Health

ഇന്ന്  (ഏപ്രില്‍ 11)ലോക പാര്‍ക്കിന്‍സന്‍ ദിനം, പാര്‍ക്കിന്‍സന്‍ രോഗ ചികിത്സാ രംഗത്ത് ഫിസിയോ തെറാപ്പിയുടെ പ്രസക്തിയെക്കുറിച്ച് ദി ഗ്രേറ്റ് വെസ്റ്റെന്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൌണ്ടേഷന്‍ ട്രോബ്രിഡ്ജിലെ സ്പെഷ്യലിസ്റ്റ് ന്യൂറോ ഫിസിയോതെറാപ്പിസ്റ്റ് ഡോ. മുഹമ്മദ്‌ ഷറഫുദ്ദീന്‍ എഴുതുന്നു…

വിറയാര്‍ന്ന കൈവിരലുകള്‍ ഉരുട്ടി, തുറിച്ചനോട്ടത്തോടെ , ശാരീരിക തുലനം മോശമായ അവസ്ഥയില്‍ സാവധാനം പാദങ്ങള്‍ ഉരസി ക്ലേശിച്ച് നടക്കുന്ന മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. വര്‍ത്തമാന ആരോഗ്യ അറിവുകള്‍ തീരെയില്ലാതിരുന്ന പണ്ടു കാലങ്ങളില്‍ പലതരം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിപ്പോലും ഈ അവസ്ഥയെ ജനം കണ്ടിരുന്നു.1816 ല്‍ ഇംഗ്ലീഷ് സര്‍ജനും , പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ജെയിംസ് പാര്‍ക്കിന്‍സണ്‍ ,തന്റെ ചികിത്സ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച ‘ An Essay on Shaking pasly ‘ എന്ന പ്രബന്ധം ഈ ശാരീരികാവസ്ഥയെ കൂടുതല്‍ നിരീക്ഷിക്കുവാന്‍ ലോകത്തിനെ പ്രേരിപ്പിച്ചു. പ്രശസ്ത ഫ്രഞ്ച് ന്യൂറോ ളജിസ്റ്റായ Dr Jean martincharcot പാര്‍ക്കിന്‍സണ്‍ പ്രബന്ധങ്ങളെ ആഴത്തില്‍ പഠിക്കുകയും പ്രസ്തുത ശാരീരികാവസ്ഥയെ പാര്‍ക്കിന്‍സണ്‍ രോഗം ( parkinson disease) എന്ന് നാമകരണം ചെയ്ത് ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.

ഇന്ന് ലോകത്തെമ്പാടും ലക്ഷക്കണക്കിന് ആളുകള്‍ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നു.ഇന്ത്യയിലും ഈ രോഗികളുടെ എണ്ണം കുറവല്ല. 1860 ല്‍ ‘കാര്‍ബിഡോപാ’ എന്ന രാസപദാര്‍ത്ഥ മരുന്നിന്റെ കണ്ടുപിടുത്തത്തോടെ ആധുനിക വൈദ്യശാസ്ത്രം ഈ അവസ്ഥയുടെ ചികിത്സയില്‍ ഒരു ചുവട് മുന്നോട്ട് വെച്ചു.മസ്തിഷ്‌കവുമായിബന്ധപ്പെട്ട ബേസല്‍ഗാംഗ്ലിയ ( Basala ganglia) യുടെ ഭാഗമായ സബ്സ്റ്റാന്‍ഷ്യാനൈഗ്ര ( Substantia nigra) യിലെ നാഡീകോശങ്ങളുടെ ( dopaminergic neurones) നാശം മൂലം ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ ഉദ്പാദനം ക്ഷയിക്കുകയും ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നു. ശാരീരിക ചലനങ്ങളുടെ മാന്ദ്യം ( bradykinesia) പേശീ മുറുക്കം ( Rigidtiy) വിറയല്‍ (Tremor) തുലനമില്ലായ്മ ശാരീരികാകൃതിയിലെ മാറ്റങ്ങള്‍ ( Balance & Postural issues ) എന്നിവ ഈ അവസ്ഥയിലെ അടിസ്ഥാന പ്രശ്‌നങ്ങളാണ്. ഒപ്പം അവ്യക്തമായ സംസാരരീതി, നിര്‍വികാരമായ മുഖഭാവം, മുന്‍പിലേക്ക് കൂനിയുള്ള നടത്തം, നടക്കുമ്പോള്‍ അനുഭവപ്പെടുന്ന സംഭ്രമം, വീഴ്ച, ഭക്ഷണമിക്കാനുള്ള ബുദ്ധിമുട്ട്, മാനസീകമായ പിരിമുറുക്കം, തളര്‍ച്ച, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ് തുടങ്ങി അസംഖ്യം ശാരീരിക പ്രശ്‌നങ്ങളും ഇവരില്‍ നാള്‍ക്ക് നാള്‍ രൂപപ്പെടുന്നു.

രോഗനിര്‍ണ്ണയ രീതികള്‍ കാലാനുസൃതമായി മുന്നേറ്റം കൈവരിച്ചപ്പോള്‍ ഈ രോഗലക്ഷണങ്ങളുടെ അടിസ്ഥാനകാരണങ്ങളെ ശാസ്ത്രം പലതായി വിഭജിക്കുകയും അവയെ വത്യസ്തരോഗാവസ്ഥകളായി തരംതിരിച്ചു ചികിത്സാരീതികള്‍ ക്രമപ്പെടുത്തി. ശാരീരിക ചനങ്ങളെ ബാധിക്കുന്ന നാഡീരോഗങ്ങളെയെല്ലാം ചേര്‍ത്ത് ‘ ചലന വ്യതിയാന അവസ്ഥകള്‍ ‘ ( movement disorder Conditions) എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി. ഏകദേശം മുപ്പതോളം രോഗാവസ്ഥകള്‍ ഈ ഗണത്തില്‍ വരുന്നു. ഇതിലെ പ്രധാന അവസ്ഥയായ പാര്‍ക്കിന്‍സണ്‍ രോഗം അതുണ്ടാക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.

1 യഥാര്‍ത്ഥ പാര്‍ക്കിന്‍സണ്‍ അവസ്ഥ ( Typical)

മസ്തിഷ്‌ക കോശങ്ങളുടെ നാശവുമായി നേരിട്ടു ബന്ധപ്പെട്ടുണ്ടാകുന്ന അവസ്ഥ.( dopamine defficiency)

2 പാര്‍ക്കിന്‍സോണിയന്‍ സിന്‍ഡ്രോം ( tAypical / Secondary )

മറ്റുചില രോഗ / ശാരീരിക / രാസപ്രവര്‍ത്തന വൈകല്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍ രോഗലക്ഷണങ്ങള്‍ ഈ ഗണത്തില്‍ വരുന്നു. ഒരു പക്ഷെ ഇന്ന് കൂടുതലായി കണ്ടുവരുന്ന അവസ്ഥകള്‍ ഈ ഗണത്തില്‍പ്പെടുന്നു. പ്രധാനപ്പെട്ടവ

1 multiple system atrophy ( MSA)

മസ്തിഷ്‌ക കോശങ്ങളുടെ നാശം ഒന്നില്‍ കൂടുതല്‍ വ്യവസ്ഥകളെ ബാധിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണത കൈവരിക്കുകയും ചെയ്യുന്നു. ക്രമരഹിതചലനം ( incordinatioറ) മൂലം ataxia ഇവിടെ കൂടുതലായി കാണുന്നു ഒപ്പം autonomic nervous ്യെേെem ത്തെ ബാധിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം, മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെയുള്ള വ്യതിയാനങ്ങള്‍ രോഗലക്ഷണങ്ങളാകുന്നു. ഡോപാമിന്‍ ഉള്‍പ്പെടെയുള്ള രാസമരുന്നുകളോട് മോശമായ പ്രതികരണമാണ് ഈ രോഗാവസ്ഥയ്ക്കുള്ളത്.ഷൈഡ്രാഗര്‍ സിന്‍ഡ്രോം (ShyDrager ്യെിdrome), സ്ട്രയേറ്റോനൈഗ്രല്‍ ഡീജെനറേഷന്‍ (tsriatonigral degeneration) and ഒലിവോ പോണ്‍ടോസെറിബെല്ലാര്‍ അട്രോഫി ( olivopontocerebellar tarophy )എന്നീ ഉപവിഭാഗങ്ങളും ഉണ്ട്.

2 Progressive Supranuclear Pasly (PSP)

ഇന്ന് ഈ ഗണത്തിലെ ഏറ്റവും അധികമായി കാണപ്പെടുന്ന അവസ്ഥ. ജീവിതത്തിന്റെ അറുപതുകളില്‍ തുടങ്ങുന്ന രോഗാവസ്ഥയില്‍ വീഴ്ചകളാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. തുടര്‍ന്ന് കണ്ണുകളുടെ സ്വാഭാവിക ചലനം കുറയുകയും ഭക്ഷണം വിഴുങ്ങുവാനും സംസാരിക്കുവാനും ബുദ്ധിമുട്ടുന്നു. സ്വാഭാവിക PD യെക്കാള്‍ വേഗത്തില്‍ മൂര്‍ച്ഛിക്കുന്ന ഈ അവസ്ഥയ്ക് ഇന്ന് പ്രത്യേക മരുന്നുചികിത്സകളൊന്നും ലഭ്യമല്ല.. എല്ലാം രോഗലക്ഷണങ്ങളുടെ നിയന്ത്രണവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു.

3 Dementia with Lewy bodies (DLB)

ചിട്ടയായി മൂര്‍ച്ഛിക്കുന്ന ഈ രോഗാവസ്ഥയില്‍ alpha്യെിuclein എന്ന മാസ്യം ( Protein )മസ്തിഷ്‌കത്തിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. ഓര്‍മ്മ, ചിന്ത തുടങ്ങിയ വികാര കേന്ദ്രങ്ങളെ ബാധിക്കുകയും ഒപ്പം മറ്റു PD ലക്ഷണങ്ങളും പ്രകടമാകുന്നു… ഇവിടെയും ഒരു കൃത്യമായ ചികിത്സാമാര്‍ഗ്ഗം ഇല്ല.

4 Druginduced Parkinsonism

ചിലയിനം രാസമരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന PD ലക്ഷണത്തോടെയുള്ള അവസ്ഥ.മാനസീകരോഗ ചികിത്സയുമായി ബന്ധപ്പെട്ട് നല്‍കുന്ന ചില തരം മരുന്നുകള്‍ ഈ അവസ്ഥയ്ക് കാരണമാകുന്നു.

5 Vascular Parkinsonism (VP)

മസ്തിഷ്കത്തിലെ പ്രധാന ഭാഗങ്ങളില്‍ തുടരെ തുടരെയുണ്ടാകുന്ന ആഘാതങ്ങള്‍ ( tSroke ) പിന്നിട് VP എന്ന അവസ്ഥയിലേക്ക് ചില രോഗികളെയെത്തിക്കുന്നു..

ഇപ്രകാരം പലവിധം അവസ്ഥകള്‍ എല്ലാം ഒരു ഗണത്തില്‍ വരുമ്പോഴും ഇതിന്റെ ചികിത്സാതലം ഇന്നും വൈദ്യശാസ്ത്രത്തിന് അപൂര്‍ണ്ണമാണ്. രാസപദാര്‍ത്ഥങ്ങളായ പല മരുന്നുകളും കാലക്രമേണയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഒരു പക്ഷെ രോഗാവസ്ഥയെക്കാള്‍ ഗുരുതരവും ആണ്.ഒരു രോഗി അവസ്ഥ മൂര്‍ച്ഛിക്കുന്ന വേളയില്‍ കാട്ടുന്ന പലതരം ക്രമരഹിത ശാരീരിക ചലനങ്ങള്‍ക്കും കാരണം മരുന്നുകളുടെ പാര്‍ശ്വഫലം മാത്രം. മാത്രമല്ല സങ്കീര്‍ണ്ണാവസ്ഥയില്‍ പല മരുന്നുകളും ഈ രോഗാവസ്ഥയോട് പ്രതികരിക്കില്ലയെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിലെ നശീകരണം സംഭവിച്ച നാഡീകോശങ്ങളെ ശസ്ത്രക്രിയയിലൂടെ കടത്തുന്ന ഇലക്ടോഡുകള്‍ ഉപയോഗിച്ച് നല്‍കുന്ന ഉദ്ദീപനം ( Deep brain stimulation .DBS ) ചിലയിനം രോഗാവസ്ഥകളില്‍ ഫലപ്രദമാണ്. രോഗശാന്തി എന്നതിനേക്കാള്‍ രോഗലക്ഷണങ്ങളുടെ പരമാവധി നിയന്ത്രണം എന്ന നിലയില്‍ വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സയ്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ രോഗലക്ഷണങ്ങളില്‍ ഏറ്റവും അധികമായി കാണപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാന്‍ വൈദ്യശാസ്ത്രം ആശ്രയിക്കുന്ന ഫിസിയോതെറാപ്പിയുടെ പങ്ക് വളരെ വലുതാണ്.ഒരു രീതിയില്‍ മരുന്നിനോടൊപ്പം തന്നെ ചിട്ടയായും ക്രമമായും നിത്യവും അത് അഭിവാജ്യഘടകമാകുന്നു.

ഒരു പാര്‍ക്കിന്‍സണ്‍ രോഗി തന്റെ ശാരീരിക വൈഷമ്യങ്ങളെ പരമാവധി ഫിസിയോതെറാപ്പി വഴി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അതുവഴി പല സങ്കീര്‍ണ്ണതകളെയും മറികടക്കുവാന്‍ കഴിയുന്നു.. അത് വീഴ്ചകളാകാം, പേശിചുരുക്കമാകാം, ദിനചര്യകളില്‍ ഉണ്ടാക്കുന്ന തടസ്സങ്ങളാകാം, എന്തിനേറെ ജീവനു തന്നെ ഭീഷണിയാകുന്ന ശ്വാസകോശ അണുബാധകളാകാം. ഇന്ന് പുനരധിവാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ രോഗത്തിന്റെ പുനരധിവാസത്തിലും കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ലേസര്‍ നിയന്ത്രിത ചലന സഹായികളും, രോഗീ സൗഹൃദമായ വീട്ടുപകരണങ്ങളും, വെര്‍ച്വല്‍ റിയാലിറ്റി പോലെയുള്ള ചലനാത്മക വ്യായാമ ഉപാധികളും , ദൈനംദിന കാര്യങ്ങളെ കാര്യക്ഷമമാക്കുന്ന പലതരം ഉപകരണങ്ങളും എല്ലാം രോഗികള്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നവയാണ്. ഒപ്പം വിഷ്വല്‍, ഓഡിറ്ററി ക്യൂസ് എന്നീ തത്വങ്ങളില്‍ പരിശീലിപ്പിക്കുന്ന പലതരം വ്യായാമ ചികിത്സകള്‍ രോഗികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

ഇന്ന് ലോകം പാര്‍ക്കിന്‍സണ്‍രോഗ ദിനമായി ആചരിക്കുന്ന ഈ വേളയില്‍ ലോകത്ത് വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഈ ദിനാചരണത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. പാര്‍ശ്വഫലമരുന്നുകള്‍ കുറച്ച് ശാരീരികക്ഷമത വര്‍ധിപ്പിക്കുന്ന ഫിസിയോ തെറാപ്പി അടക്കമുള്ള പുനരധിവാസ ചികിത്സ മേഖലകളുടെ വികാസവും വളര്‍ച്ചയും ഈ വേളയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ആയുര്‍ദൈര്‍ഘത്തില്‍ വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന ഈ കേരള സംസ്ഥാനത്തും ഈ മേഖലയിലെ ഒരു ചികിത്സാ വിദഗ്ധര്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വം കൂടി ഊട്ടിയുറപ്പിക്കുന്നു ഈ ദിനാചരണം.. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടത്തപ്പെടുന്ന എല്ലാവിധ അവബോധന പരിപാടി കളും , ചികിത്സാ ക്യാമ്പുകളും ഈ രോഗത്താല്‍ വലയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കട്ടെയെന്ന് പ്രത്യാശിക്കുന്നു……..

സ്‌നേഹാദരങ്ങളോടെ.

ഡോ. മുഹമ്മദ്‌ ഷറഫുദ്ദീന്‍ പി.കെ

പടിഞ്ഞാറൻ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് ലോകം നടുങ്ങിയ സംഭവം അരങ്ങേറിയത്. മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ്സ് ആണ് ദാരുണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനായി എത്തിയതായിരുന്നു എക്കാത്തറീന ഫെദ്യേവ. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് സലൈൻ ലായനിയും ഫോർമാലിനും തമ്മിൽ മാറി പോയത്. അപകടം ശ്രദ്ധയിൽ പെട്ടതോടെ ഫെദ്യേവയുടെ വയർ വൃത്തിയാക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ആന്തരികാവയങ്ങളെല്ലാം പ്രവർത്തന രഹിതമായി. വ്യാഴായ്ച ഫദ്യേവ മരണത്തിനു കീഴടങ്ങി. ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷമുളള രണ്ട് ദിവസങ്ങൾ ഭീകരമായിരുന്നു. കഠിനമായ വേദനകളിലൂടെയാണ് അവൾ കടന്നു പോയത്. അവൾ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾ അതീയായി പ്രാർത്ഥിച്ചിരുന്നു. പക്ഷേ അവളുടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തെ പുറന്തളളാൻ അവരുടെ ശരീരത്തിനായില്ല. അതിക്രൂരവും വേദനിപ്പിക്കുന്നതുമായിരുന്നു ഡോക്ടർമാരുടെ സമീപനം. അശ്രദ്ധ സംഭവിച്ചിട്ടും അവൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ അവർക്ക് കഴിഞ്ഞതുമില്ല– ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു. സംഭവം ലോക വ്യാപകമായി ഏറെ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

ഡെസ്‌കിനടിയില്‍ നിരീക്ഷണോപകരണം സ്ഥാപിച്ച നടപടിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. ഹള്‍ റോയല്‍ ഇന്‍ഫേമറിയിലാണ് പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ ഡെസ്‌കുകള്‍ക്ക് അടിയില്‍ ഒക്യുപ്പൈ ഓട്ടോമേറ്റഡ് വര്‍ക്ക്‌സ്‌പേസ് യൂട്ടിലൈസേഷന്‍ അനാലിസിസ് ഡിവൈസ് എന്ന ഉപകരണമായിരുന്നു സ്ഥാപിച്ചിരുന്നത്. ജോലിസ്ഥലങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായാണ് ഈ ഉപകരണം സ്ഥാപിച്ചതെന്ന് ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ക്ഷര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു. ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സ് ആന്‍ഡ് സ്‌പെഷ്യലിസ്റ്റ്‌സ് അസോസിയേഷനാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം ഉപകരണം സ്ഥാപിച്ചതിനെക്കുറിച്ച് അറിയാമായിരുന്നെന്നും തങ്ങളുടെ അംഗങ്ങള്‍ ഇതേക്കുറിച്ച് ആശങ്കയറിയിച്ചിട്ടില്ലെന്നുമായിരുന്നു യൂണിസണ്‍ പ്രതികരിച്ചത്.

ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കാതെ ഉപകരണം സ്ഥാപിച്ചതില്‍ വിശദീകരണമാവശ്യപ്പെട്ട് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ലോംഗിന് എച്ച്‌സിഎസ്എ കത്തയച്ചു. ഡോക്ടര്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ നിരീക്ഷണോപകരണം സ്ഥാപിച്ചതിലൂടെ ട്രസ്റ്റ് ചെയ്യുന്നതെന്ന് എച്ച്‌സിഎസ്എ നാഷണല്‍ ഓഫീസര്‍ ഫോര്‍ ഈസ്റ്റ് യോര്‍ക്ക്ഷയര്‍, ആന്‍ഡ്രൂ ജോര്‍ദാന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ജോലിയില്‍ ചാരപ്രവര്‍ത്തനം നടത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡേറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ ലംഘനമാണോ ഇതിലൂടെ നടക്കുന്നതെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ച് വിവേകം കാണിക്കണമെന്നും വല്യേട്ടന്‍ മനോഭാവത്തോടെയുള്ള നിരീക്ഷണം അവസാനിപ്പിക്കണമെന്നുമാണ് ട്രസ്റ്റ് മാനേജ്‌മെന്റിനോട് തങ്ങള്‍ക്ക് പറയാനുള്ളത്. പുതിയ നിയമനങ്ങള്‍ നടത്തുകയും അതിനായി മുതല്‍മുടക്കുകയുമാണ് വേണ്ടത്. അല്ലാതെ നിലവിലുള്ള ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം നടപടികളല്ലെന്നും ജോര്‍ദാന്‍ വ്യക്തമാക്കി. ജോലിയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു അന്തസുണ്ട്. രോഗികളുടെ കാര്യത്തിലാണ് പരിപൂര്‍ണ്ണ ശ്രദ്ധ ഞങ്ങള്‍ കൊടുക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ മാനേജ്‌മെന്റ് ഈ ഉപകരണത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങളേക്കുറിച്ചാണ് തങ്ങള്‍ കൂടുതല്‍ സമയവും ചിന്തിക്കുന്നതെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരു ഡോക്ടര്‍ പറഞ്ഞത്.

ബാറ്റണ്‍ രോഗത്തിനായുള്ള മരുന്നിന് യുകെയില്‍ അംഗീകാരം ലഭിക്കാത്തത് മൂലം നാല് വയസ്സുകാരിയുടെ ചികിത്സ അനിശ്ചിതത്വത്തില്‍. അപൂര്‍വ്വ രോഗത്തില്‍ നിന്ന് മകളെ രക്ഷിക്കുന്നതിനായി അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് നാല് വയസ്സുകാരിയായ സഫ ഷെഹ്‌സാന്റെ മാതാപിതാക്കള്‍. ഒരു വര്‍ഷം മുന്‍പാണ് സഫ ഷെഹ്‌സാന് ബാറ്റണ്‍ രോഗം സ്ഥിരീകരിക്കുന്നത്. ചെറിയ പ്രായത്തിലുള്ള കുട്ടികളില്‍ കാണപ്പെടുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നാഡീവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ബാറ്റണ്‍ രോഗത്തിന്റെ മറ്റൊരു രൂപമായ എന്‍എസിഎല്‍2 ആണ് ഷെഹ്‌സാനെ പിടികൂടിയിരിക്കുന്നത്. ഈ രോഗം ബാധിച്ചാല്‍ പരമാവധി 10 വര്‍ഷം മാത്രമെ ആയുസ് ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയില്‍ കണ്ടെത്തിയ ബിന്യൂറ എന്ന മരുന്ന് ബാറ്റണ്‍ രോഗികള്‍ക്ക് പ്രയോജനപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലിനിക്കല്‍ ട്രയലിന് വിധേയരായ 23 പേരില്‍ 20 പേരുടെ രോഗത്തിന്റെ വളര്‍ച്ചയെ ചെറുക്കാന്‍ ഈ മരുന്നിന് കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഈ മരുന്നിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എന്‍എച്ച്എസിന് ഏതൊക്കെ മരുന്നുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നാഷണല്‍ ഇന്‍സിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സാണ് (എന്‍ഐസിഇ). ഈ ഏജന്‍സി ബിന്യൂറയ്ക്ക് അംഗീകാരം നല്‍കിട്ടില്ല. ദീര്‍ഘകാല പരീക്ഷണങ്ങളിലൂടെ കഴിവ് തെളിയിച്ചാല്‍ മാത്രമേ മരുന്നിന് അംഗീകാരം നല്‍കാന്‍ കഴിയൂ എന്നാണ് എന്‍ഐസിഇയുടെ നിലപാട്.

സഫ ഷെഹ്‌സാന് ഇപ്പോള്‍ സ്വന്തമായി നടക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു കഴിഞ്ഞു. ബിന്യൂറ പരീക്ഷിക്കുകയെന്നത് മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന ഏക മാര്‍ഗം. പക്ഷേ അതിന് എന്‍ഐസിഇ അധികൃതരുടെ അംഗീകാരം വേണം. ഏപ്രില്‍ 25ന് ഇക്കാര്യം എഐസിഇ ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ ചികിത്സയ്ക്കായി ഒരു വര്‍ഷം ഏകദേശം 500,000 പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മരുന്നിനുള്ള അംഗീകാരം എത്രയും പെട്ടന്ന് നല്‍കണമെന്നും ദിവസം ചെല്ലുന്തോറും മരിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ കുട്ടിക്ക് അത് ആശ്വാസം നല്‍കുമെന്നും സഫയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഒരു വര്‍ഷം 6 കുട്ടികള്‍ യുകെയില്‍ മാത്രം ഈ രോഗത്തിന് അടിമകളാകുന്നുണ്ട്.

ജീവന് ഭീഷണിയുള്ള രോഗങ്ങള്‍ക്ക് പോലുമുള്ള പരിശോധനകള്‍ അമിതവണ്ണക്കാരില്‍ നടത്താന്‍ കഴിയുന്നില്ലെന്ന് എന്‍എച്ച്എസ് നേതൃത്വം. അമിത ശരീരവണ്ണമുള്ള രോഗികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പല ചെക്കപ്പുകളും റദ്ദാക്കേണ്ടി വരുന്നതായി ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു. ശരീരവണ്ണം വളരെ കൂടുതലായതിനാല്‍ എംആര്‍ഐ സ്‌കാനിംഗ് മെഷീനില്‍ പോലും രോഗികളെ കയറ്റാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല മാരക രോഗങ്ങളും കണ്ടെത്തുന്നതിന് ഇത്തരം ടെസ്റ്റുകള്‍ നിര്‍ണായകമാണ്. പക്ഷേ രോഗികളുടെ ശരീരത്തിന് അനുസരിച്ചുള്ള മെഷീനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികള്‍ക്ക് പാകമായ മെഷിനില്ലാത്തതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 200ലധികം എംആര്‍ഐ സ്‌കാനിംഗുകളാണ് റദ്ദാക്കിയത്.

സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അതോറിറ്റികളും വലിയ സ്‌കാനറുകള്‍ വാങ്ങിക്കുവാന്‍ നിര്‍ബന്ധിതരായികൊണ്ടിരിക്കുകയാണ്. തടി കൂടുതലുള്ള ആളുകളുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകുന്നുണ്ട്. പക്ഷേ അതിനനുസരിച്ച് സേവനങ്ങളും ഉപകരണങ്ങളും പരിഷ്‌കരിക്കപ്പെടുന്നില്ലെന്ന് ബ്രിട്ടീഷ് ഡയറ്റെറ്റിക്‌സ് അസോസിയേഷനിലെ ഷാനെഡ് ക്വിര്‍ക് വ്യക്തമാക്കുന്നു. നിരവധി രോഗങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് എംആര്‍ഐ സ്‌കാനിംഗ്. സാധാരണ എംആര്‍ഐ സ്‌കാനിംഗ് മെഷീനുകള്‍ക്ക് 68ഇഞ്ച് വ്യാസമാണ് ഉള്ളത്. ശരീരഭാരം 25 സ്റ്റോണില്‍ താഴെയുള്ള ആളുകളെ വരെ ഈ മെഷീനുകളില്‍ കയറാന്‍ ട്രസ്റ്റുകള്‍ അനുവദിക്കാറുണ്ട്.

ശരീര ഭാരം വര്‍ദ്ധിക്കാതെ സൂക്ഷിക്കണമെന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്. സ്‌കാന്‍ ചെയ്യുന്നതിന് അമിത ശരീരഭാരം തടസ്സമുണ്ടാക്കുമെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ചാര്‍ഡ് ഇവാന്‍സ് വ്യക്താമക്കുന്നു. അമിത ശരീരഭാരം ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

യുകെയിലെ മുതിര്‍ന്ന പാരാമെഡിക്കുകള്‍ക്ക് മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം നല്‍കുന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് മാത്രം അധികാരമുണ്ടായിരുന്ന കാര്യങ്ങളില്‍ ചിലത് നിര്‍വ്വഹിക്കുവാന്‍ സിനീയര്‍ പാരമെഡിക്കുകള്‍ക്ക് കഴിയും. നൂറുകണക്കിന് എന്‍എച്ച്എസ് പാരമെഡിക്കുകള്‍ക്കാണ് പുതിയ ഭേദഗതി വരുന്നതോടെ രോഗികള്‍ക്ക് മരുന്ന് നല്‍കാനുള്ള അധികാരം ലഭിക്കുക. തിരക്കേറിയ ആശുപത്രികള്‍ക്ക് പുതിയ തീരുമാനം ഗുണകരമാവും. നിലവില്‍ 700 അഡ്വാന്‍സ്ഡ് പാരാമെഡിക്കുകളാണ് യുകെയിലുള്ളത്. 2012ല്‍ പാസാക്കിയ ഹ്യൂമണ്‍ മെഡിസിന്‍സ് റെഗുലേഷന്‍ ഭേദഗതി ഞായറാഴ്ചയോടെ നിലവില്‍ വരും. ആശുപത്രികളിലും വീടുകളിലും അതുപോലെ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സില്‍ വെച്ചും മരുന്നുകള്‍ നല്‍കാനുള്ള അധികാരം ഇതോടെ ഇവര്‍ക്ക് ലഭിക്കും.

ആസ്ത്മ രോഗം മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വീടുകളില്‍ വെച്ച് തന്നെ മരുന്നുകള്‍ നല്‍കാന്‍ പാരമെഡിക്കിന് ഇനി മുതല്‍ സാധിക്കും. സാധാരണഗതിയില്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമെ ഇത്തരം രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ കഴിയുകയുള്ളു. നടുവേദന മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലെ വയോധികര്‍ക്കുണ്ടാകുന്ന യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനുമെല്ലാം വീടുകളില്‍ വെച്ച് തന്നെ മരുന്നുകള്‍ നല്‍കാന്‍ പാരാമെഡിക്കിന് കഴിയും. ഇതോടെ എ ആന്റ് ഇ യില്‍ പ്രവേശിപ്പിക്കുന്നവരുടെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നുകള്‍ എങ്ങനെ പ്രിസ്‌ക്രൈബ് ചെയ്യാമെന്നതിനെക്കുറിച്ചുള്ള ട്രെയിനിംഗ് ലഭിച്ചു കഴിഞ്ഞാലുടന്‍ നിലവില്‍ ഡോക്ടര്‍മാര്‍ മാത്രം ചെയ്തു പോന്നിരുന്ന പല പ്രവര്‍ത്തനങ്ങളും പാരാമെഡിക്കുകള്‍ക്ക് ചെയ്യാന്‍ കഴിയും.

ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തികരിക്കുന്ന പാരാമെഡിക്കുകള്‍ക്ക് സ്വതന്ത്രമായി മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാന്‍ കഴിയും. ഇതോടെ ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ചില സീനിയര്‍ നഴ്‌സുമാര്‍ക്കും മാത്രമുള്ള മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം പാരാമെഡിക്കുകള്‍ക്ക് കൂടി ലഭിക്കും. പുതിയ ഭേദഗതി രോഗികളെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയാണ്. നിര്‍ബന്ധമായും ആശുപത്രികളിലെത്തി മരുന്നുകള്‍ വാങ്ങിക്കേണ്ട അവസ്ഥ ഇതോടു കൂടി മാറും. വീടുകളിലെത്തി പാരാമെഡിക്കുകള്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ കഴിയുന്നതോടെ ആശുപത്രികളിലെത്തി കാത്തിരിക്കേണ്ട ആവശ്യമില്ല. പാരാമെഡിക്കുകള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മാത്രമെ രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതുള്ളു.

ഫ്‌ളോറിഡ: കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ നട്ടെല്ലില്‍ നിന്ന് കണ്ടെത്തിയത് ഇന്‍ജെക്ഷന്‍ നല്‍കുന്ന സൂചി. അനസ്‌തേഷ്യ നല്‍കുന്നതിന് ഉപയോഗിക്കുന്ന എപ്പിഡ്യൂറല്‍ സൂചിയാണ് 41കാരിയായ ആമി ബ്രൈറ്റിന്റെ നട്ടെല്ലില്‍ നിന്ന് കണ്ടെത്തിയത്. 2003ലാണ് ഇവര്‍ക്ക് അനസ്‌തേഷ്യ നല്‍കിയത്. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്‍ ഹോസ്പിറ്റലില്‍ സിസേറിയന്‍ ശസ്ത്രക്രിയക്കു വേണ്ടിയായിരുന്നു അത്. രണ്ട് മാസത്തിനു ശേഷം ശക്തമായ നടുവേദന ആരംഭിച്ചു. പിന്നീട് തന്റെ ഇതുവരെയുള്ള ജീവിതത്തെ അത് കാര്യമായി ബാധിച്ചുവെന്ന് ആമി ബ്രൈറ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് നടുവേദനയുടെ കാരണക്കാരനെ തിരിച്ചറിഞ്ഞത്.

മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള സൂചിയായിരുന്നു നട്ടെല്ലിനുള്ളിലുണ്ടായിരുന്നത്. ഇത് അറിഞ്ഞപ്പോള്‍ താന്‍ ഭയന്നുപോയെന്ന് ആമി പറഞ്ഞു. അനസ്‌തേഷ്യ നല്‍കുന്നതിനിടെ സൂചി ഒടിഞ്ഞതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. ഇതു മൂലമുണ്ടായ നാഡീ തകരാറുകള്‍ ആമിയുടെ ഇടതുകാലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഓരോ ചലനവും നട്ടെല്ലിനുള്ളില്‍ സൂചി മുറിവുകള്‍ സൃഷ്ടിക്കുകയായിരുന്നു. ഇത്രയും കാലത്തിനിടെ ഒട്ടേറെ ഡോക്ടര്‍മാരെ ഇവര്‍ കണ്ടു. അവരെല്ലാവലും പെയിന്‍ കില്ലറുകളും വേദന മാറാനുള്ള മറ്റു മരുന്നുകളും നല്‍കി തിരിച്ചയക്കുകയായിരുന്നു.

സൂചി ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ ശ്രമിച്ചാലും മാറ്റിയില്ലെങ്കിലും ശരീരത്തിന് തളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫിസിക്കല്‍ തെറാപ്പി, വേദനാ സംഹാരികള്‍ എന്നിവ മാത്രമാണ് ഇനി ആശ്രയിക്കാനുള്ളത്. ഫ്‌ളോറിഡയിലെ നേവല്‍ ഹോസ്പിറ്റലിലായിരുന്നു ഇവര്‍ സിസേറിയന് വിധേയയായത്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ സൂചി ഒടിഞ്ഞത് അറിഞ്ഞിട്ടും അത് അവഗണിക്കുകയായിരുന്നു ജീവനക്കാര്‍ ചെയ്തതെന്ന് ആമി പറയുന്നു. ആശുപത്രിക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഇവര്‍.

ലണ്ടന്‍: കുട്ടികളെ ബാധിക്കുന്ന സ്‌കാര്‍ലെറ്റ് ഫീവര്‍ ബ്രിട്ടനില്‍ ശക്തിപ്രാപിക്കുന്നു. രോഗബാധിതരുടെ എണ്ണം അരനൂറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 11,981 കുട്ടികള്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ 4480 പേര്‍ക്ക് മാത്രമായിരുന്നു ഈ രോഗം ബാധിച്ചതായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ജിപിയെ സമീപിക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള റാഷുകള്‍ ശരീരത്ത് പ്രത്യക്ഷപ്പെടുക, ചുമ, തലവേദന, പനി മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

പത്ത് വയസിനു താഴെ പ്രായമുള്ളവരാണ് ഈ രോഗം ബാധിച്ച 89 ശതമാനം പേരും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ രോഗം പടര്‍ന്ന നിരക്കിന്റെ സമീപത്തൊന്നും ഇപ്പോഴത്തെ നിരക്കുകള്‍ എത്തുന്നില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വ്യാപ്തി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഡോ.തെരേസ ലാമാഗ്നി പറഞ്ഞു. ഒരിക്കല്‍ മാരകമായിരുന്ന ഈ രോഗം ഇപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതായി മാറിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. 1967ലായിരുന്നു ഇതിനു മുമ്പ് ഈ രോഗം കൂടുതലായി പടര്‍ന്നു പിടിച്ചത്. 19,305 പേര്‍ക്ക് ആ വര്‍ഷം രോഗം ബാധിച്ചു.

രോഗബാധിതര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. 2014 മുതല്‍ സ്‌കാര്‍ലെറ്റ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇതിന് കാരണമെന്താണെന്നത് വ്യക്തമായിട്ടില്ലെങ്കിലും മോശം ജീവിത നിലവാരവും അനാരോഗ്യകരമായ ചുറ്റുപാടുകളുമായിരിക്കാം കാരണമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.

കേരളത്തിൽ ഇനി ചക്കയുടെ കാലമാണ്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി ഉയർന്നു കൊണ്ടിരിക്കുന്നു . നമ്മുടെ നാട്ടിൽ വളരെ അധികം ലഭിക്കുന്ന ഒന്നാണ് ചക്ക. അതുകൊണ്ട് തന്നെ നമ്മൾ അതിനു വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നുമില്ല. ഇനിയെങ്കിലും നമ്മുടെ തൊടിയിലെ ചക്ക നമ്മുക്ക് പ്രയോജനപ്പെടുത്താം.  കീടനാശിനിയോ രാസവസ്തുക്കളോ ഒട്ടും ചേരാത്ത പഴമാണ് ചക്ക. കേരളത്തില്‍ ഒരു വര്‍ഷം 310 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും നാം പാഴാക്കി കളയുകയാണ്. കേരളത്തില്‍ ധാരാളം ലഭിക്കുന്ന ചക്കയുടെ ഗുണങ്ങള്‍ പക്ഷെ നമ്മള്‍ ശ്രദ്ധിക്കാതെ പോയി. ഓരോ വര്‍ഷവും ഇതു മൂലം ദശലക്ഷക്കണക്കിന് കിലോ ചക്കയാണ് വെറുതെ പോകുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നടന്ന ചില പഠനങ്ങള്‍ ചക്കയെ ഇപ്പോള്‍ താരമാക്കി മാറ്റിയിരിക്കുകയാണ്. ക്യാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ചക്ക സഹായിക്കുമെന്ന് ആധുനിക ശാസ്ത്രം തന്നെ പറയുന്നു.

പ്രമേഹം കുറയ്ക്കാന്‍ ചക്കയ്ക്ക് കഴിവുണ്ട്. പ്രമേഹ രോഗികള്‍ പഴുത്ത ചക്ക കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം. പഴുത്ത ചക്കയില്‍ ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായിരിക്കും. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും പ്രമേഹം കൂടുകയും ചെയ്യും. പച്ചച്ചക്കയെ അപേക്ഷിച്ച്‌ പഴുത്ത ചക്കയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതായത് പഴുത്ത ചക്കയില്‍ ഗ്‌ളൈസിമിക് ലോഡ് വളരെ കൂടുതലാണ്. എന്നാല്‍ പച്ചച്ചക്കയില്‍ അന്നജത്തിന്റെ അളവ് കുറവായിരിക്കും. പച്ചച്ചക്ക പുഴുക്കാക്കിയോ, മറ്റേതെങ്കിലും വിഭവമായോ കഴിച്ചാല്‍ പ്രമേഹം കുറയുമെന്നു പഠനങ്ങളിൽ പറയുന്നത്.

പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകം പച്ചച്ചക്കയിലെ നറുകളിലാണ് ഉള്ളത്.ധാന്യങ്ങളെക്കാള്‍ ഇതില്‍ അന്നജം 40% കുറവാണ്. കലോറി ഏതാണ്ട് 35 -40% കുറവ്. പച്ചച്ചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അതുകൊണ്ട് ഇടിച്ചക്ക, പച്ചച്ചക്ക പുഴുക്ക് എന്നിവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. ചക്ക പുഴുക്കും തോരനുമെല്ലാം ക്യാന്‍സറിനെ വരെ പ്രതിരോധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നത്‌. നാരുകള്‍മൂലം വയറു നിറയുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പ്രമേഹ സങ്കീര്‍ണതകളായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അനുബന്ധ രോഗങ്ങളെ ചക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ തടയും. കൂടാതെ ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചക്ക കഴിക്കുന്നത് സഹായിക്കും. ചക്കകുരുവിന്റെ ഉപയോഗം അള്‍സറിനെ പ്രതിരോധിക്കും. എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവും ചക്ക കുരുവിനുണ്ട്. ഇതിൽ ധാരാളം മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുണ്ടാകാൻ സഹായിക്കുന്നു. പ്രതേകിച് കുട്ടികൾക്ക് നൽകുന്നത് എല്ലിനും പല്ലിനും ബലം നൽകുകയും അതുവഴി ദഹന പ്രക്രിയക്കും എളുപ്പമാണ്.നാരുകൾ അടങ്ങിയിരിക്കുന്നതെ കൊണ്ട് മലബന്ധം തടയാനും ചക്ക സഹായിക്കുന്നു.

അന്ധതയ്ക്ക് ഫലപ്രദമായ ചികിത്സ വരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്ധത പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന തരത്തില്‍ ശാസ്ത്രം വളരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ സ്റ്റെം സെല്‍ തെറാപ്പിയിലൂടെ ചികിത്സ നടത്തിയ രണ്ട് പേരില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇവര്‍ക്ക് വായിക്കാനുള്ള ശേഷി തിരികെ ലഭിച്ചതായും വിദഗ്ദ്ധര്‍ പറയുന്നു. പ്രായാധിക്യം മൂലം കണ്ണിന്റെ കാഴ്ച്ച ശക്തി നശിച്ചുകൊണ്ടിരുന്ന (എയ്ജ് റിലേറ്റഡ് മാക്യൂലാര്‍ ഡീജെനറേഷന്‍, എഎംഡി) രോഗികളാണ് ഇപ്പോള്‍ തെറാപ്പി നടത്തിയ രണ്ട് പേര്‍. ഇവരുടെ കാഴ്ച്ച പൂര്‍ണമായും നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വായിക്കാനും ആളുകളെ തിരിച്ചറിയാനുമുള്ള ഇവരുടെ കഴിവ് കുറയുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണിന് നാശം സംഭവിച്ചിരിക്കുന്ന ഭാഗങ്ങള്‍ മൂലകോശ ചികിത്സയിലൂടെ തിരികെ കൊണ്ടുവരാനും ഇവരുടെ അന്ധതയ്ക്ക് പരിഹാരം കാണാനും കഴിഞ്ഞുവെന്ന് ഇവരെ ചികിത്സിച്ച സര്‍ജന്‍ പറയുന്നു. ഇപ്പോള്‍ വായിക്കാന്‍ മാത്രമല്ല കൃത്യമായ കാഴ്ചയും ഇവര്‍ക്ക് തിരികെ ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

പ്രായാധിക്യം മൂലം നേത്ര കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും അതുവഴി കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന 600,000 മുതല്‍ 700,000 പേര്‍ യുകെയില്‍ മാത്രമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഭാവിയില്‍ പുതിയ ചികിത്സാ സംവിധാനം നിലവില്‍ വരുന്നതോടെ ഇവരെ സഹായിക്കാനാകുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്. മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റല്‍ നേത്ര സര്‍ജനായ ലിന്‍ഡന്‍ ഡ ക്രൂസ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസര്‍ പീറ്റ് കോഫി എന്നിവര്‍ ലണ്ടന്‍ പ്രോജക്ട് ഓഫ് ക്യുവര്‍ ബ്ലൈന്‍ഡ്‌നസ് എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് സുപ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. മാക്യുലയിലെ റെറ്റിനല്‍ പിഗ്മെന്റ് എപ്പിത്തേലിയല്‍ കോശങ്ങളാണ് (ആര്‍പിഇ) പ്രകാശ സംവേദന കോശങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നത്. ആര്‍പിഇയുടെ സഹായമില്ലെങ്കില്‍ ഈ ഫോട്ടോറിസപ്റ്റര്‍ കോശങ്ങള്‍ നശിക്കും.

നേത്രഗോളത്തിലെ രക്തക്കുഴലുകള്‍ പൊട്ടുന്നത് മൂലം മാക്യുല നശിക്കുന്ന വെറ്റ് എഎംഡി രോഗമുള്ള പത്ത് പേരിലാണ് പുതിയ ചികിത്സ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇവരില്‍ 60കാരിയായ ഒരു സ്ത്രീക്കും 86കാരനായ പുരുഷനുമാണ് ആദ്യം ചികിത്സ നടത്തിയത്. കണ്ണുകളിലെ രക്തസ്രാവം മൂലം ഒന്നര മാസത്തിനുള്ളില്‍ അന്ധതയുണ്ടാകാന്‍ സാധ്യതുണ്ടായിരുന്ന ഇവരുടെ ഒരു കണ്ണിനുള്ളില്‍ ആര്‍പിഇ ആയി മാറാന്‍ കഴിയുന്ന മൂലകോശങ്ങളുടെ ഒരു പാളി സ്ഥാപിച്ചു. ഇരുവരിലുമുണ്ടായ മാറ്റം അദ്ഭുതകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്രോയ്‌ഡോണ്‍ സ്വദേശിയായ 86 കാരനില്‍ ഡോക്ടര്‍മാര്‍ക്ക് കാര്യമായ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇപ്പോള്‍ പത്രം വായിക്കാനും ഗാര്‍ഡനിംഗില്‍ ഭാര്യയെ സഹായിക്കാനും തനിക്ക് കഴിയുന്നുണ്ടെന്ന് ഇയാള്‍ പറയുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ചികിത്സ എന്‍എച്ച്എസ് സര്‍ജന്‍മാര്‍ക്ക് നടത്താവുന്ന വിധത്തിലാക്കാന്‍ കഴിയുമെന്ന് കോഫി പറയുന്നു. ഇപ്പോള്‍ 10 ശതമാനം വെറ്റ് എഎംഡി രോഗികളിലാണ് ചികിത്സ ഫലപ്രദമായി നടപ്പാക്കാനാകുന്നത്. ഡ്രൈ എഎംഡി വളരെ സാവധാനത്തിലാണ് രോഗികളില്‍ രൂപപ്പെടുന്നത്. ഇവരിലും മൂലകോശ ചികിത്സ ഫലം ചെയ്യുമെന്ന് തന്നെയാണ് ഇവര്‍ കരുതുന്നത്. തിമിര ശസ്ത്രക്രിയ പോലെ ചെലവ് കുറഞ്ഞ രീതിയിലേക്ക് ഈ ചികിത്സയും കുറച്ചു കാലത്തിനുള്ളില്‍ മാറ്റാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. കാഴ്ചയുടെ ലോകത്തുനിന്ന് പൂര്‍ണ്ണമായ അന്ധകാരത്തിലേക്ക് പോയ ലക്ഷങ്ങള്‍ക്ക് അതിലൂടെ പ്രതീക്ഷയുടെ വെളിച്ചമാകാന്‍ ഇതിന് കഴിയുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു.

RECENT POSTS
Copyright © . All rights reserved