൻ വകഭേദം 30,000 പേരെയാണ് ബാധിച്ചത്. ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി.

ഇതിനിടെ ഒരു ഡോസ് വാക്സിൻ എടുത്തവരെക്കാൾ കൂടുതൽ സംരക്ഷണം ലഭിക്കുന്നത് രണ്ട് ഡോസ് പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചവർക്കാണെന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്. വാക്സിൻ എടുക്കുക എന്നതാണ് നമ്മുടെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമെന്ന് യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ഡോക്ടർ ജെനി ഹാരിസ് പറഞ്ഞു.

യുഎസ് – യുകെ സൗഹൃദം ഉറപ്പിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. കോൺ‌വാൾ റിസോർട്ടിൽ ഈ ആഴ്ച നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ചർച്ച ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയായി. കാർബിസ് ബേയിൽ വ്യാഴാഴ്ച ഇരു നേതാക്കളും ഭാര്യമാരോടൊപ്പം സമയം ചെലവിടുകയും ചെയ്തു.

അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പുതുക്കാനുള്ള തീരുമാനമാണ് ചർച്ചയിലെ പ്രധാന സംഭവം. 1941-ല്‍ രണ്ടാം ലോക മഹായുദ്ധസമയത്ത് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍ട്ടും സ്ഥാപിച്ച യുദ്ധാനന്തര സഹകരണത്തിന്റെ പ്രഖ്യാപനമാണ് അത്‌ലാന്റിക്ക് ചാര്‍ട്ടര്‍. 80 വര്‍ഷം പഴക്കമുള്ള ചാര്‍ട്ടറിനെ പ്രതിധ്വനിപ്പിക്കുന്നതാണ് ബൈഡനും ജോൺസണും ഒപ്പിട്ട പുതിയ ചാർട്ടർ.

ഇതിലൂടെ യഥാർഥ പ്രഖ്യാപനത്തിന് അടിവരയിടുന്നതാണ് പുതുക്കിയ ചാര്‍ട്ടറെന്ന് പരക്കെ കരുതപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, കോവിഡ് മഹാമാരി, സാങ്കേതിക യുദ്ധം, സാമ്പത്തിക മത്സരം എന്നിവയും ചർച്ചയിൽ കടന്നുവന്നതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥാ വ്യതിയാനവും സൈബർ ആക്രമണങ്ങളും ഉൾപ്പെടെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പൊതുവായ തത്ത്വങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുന്നതിനാണ് മുൻഗണനയെന്ന് ഇരുനേതാക്കളും മാധ്യമപ്രവർത്തകരോട് പ റഞ്ഞു.

കോവിഡ് മഹാമാരിയുറ്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രകൾ സാധാരണ നിലയിലാക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിന് അമേരിക്കയും ബ്രിട്ടനും സംയുക്തമായി ഒരു വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുമെന്ന് ബൈഡനും ജോൺസണും പ്രഖ്യാപിച്ചു.

പ്രസിഡന്റായി തന്റെ ആദ്യ വിദേശ സന്ദർശന വേളയിൽ ബൈഡൻ 500 ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് സംഭാവന ചെയ്യാനുള്ള യുഎസ് തീരുമാനത്തെ “അമേരിക്കൻ ജനതയുടെ ഒരു മഹത്തായ പ്രതിബദ്ധത” എന്നാണ് വിശേഷിപ്പിച്ചത്. മറ്റ് ജി -7 രാജ്യങ്ങളും വാക്സിൻ പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബൈഡനെ അനുഗമിച്ച യുഎസ് പ്രഥമ വനിത ജിൽ ബിഡൻ “ലവ്” എന്ന വാക്ക് പുറകിൽ പതിച്ച ജാക്കറ്റ് ധരിച്ചെത്തിയതും കൗതുകമായി. ജോൺസണും ഭാര്യ കാരിയും ചേർന്നാണ് ബൈഡൻ ദമ്പതികളെ സ്വീകരിച്ചത്.

സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരാൻ പോകുന്നെന്ന് ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷി. താൻ സച്ചിനുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം ഉടൻ ബിജെപിയിൽ ചേരുമെന്നുമായിരുന്നു റീത്തയുടെ പരാമർശം. എന്നാൽ റീത്തയുടെ അവകാശവാദം തള്ളി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ പൈലറ്റ്. തന്നോട് സംസാരിക്കാനുള്ള ധൈര്യം റീത്തയ്ക്കില്ലെന്നും ബിജെപിയിൽനിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സച്ചിൻ വ്യക്തമാക്കി.

‘സച്ചിനുമായി സംസാരിച്ചെന്ന് റീത്ത ബഹുഗുണ ജോഷി പറഞ്ഞു. അവർ സച്ചിൻ തെണ്ടുൽക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല’, കോൺഗ്രസിൽ സച്ചിൻ അസംതൃപ്തനാണെന്ന റീത്തയുടെ പരാമർശത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

25 വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ച നേതാവാണ് റീത്ത. ഇവർ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ഇതിനിടെ ഉത്തർ പ്രദേശിൽനിന്നുള്ള പ്രമുഖ നേതാവ് ജിതിൻ പ്രസാദ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

ഇതിനു പിന്നാലെയാണ് സച്ചിൻ പൈലറ്റും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹ
ഹങ്ങൾ ഉയർന്നത്. കഴിഞ്ഞവർഷം അശോക് ഗെഹ്‌ലോട്ടുമായി കൊമ്പുകോർത്ത സച്ചിൻ, ബിജെപിയിൽ ചേരാൻ പോകുന്നതായും പ്രചാരണങ്ങളുണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved