ദുബായ് എക്സ്പോ ട്വൻറി ട്വൻറിയിലെ ഇന്ത്യൻ പവലിയൻറെ നിർമാണത്തിനു തുടക്കം. കേന്ദ്രവാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയലിൻറെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം എക്സ്പോ വേദി സന്ദർശിച്ചു. ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായിരിക്കും ഇന്ത്യയുടേത്.
അടുത്തവർഷം ഒക്ടോബർ 20 മുതൽ 2022 ഏപ്രിൽ പത്തുവരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ അടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 4,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായുള്ള ഇന്ത്യൻ പവലിയൻ 484 കോടിയോളം രൂപാ ചെലവിലാണ് നിർമിക്കുന്നത്. സാങ്കേതികമേഖലകളിലടക്കമുള്ള ഇന്ത്യയുടെ മുന്നേറ്റവും സാംസ്കാരിക വൈവിധ്യവും അവതരിപ്പിക്കുന്നതായിരിക്കും പവലിയനെന്നു വാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ഓപ്പർച്യൂണിറ്റി മേഖലയിൽ പ്ലാസ, പവലിയൻ എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാവും ഉയരുക. എക്സ്പോ തീരുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിർമിതിയായ പവലിയൻ വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും. പവലിയൻറെ പ്രവേശനകവാടത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമസ്ഥാപിക്കും. ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുൽ, പ്രവാസിവ്യവസായികളായ എം.എ.യൂസഫലി, ബി.ആർ.ഷെട്ടി, ആസാദ് മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ നടന്‍ മോഹന്‍ലാല്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലന്നും ആര്‍ക്കും വേണ്ടി രംഗത്തിറങ്ങില്ലന്നതുമാണ് താരത്തിന്റെ പുതിയ നിലപാട്. ആന കൊമ്പ് കേസില്‍ ലാലിനെ പ്രതിയാക്കി വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാഷ്ട്രിയ മോഹങ്ങളോട് താര രാജാവ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.
സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലിറങ്ങുന്നില്ലന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയിരുന്നത്. അപ്പോഴും രാഷ്ട്രീയത്തോട് പൂര്‍ണമായും വിമുഖത മോഹന്‍ലാല്‍ കാണിച്ചിരുന്നില്ല.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാല്‍ പ്രതിരോധത്തിലാവുകയാണുണ്ടായത്.
ആനക്കൊമ്പു കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പു കൈമാറിയതിനും സൂക്ഷിച്ചതിനുമാണു കേസ്.
തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്‌മെന്റിലെ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി. ധനിക് ലാലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ. കൃഷ്ണകുമാറും പി.എന്‍. കൃഷ്ണകുമാറും ചേര്‍ന്നാണു മോഹന്‍ലാലിന് ആനക്കൊമ്പു കൈമാറിയിരുന്നത്. 7 വര്‍ഷം മുന്‍പാണ് വനംവകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.
2011ല്‍ ആദായനികുതി വകുപ്പു മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ഇനിയും വൈകരുതെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചതോടെയാണ് മോഹന്‍ലാല്‍ വെട്ടിലായത്. ഇനിയും ബി.ജെ.പിയോട് രാഷ്ട്രിയ ആഭിമുഖ്യം കാണിച്ചാല്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും കടന്നാക്രമിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ലാല്‍.
ഉപതിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബി.ജെ.പി പ്രചരണത്തിന് ലാലിനെയും വല്ലാതെ പ്രതീക്ഷിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി അട്ടിമറി വിജയം ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ പ്രചരണത്തിന് കൊഴുപ്പേകാന്‍ ഇനി സുരേഷ് ഗോപി മാത്രമാണ് കാവി പടയുടെ ഏക ആശ്രയം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റുമെന്നാണ് ബി.ജെ.പി കരുതുന്നത്. അത്തരമൊരു സാഹചര്യത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കു കൂട്ടലിലായിരുന്നു സംഘപരിവാര്‍.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സേവാഭാരതിയുമായും ആര്‍.എസ്.എസ് നേതാക്കളുമായുള്ള സഹകരണം ലാല്‍ തുടര്‍ന്നതാണ് ആത്മവിശ്വാസത്തിന് കാരണമായിരുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ലാലിനെ ആദരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചും മോഹന്‍ലാല്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് ഈ കുടിക്കാഴ്ചക്ക് കളമൊരുക്കിയിരുന്നത്.
മോഹന്‍ലാല്‍ കാവി പളയത്തില്‍ എത്തുമെന്ന് കണ്ട് തന്നെയാണ് ഇടതുപക്ഷവും യു.ഡി.എഫും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലാല്‍ തന്നെ താന്‍ തിരുവനന്തപുരത്ത് മത്സരിക്കാനില്ലന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതോടെയാണ് കുമ്മനം രാജശേഖരന് നറുക്ക് വീണിരുന്നത്.
അപ്പോഴും പക്ഷേ ലാലില്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അവരുടെ ഉന്നം.ഇതിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ലാലിന്റെ സാന്നിധ്യം ബി.ജെ.പി ആഗ്രഹിക്കുന്നതും വ്യക്തമായ കണക്ക് കൂട്ടലുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ്.
മുന്‍പ് ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രസംഗിച്ചതിനാല്‍ ഇടതുപക്ഷത്തിന് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലന്ന് ബി.ജെ.പി നേതൃത്വം അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും ലാല്‍ വഴങ്ങിയിട്ടില്ല. രാഷ്ട്രീയ പക വന്നാല്‍ വേട്ടയാടപ്പെടുമെന്നും ഇന്നുവരെ താന്‍ ആര്‍ജിച്ച ജനപിന്തുണയും പേരും നഷ്ടമാകുമെന്നുമാണ് ലാലിപ്പോള്‍ ഭയക്കുന്നത്.
ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരിക്കും താരത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
ബി.ജെ.പി നേതാക്കളുടെയും സംഘപരിവാര്‍ അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിനിടയിലും രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ലാലിനെ പ്രേരിപ്പിക്കുന്നതും ഈ ഭീതി തന്നെയാണ്.
സുഹൃത്തുക്കളായ 4 യുവാക്കളുടെ മരണം താങ്ങാനാവാതെ കേഴുകയാണ് ഇരവിപേരൂർ ഗ്രാമം. ഇന്നലെ രാത്രി ഏട്ടരയോടെയാണു ഇരവിപേരൂർ സ്വദേശികളായ 5 പേർ സഞ്ചരിച്ചിരുന്ന കാർ ടികെ റോഡിൽ കല്ലുമാലിൽപടിയിൽ വച്ച് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലേക്ക് കയറി. വലിയ ശബ്ദം കേട്ട് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും യുവാക്കളെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ജോബി, ബെൻ, അനൂപ് എന്നിവർ മരിച്ചിരുന്നു. അനിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ കോയിപ്രം പൊലീസ് എത്തി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കലക്ടർ പി.ബി.നൂഹ്, പൊലീസ് മേധാവി ജി.ജയ്ദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ സ്ഥലത്ത് എത്തി. ടികെ റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. രാത്രി 12 മണിക്കും അപകടവിവരം അറിഞ്ഞ് ആശുപത്രിയിൽ ആളുകൾ എത്തി. അപകടത്തിൽ മരിച്ച ബെന്നിന്റെ വിവാഹം ഒക്ടോബർ 31ന് നടക്കാനിരുന്നതായിരുന്നു. പരുക്കേറ്റ് ആശുപത്രിയിലുള്ള അനീഷ്കുമാറും മരിച്ച അനൂപും അടുത്ത ബന്ധുക്കളാണ്.
നരേന്ദ്രമോദിക്കും ഡോണള്‍ഡ് ട്രംപിനുമൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരനാണ് ഇന്റര്‍നെറ്റ് ലോകത്തെ പുതിയ താരം. ഇരുവര്‍ക്കുമൊപ്പം കുട്ടി സെല്‍ഫിയെടുക്കുന്ന വിഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.
ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ ചടങ്ങിനിടെയാണ് സംഭവം. പരിപാടിയില്‍ നൃത്തം അവതരിപ്പിച്ച ചെറുപ്പക്കാരുമായി സംവദിക്കുകയായിരുന്നു മോദിയും ട്രംപും. അപ്പോഴാണ് ട്രംപിനടുത്തെത്തി ബാലന്‍ സെല്‍ഫിയെടുത്തോട്ടേ എന്ന് ചോദിച്ചത്. പിന്നാലെ മോദിയെയും വിളിച്ച് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടു. മോദിയും ട്രംപും ബാലനും സെല്‍ഫി ഫ്രെയിമില്‍.
രണ്ട് മണിക്കൂറിനുള്ളില്‍ നിരവധി ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. രണ്ട് ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ഭാഗ്യവാന്‍ എന്നാണ് ഭൂരിഭാഗം പേരും ചിത്രം ഷെയര്‍ ചെയ്ത് പറഞ്ഞത്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന സെല്‍ഫിയെന്നും കമന്റുകളെത്തി. എപ്പിക് സെല്‍ഫി എന്നായിരുന്നു ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രതികരണം.
തൊടുപുഴ ∙ മണക്കാട് ജംക്‌ഷനിൽ പി.ഡി. സന്തോഷ് കുമാർ വിഡിയോ ക്യാമറയുമായി എത്തിയില്ലായിരുന്നുവെങ്കിൽ എം.എം. മണി ഒരിക്കലും ജയിലിലാകുമായിരുന്നില്ല, ഒരു പക്ഷേ മന്ത്രിയും ആകുമായിരുന്നില്ല. വിവാദമായ എം.എം. മണിയുടെ ‘വൺ, ടു, ത്രീ..’ പ്രസംഗം ലോകം മുഴുവൻ അറിഞ്ഞത് സന്തോഷിന്റെ വിഡിയോ ക്യാമറയിൽ നിന്നായിരുന്നു. മേഖലയിലെ പ്രാദേശിക ചാനലിന്റെ ക്യാമറാമാനായിരുന്ന പ്ലാപ്പിള്ളിൽ പി.ഡി. സന്തോഷ്‌കുമാർ (ചന്തു-46 ) ഹൃദ്രോഗത്തെ തുടർന്നാണ് ഇന്നലെ മരിച്ചത്.
2012 മേയ് 25ന് തൊടുപുഴയ്ക്കു സമീപം മണക്കാട് ജംക്‌ഷനിൽ സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തോടനുബന്ധിച്ച് നടത്തിയ പ്രകടനം ചിത്രീകരിക്കാനാണു സന്തോഷ് എത്തിയത്. തുടർന്നു യോഗം ഉദ്ഘാടനം ചെയ്തു മണി നടത്തിയ 1, 2, 3 പ്രസംഗവും പകർത്തി. അന്ന് സിപിഎം അംഗമായിരുന്നു സന്തോഷ്. അടിയുറച്ച സിപിഎം പ്രവർത്തകനായിട്ടും, പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരായ ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞില്ല. 40 മിനിറ്റോളം വരുന്ന മണിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ മറ്റു മാധ്യമങ്ങൾക്കു കൈമാറി.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊന്നുവെന്ന മണിയുടെ പ്രസംഗം ഏറ്റവും വലിയ ന്യൂസ് ബ്രേക്കായി. ബിബിസിയിൽ വരെ മണിയുടെ പ്രസംഗം വാർത്തയായി. പാർട്ടി അംഗമായ വ്യക്തി, ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം പരസ്യമാക്കിയതിനെക്കുറിച്ച് സിപിഎം ജില്ലാ നേതൃത്വം അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. മേഖലയിലുള്ള ചില നേതാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണു പ്രസംഗം സന്തോഷ് പുറത്തു വിട്ടതെന്ന ആരോപണവും ഉയർന്നു. വിവാദങ്ങൾക്കിടെ, സിപിഎം നിയന്ത്രണത്തിലുള്ള മണക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡംഗവുമാക്കി. ചില കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയും സമ്മർദവും നേരിടേണ്ടി വന്നെങ്കിലും സന്തോഷ് ആരോടും പരാതിപ്പെട്ടില്ല.
എം.എം. മണിക്ക് രാഷ്ട്രീയമായി ഗുണവും ദോഷവും ചെയ്ത പ്രസംഗമായിരുന്നു മണക്കാട്ടേത്. പ്രസംഗത്തെ തുടർന്നു സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനം മണിക്കു നഷ്ടമായി. അറസ്റ്റും ജയിൽവാസവും കോടതി കയറ്റവുമെല്ലാം തേടിയെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ മണിക്ക് പ്രത്യേക ഇടം ലഭിച്ചു. ഇടുക്കിയിൽ ഒതുങ്ങി നിന്ന എം.എം. മണി, സിപിഎമ്മിന്റെ തിരക്കുള്ള പ്രാസംഗികനായി. ഉടുമ്പൻചോലയിലൂടെ നിയമസഭയിലുമെത്തി. പിന്നീട് മന്ത്രിയുമായി. സന്തോഷിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി എം.എം. മണി വരുമെന്നു അഭ്യൂഹമുണ്ടായിരുന്നു. ഇന്നലെ കണ്ണൂരിലായിരുന്നു എന്നാണു മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
പത്തനംതിട്ട ഇരവിപേരൂരിൽ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണം നാല് ആയി. കാറിൽ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത് രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. തിരുവല്ലയിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സും കോഴഞ്ചേരിയിൽ നിന്നും വന്നകാറും കുട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഇരവിപേരൂർ സ്വദേശികളായ ബെൻ തോമസ്, ജോബി വർഗ്ഗിസ്, അനൂപ്, അനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിന്‍റെ സി സി റ്റി വി ദ്യശ്യങ്ങള്‍ പുറത്ത് വന്നു. മരിച്ച നാലു പേരുടെയും മൂതദേഹങ്ങൾ തിരവല്ലയിലെസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ അനിഷ് കുമാറിന് പൊള്ളലേറ്റു. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുള്ള മരുഭൂമി യാത്രയുടെ വൈറലായ വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് മറുപടിയുമായി ടി സിദ്ദിഖ്. ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിയാണ് തോന്നുന്നത്. കഴിഞ്ഞ 20ാം തിയതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു സന്ദര്‍ശനം. മദ്യപാനിയാക്കി കാണിക്കാനുള്ള കമ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല.
കുടുംബം തനിക്ക് മുന്നേ ദുബായില്‍ എത്തിയിരുന്നു. അവരുമൊത്തുള്ള ചില നിമിഷങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെ വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി സിദ്ധിഖ് വീഡിയോയില്‍ പറയുന്നു. മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോയെന്നും ടി സിദ്ധിഖ് ചോദിക്കുന്നു. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും , മോശക്കാര്‍ ആക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ എന്നെ കിട്ടില്ല സഘാക്കളെയെന്ന കുറിപ്പോടെയാണ് ടി സിദ്ധിഖ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടി സിദ്ദഖിന്റെ ഭാര്യ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ മരുഭൂമി യാത്ര ലൈവായി നല്‍കിയത്. ലൈവില്‍ സിദ്ദിഖ് കഴിച്ച ബ്രാന്‍ഡ് ഏതാണെന്ന് കമന്റായി ചോദിക്കുകയും ഭാര്യ ബ്രാന്‍ഡിന്റെ പേരും നല്‍കുന്നുണ്ട്.
കാളികാവ് ചിങ്കക്കല്‍ വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് കാളികാവില്‍ അപകടമുണ്ടായത്.
മലവെള്ളപ്പാച്ചിലില്‍ അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേര്‍ മരിച്ചിരുന്നു. വേങ്ങര മണ്ടാടന്‍ യൂസഫ് (28) യൂസഫിന്റെ ജേഷ്ഠന്‍ അവറാന്‍ കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ സംഘത്തിലുണ്ടായിരുന്ന യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരന്‍ മുഹമ്മദ് അഖ്മല്‍ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. കല്ലാമൂലയിലെ ബന്ധുവീട്ടില്‍ വിരുന്നുവന്നവരാണെന്നു സൂചനയുണ്ട്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന നിലപാട് തള്ളി കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തി ബി.ജെ.പിയുടെ സ്ഥാനാര്‍ഥിസാധ്യതപ്പട്ടിക. സ്ഥാനാര്‍ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.
കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമായിരുന്നു.
തന്റെ ബുദ്ധിമുട്ട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്, ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പുതിയ ആളുകള്‍ വരട്ടെയെന്നുമാണ് കുമ്മനം രാജശേഖരന്‍ കൊച്ചിയിലെ കോര്‍ ഗ്രൂപ്പ് യോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പിച്ചാല്‍ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്‍ക്കായിരിക്കും സാധ്യത കൂടുതല്‍.
മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസിന്റെ പേരും സജീവമാണ്. എറണാകുളത്ത് സി.ജി.രാജഗോപാലിന്റെയും ബി.ഗോപാലകൃഷ്ണന്റെയും േപരുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകള്‍ കേന്ദ്രകമ്മറ്റിക്ക് നല്‍കുമെന്നും എന്നാല്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകളുടെ ‘സെമിഫൈനൽ’ അങ്കമായാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും. 6നു ക്യൂവിൽ എത്തുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. 1,79,107 വോട്ടർമാർ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണ് പാലാ മണ്ഡലത്തിൽ. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
ആകെ 1,79,107 വോട്ടർമാർ പട്ടികയിലുണ്ട്. ഇവരിൽ വനിതാ വോട്ടർമാർ 91,378, പുരുഷ വോട്ടർമാർ 87,729 എന്നിങ്ങനെയാണു കണക്ക്. 1557 പേർ പുതുതായി പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറവ് വോട്ടർമാർ തലനാട് പഞ്ചായത്തിലെ 61-ാം നമ്പർ അത്തിക്കളം ബൂത്തിലാണ്. ഇവിടെ പുരുഷ വോട്ടർമാർ–113, വനിതാ വോട്ടർമാർ–90. ആകെ– 203 പേർ.
കൂടുതൽ വോട്ടർമാരുള്ളത് പാലാ സെന്റ് തോമസ് ടിടിസിയിൽ പ്രവർത്തിക്കുന്ന 131-ാം നമ്പർ ബൂത്താണ്. ആകെ 1380 പേർ. പുരുഷ വോട്ടർമാർ–657, വനിതാ വോട്ടർമാർ– 723. വോട്ടർ പട്ടികയിൽ 89 ഓവർസീസ് വോട്ടർമാരും 152 സർവീസ് വോട്ടർമാരും ഉണ്ട്. ഉപതിരഞ്ഞെടുപ്പിൽ സർവീസ് വോട്ടർമാർക്ക് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നൽകിയത്.
212 വോട്ടിങ് യന്ത്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റുകൾ 212 എണ്ണം വീതം. വിവി പാറ്റ് യന്ത്രങ്ങൾ 229. ആകെയുള്ള 176 ബൂത്തുകളിലും ഒന്നു വീതം യന്ത്രങ്ങൾക്ക് പുറമേ ആകെ ബൂത്തുകളുടെ എണ്ണത്തിന്റെ 20% വോട്ടിങ് യന്ത്രങ്ങളും 30 % വിവി പാറ്റ് യന്ത്രങ്ങളും അധികം കരുതിയിട്ടുണ്ട്.
176 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യുപി സ്കൂളിലെ 159,160 ബൂത്തുകൾ പ്രശ്നബാധിതമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ബൂത്തുകളിലെ എല്ലാ നടപടികളും വിഡിയോ റെക്കോർഡിങ് നടത്തും. ഇവിടെ മൈക്രോ ഒബ്സർവർമാർ നേരിട്ടുള്ള നിരീക്ഷണം നടത്തും. പുലിയന്നൂർ ഗവ. ആശ്രമം എൽ.പി. സ്കൂളിലെ 106, 107 ബൂത്തുകളും മുത്തോലി സെന്റ് ജോസഫ് എച്ച്.എസിലെ 111-ാം നമ്പർ ബൂത്തും അതീവ പ്രശ്നബാധിത ബൂത്തുകളിൽപ്പെടും. 699 സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്: ഡിവൈഎസ്പി -5, സിഐ -7, എസ്.ഐ, എഎസ്ഐ – 45, ഹെഡ് കോൺസ്റ്റബിൾ, സിപിഒ -396, കേന്ദ്ര സേനാംഗം– 240 (80 പേർ വീതമുള്ള 3 കമ്പനി).
816 ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക. ഒരു ബൂത്തിൽ 4 ഉദ്യോഗസ്ഥർ വീതമുണ്ടാകും. ആകെ പ്രിസൈഡിങ് ഓഫിസർ – 204, പ്രിസൈഡിങ് ഓഫിസർ ഒന്ന് – 204, പ്രിസൈഡിങ് ഓഫിസർ രണ്ട് – 204, പ്രിസൈഡിങ് ഓഫിസർ മൂന്ന്– 204.
മണ്ഡലത്തിൽ റജിസ്റ്റർ ചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും പോളിങ് ബൂത്തിൽ എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വാഹന സൗകര്യം സജ്ജമാക്കി. വോട്ടുചെയ്യാൻ കൊണ്ടുപോകുന്ന സമയം രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക വോട്ടർ സ്ലിപ് ബൂത്ത് ലെവൽ ഓഫിസർമാർ ഇവരുടെ വീടുകളിലെത്തി വിതരണം ചെയ്തു. വാഹനങ്ങൾ, വീൽചെയറുകൾ എന്നിവ ക്രമീകരിച്ചു. കാഴ്ച ശക്തി കുറഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വോട്ട് ചെയ്യുന്നതിനു സഹായം ലഭ്യമാക്കും.
മണ്ഡലത്തിൽ കാഴ്ച വെല്ലുവിളി നേരിടുന്നവർ –83, സംസാരം, കേൾവി, പിന്നാക്കാവസ്ഥയുള്ളവർ–75, മറ്റു ഭിന്നശേഷിക്കാർ –41 എന്നിങ്ങനെ ആകെ 603 പേരാണുള്ളത്. കാഴ്ചസഹായം വേണ്ടവർക്കു വോട്ട് ചെയ്യുന്നതിന് ഓരോ പോളിങ് ബൂത്തിലും ബ്രെയിൽ ലിപിയിൽ ഡമ്മി ബാലറ്റ് പേപ്പറുകൾ ലഭ്യമാക്കും. ഇതു വായിച്ച് ബാലറ്റിലെ ക്രമനമ്പർ മനസ്സിലാക്കി വോട്ടിങ് മെഷീന്റെ അരികിലുള്ള ബ്രെയ്‌ലി ലിപിയിലുള്ള നമ്പറിൽ വോട്ടു രേഖപ്പെടുത്താം.
കെ.എം.മാണി പതിവായി വോട്ട് ചെയ്യാനെത്തിയിരുന്ന പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128–ാം ബൂത്ത്, ഈ തിരഞ്ഞെടുപ്പിൽ ആ അസാന്നിധ്യം അറിയും. എന്നാൽ, വോട്ടർ പട്ടികയിൽനിന്ന് അദ്ദേഹത്തിന്റെ പേരു നീക്കിയിട്ടില്ല. കെ.എം. മാണിയുടെ പത്നി കുട്ടിയമ്മ, ജോസ് കെ.മാണി എംപി, നിഷ ജോസ് കെ.മാണി, മക്കളായ പ്രിയങ്ക, റിത്വിക എന്നിവർക്കും ഇതേ ബൂത്തിലാണ് വോട്ട്.
∙ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ – പാലാ സെന്റ് തോമസ് ബിഎഡ് കോളജിലെ 129–ാം ബൂത്തിൽ
∙ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, ഭാര്യ ജെസി ജോസ്, മകൻ അമൽ – പൂവത്തോട് ഗവ. എൽപി സ്കൂളിലെ 145–ാം ബൂത്തിൽ
∙ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, ഭാര്യ ആലീസ് മാണി, മക്കളായ ടീന, ദീപ – കാനാട്ടുപാറ ഗവ. പോളിടെക്നിക്കിലെ 119-ാം ബൂത്തില്‍
∙ മുൻ എംപി ജോയ് ഏബ്രഹാം – മേലമ്പാറ ഗവ. എൽപി സ്കൂളിലെ 64–ാം ബൂത്തിൽ
∙ മുൻ മന്ത്രി പ്രഫ.എൻ.എം.ജോസഫ് – പാലാ അൽഫോൻസാ കോളജിലെ 130–ാം ബൂത്തിൽ
∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലർമാരായ ഡോ.സിറിയക് തോമസ്, ഡോ.ബാബു സെബാസ്റ്റ്യൻ – പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128–ാം ബൂത്തിൽ
∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എ.ടി.ദേവസ്യ – കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ 134–ാം ബൂത്തിൽ
∙ സംവിധായകൻ ഭദ്രൻ മാട്ടേൽ – പാലാ സെന്റ് തോമസ് ടിടിഐയിലെ 131–ാം ബൂത്തിൽ
∙ ചലച്ചിത്ര താരം മിയ – കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ 134–ാം ബൂത്തിൽ.
കിഴതടിയൂർ സെന്റ് വിൻസന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 125-ാം നമ്പർ ബൂത്തിൽ പൊലീസ് ഉൾപ്പെടെയുള്ളവർ വനിതകളാണ്. ഈ ബൂത്തുകളിൽ പോളിങ് ഏജന്റുമാരായി വനിതകളെ നിയമിക്കാൻ ശ്രമിക്കണമെന്നു സ്ഥാനാർഥികളോടു തിരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർഥിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് ടീച്ചേഴ്സ് എജ്യുക്കേഷനിലെ 127–ാം നമ്പർ ബൂത്ത്, 129–ാം നമ്പർ ബൂത്ത്, 131–ാം നമ്പർ ബൂത്ത്, സെന്റ് തോമസ് എച്ച്എസ്എസിലെ 128–ാം നമ്പർ ബൂത്ത്, അരുണാപുരം അൽഫോൺസാ കോളജിലെ 130–ാം നമ്പർ ബൂത്ത് എന്നിവിടങ്ങൾ മാതൃകാ പോളിങ് ബൂത്തുകളായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ വനിതാ കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടൽ മുറി, കുട്ടികൾക്കുള്ള ക്രഷ് തുടങ്ങിയവയുണ്ടാകും.
തിരിച്ചറിയൽ കാർഡ് കൂടാതെ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻകാർഡ്, തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ്, ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ, എം.പി, എംഎൽഎമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയായി പോളിങ് ബൂത്തിൽ ഉപയോഗിക്കാം. ബൂത്ത് ലെവൽ ഓഫിസർമാർ വീടുകളിലെത്തി സ്‌ലിപ്പുകൾ നൽകും. ഈ സ്‌ലിപ് പാർട്ട് നമ്പർ അറിയുന്നതിനു മാത്രമേ ഉപയോഗിക്കാവൂ.
ജോസ് ടോം (യുഡിഎഫ്)
പാലാ യുഡിഎഫിന്റേതാണ്. യുഡിഎഫിന്റെ സ്ഥാനാർഥി ആരാണെങ്കിലും പാലായിൽ വിജയം ഉറപ്പാണ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തുള്ളതു വലിയ വിജയത്തിനു കാരണമാകും. സത്യം മാത്രം പറഞ്ഞുള്ള പ്രചാരണമായിരുന്നു യുഡിഎഫിന്റേത്. എൽഡിഎഫും എൻഡിഎയുമാണ് നുണ പ്രചരിപ്പിച്ചത്. ‘രണ്ടില’യില്ലാത്തത് ഒരു വിധത്തിലും ബാധിക്കില്ല. മുൻപും മറ്റു ചിഹ്നങ്ങളിൽ കേരള കോൺഗ്രസ് മൽസരിച്ചിട്ടുണ്ട്.
മാണി സി. കാപ്പൻ (എൽഡിഎഫ്)
കെ.എം. മാണി സഹതാപ തരംഗമൊന്നും ഇപ്പോൾ പാലായിൽ ഉള്ളതായി തോന്നുന്നില്ല. നൂറുശതമാനം വിജയസാധ്യതയാണ് മുന്നിൽ. കലാശക്കൊട്ടും പരിപൂർണ വിജയമായിരുന്നു. ആവേശഭരിതരായാണ് അണികൾ പങ്കെടുത്തത്. ഇതു വിജയ പ്രതീക്ഷ വർധിപ്പിക്കുന്നു.
എൻ. ഹരി (എൻഡിഎ)
ഭൂരിപക്ഷത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ ജയത്തിനു മാത്രമാണു പ്രധാന്യം. വിജയപ്രതീക്ഷയുണ്ട്. സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ചുള്ള സമഗ്ര പ്രചാരണമാണു നടത്തിയത്. മലയോര മേഖലകളിലും ഗ്രാമങ്ങളിലും പ്രചാരണത്തിനിറങ്ങി. ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകൾ ബിജെപിക്കു ലഭിക്കും.