India

ലക്‌നൗ: അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. കരിങ്കൊടി കാണിക്കുമെന്ന പേടിയെത്തുടര്‍ന്നാണ് പോലീസുകാരും സംഘാടകരും ചേര്‍ന്ന് ഇവരെ ഒഴിവാക്കിയത്. ജാക്കറ്റ് മാറി വരികയാണെങ്കില്‍ പ്രവേശിപ്പിക്കാമെന്നാണ് ഇവരോട് സംഘാടകര്‍ പറഞ്ഞത്. വാരണാസിയിലാണ് സംഭവം.

എഎന്‍ഐയുടെ മാധ്യമപ്രവര്‍ത്തകരെയാണ് പുറത്താക്കിയയത്. ഇവരെ പുറത്താക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ തടയുന്നതും അതിന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറയുന്നതുമാണ് വീഡിയോയിലുള്ളത്. തങ്ങള്‍ ധരിച്ചിരിക്കുന്നത് വസ്ത്രമാണെന്നും പ്രതിഷേധമല്ലെന്നും വ്യക്തമാക്കിയിട്ടും ഒരാളെ അനുവദിച്ചാല്‍ എല്ലാവരും കറുത്ത വസ്ത്രമിട്ട് കയറുമെന്ന വാദം നിരത്തി പോലീസുകാരന്‍ ഇവര്‍ക്ക് അനുമതി നിഷേധിക്കുകയാണ്.

ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിലക്കിയത് കഴിഞ്ഞ നവംബറിലാണ്. കരിങ്കൊടിപ്പേടിയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കാറില്ല. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടികളില്‍ വ്യാപകമായി കരിങ്കൊടി പ്രയോഗം വന്നതോടെയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്.

ചണ്ഡീഗഡ്: സ്‌കൂളില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ചണ്ഡീഗഡിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പല്‍ റിതു ചബ്‌റയെ വെടിവെച്ചു കൊലപ്പെടുത്തിയത്. പിതാവിന്റെ റിവോള്‍വറാണ് കൃത്യം നടത്താന്‍ വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. വെടിയേറ്റയുടന്‍ റിതു ചബ്‌റയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്‌കൂളില്‍ വരാതിരുന്നതിനാലാണ് റിതു ചബ്‌റ വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചത്. രാവിലെ സ്‌കൂളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ചിരുന്നു. ഉച്ചയോടെ അച്ഛന്റെ തോക്കുമായി സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടി പ്രിന്‍സിപ്പലിനെ കാണെണമെന്ന് ആവശ്യപ്പെട്ടു. അനുവാദം ലഭിച്ച വിദ്യാര്‍ത്ഥി മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ടെത്തിയ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പൊലീസിന് കൈമാറി.

കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ടൊവിനോ തോമസ്. ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ താനുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത യുവാവിന്‍റെ മരണവാര്‍ത്ത ഉറക്കം കെടുത്തുന്നു എന്നാണ് ടൊവീനൊ പറയുന്നു.

ആരായാലും എന്തിന്‍റെ പേരിലായാലും ഒരു മനുഷ്യനെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക എന്നും ടൊവീനൊ ചോദിക്കുന്നു. മായാനദിയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ശ്യാമിന്‍റെ കൂടെ എടുത്ത ഒരു ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്.

ടൊവിനോയുടെ കുറിപ്പ് വായിക്കാം–

I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise. ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ഈ യുവാവിന്റെ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു.

ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ? മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു.

ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !

മലപ്പുറം: എ.കെ.ജിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണ്. നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത ഒരു ചര്‍ച്ചക്കിടയിലാണ് വിവാദമായ പരാമര്‍ശം ഉള്ളത്. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും തന്റെ കമന്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ബല്‍റാം പറഞ്ഞു.

എകെജി വിവാദത്തില്‍ താന്‍ നടത്തിയ പ്രതികരണം കോണ്‍ഗ്രസ് ശൈലിക്ക് യോജിച്ചതല്ലെന്നുള്ള തിരിച്ചറിവുണ്ട്. സിപിമ്മിന് കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറയുകയും പുകമറയില്‍ നിര്‍ത്തുകയും ചെയ്യാം. ബൗദ്ധിക, മാധ്യമ, സാംസ്‌കാരിക രംഗത്ത് സിപിഎമ്മിന്റെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഒളിവ് ജീവിതത്തിന്റെ വീരേതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ നിലയിലുള്ള സമീപനത്തിന്റെ നാളുകള്‍ കേരളത്തില്‍ കഴിഞ്ഞു. ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരുമെന്നും ബല്‍റാം പറഞ്ഞു.

ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ഈ മണ്ണ് നമ്മുടേതെന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈനിസ് ചാരന്മാരായ കമ്യൂണിസ്റ്റുകള്‍ ഇതേ പ്രവര്‍ത്തനവുമായാണ് മുന്നോട്ട് പോകുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. കൊണ്ടോട്ടിയിലെ പരിപാടിയില്‍ എത്തിയാല്‍ കാല്‍വെട്ടിമാറ്റുമെന്ന് സിപിഎം അനുകൂല ഫേസ് ബുക്ക് പേജ് ബല്‍റാമിനെതിരെ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

എബിവിപി പ്രവർത്തകൻ കണ്ണൂർ പേരാവൂർ ചിറ്റാരിപറമ്പ് സ്വദേശി ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീർ, സലീം ഹംസ, അളകാപുരം സ്വദേശി അമീർ അബ്ദുൽ റഹ്മാൻ, കീഴലൂർ സ്വദേശി ഷഹീം ഷംസുദീൻ എന്നിവരാണ് അറസ്റ്റിലായത്.

സിപിഎം പ്രവർത്തകർ കാക്കയങ്ങാട് ദിലീപൻ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകം വയനാട് ബോയ്സ് ടൗണിൽ നിന്നാണ് പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ് .

ഇന്നലെ വൈകുന്നേരമാണ് പേരാവൂർ കൊമ്മേരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊമ്മേരി ആടുഫാമിന് സമീപത്തുവെച്ച് കാറിലെത്തിയ മുഖംമൂടി ധാരികളായ സംഘം ശ്യാമിന്റെ ബൈക്ക് തടഞ്ഞു നിറുത്തി ആക്രമിച്ചത്. സമീപത്തെ വീട്ടിലേക്ക് ശ്യാം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.

ശ്യാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് നൽകിയ വിവരമനുസരിച്ചാണ് അക്രമി സംഘം സഞ്ചരിച്ച കാർ പൊലീസ് തിരിച്ചറിഞ്ഞത്. നാട്ടുകാർചേർന്ന് ശ്യാമിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂൾ ബസ് ഡ്രൈവറായിരുന്ന എസ്ഡിപിഐ പ്രവർത്തകന് കഴിഞ്ഞയാഴ്ച ഇവിടെനിന്ന് വെട്ടേറ്റിരുന്നു.

കാഞ്ഞങ്ങാട്: കാസര്‍കോഡ് പെരിയ ചെക്കിപ്പള്ളത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുബൈദ (60)നെയാണ് കൊ്‌ലപ്പെട്ട നിലയില്‍ സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിലുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. കൊലപാതകിയെക്കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.

രണ്ടു ദിവസമായി ബന്ധുക്കള്‍ സുബൈദയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഫോണെടുക്കാത്തതിനാല്‍ വീട്ടില്‍ അന്വേഷിച്ചെത്തിപ്പോഴാണ് മൃതദേഹം കാണുന്നത്. കവര്‍ച്ചയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് സുബൈദയെ കണ്ടിരുന്നതായി അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ഥി ശ്യാമപ്രസാദാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.

മുഖംമൂടി ധരിച്ച ഒരു സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ സംഘം ആക്രമണം തുടര്‍ന്നു. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.

സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വെച്ചതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്. കൂത്തുപറമ്പിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് ചോദ്യങ്ങള്‍ ചോദിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിനെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ല് തകര്‍ന്ന നിലയിലാണ് ആന്‍ഡേഴ്‌സണെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതെന്ന് കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡേഴ്‌സന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായിരുന്നു.

സമരത്തില്‍ മുതലെടുപ്പിനെത്തിയ ചെന്നിത്തലക്ക് മുന്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ കൂടിയായ ആന്‍ഡേഴ്‌സണ്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ചെന്നിത്തലയെ ശ്രീജിത്ത് സന്ദര്‍ശിച്ചിരുന്നതാണെന്നും സമരത്തേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ചെന്നിത്തല പരിഹസിച്ചെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാലകുകയും ചെയ്തു. പിന്നീട് ആന്‍ഡേഴ്‌സണെതിരെ കെഎസ്‌യു നേതാവ് ശ്രീദേവ് സോമന്‍ രംഗത്തെത്തിയിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍. ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നതായി എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.

കേസിന്റെ തുടക്കം മുതലെ ദിലീപ് നിരപരാധിയാണെന്ന് വാദിച്ചവരില്‍ പ്രധാനിയാണ് സലിം ഇന്ത്യ. തുടക്കം മുതലുള്ള മാധ്യമ ചര്‍ച്ചകളിലും ഇദ്ദേഹം സജീവമായിരുന്നു. ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും ഹര്‍ജി നല്‍കിയ ആളുമാണ് സലിം ഇന്ത്യ.

നടിയുടെ താത്ക്കാലിക ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ കേസിലെ പ്രധാന പ്രതിയാണ്. ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നെന്നും നാടകത്തിനു പിന്നില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും ഒരു നിര്‍മാതാവിന്റേയും കുബുദ്ധിയാണ് ഉള്ളതെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേസിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന രീതിയിലാണ് മാര്‍ട്ടിന്റെ പുതിയ മൊഴി. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തിൽ ഡൽഹി നിയമസഭയിലെ 20 ആംആദ്മി എംഎൽഎമാരെ അയോ​ഗ്യരാക്കി. രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോ​ഗമാണ് ഇവരെ അയോ​ഗ്യരാക്കിയത്. എംഎൽഎമാരെ അയോ​ഗ്യരാക്കുന്നതിനുള്ള ശുപാർശ കമ്മീഷൻ‌ രാഷ്ട്രപതിക്ക് അയച്ചു. ആംആദ്മി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി കെജ്രിവാൾ നിയമിച്ചിരുന്നു.

പാർലമെന്ററി സെക്രട്ടറിമാർ പ്രതിഫലം പറ്റുന്ന പദവിയിലുള്ളവരായതിനാൽ ഇവരെ അയോ​ഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ പ്രതിപക്ഷമാണ് പരാതി നൽകിയത്. ഇതിനെതിരെ ഡൽഹി സർക്കാർ കോടതിയെ സമീപിച്ചു. പിന്നീട് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.

കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. 70 അംഗ നിയമസഭയില്‍ 66 പേരുടെ ഭൂരിപക്ഷമുള്ളതിനാൽ എംഎൽഎമാരുടെ അയോ​ഗ്യത സർക്കാരിന് ഭീഷണിയാകില്ല. 21 പേർക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നതെങ്കിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാജിവെച്ചതോടെ ‌‌ജര്‍ണൈല്‍ സിങ് കേസിൽ നിന്ന് ഒഴിവായിരുന്നു.

RECENT POSTS
Copyright © . All rights reserved