ചിയ്യാരത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന നീതു (21) എന്ന പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കുത്തി പരിക്കേൽപ്പിച്ചും പെട്രോളൊഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിൽ പ്രതി നിധീഷിന് ജീവപര്യന്തം തടവ് ശിക്ഷ. തടവിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
ചിയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വടക്കേക്കാട് കല്ലൂർകോട്ടയിൽ നിധീഷിനെ(27) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് ഹൈക്കോടതി ഉൾപ്പടെ 17 തവണയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രിൽ നാലിന് കൊലപാതകത്തിന് തൊട്ടുപിന്നാലെ അറസ്റ്റിലായ പ്രതി നാളിതുവരെ പുറംലോകം കണ്ടിട്ടില്ല. തടവ് ശിക്ഷ വിധിച്ചതോടെ ശിക്ഷാ കാലയളവ് കഴിയും വരെ ഒരു പക്ഷെ പ്രതിക്ക് പുറത്തിറങ്ങാനാകില്ല.
2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന നീതുവിനെ നിധീഷ് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു സംഭവം.
കാക്കനാടുള്ള ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന നിധീഷ് നീതുവിനെ കൊലപ്പെടുത്താനായി ലക്ഷ്യം വെച്ച് കത്തിയും വിഷവും കൈവശം വെച്ചാണ് സംഭവസ്ഥലത്തെത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായി വിഷവും ഇയാൾ കൈയ്യിൽ കരുതിയിരുന്നു.
സംഭവദിവസം പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിൻവശത്തെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിൽ പ്രവേശിച്ച് കുളിമുറിയിലായിരുന്ന നീതുവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. നീതു തൽക്ഷണം മരിച്ചു. വിഷം കഴിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ നിധീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ചെയ്തു.
സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണറായ സിഡി ശ്രീനിവാസനാണ് അതിവേഗത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചതോടെ പ്രതിക്ക് ജാമ്യത്തിനുള്ള സാവകാശവും ലഭിച്ചില്ല. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയായതും അപൂർവമാണ്.
2020 ഓഗസ്റ്റ് 20 മുതൽ സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെഡി ബാബു ഹാജരായി.
കോടികൾ വെട്ടിച്ച് ഉടമകൾ നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും. സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ നിർദേശിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസിൽ പ്രധാനപ്രതികൾ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരാണ്. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബഡ്‌സ് ആക്ട് (Banning of Unregulated Deposit Schemes Act)പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇതുവരെ 1368 കേസുകളാണ് ഉള്ളത്. ഇവയിലെല്ലാം ഇനി സിബിഐ അന്വേഷണം നടത്തും. സിബിഐ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
നേരത്തെ കേസന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കുടുംബവഴക്കിനിടെ ഭാര്യയെ ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമംകുളം കളത്തിൽ പ്രസാദിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) ആണ് മരിച്ചത്. കഴിഞ്ഞ 18നു രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വിനിഷയുടെ ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു വഴക്കിട്ടത്. തുടർന്ന് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളുകയും വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനിഷയ്ക്ക് പരിക്കേറ്റെന്ന വിവരം അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിനിഷ മരിച്ചിരുന്നു. മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. 3 കുട്ടികൾ ഉണ്ട്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ സി അലവി, എസ്‌ഐ ഉമ്മർ മേമന, എഎസ്‌ഐ ഷാഹുൽ ഹമീദ്, സിആർ ബോസ്, സിപിഒമാരായ ജയരാജ്, സുബൈർ, ഹരിലാൽ, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ആശ്രിത നിയമനത്തിലൂടെ ജോലി സ്വന്തമാക്കാൻ പിതാവിനെ കൊലപ്പെടുത്തി മകൻ. ജാർഖണ്ഡിലെ രാംഗർഹിലാണ് സംഭവം. പിതാവ് മരിച്ചാൽ ലഭിക്കുന്ന ആശ്രിതനിയമനത്തിനായാണ് 35കാരനായ തൊഴിൽരഹിതനായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്.
ഇയാളുടെ പിതാവ് കൃഷ്ണ രാം (55) സെൻട്രൽ കോൾ ഫീൽഡ്‌സ് ലിമിറ്റഡിലെ (സിസിഎൽ) ജോലിക്കാരനായിരുന്നു. ഈ ജോലി കരസ്ഥമാക്കാനാണ് 35കാരനായ മൂത്തമകൻ കൊലപ്പെടുത്തിയത്. രാംഗർഹ് ജില്ലയിലെ ബർക്കകാനയിൽ സിസിഎല്ലിന്റെ സെൻട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡായിരുന്നു കൃഷ്ണ റാം. വ്യാഴാഴ്ച പുലർച്ചെയാണ് കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ കൃഷ്ണയെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയോടെ മകൻ കൃഷ്ണ രാമിനെ ബർക്കകാനയിൽ വച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്ന് സബ് ഡിവിഷനൽ പോലീസ് ഓഫിസർ (എസ്ഡിപിഒ) പ്രകാശ് ചന്ദ്ര മഹ്‌തോയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കൃഷ്ണയുടെ മൊബൈൽ ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
തനിക്ക് സിസിഎല്ലിൽ ജോലി ലഭിക്കുന്നതിനായാണ് പിതാവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സിസിഎല്ലിന്റെ വ്യവസ്ഥകൾ പ്രകാരം ജീവനക്കാരൻ തന്റെ സേവന കാലയളവിൽ മരിച്ചാൽ, ആ ജീവനക്കാരനെ ആശ്രയിക്കുന്ന കുടുംബാംഗത്തിന് ജോലി നൽകും.
യു.പിലെ ആഗ്രഹിയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് കൃത്യം നടത്തിയത്.
കൊലപാതകം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകിയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കു പരുക്കേറ്റു. നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറഞ്ഞ പ്രതിയെ പൊലിസ് പിടികൂടി.
കേബിള്‍ ടി.വി ടെക്‌നീഷ്യനാണെന്ന് പറഞ്ഞാണ് പ്രതി വീട്ടില്‍ കയറിയതെന്നും കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലിസ് നിഗമനം. നിഷയെ കൊലപ്പെടുത്തുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്ത ശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടില്‍ തങ്ങിയതായും പൊലിസ് പറഞ്ഞു.
ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നെന്നും യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.
സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം രംഗത്ത്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നുമാണ് ഭാര്യ മിനിയുടെ കുടുംബത്തിന്റെ പരാതി.
സി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മകള്‍ മിനികൃഷ്ണകുമാര്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങി കൃഷ്ണകുമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടുമെന്ന് അമ്മ സികെ വിജയകുമാരി പറഞ്ഞു.
ഇതുവരെ മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍, ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായതെന്നും സികെ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചു. അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി സേതുമാധവന്‍ പറഞ്ഞു.
അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് കൃഷ്ണകുമാര്‍ തന്നെ കൂരമായി മര്‍ദ്ദിച്ചു.
വിഷയം അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് പറഞ്ഞപ്പോള്‍ കുടുംബപ്രശ്നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് തിരിച്ചുചോദിച്ചു. കൃഷ്ണകുമാര്‍ ദ്രോഹിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോടും ആര്‍എസ്എസ് നേതാവ് സുഭാഷ് ജിയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് സിനി കൂട്ടിച്ചേര്‍ത്തു.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു
നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദീന്‍ അറസ്റ്റിലായ നവംബര്‍ ഏഴിനും കാസര്‍കോട് എസ്.പി. ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചന്തേരയിലെ വീട്ടില്‍നിന്ന് കാസര്‍കോട്ടെയ്ക്കുള്ള യാത്രയ്ക്കിടെ കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് കമറുദീന്‍റെ അറസ്റ്റ് വിവരം പുറത്തായത്. അതോടെ തങ്ങള്‍ മുങ്ങി.
കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരുമായ ഹിഷാം വിദേശത്തേക്ക് കടന്നതായാണ് വിവരം. മൂന്ന് ജ്വല്ലറി ശാഖകളുടെയും മാനേജരായ സൈനുല്‍ ആബിദും ഒളിവില്‍ തുടരുകയാണ്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു. പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. നൂറോളം നിക്ഷേപകര്‍ പങ്കെടുത്തു.
ഇന്നത്തെ കാലത്ത് ഒളിച്ചോട്ടം ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുന്നവര്‍ക്കൊപ്പം ഇറങ്ങി പോകുന്ന പല സംഭവങ്ങളും പുറത്ത് എത്തുന്നുണ്ട്. സ്വന്തം മക്കളെയും പങ്കാളികളെയും നോക്കാതെ സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെടുന്നവര്‍ക്കൊപ്പം ഇറങ്ങി പോകുന്നവരുണ്ട്.ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ഉണ്ടായത്. പതിനൊന്ന് വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവിനെയും പത്ത് വയസുള്ള മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം 32കാരി ഒളിച്ചോടി.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നൊന്തുപെറ്റ മകന്റെ കരച്ചില്‍ പോലും വകവയ്ക്കാതെയാണ് യുവതി ഫേസ്ബുക്ക് കാമുകനോടൊപ്പം ഇറങ്ങി പോയത്. യുവതി കാമുകനൊപ്പം പോയപ്പോള്‍ മകനെയും ഒപ്പം കൂട്ടിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇരുവരെയും കാണാതാവുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോയില്‍ കയറിയാണ് യുവതിയും മകനും പോയതെനന്ന് വ്യക്തമായി. തുടര്‍ന്ന് ബന്ധു വീടുകളിലും യുവതിയുടെ സുഹൃത്തിന്റെ വീടുകളിലും അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.
പരാതി സ്വീകരിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. യുവതിയും മകനും കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചു. ഇതോടെ പെരുവണ്ണാമൂഴി പോലീസുമായി ബന്ധപ്പെടുകയും യുവതിയെയും മകനെയും പെരുവണ്ണാമൂഴിയില്‍ നിന്നു തന്നെ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന കാര്‍പെന്റര്‍ ജോലിക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയെ പയ്യന്നൂരില്‍ എത്തിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫേസ്ബുക്ക് പ്രണയം പുറത്ത് എത്തുന്നത്. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും സ്റ്റേഷനില്‍ എത്തി. എന്നാല്‍ യുവതി മകനെ യാതൊരു കൂസലുമില്ലാതെ ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. കൂടാതെ ഏവരെയും ഉപേക്ഷിച്ച് മകന്റെ കണ്ണീര്‍ പോലും കണ്ടില്ലെന്ന് വെച്ച് യുവതി കാമുകനൊപ്പം പോവുകയും ചെയ്തു.
പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ. കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ സിബിഐ കോടതിയിൽ വാദിച്ചു.
സിസ്റ്റർ സെഫിയും താനും ഭാര്യാ-ഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും ഫാ. കോട്ടൂർ പറഞ്ഞതായി വാദിച്ച പ്രോസിക്യൂഷൻ തനിക്ക് തെറ്റുപറ്റിയെന്നു ഒന്നാം പ്രതിയായ ഫാദർ പറഞ്ഞെന്നും വിശദീകരിച്ചു.
ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിനുള്ള തെളിവുകൾ സിബിഐ കോടതിക്ക് മുൻപിൽ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിന്റെ പിന്നിൽ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.
ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കോടതിയിൽ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷൻ അന്തിമ വാദം തിങ്കളാഴ്ച തുടരും.
തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്.
കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം, കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ ആയിരുന്നു മൃതദേഹം. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന്‍ എബിന്‍റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്നു വയസായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ രീതിയില്‍ ചില അടയാളങ്ങള്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.
അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. എബിനോടൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.