Crime

യു.പിലെ ആഗ്രഹിയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് കൃത്യം നടത്തിയത്.

കൊലപാതകം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകിയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കു പരുക്കേറ്റു. നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറഞ്ഞ പ്രതിയെ പൊലിസ് പിടികൂടി.

കേബിള്‍ ടി.വി ടെക്‌നീഷ്യനാണെന്ന് പറഞ്ഞാണ് പ്രതി വീട്ടില്‍ കയറിയതെന്നും കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലിസ് നിഗമനം. നിഷയെ കൊലപ്പെടുത്തുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്ത ശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടില്‍ തങ്ങിയതായും പൊലിസ് പറഞ്ഞു.

ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നെന്നും യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.

സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം രംഗത്ത്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നുമാണ് ഭാര്യ മിനിയുടെ കുടുംബത്തിന്റെ പരാതി.

സി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മകള്‍ മിനികൃഷ്ണകുമാര്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങി കൃഷ്ണകുമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടുമെന്ന് അമ്മ സികെ വിജയകുമാരി പറഞ്ഞു.

ഇതുവരെ മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍, ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായതെന്നും സികെ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപിയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചു. അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി സേതുമാധവന്‍ പറഞ്ഞു.

അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് കൃഷ്ണകുമാര്‍ തന്നെ കൂരമായി മര്‍ദ്ദിച്ചു.

വിഷയം അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് പറഞ്ഞപ്പോള്‍ കുടുംബപ്രശ്നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് തിരിച്ചുചോദിച്ചു. കൃഷ്ണകുമാര്‍ ദ്രോഹിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോടും ആര്‍എസ്എസ് നേതാവ് സുഭാഷ് ജിയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് സിനി കൂട്ടിച്ചേര്‍ത്തു.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു

നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദീന്‍ അറസ്റ്റിലായ നവംബര്‍ ഏഴിനും കാസര്‍കോട് എസ്.പി. ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചന്തേരയിലെ വീട്ടില്‍നിന്ന് കാസര്‍കോട്ടെയ്ക്കുള്ള യാത്രയ്ക്കിടെ കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് കമറുദീന്‍റെ അറസ്റ്റ് വിവരം പുറത്തായത്. അതോടെ തങ്ങള്‍ മുങ്ങി.

കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരുമായ ഹിഷാം വിദേശത്തേക്ക് കടന്നതായാണ് വിവരം. മൂന്ന് ജ്വല്ലറി ശാഖകളുടെയും മാനേജരായ സൈനുല്‍ ആബിദും ഒളിവില്‍ തുടരുകയാണ്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു. പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. നൂറോളം നിക്ഷേപകര്‍ പങ്കെടുത്തു.

ഇന്നത്തെ കാലത്ത് ഒളിച്ചോട്ടം ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുന്നവര്‍ക്കൊപ്പം ഇറങ്ങി പോകുന്ന പല സംഭവങ്ങളും പുറത്ത് എത്തുന്നുണ്ട്. സ്വന്തം മക്കളെയും പങ്കാളികളെയും നോക്കാതെ സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെടുന്നവര്‍ക്കൊപ്പം ഇറങ്ങി പോകുന്നവരുണ്ട്.ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ഉണ്ടായത്. പതിനൊന്ന് വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവിനെയും പത്ത് വയസുള്ള മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം 32കാരി ഒളിച്ചോടി.

പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നൊന്തുപെറ്റ മകന്റെ കരച്ചില്‍ പോലും വകവയ്ക്കാതെയാണ് യുവതി ഫേസ്ബുക്ക് കാമുകനോടൊപ്പം ഇറങ്ങി പോയത്. യുവതി കാമുകനൊപ്പം പോയപ്പോള്‍ മകനെയും ഒപ്പം കൂട്ടിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇരുവരെയും കാണാതാവുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോയില്‍ കയറിയാണ് യുവതിയും മകനും പോയതെനന്ന് വ്യക്തമായി. തുടര്‍ന്ന് ബന്ധു വീടുകളിലും യുവതിയുടെ സുഹൃത്തിന്റെ വീടുകളിലും അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.

പരാതി സ്വീകരിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. യുവതിയും മകനും കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചു. ഇതോടെ പെരുവണ്ണാമൂഴി പോലീസുമായി ബന്ധപ്പെടുകയും യുവതിയെയും മകനെയും പെരുവണ്ണാമൂഴിയില്‍ നിന്നു തന്നെ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന കാര്‍പെന്റര്‍ ജോലിക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയെ പയ്യന്നൂരില്‍ എത്തിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫേസ്ബുക്ക് പ്രണയം പുറത്ത് എത്തുന്നത്. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും സ്റ്റേഷനില്‍ എത്തി. എന്നാല്‍ യുവതി മകനെ യാതൊരു കൂസലുമില്ലാതെ ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. കൂടാതെ ഏവരെയും ഉപേക്ഷിച്ച് മകന്റെ കണ്ണീര്‍ പോലും കണ്ടില്ലെന്ന് വെച്ച് യുവതി കാമുകനൊപ്പം പോവുകയും ചെയ്തു.

പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ. കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ സിബിഐ കോടതിയിൽ വാദിച്ചു.

സിസ്റ്റർ സെഫിയും താനും ഭാര്യാ-ഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും ഫാ. കോട്ടൂർ പറഞ്ഞതായി വാദിച്ച പ്രോസിക്യൂഷൻ തനിക്ക് തെറ്റുപറ്റിയെന്നു ഒന്നാം പ്രതിയായ ഫാദർ പറഞ്ഞെന്നും വിശദീകരിച്ചു.

ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിനുള്ള തെളിവുകൾ സിബിഐ കോടതിക്ക് മുൻപിൽ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിന്റെ പിന്നിൽ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കോടതിയിൽ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷൻ അന്തിമ വാദം തിങ്കളാഴ്ച തുടരും.

തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്.

കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം, കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ ആയിരുന്നു മൃതദേഹം. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന്‍ എബിന്‍റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്നു വയസായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ രീതിയില്‍ ചില അടയാളങ്ങള്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.

അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. എബിനോടൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

താൻ വിവാഹംചെയ്യാൻ പോകുന്ന സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തിയ വ്യവസായിയെ യുവാവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. ഡൽഹിയിലെ വ്യവസായിയായ നീരജ് ഗുപ്ത(46)ആണ് കൊല്ലപ്പെട്ടത്. കേസിൽ ഫൈസൽ (29), ഷഹീൻ നാസ് (45), ജുബെർ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു വിവാഹം കഴിച്ച നീരജ് യുവതിയുമായി വിവാഹേതരബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ, തന്റെ ഭാവിവധുവുമായി നീരജ് ബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെ പ്രകോപിതനായ യുവാവ് ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പാക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കൊണ്ടുപോയി ഗുജറാത്തിലെ ഭറൂച്ചിൽ തള്ളി. നോർത്ത്‌വെസ്റ്റ് ഡൽഹിയിലെ വീട്ടിൽ വച്ച് യുവതിയുടെ അമ്മയും ഭാവിവരനും കൊല്ലപ്പെട്ട നീരജ് ഗുപ്തയും തമ്മിൽ തർക്കം നടന്നിരുന്നു.

തർക്കത്തിനിടെ ഗുപ്തയെ പ്രതി ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും മൂന്ന് തവണ കത്തികൊണ്ട് കുത്തിയ ശേഷം മരണമുറപ്പിക്കാനായി കഴുത്തറുക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്.

നീരജ് ഗുപ്തയെ കാണാനില്ലെന്ന പരാതിയുമായി ഇയാളുടെ ഭാര്യയാണ് പോലീസിനെ സമീപിച്ചത്. ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ യുവതിക്ക് പങ്കുണ്ടോയെന്ന സംശയിക്കുന്നതായും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് യുവതിയും അമ്മയും കുറ്റം സമ്മതിച്ചത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

21 പേരുടെ മരണത്തിനും 182 പേർക്ക് ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കിയ ബെർമിങ്ഹാം സ്ഫോടനം നവംബർ 21 1974 ന് രണ്ടു പബ്ലിക് ഹൗസുകളിലാണ് നടന്നത്. നവംബർ 18 ബുധനാഴ്ച 65 വയസ്സ് പ്രായം വരുന്ന വ്യക്തിയെ കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് മിഡ് ലാൻഡ് സ് പോലീസ് അറസ്റ്റ് ചെയ്തു.

സ്ഫോടനം നടന്ന ദിവസത്തിന് 46 കൊല്ലങ്ങൾക്കിപ്പുറത്താണ് ടെററിസം ആക്ടിന് കീഴിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൾബറി ബുഷ് പബ്ബിൽ ആണ് ആദ്യം സ്ഫോടനമുണ്ടായത്. 10 മിനിറ്റിനു ശേഷം ടൗൺ പബ്ബിലെ ടവേൺ പൊട്ടിത്തെറിച്ചു. സമീപത്തായി മറ്റൊരു ബോംബ് കൂടി ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ മറ്റൊരു അപകടം ഒഴിവായി.

സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ 6 ഐറിഷുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബെർമിങ്ഹാം സിക്സ് എന്നറിയപ്പെട്ടിരുന്ന ഇവരെ 16 കൊല്ലത്തെ കഠിന തടവിന് ശേഷം സ്ഫോടനത്തിൽ പങ്കില്ല എന്ന് തിരിച്ചറിഞ്ഞതിനാൽ വിട്ടയച്ചു. നിഷ്കളങ്കരായ ഇവർക്ക് സ്റ്റേറ്റ് നഷ്ടപരിഹാരം നൽകിയിരുന്നു. സ്ഫോടകവസ്തുക്കൾ കയ്യിൽ വെച്ചിരുന്നു എന്ന് ആരോപിച്ച് മിക്ക് മുറ്‍റെ,ജെയിംസ് ഗാവിൻ എന്നിവരെ കൂടി അന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇരുവരും സ്ഫോടനത്തിലെ പങ്ക് നിഷേധിച്ചു. തെളിവുകളുടെ അഭാവത്തിൽ അവരെയും വിട്ടയച്ചു.

അന്ന് മരിച്ചവരിൽ ഏറിയപങ്കും 17 നും 30 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഗുരുതരമായ പരിക്കുകളിൽ ഇരുകാലുകളും നഷ്ടപ്പെട്ടവരും, സ്‌ഫോടക വസ്തുക്കൾ കണ്ണിൽ തെറിച്ചു കാഴ്ചശക്തി നഷ്ടപ്പെട്ടവരുമുണ്ട്. വർഷങ്ങൾക്കിപ്പുറവും നീതിക്കുവേണ്ടി വാദിക്കുന്ന ഇവർക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ഈ വ്യക്തിയുടെ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. ഇരകളുടെ അടുത്ത ബന്ധുക്കൾ വാർത്തയിൽ അങ്ങേയറ്റം പ്രതീക്ഷയും സന്തോഷവും രേഖപ്പെടുത്തി.ഹോം സെക്രട്ടറി പ്രീതി പട്ടേൽ ബെർമിങ്ഹാം സ്ഫോടനത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് ഒരു മാസത്തിനുള്ളിൽ തന്നെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരകളുടെ ബന്ധുക്കളായ ജസ്റ്റിസ് കാമ്പൈനേഴ്സിനെ പ്രീതി പട്ടേൽ സന്ദർശിക്കും. അറസ്റ്റിലായ വ്യക്തിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സ്ഫോടനത്തിന്റെ പിന്നിലുള്ളവരെ പറ്റിയുള്ള വിശദാംശങ്ങളുടെ ചുരുളഴിയും എന്നാണ് പ്രതീക്ഷ.

കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഏർപ്പെടുത്തിയ പ്രമോഷൻ‌ ലഭിക്കുന്ന ഡൽഹി പൊലീസിലെ ആദ്യത്തെ ഉദ്യോഗസ്ഥയായി സീമ ധാക്ക എന്ന ഹെഡ് കോൺസ്റ്റബിൾ. ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഔട്ട് ഓഫ്-ടേൺ (ഊഴത്തിന് മുമ്പേ ഉള്ള) പ്രമോഷൻ പ്രഖ്യാപിച്ചത്. സമയ് പുർ ബദ്ലി പൊലീസ് സ്റ്റേഷനിലെ (ഔട്ടർ നോർത്ത് ഡിസ്ട്രിക്റ്റ്) ഹെഡ് കോൺസ്റ്റബിളായിരുന്ന സീമ ധാക്ക, കാണാതായ 76 കുട്ടികളെയാണ് കണ്ടെത്തിയത്, ഇതിൽ 56 പേർ 14 വയസ്സിന് താഴെയുള്ളവരാണ്.

കാണാതായ കുട്ടികളെ ഡൽഹിയിൽ നിന്ന് മാത്രമല്ല, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വീട്ടിൽ നിന്ന് കാണാതാവുന്ന കുട്ടികളെ കണ്ടെത്താനും തിരികെ കൊണ്ടുവരുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിന്, പൊലീസ് കമ്മീഷണർ 2020 ഓഗസ്റ്റ് 5 ന് ഒരു പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. “… കാണാതായ 14 വയസ്സിന് താഴെയുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ കുട്ടികളെ ( ഇതിൽ 15 കുട്ടികൾ 08 വയസ്സിന് താഴെയുള്ള ) 12 കലണ്ടർ മാസത്തിനുള്ളിൽ കണ്ടെത്തുന്ന ഏതെങ്കിലും കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് കോൺസ്റ്റബിളിനെ ഔട്ട് ഓഫ്-ടേൺ പ്രമോഷന് പരിഗണിക്കും. കൂടാതെ, ഒരേ കാലയളവിൽ 15 ലധികം കുട്ടികളെ കണ്ടെത്തുന്നവർക്ക് ‘ആസാധാരണ് കാര്യ പുരാസ്‌കാർ’ നൽകും,” എന്നായിരുന്നു പ്രഖ്യാപനം.

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിലും തിരികെ കൊണ്ട് വരുന്നതിലും ഈ ഉത്തരവ് വലിയ മാറ്റം വരുത്തി, 2020 ഓഗസ്റ്റ് മുതൽ കൂടുതൽ കുട്ടികളെ കണ്ടെത്തി.

സീമ ധാക്ക കണ്ടെത്തിയ 76 കുട്ടികളെ ഡൽഹിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതായത്. ആത്മാർത്ഥവും കഠിനവുമായ പരിശ്രമത്തിലൂടെ ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സീമ രണ്ടര മാസത്തിനുള്ളിൽ കുട്ടികളെ കണ്ടെത്തി.

2019 ലെ കണക്കുകൾ പ്രകാരം കാണാതായ 5,412 കുട്ടികളിൽ 3,336 കുട്ടികളെ കണ്ടെത്തി: അഥവാ കാണാതായ കുട്ടികളിൽ 62% പേരെ ഡൽഹി പൊലീസ് കണ്ടെത്തി.

ഈ വർഷം ഒക്ടോബർ വരെ 3507 പേരിൽ 2629 കുട്ടികളെ ഡൽഹി പൊലീസ് കണ്ടെത്തി.

ചെന്നൈയില്‍ സീരിയല്‍ നടനെ റോഡിലിട്ടു വെട്ടിക്കൊന്നതിനു പിന്നില്‍ വിവാഹേതരബന്ധമെന്നു പൊലീസ്. നടന്റെ കാമുകിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് കൊലയാളികള്‍. കൊടുവാളുമായി ഭര്‍ത്താവ് പുറപ്പെട്ടത് കാമുകി അറിയിച്ചെങ്കിലും ശെല്‍വരത്നം അവഗണിക്കുകയായിരുന്നു.

തമിഴ് സീരിയലുകളിലെ വില്ലന്റെ കൊലയ്ക്കു പിന്നില്‍ വിവാഹേതര ബന്ധമെന്നാണു പൊലീസ് വിശദീകരണം. ശ്രീലങ്കന്‍ അഭയാര്‍ഥിയായ ഒരാള്‍ അറസ്റ്റിലായി. സ്റ്റാര്‍ വിജയിലെ ഹിറ്റ് സീരിയലായ തേന്‍മൊഴി ബി.എയിലെ വില്ലന്‍ ശെല്‍വരത്നം ഞായറാഴ്ചയാണു കൊല്ലപെട്ടത്. എം.ജി.ആര്‍ നഗറില്‍ വച്ചു ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം വെട്ടിയും കുത്തിയും നടനെ കൊന്നു. ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ താമസസ്ഥലത്തു നിന്ന് പുറത്തേക്കു പോയതായിരുന്നു ശെല്‍വരത്നം.

സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നാലുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിരുദ്നഗറിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്ന വിജയ്കുമാര്‍ അറസ്റ്റിലായത്. വിജയ്കുമാറിന്റെ ഭാര്യയുമായി നടന്‍ കഴിഞ്ഞ എട്ടുമാസമായി പ്രണയത്തിലായിരുന്നു.

ഇരുവരും പലസ്ഥലങ്ങളിലുംവച്ച് കാണാറുണ്ടായിരുന്നു. ഇതറിഞ്ഞ വിജയ് കുമാര്‍ ശെല്‍വരത്നത്തെ കൊല്ലാന്‍ തീരുമാനിച്ചു. പന ചെത്താനുപയോഗിക്കുന്ന കൊടുവാളടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍നിന്ന് പുറപ്പെട്ടത് കാമുകി ശെല്‍വരത്നത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശെല്‍വരത്നം വിജയ്കുമാറിനെ നേരിടാന്‍ ഒരുങ്ങി പുറപെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടുപ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Copyright © . All rights reserved