ഓൺലൈൻ ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ സ്ത്രീകളോടും കുട്ടികളോടും അശ്ലീലം പറയുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മദന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. പബ്ജി മദൻ എന്നറിപ്പെടുന്ന മദൻകുമാറിന്റെ ഈ മരവിപ്പിച്ച അക്കൗണ്ടുകളിൽ നാലു കോടിയോളം രൂപ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരു അക്കൗണ്ട് മദന്റെ പേരിലും മറ്റേത് ഭാര്യ കൃതികയുടെ പേരിലുമാണെന്ന് പൊലീസ് അറിയിച്ചു.
നിലവിൽ കേസുമായി ബന്ധപ്പെട്ട് മദന്റെ പിതാവും റോഡ് കോൺട്രാക്ടറുമായ മാണിക്കത്തെ ചോദ്യം ചെയ്ത് വരികയാണ്. വെള്ളിയാഴ്ചയാണ് പ്രതിമാസം 10 ലക്ഷത്തോളം രൂപ യുട്യൂബിൽനിന്നു സമ്പാദിച്ചിരുന്ന മദനെ പൊലീസ് അറസ്റ്റു ചെയ്തത്. വിഡിയോ ഗെയിമിൽ ഒപ്പം ചേരുന്ന സഹകളിക്കാരോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അതിന്റെ വിഡിയോ തത്സമയം (ലൈവ് സ്ട്രീമിങ്) പ്രദർശിപ്പിക്കുകയും ചെയ്ത സേലം സ്വദേശി മദൻ കുമാറിനെ ഒളിത്താവളത്തിൽനിന്നാണ് പിടികൂടിയത്. ചെന്നൈ സിറ്റി ക്രൈം വിങ്ങിന്റെ പ്രത്യേക ടീമാണ് അന്വേഷണം നടത്തിയത്.
ചെന്നൈയിൽ 3 വീടുകളടക്കം കോടികളുടെ ആസ്തിയുള്ള ഇയാളുടെ ഭാര്യ കൃതിക ഇതേ കേസിൽ നേരത്തേ പിടിയിലായിരുന്നു. നിരോധിത വിഡിയോ ഗെയിമായ പബ്ജി കളിക്കാനുള്ള സൂത്രവിദ്യകൾ പങ്കുവയ്ക്കാനെന്ന രീതിയിൽ ആരംഭിച്ച ചാനൽ, അശ്ലീല വഴിയിലേക്കു തിരിഞ്ഞതോടെയാണു വരിക്കാർ 8 ലക്ഷത്തോളമായതും വരുമാനം ലക്ഷങ്ങളിലേക്കു കുതിച്ചുയർന്നതും. കൃതികയും അശ്ലീല സംഭാഷണങ്ങൾ നടത്തിയിരുന്നു. പണം വാങ്ങി മദനെ പിന്തുണച്ചു വിഡിയോകൾ പോസ്റ്റ് ചെയ്ത സുഹൃത്തുക്കളെയും പ്രതിചേർത്തേക്കും.
സേലത്തെ കോളജിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദം നേടിയ മദൻ അച്ഛൻ മാണിക്കം ചെന്നൈയിൽ റസ്റ്റ്റന്റ് തുടങ്ങിയതിനാൽ അംബാട്ടൂർ എന്ന സ്ഥലത്തേക്ക് താമസം മാറുകയായിരുന്നു. അതിനിടെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൃതികയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.
പബ്ജി ഗെയിമിന്റെ കടുത്ത ആരാധകനായ ഇയാൾ 2019ലാണ് ഇതുമായി ബന്ധപ്പെട്ട് ടോക്സിക് മദൻ18+ എന്ന യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. തുടർന്ന് പബിജി മദൻ ഗേൾ ഫാൻ, റിച്ചി ഗെയിമിങ് ഓൺ യുട്യൂബ് എന്നിവയും തുടങ്ങി. തുടക്കത്തിൽ പിതാവിനൊപ്പം ഹോട്ടൽ ബിസിനസ് നടത്തിയെങ്കിലും അത് തകർന്നതോടെയാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. കേന്ദ്ര സർക്കാർ പബ്ജി നിരോധിച്ചെങ്കിലും വിപിഎൻ നമ്പർ ഉപയോഗിച്ച് മദന്റെ യുട്യൂബ് ചാനൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു.
ഈ ചാനലുകളിൽ പലതിലും അസഭ്യ ഉള്ളടക്കങ്ങൾ നിറഞ്ഞ വിഡിയോകളായിരുന്നു. ഈ വിഡിയോകൾ മദന്‍ നിരവധി ആരാധകരെയും ഫോളവേഴ്സിനെയും സമ്മാനിച്ചു. റിയൽ എസ്റ്റേറ്റിലും മറ്റു നിക്ഷേപങ്ങളിലും പണമിറക്കിയ മദനും സംഘവും ആഡംബര കാറുകളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി. പിടിയിലായതിനു പിന്നാലെ തനിക്കു തെറ്റു പറ്റിയതായും മാപ്പാക്കണമെന്നും ഇയാൾ പൊലീസിനോടു കരഞ്ഞ് അപേക്ഷിച്ചു.
കേസെടുത്തതിനു പിന്നാലെ, തന്നെ നിയമത്തിന് ഒന്നും ചെയ്യാനാവില്ലെന്നു മദൻ വെല്ലുവിളിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല. തുടർന്ന് ഇയാളുടെ സഹോദരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് ധർമപുരിയിലെ ഒളിയിടത്തെക്കുറിച്ചു വിവരം ലഭിച്ചത്. അറസ്റ്റിനു പിന്നാലെ മദന്റെ വീട്ടിൽ പൊലീസ് സംഘം റെയ്ഡ് നടത്തി. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കംപ്യൂട്ടറും പൊലീസ് ഇവിടെനിന്ന് പിടിച്ചെടുത്തു. മദന്റെ ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.
പബ്ജി നിരോധിച്ചതോടെ ‘മനോവിഷമത്തിലായ’ മദന്‍ അനധികൃതമായി ഗെയിം കളിച്ചു യൂട്യൂബിൽ പങ്കുവയ്ക്കാൻ ഉപദേശം നൽകിയത് ഭാര്യ കൃതികയാണെന്നാണു വിവരം. നേരത്തേ അറസ്റ്റിലായ ഇവർ ജയിലിലാണ്. 8 മാസമുള്ള കുഞ്ഞും ഒപ്പമുണ്ട്.
കൃതികയുടെ പേരിലുള്ള യൂട്യൂബ് ചാനലുകളുടെ വരിക്കാരിൽ 30 ശതമാനവും 18 വയസ്സിൽ താഴെയുള്ളവരാണ്. ടോക്സിക് മദൻ 18 പ്ലസ്, ലൈവ് സ്ട്രീം മദൻ, മദൻ പബ്ജി 18 പ്ലസ് തുടങ്ങിയ 4 ചാനലുകളിലാണു വിഡിയോ അപ്ലോഡ് ചെയ്തിരുന്നത്. പ്രത്യേക സാങ്കേതികവിദ്യ (വിപിഎൻ) ഉപയോഗിച്ചായിരുന്നു അനധികൃത ലൈവ് സ്ട്രീമിങ്. അശ്ലീല ഉള്ളടക്കമുള്ള വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന ചാനലുകളുടെ അഡ്മിൻ കൃതികയാണെന്നാണ് പൊലീസ് പറയുന്നത്.
‘എന്റെ കുഞ്ഞുവിനെ ഇല്ലാതാക്കിയ അവനെ എനിക്കൊന്നു കാണണം’ ദൃശ്യയുടെ അച്ഛമ്മയായ രുഗ്മിണിയമ്മയുടെ നെഞ്ചുപൊട്ടിയുള്ള അപേക്ഷയായിരുന്നു ഇത്. ഈ ആഗ്രഹത്തിന് മുന്പില് ആദ്യം അന്വേഷണ സംഘം പതറിയെങ്കിലും പിന്നീട് അച്ഛമ്മയുടെ അപേക്ഷ പോലെ പ്രതിയെ കണ്മുന്പില് കൊണ്ടുവന്ന് നിര്‍ത്തി.
ദൃശ്യയെ പിതാവ് ബാലചന്ദ്രന്റെ അമ്മ വിളിക്കുന്നത് കുഞ്ഞുവെന്നാണ്. കൂഴന്തറ ചെമ്മാട്ടില്‍ വീട്ടില്‍ തെളിവെടുപ്പിനിടെയായിരുന്നു രുഗ്മിണിയമ്മ അപേക്ഷിച്ചത്. തുടര്‍ന്ന് ബാലചന്ദ്രനും ബന്ധുക്കളും ഇതേ കാര്യം ആവശ്യപ്പെട്ടു. പിതാവിനും അടുത്ത ബന്ധുക്കള്‍ക്കും മുഖത്തെ മാസ്ക് നീക്കി പ്രതിയെ കാട്ടിക്കൊടുത്തു. ദൃശ്യയുടെ അച്ഛമ്മയും പിതാവും ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കണ്ടപ്പോഴും വളരെ നിസ്സംഗനായിരുന്നു പ്രതി.
കൃത്യം ചെയ്ത രീതിയും വീട്ടിലെത്തിയതുമെല്ലാം പ്രതി പൊലീസ് സംഘത്തോട് വിവരിച്ചു. തെളിവെടുപ്പ് സുഗമമാക്കാന്‍ സഹകരിക്കണമെന്ന് പോലീസ് ബന്ധുക്കളോടും കൂടിനിന്ന നാട്ടുകാരോടും ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. അറുപതോളം പോലീസുകാരടങ്ങിയ സംഘത്തെയാണ് ഇവിടെ നിയോഗിച്ചിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരന്‍, പഞ്ചായത്തംഗം ശ്രീനിവാസ് കിഴക്കത്ത് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. അതേസമയം, കുത്തേറ്റ് ദൃശ്യയുടെ അനിയത്തി ദേവശ്രീ(13) ആശുപത്രി വിട്ടു. ദൃശ്യയെ പ്രതി കത്തികൊണ്ടു കുത്തുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് ദേവശ്രീക്ക് കുത്തേറ്റത്.
വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്യവെ ട്രെയിനില്‍ നിന്നും വീണ് മരണപ്പെട്ട സിജോ ജോയ്ക്ക് ആദരമര്‍പ്പിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹരി നോര്‍ത്ത് കോട്ടച്ചേരി. തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് സിജോയുടെ ദാരുണാന്ത്യമെന്ന് ഹരി കുറിക്കുന്നു.
ഫേസ്ബുക്കിലാണ് ഹരി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ റെയില്‍വേ ഗേറ്റിന് സമീപം വീണ് മരിക്കുകയായിരുന്നു. പാളങ്ങളില്‍ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോള്‍ ട്രെയിന്‍ വേഗത കൂടുമ്പോള്‍ വാതില്‍ അതിശക്തിയോടെ അടയുമെന്നും എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണെന്നും സിജോ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് ഇന്നലെ വീടിന് സമീപം ട്രെയിനില്‍ നിന്ന് വീണ പലക്കാട് ആലത്തൂര്‍ വടക്കഞ്ചേരി സ്വദേശിയും യുവ ആരോഗ്യ പ്രവര്‍ത്തകനുമായ സിജൊ ജോയുടെ ദാരുണാന്ത്യം. ഇന്നലെ രാവിലെയായിരുന്നു മുംബൈയില്‍ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിന് സമീപം വീണ് മരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനായിരുന്നു. ഗുജറാത്ത് നിന്ന് മുംബൈലയിലേക്ക് ജോലി മാറി അവിടെ നിന്ന് US പോകാനുള്ള ഒരുക്കത്തിനിടെ ഒരു മാസം കുടുംബത്തോടൊപ്പം കഴിയാന്‍ നാട്ടിലെക്ക് വരുന്നതായിരുന്നു. കാസര്‍ഗോഡ് എത്തിയെന്ന് നാട്ടിലുള്ള സഹോദരന് മെസേജ് പോയിരുന്നു. ബോഡി എടുക്കുന്ന സമയം സിവില്‍ ഡിഫന്‍സ് ആളിനെ തിരിച്ചറിയാന്‍ പരിശോധിച്ചപ്പോള്‍ എ ടി എം കാര്‍ഡ് അല്ലാതെ മറ്റു രേഖകള്‍ ഒന്നുമില്ലായിരുന്നു. ഇയര്‍ ഫോണ്‍ ചെവിയില്‍ തന്നെ ഘടിപ്പിച്ച നിലയില്‍ ആയിരുന്നു. പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ ലോക്കല്ലാത്തതിനാല്‍ അവസാനം വിളിച്ച നമ്പരില്‍ ബന്ധപ്പെട്ടപ്പൊള്‍ ആളിനെ പെട്ടെന്ന് തിരിച്ചറിയാനായി. കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ പയ്യന്റെ അമ്മയുടെ 3 മിസ് കോള്‍ വേദനയുണ്ടാക്കി. ഇങ്ങേ തലയ്ക്കു ഫോണെടുക്കാന്‍ മകന് ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ.
പയ്യന്റെ ജ്യേഷ്ഠനും അമ്മാവനും , ഇളയച്ചനും ഇന്നലെ വൈകിട്ടോടെ ജില്ലാ ആശുപത്രിയില്‍ എത്തി. അന്യ നാട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ബന്ധുക്കള്‍ക്ക് ഒരു തുണയായി ഇന്നലെ വൈകിട്ട് എത്തിയത് മുതല്‍ ആവശ്യമായ എല്ലാ സഹായ സഹകരണവുമായി നന്മമരം കാഞ്ഞങ്ങാട് പ്രവര്‍ത്തകര്‍ കൂടെ ഉണ്ടായിരുന്നു. രാവിലെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടേ മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോയി. ട്രെയിനില്‍ ഡോറിനടുത്തിരുന്ന് കഴിയുന്നതും യാത്ര ചെയ്യാതിരിക്കുക. മറ്റൊരിടത്തും ഇരിപ്പിടമില്ലെങ്കില്‍ പോലും ഈ ഇരുപ്പ് ഒഴിവാക്കണം. ട്രെയിനിന്റെ വേഗതയും കാറ്റും മൂലം വളരെ വേഗം കണ്ണുകളില്‍ ആലസ്യം പടരും. പാളങ്ങളില്‍ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോള്‍ ട്രെയിന്‍ വേഗത കൂടുമ്പോള്‍ വാതില്‍ അതിശക്തിയോടെ അടയും. എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണ്.
ആദരാഞ്ജലികള്‍ പ്രിയ സഹോദരാ..
ഹരി നോര്‍ത്ത് കോട്ടച്ചേരി
മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ 19കാരന് അറസ്റ്റില്‍. ബംഗാള്‍ മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ക്രൂരത വെളിപ്പെടുത്തിയ ഇവരുടെ സഹോദരന് ആരിഫിന്റെ (21) പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ആസിഫ് കൊലപ്പെടുത്തിയത്.
സഹോദരന്റെ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ആരിഫ് പോലീസിന്റെ സഹായം തേടിയത്. ഭയം കാരണമാണ് ഇക്കാര്യം നേരത്തെ പോലീസില്‍ അറിയിക്കാതിരുന്നതെന്നും ആരിഫ് മൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 28-നാണ് ആസിഫ് കുടുംബത്തിലെ നാലു പേരെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് ആരിഫ് പരാതിയില്‍ വ്യക്തമാക്കുന്നു.
വീടിനോട് ചേര്‍ന്ന ഗോഡൗണിലാണ് നാലുപേരെയും ആസിഫ് കുഴിച്ചിട്ടത്. ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് പരിശോധന നടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചു. ആസിഫ് തന്നെ കൊല്ലാന്‍ ശ്രമിച്ചതോടെയാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്ന് ആരിഫ് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട നാലു പേരെയും ഏതാനും മാസങ്ങളായി തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് അയല്‍ക്കാരും പറയുന്നത്. ഇവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവരെല്ലാം കൊല്‍ക്കത്തയില്‍ പുതുതായി വാങ്ങിയ ഫ്ളാറ്റില്‍ താമസിക്കാന്‍ പോയെന്നായിരുന്നു ആസിഫ് പറഞ്ഞു ധരിപ്പിച്ചിരുന്നത്. നേരത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിന് പിന്നാലെ ആസിഫ് വീട് വിട്ടിറങ്ങിപ്പോയ സംഭവമുണ്ടായിട്ടുണ്ടെന്നും അയല്‍ക്കാര്‍ പറഞ്ഞു.
മാതാപിതാക്കള്‍ ലാപ്ടോപ്പ് വാങ്ങി നല്‍കാത്തതിനാലാണ് ആസിഫ് അന്ന് വീട് വിട്ടിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയ ശേഷം മാതാപിതാക്കള്‍ വിലകൂടിയ ലാപ്ടോപ്പ് വാങ്ങി നല്‍കിയിരുന്നു. ഇതിനൊപ്പം മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. താന്‍ ഒരു ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലൂടെ വലിയ പണക്കാരനാകുമെന്നും ആസിഫ് നേരത്തെ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയതിനെതിരെ പരാതി നൽകിയ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്കായി അന്വേഷണം ശക്തമാക്കി പനങ്ങാട് പൊലീസ്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ശിൽപി ഗാർഡനിൽ താമസിച്ചിരുന്ന നിലമ്പൂർ സ്വദേശി കെ.വി. വിപിനെയാണ് പൊലീസ് തിരയുന്നത്.
ഇയാൾക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് മേയ് എട്ടിനു ഫോർട്ടു കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവിടെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്റ്റേഷൻ പരിധിയായ പനങ്ങാട് പൊലീസിനു കേസ് കൈമാറുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്യാനായില്ലെന്ന് പൊലീസ് പറയുന്നു. ഇയാൾ കോട്ടയത്തുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനമെന്ന് പനങ്ങാട് സിഐ പറഞ്ഞു. അതേസമയം, പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബോട്ടിം പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ഡേറ്റിങ് ആപ്് വഴിയാണ് വിവാഹബന്ധം വേർപെടുത്തിയ യുവതി വിപിനെ പരിചയപ്പെടുന്നത്. തുടർന്നു സിനിമയിൽ ചിലരെ പരിയപ്പെടുത്തി നൽകാമെന്നു വാഗ്ദാനം നൽകി കൊച്ചിയിലെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. ശേഷം യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ വീണ്ടും കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈറ്റില മെട്രോ സ്റ്റേഷനു സമീപം വന്ന യുവതിയെ അവിടെനിന്നു കാറിൽ കയറ്റിക്കൊണ്ടു ഹോട്ടൽ മുറിയിൽ പോയി ഭീഷണിപ്പെടുത്തി ശാരീരികമായി ദുരുപയോഗം ചെയ്തു. ‘ഇത്രയും പ്രായമായ നിനക്ക് ഇനി എന്തു നഷ്ടപ്പെടാനാണ്, പുറത്തു പറഞ്ഞാൽ നിനക്കു തന്നെയാണ് നഷ്ടം’ എന്നു പറഞ്ഞായിരുന്നു ആക്രമണം. ഇതിനിടെ യുവതിയുടെ കൊലുസ് കൈവശപ്പെടുത്തുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യുകയാണെന്നു പറഞ്ഞെങ്കിലും ചെയ്തില്ല. ആവശ്യം കഴിഞ്ഞു കാറിൽ കയറ്റി റോഡിൽ ഇറക്കി വിട്ടു.
വീണ്ടും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവാക്കി. ജോലി ചെയ്യുന്ന സ്ഥലത്തും താമസിക്കുന്ന ഇടങ്ങളിലുമെല്ലാം എത്തി പണം തട്ടുകയായിരുന്നു പതിവ്. ഇതോടെ പരാതി നൽകാൻ തീരുമാനിച്ചു. തുടർന്ന് വക്കീലിനെ ഉപയോഗിച്ച് ഇയാളെ ബന്ധപ്പെട്ട് പരാതി നൽകുകയാണെന്ന് അറിയിച്ചു. എന്നാൽ, പ്രശ്നം പറഞ്ഞു തീർക്കാമെന്നും കൊലുസിന്റെ പണം നൽകാമെന്നും പറഞ്ഞ് കൊച്ചിയിലെത്തി രണ്ടു പേരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ പ്രശ്നം തീർത്ത് കരാറുണ്ടാക്കി. എന്നാൽ കരാറിന്റെ കോപ്പി നൽകാതെ ഇയാൾ കടന്നു കളഞ്ഞു. ഇതിനിടെ വീണ്ടും ഇന്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തി
ഇന്ത്യയിൽനിന്നുള്ളതല്ലാത്ത നമ്പരിൽനിന്നു ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. വിപിന്‍ ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും ഒരു അപകടം എന്നപോലെ കൊന്നു കളയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡൊഴിച്ചു കൊല്ലുമെന്നും പറഞ്ഞു. ഇതോടെയാണ് പരാതി നൽകുന്നത്. പൊലീസ് ശരീര പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയുമെല്ലാം ചെയ്തെങ്കിലും പ്രതിയെ പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.
അതേസമയം, ഇത്തരത്തിലുള്ള പീഡനക്കേസ് പരാതികൾ ലഭിക്കുന്നതു വർധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിമാസം കൊച്ചി സിറ്റി പരിധിയിൽ മാത്രം പത്തു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ടെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ. സമാനമായ കേസുകളിൽ അടിയന്തര തുടർനടപടിയുണ്ടാകണമെന്നാണ് നിർദേശം.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിനു പൊലീസ് കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. മറൈൻഡ്രൈവിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം രണ്ടു മാസം വരെ വൈകിപ്പിച്ച സംഭവത്തിൽ കടുത്ത നാണക്കേടാണ് കൊച്ചി പൊലീസിനുണ്ടായത്. ഇതോടെയാണ് ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം ശക്തമാക്കണമെന്നു എസ്എച്ച്ഒമാർക്കു പൊലീസ് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലഭിച്ച സമാന പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടിയതു വാർത്തയായിരുന്നു.
പ്രണയം നിരസിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് വീട്ടില്‍അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീഷ് എന്ന 21കാരനാണ് 21കാരിയായ ദൃശ്യയെ വീട്ടില്‍ കയറി ദാരുണമായി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച അനുജത്തി ദേവശ്രീക്കും കുത്തേറ്റിരുന്നു. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെയാണ് മൂത്തമകളുടെ അതിദാരുണ വിയോഗവും. ഇതോടെ കുടുംബത്തെ സാരമായി തളര്‍ത്തി.
കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന് ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില് കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തുകയായിരുന്നു. ചേച്ചിയെ കുത്തുന്നതുകണ്ടു ദേവശ്രീ നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ദേവശ്രീക്ക് നെഞ്ചില്‍ കുത്തേറ്റിരുന്നു.
അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന് മധുസൂദനന് എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ വെളിപ്പെടുത്തിയത്. ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു.
തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുമെന്ന് അറിഞ്ഞി ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ എത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതിയും വീട്ടിലേക്ക് കയറിയതുമെല്ലാം വിനീഷ് പോലീസിനോട് വിശദീകരിച്ചു.
ദൃശ്യയുടെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് വിനീഷ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകൾ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാൽ താഴെയായിരുന്നു ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നതിന് ശേഷം ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് കടന്നുവന്നത്. ഇതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോർസ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ദൃശ്യയെ കുത്തി കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും തെളിവെടുപ്പിനായി വിനീഷിനെ കൊണ്ടുപോയി.
കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
ദൃശ്യയുടെ സമീപവാസികളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏഥൻസ് : ഭാര്യ കരോലിൻ ക്രൗച്ചിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് അനാഗ്നോസ്റ്റോപൗലോസ്. മെയ് 11 നാണ് ഏഥൻസിന് സമീപമുള്ള വീട്ടിൽ വച്ച് കരോലിൻ കൊല്ലപ്പെട്ടത്. സ് മാർട്ട് വാച്ച് ഡാറ്റ കണ്ടെത്തിയതിനെത്തുടർന്ന് 20 കാരിയായ ബ്രിട്ടീഷ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി ഹെലികോപ്റ്റർ പൈലറ്റ് ആയ ബേബിസ് വെളിപ്പെടുത്തി. തങ്ങളുടെ കുഞ്ഞിനേയും കൂട്ടി വീടുപേക്ഷിച്ചു പോകുമെന്ന് കരോലിൻ പറഞ്ഞതായും ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണമെന്നും ഭർത്താവ് തുറന്നു പറഞ്ഞു. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് സത്യകഥ പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിൽ, കവർച്ചാ സംഘമാണ് കരോലിനെ കൊലപ്പെടുത്തിയതെന്ന് ബേബിസ് പറഞ്ഞിരുന്നു. എന്നാൽ സ്മാർട്ട് വാച്ച് ഡാറ്റാ പരിശോധിച്ചപ്പോഴാണ് കരോലിൻ ആ സമയത്ത് മരിച്ചിട്ടില്ലായിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.
“ആ രാത്രി ഞങ്ങൾ വഴക്കിടുകയായിരുന്നു. ഒരു ഘട്ടത്തിൽ അവൾ കുട്ടിയെ തൊട്ടിലിലേക്ക് വലിച്ചെറിഞ്ഞു വീട് വിട്ട് പോകുകയാണെന്ന് ഭീഷണിപ്പെടുത്തി. എനിക്ക് ദേഷ്യം വന്നു. തലയണ ഉപയോഗിച്ച് ഞാൻ ശ്വാസം മുട്ടിച്ചു.” കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് ഇപ്രകാരം പറഞ്ഞു. ഗ്രീക്ക് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു: ‘2021 മെയ് 11 ന് ഗ്ലൈക്ക നെറയിൽ നടന്ന നരഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിൽ 33 കാരനായ ഭർത്താവാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരിക്കുന്നു. ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയാണെന്ന് മുതിർന്ന അന്വേഷകർ പറഞ്ഞു.
എന്നാൽ, അതിരാവിലെ തന്നെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് കവർച്ചക്കാർ തന്നെ കെട്ടിയിട്ടതായും കുട്ടിയുടെ തലയിൽ തോക്ക് ചൂണ്ടി ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതായും തുടർന്ന് 10,000 ഡോളർ പണവും 30,000 ഡോളറിന്റെ ആഭരണങ്ങളുമായി രക്ഷപ്പെട്ടുവെന്നും അനാഗ്നോസ്റ്റോപൗലോസ് പോലീസിനോട് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ തമ്മിൽ കലഹിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ വെളിപ്പെടുത്തി. ലിവർപൂളിൽ ഹെലികോപ്റ്റർ പൈലറ്റായി പരിശീലനം നേടിയ അനാഗ്നോസ്റ്റോപൗലോസ്, 2018 മെയ് മാസത്തിൽ ക്രൗച്ചിനെ വിവാഹം കഴിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കരോലിൻ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. സത്യകഥ പുറത്തുവന്നത്തോടെ ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനും അവസാനമായി.
സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല് വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി.
അതിനിടെ സംഭവത്തിൽ പ്രതിയെന്നു കരുതപ്പെടുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തിനേറ്റ സാരമായ മുറിവോടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സനൽ കത്തിക്ക് ഇരയായത്.
ഒരു വർഷം മുൻപു മാത്രം അൽ ഹസയിലെ ബ്രാഞ്ചിൽ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കൻ പ്രകൃതക്കാരനായിരുന്നെന്ന് സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. ശഅബയിലെ ഒരു കടയിൽ പാൽ വിതരണത്തിന് എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി ദൃസാക്ഷികൾ പറയുന്നു. നിരവധി സാമൂഹിക സഹായ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു സനൽ. പത്തു വർഷമായി അൽ ഹസയിലുണ്ട്.
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നാട്ടുകാര്‍. കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ഇതിന് പിന്നിലും പ്രതിയായ വിനീഷ് വിനോദാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദ് (21) ഇന്ന് രാവിലെയാണ് കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേല്‍ക്കുകയായിരുന്നു. ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്.
അതേസമയം കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്.
പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. എല്‍എല്‍ബി വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമാണെന്നും നെഞ്ചിലും കയ്യിലും കുത്തേറ്റി ട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പെരിന്തൽമണ്ണയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കുണ്ടുപറമ്പ് സ്വദേശി വിനീഷിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റു. കുട്ടിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബുധനാഴ്ച രാത്രിയിൽ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ചെരുപ്പ്-ബാഗ് കട കത്തിനശിച്ചിരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രൻ ഇവിടേക്കുപോയിരുന്നു. ബാലചന്ദ്രൻ വീട്ടിൽ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വിനീഷ് അതിക്രമിച്ചുകയറുകയായിരുന്നു.
ആക്രമണം നടക്കുമ്പോൾ ദൃശ്യയുടെ അമ്മ കുളിമുറിയിലായിരുന്നു. വീട്ടിനുള്ളിൽ കടന്നുകയറിയ വിനീഷ് ദൃശ്യയെ കുത്തിവീഴ്ത്തി. തടയാൻ എത്തിയ ദേവശ്രീക്കും കുത്തേറ്റു. ഇതിനു ശേഷം വിനീഷ് പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ദൃശ്യയുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽനിന്നും ഓട്ടോയിൽ കയറി രക്ഷപെടാനാണ് വിനീഷ് ശ്രമിച്ചത്.
ഓട്ടോയിൽ കയറിയ വിനീഷ് ആശുപത്രിയിലേക്കുപോകണമെന്ന് പറഞ്ഞു. എന്നാൽ സംഭവം അറിഞ്ഞ നാട്ടുകാർ ഓട്ടോ ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും വിവരം കൈമാറുകയും ചെയ്തു. ഇതോടെ ഓട്ടോ ഡ്രൈവർ വിനീഷുമായി പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു. സ്റ്റേഷനിലെത്തി ഇയാളെ കൈമാറുകയും ചെയ്തു.
ബാലചന്ദ്രന്റെ കട കത്തിച്ചത് വിനീഷ് ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. ബാലചന്ദ്രനെ വീട്ടിൽനിന്നും മാറ്റാൻ പ്രതി നടത്തിയ ശ്രമത്തിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. പ്രതി ചില സമയങ്ങളിൽ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.