Crime

കട്ടപ്പനയിൽ തെരുവുനായയെ നടുറോഡിൽ കെട്ടിവലിച്ച 51 കാരൻ അറസ്റ്റിൽ. കൈരളി ജംഗ്ഷൻ മാണ്ടിയിൽ ഷാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിച്ചതിനു പിന്നാലെയാണ് മൃഗങ്ങളോടുളള ക്രൂരത തടയൽ അടക്കമുളള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കൈരളി ജംഗ്ഷനിൽ ഷാബു നായയെ കെട്ടിവലിക്കുന്നത് കണ്ട സിദ്ധാർത്ഥ് എന്ന യുവാവാവ് ദൃശ്യം മൊബൈലിൽ പകർത്തുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നായയെ ഷാബു വടികൊണ്ട് അടിച്ച ശേഷം വള്ളികൊണ്ട് കെട്ടി റോഡിലൂടെ വലിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റോഡിലൂടെ 20 മീറ്ററോളം ഇയാൾ നായയെ കെട്ടിവലിച്ചു. ശരീരത്തിൽ സാരമായി പരുക്കേറ്റ നായയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പിന്നീട് അഭിജിത്ത്, സിദ്ധാർഥ് എന്നിവരുടെ സംരക്ഷണയിൽ വിട്ടു. അതേസമയം തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയിൽനിന്നും രക്ഷപ്പെടുന്നതിനായി കുടുക്കിട്ട് പിടിക്കുകയായിരുന്നുവെന്ന് ഷാബു പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്കയിലും സമാനമായ സംഭവം നടന്നിരുന്നു. നായയുടെ കഴുത്തിൽ കയർ കുരുക്കിയ ശേഷം റോഡിലൂടെ കാറിൽ കെട്ടിവലിച്ച് ഏതാണ്ട് അറുന്നൂറ് മീറ്ററോളം ദൂരമാണ് ചാലായ്ക്ക സ്വദേശിയായ യൂസഫ് സഞ്ചരിച്ചത്. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച ഇയാളുടെ വാഹനം തടഞ്ഞുനിർത്തി നാട്ടുകാരാണ് കാറിൽ കെട്ടിവലിച്ച നായയെ രക്ഷിച്ചത്. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു യൂസഫിന്റെ മൊഴി.

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ആംബുലന്‍സിന്‍ ജീവനൊക്കി പോലീസുദ്യോഗസ്ഥന്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ എസ്‌ഐ ആയ രാജ് വീര്‍ സിംഗ് (39) എന്നയാളാണ് ആംബുലന്‍സിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഡല്‍ഹി സര്‍ക്കാറിന്റെ സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ട്രോമാ സര്‍വീസസ് (CATS) ആംബുലന്‍സിലാണ് പോലീസുകാരന്‍ ആത്മഹത്യ ചെയ്തത്. ദില്‍ഷാദ് ഗാര്‍ഡനിലെ ഗുരു തേജ് ബഹാദുര്‍ ഹോസ്പിറ്റിലനടുത്താണ് സംഭവം.

ഇബാസ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് ദാരുണ സംഭവം അരങ്ങേറിയതെന്നാണ് പോലീസ് പറയുന്നത്. ദ്വാരകയിലെ വീട്ടില്‍ നിന്നാണ് രാജ് വീര്‍ ആംബുലന്‍സിനായി വിളിച്ചത്. അസുഖബാധിതനായ ഇയാളെ മൂന്നോളം ആശുപത്രികളിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

ആശുപത്രികളിലെ പ്രതികരണത്തില്‍ അരിശം പൂണ്ട പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റ രീതികള്‍ കണ്ട് ആംബുലന്‍സ് ജീവനക്കാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആംബുലന്‍സില്‍ തന്നെയുണ്ടായിരുന്ന ഒരു വസ്ത്രം ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ഡിസിപി ആര്‍പി മീന അറിയിച്ചത്.

സംഭവത്തില്‍ പൊലീസും ഡോക്ടര്‍മാറും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആരെയും സംരക്ഷിക്കില്ലെന്നും നിയമ നടപടി കൈ കൊള്ളുമെന്നുമാണ് കാറ്റ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ‘നടന്ന സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ടോ മൂന്നോ ജീവനക്കാര്‍ ആ ആംബുലന്‍സിലുണ്ടായിരുന്നു. പോലീസുമായി സഹകരിച്ച് വിശദമായ അന്വേഷണം തന്നെ നടത്തും’ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാക്കുകള്‍.

ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ് മരിച്ച രാജ് വീര്‍ സിംഗ്. അഞ്ച് ദിവസമായി രാജ് വീര്‍ സിംഗ് അവധിയിലായിരുന്നു. ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആംബുലന്‍സ് സേവനമാണ് കാറ്റ്‌സ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണം 590 ആയി ഉയര്‍ത്തിയിരുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളും. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സാജിദ്, കപീല്‍, മാന്‍വേന്ദ്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒഎല്‍എക്സില്‍ സെക്കന്റ് ഹാന്‍ഡ് സോഫ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഹര്‍ഷിത തട്ടിപ്പിനിരയായത്.

സംഭവത്തിലെ മുഖ്യപ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്. അയാളാണ് ഇ കൊമേഴ്സ് സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കബളിപ്പിച്ചത്. ഫെബ്രുവരി 7 നായിരുന്നു സംഭവം. ഡല്‍ഹി സിവില്‍ലൈന്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കസ്റ്റമറാണെന്ന വ്യാജേന എത്തിയ ആള്‍ ചെറിയ തുക കെജരിവാളിന്റെ മകളുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ശേഷം ബാര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്തതോടെ രണ്ട് തവണയായി യുവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. ആദ്യം 20000 രൂപയും രണ്ടാമത്തെ പ്രാവശ്യം 14000 രൂപയുമാണ് നഷ്ടപ്പെട്ടത്.’

ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ മരടിലാണ് സംഭവം. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയമകള്‍ നെഹിസ്യയെ ആണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

17വയസ്സായിരുന്നു. ഗ്രിഗോറിയന് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നെഹിസ്യ. തലയും മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴുമണിക്ക് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒമ്പതു മണിയായിട്ടും എഴുന്നേറ്റിരുന്നില്ല.

കുറെ വിളിച്ചിട്ടും വിവരമൊന്നുമില്ലാതെ വന്നതോടെ അച്ഛനും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനെ വിളിച്ചുകൊണ്ടു വന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

മരട് പൊലീസ് സ്ഥലത്തെത്തി. ഫോറന്‌സിക് വിഭാഗവും പരിശോധന നടത്തി. കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രഥമിക നിഗമനം. കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്നും കൊലയ്ക്ക് ശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ടതിന്റെ ലക്ഷണമില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

പഠിക്കാന്‍ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന് അച്ഛന്‍ ശാസിച്ചിരുന്നു. വീട്ടില്‍ അച്ഛനും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ആയുര്‍വ്വേദ ചികില്‍സയിലാണ്.

കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച് മടങ്ങവെ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ വീട്ടില്‍ എംപി ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. രണ്ടാഴ്ച മുന്‍പ് അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത 9വയസുകാരി ജൂവലിന്റെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്.

റോഡ് മുറിച്ച് കടക്കവെ, ഇരുവരെയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. പട്ടിത്താനം മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂരിലാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. രണ്ടാഴ്ച മുന്‍പാണു ജൂവലിനെ ജോയിയും സാലിയും ഡല്‍ഹിയില്‍ നിന്നു ദത്തെടുത്തത്.

11 വര്‍ഷമായി ജോയിസാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകള്‍ക്കു നല്‍കാനിരുന്ന ജൂവല്‍ എന്ന പേരും നല്‍കി. ഇന്നലെ രാത്രി ചെറുവാണ്ടൂര്‍ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. ജൂവലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എറണാകുളം വാ‍ഴക്കാലയില്‍ കന്യാസ്ത്രിയെ പാറമടയിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെൻ്റ് തോമസ് കോൺവെൻ്റിലെ കന്യാസ്ത്രീയാണ് മരിച്ചത്. ഇടുക്കി കോരുത്തോട് സ്വദേശിനി സിസ്റ്റര്‍ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്. മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കളാ‍ഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

പ്രഭാത ഭക്ഷണത്തിന് ശേഷം കന്യാസ്ത്രിയെ മഠത്തില്‍ നിന്നും കാണാതായിരുന്നു. ഉച്ചവരെ തെരച്ചില്‍ നടത്തിയിട്ടും കാണാതായതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വൈകിട്ടോടെ മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മാറ്റുകയായിരുന്നു.

2011 മുതല്‍ മാനസിക രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കന്യാസ്ത്രി ചികിത്സയ്ക്ക് വിധേയയായിരുന്നതായി പോലീസ് പറഞ്ഞു. നിലവില്‍ മരണത്തില്‍ അസ്വാഭാവികത സംശയിക്കുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും പോലീസ് അറിയിച്ചു.

കൊട്ടിയൂർ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ, ഉപ ഹർജിയിലാണ് ജാമ്യം തേടിയത്. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

അപ്പീലിൽ പെൺകുട്ടി കക്ഷി ചേർന്നിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെൺകുട്ടി ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും നാട്ടിലുള്ള പെൺകുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവാഹത്തിന് സഭയുടെ അനുമതി ഉണ്ടെന്ന് പ്രതി പറയുന്നുണ്ടങ്കിലും, രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.

പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിൻ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാൽസംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വർഷം തടവു വിധിച്ചത്. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന കാലത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് റോബി നെ കോടതി ശിക്ഷിച്ചത്.

നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ചികിത്സ കഴിയുന്നതിന് മുന്‍പ് ഏഴു ലക്ഷം രൂപയാണ് ബിനാമിയായ സെയ്ഫുള്ള പിന്‍വലിച്ചത്. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഫിറോസ് കൂട്ടരും നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ക്കെതിരെ അവരെ തിരിച്ചെന്നും ഇവര്‍ പറഞ്ഞു. ഫിറോസിനെ പേടിച്ച് ഇപ്പോള്‍ ഒളിവിലാണ് കഴിയുന്നത്. അന്ന് സഹായിക്കുന്നതിന് പകരം കുഞ്ഞുങ്ങളെയും ഞങ്ങളെയും കൊല്ലുന്നതായിരുന്നു ഭേദമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കളുടെ വാക്കുകള്‍: ”തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവന്‍ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി. പണം വന്ന് തുടങ്ങിയപ്പോള്‍, കുട്ടിയുടെ സര്‍ജറി കഴിയും മുന്‍പ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിന്‍വലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിന്‍വലിച്ചു. ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. ഏറ്റവും തരംതാഴ്ന്ന പരിപാടിയാണ് ഫിറോസ് കാണിക്കുന്നത്. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റിപ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുന്നത്. ഫിറോസ് അത്രയും അധികം രീതിയില്‍ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനം നടത്തുന്നത്. അന്ന് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്.”

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. ‘പാവപ്പെട്ട പ്രവാസികള്‍ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. ഇവരെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ അനുഭവിച്ചേ തീരൂ.്’

ആ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ: ‘സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ല. എന്തിന് അക്കൗണ്ടില്‍ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നല്‍കി ബാക്കി സര്‍ജറിക്കുള്ള സംഖ്യ ഞാന്‍ ആശുപത്രിയില്‍ കെട്ടിവച്ചു. സര്‍ജറി കഴിഞ്ഞു ഇപ്പോള്‍ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീന്‍ പൌഡര്‍ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തില്‍ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതില്‍ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങള്‍ക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ്് വരട്ടെ. നിങ്ങള്‍ തന്നെ കണ്ട് ബോധ്യപ്പെടു’.

‘ഞാന്‍ ഏതു നിമിഷവും കൊല്ലപ്പെടാം, സ്വത്തിനു വേണ്ടി മകനും മരുമകളും അഞ്ചുമാസത്തോളമായി വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണ്. മാസങ്ങളായി ബന്ധുക്കളെയോ എന്റെ മകളെയോ കാണാന്‍ എനിക്ക് അനുവാദമില്ല. രണ്ടുമാസം മുന്‍പ് നിര്‍ബന്ധിച്ച് വില്‍പത്രം എഴുതി വാങ്ങി. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ കത്ത് നിങ്ങള്‍ കൊല്ലത്തു താമസിക്കുന്ന എന്റെ മകള്‍ക്ക് കൈമാറണം’. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുന്‍പ് വയോധിക അയല്‍വാസിയായ സ്ത്രീയോട് പറഞ്ഞ വിവരങ്ങളും മകള്‍ക്കെഴുതിയ കത്തുമാണ് പ്രതികള്‍ പല കഥകള്‍ പറഞ്ഞ് വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും പൊലീസിന് പിടിവള്ളിയായത്. ഇതോടെയാണ് അമ്മയെ ക്രൂരമായി കൊന്ന കേസില്‍ മകനും മരുമകളും പിടിയിലായത്.

മകനും മരുമകളും ചേര്‍ന്ന് തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പിക്കുന്നതായി ദേവകിയമ്മ എഴുതി നല്‍കിയിരുന്ന കത്തുകള്‍ അയല്‍വാസി മകളെ ഏല്‍പിക്കുകയും അവര്‍ ഇതു പൊലീസിനു കൈമാറുകയും ചെയ്തു.ചവറ തെക്കുംഭാഗം ഞാറമൂട് കിഴക്കുംമുറി പടിഞ്ഞാറ്റതില്‍ പരേതനായ രാമചന്ദ്രന്റെ ഭാര്യ ദേവകിയമ്മ(75)യെയാണ് മകന്‍ രാജേഷ് (42), ഭാര്യ ശാന്തിനി (35) എന്നിവര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഫൊറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൊലപാതകം അടിവരയിട്ടു. ദേവകിയമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മകള്‍ കൊല്ലം മങ്ങാട് നന്ദനം വീട്ടില്‍ ശശികല സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് അന്വേഷണം രാജേഷിനെയും ശാന്തിനിയെയും കേന്ദ്രീകരിച്ചായത്.

ചോദ്യം ചെയ്യലില്‍ കള്ളങ്ങള്‍ നിരത്തി പ്രതിരോധിക്കാനായിരുന്നു രാജേഷിന്റെയും ശാന്തിനിയുടെയും ശ്രമം. അമ്മ തൂങ്ങിമരിച്ചെന്നായിരുന്നു രാജേഷിന്റെ വാദം. തൂങ്ങാന്‍ ഉപയോഗിച്ചതെന്നു പറഞ്ഞ് ഒരു കൈലിമുണ്ടും പൊലീസിന് പ്രതികള്‍ കൈമാറി. ഫൊറന്‍സിക് സംഘത്തിലെ ഡോക്ടര്‍ ബല്‍റാം, ഡോക്ടര്‍ ദീപു, ഡോക്ടര്‍ വിശാല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആത്മഹത്യയ്ക്കുള്ള തെളിവുകള്‍ കണ്ടെത്താനായില്ല. ഫൊറന്‍സിക് അസിസ്റ്റന്റ് ഡോക്ടര്‍ ദേവി വിജയനും ആത്മഹത്യാ സാധ്യത തള്ളിയതോടെ രാജേഷ് തന്നെയാണ് കൊലയാളിയെന്ന് പൊലീസ് ഉറപ്പിച്ചു.

തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചെന്നു പറയപ്പെടുന്ന കൈലിയുമായി വൈകാരിക പ്രകടനം രാജേഷ് തുടര്‍ന്നു കൊണ്ടിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം സംസ്‌കാരത്തിനു കിടത്തിയിരുന്നത്. ശ്വാസം മുട്ടിയാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയും ചെയ്തു. ദേവകിയമ്മയുടെ കഴുത്തില്‍ ശക്തമായി എന്തോ ഉരഞ്ഞ പോലെയുള്ള പാടുകള്‍ ഉണ്ടായിരുന്നു. ഈ തുണിയില്‍ തൂങ്ങിയാല്‍ ഇത്തരത്തിലുള്ള ഉരഞ്ഞ പാടുകള്‍ ഉണ്ടാകില്ലെന്നു ഫൊറന്‍സിക് വിദഗ്ധര്‍ നിലപാട് എടുത്തതോടെ പ്രതികളെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പലതവണ ചോദ്യം ചെയ്‌തെങ്കിലും അമ്മ തൂങ്ങിമരിച്ചതാണെന്ന നിലപാടില്‍ ഉറച്ചു നിന്ന പ്രതികള്‍ ചോദ്യം മുറുകിയതോടെ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവദിവസം രാത്രി ജോലി ആവശ്യത്തിനായി വീടിനു പുറത്തിറങ്ങിയപ്പോള്‍ വ്യായമത്തിനായി താന്‍ വലിച്ചു കെട്ടിയ ക്രോസ്ബാറില്‍ അമ്മ തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നായിരുന്നു രാജേഷിന്റെ ആദ്യമൊഴി. സംഭവം കണ്ടതിനു ശേഷം കസേരയുമായി ക്രോസ്ബാറിന്റെ അടുത്തെത്തി മൃതദേഹം സ്വയം അഴിച്ചു മാറ്റിയതിനു ശേഷം നിലത്ത് കിടത്തിയെന്നാണ് രാജേഷ് പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

ദേവകിയമ്മയുടെ പേരിലുള്ള 10 സെന്റ് കൈക്കലാക്കുന്നതിനു നിരന്തരം നടത്തിയ ഉപദ്രവങ്ങള്‍ക്ക് ഒടുവിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍, എസിപിമാരായ ബി.ഗോപകുമാര്‍, കെ.സജീവ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ്‌കുമാര്‍, എസ്‌ഐമാരായ എസ്.സുജാതന്‍ പിള്ള, അശോകന്‍, സന്തോഷ്, വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ആര്‍.സുരേഷ് കുമാര്‍, എഎസ്‌ഐമാരായ സന്തോഷ്, സജി, ഹരികൃഷ്ണന്‍, ഷാജിമോന്‍, വനിത പൊലീസ് ഓഫിസര്‍മാരായ നസീറ, മുനീറ, എം.എസ്.ഷീജ, ഷൈലജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സാരിത്തൊട്ടിലില്‍ കഴുത്ത് കുരുങ്ങി 17കാരി ശ്വാസം മുട്ടി ദാരുണാന്ത്യം. തേങ്കുറിശ്ശി മഞ്ഞളൂര്‍ ചക്കിങ്കല്‍ ചന്ദ്രന്റെ മകള്‍ നന്ദനയാണ് മരണപ്പെട്ടത്. അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം. ചിതലി ഭവന്‍സ് വിദ്യാമന്ദിര്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് നന്ദന.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്. കിടപ്പുമുറിയില്‍ സാരികൊണ്ട് കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നെന്നും അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ബന്ധുക്കളും വെളിപ്പെടുത്തുന്നു.

നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തില്‍പ്പോയ ചന്ദ്രന്‍ മടങ്ങിയെത്തി പ്രസാദം നല്‍കാന്‍ മകളുടെ മുറിയില്‍ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ നന്ദനയെ കണ്ടെത്തിയത്.

ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിരുന്നെത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടില്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved