India

കാര്‍ അപകടത്തില്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. തമിഴ്‌നാട് ലീഗ് ക്രിക്കറ്റ് താരങ്ങളുമായി പോവുകയായിരുന്ന രണ്ട് കാറുകളാണ് അപകടത്തില്‍പ്പെട്ടത്. തഞ്ചാവൂര്‍ സ്വദേശിയായ ഡി പ്രഭാകരനാണ് അപകടത്തില്‍ മരണപ്പെട്ടത്.

നാമക്കലിന് സമീപം പാരമതി വലൂരിലാണ് അപകടം നടന്നത്. കാറുകള്‍ കൂട്ടിയിടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സഹതാരങ്ങളെ സേലത്തെയും ഈറോഡിലുമായുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് ക്രിക്കറ്റ് ലീഗ് മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഡി പ്രഭാകരന്‍. പൊങ്കലിന് അനുബന്ധിച്ച് നാമക്കലില്‍ നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു ടീം നാമക്കലിലെത്തിയത്. മല്‍സര ശേഷം തിരികെ ഹോട്ടലിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.

അതേസമയം വാഹനങ്ങളുടെ അമിതവേഗതയാണോ അപകടത്തിലേയ്ക്ക് എത്തിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വിശദമാക്കി. റോഡ് മുറിച്ച് കടക്കാന്‍ നോക്കുന്ന സ്ത്രീയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് അപകടം നടന്നതെന്നും സൂചനയുണ്ട്.

മുന്‍പിലെ കാര്‍ പെട്ടന്ന് വെട്ടിച്ചതോടെ പിന്നാലെ വന്ന കാര്‍ ഇടിച്ച് രണ്ട് കാറുകളും പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ മി്യുസിക് വീഡിയോ. ഗോപി സുന്ദര്‍, സിത്താര, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ബുധനാഴ്ച വൈകിട്ടാണ് യൂട്യൂബിലെത്തിയത്. ഒന്നര ലക്ഷത്തിലേറെപ്പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതുവരെ കോപ്പി സുന്ദറെന്ന് വിളിച്ച ട്രോളന്‍മാരെക്കൊണ്ട് ഒറ്റ ഗാനത്തിലൂടെ ഗോപി സുന്ദര്‍ എന്ന് വിളിപ്പിച്ചിരിക്കുകയാണ് ശ്രീജിത്തിനെ പുന്തുണക്കുന്ന ഈ വീഡിയോ. യൂട്യൂബില്‍ നിന്ന് ഈ ഗാനത്തിന് ലഭിക്കുന്ന വരുമാനം ശ്രീജിത്തിന് നല്‍കുമെന്നും ഒരു സംഗീതകാരന്‍ എന്ന നിലയില്‍ പ്രതിഷേധിക്കാന്‍ ഈ വിധത്തിലേ കഴിയൂ എന്നും ഫേസ്ബുക്കില്‍ ഗോപി സുന്ദര്‍ കുറിച്ചു.

വീഡിയോ കാണാം

കൊല്ലം: കൊട്ടിയത്ത് മകനെ കൊലപ്പെടുത്തിയതിന് അവിശ്വസനീയ കാരണം പറഞ്ഞ് അമ്മ ജയ. ഒമ്പതാം ക്ലാസുകാരനായ മകനെ കൊലപ്പെടുത്തിയത് തനിക്ക് വട്ടാണെന്ന് പറഞ്ഞതിന്റെ പേരിലാണെന്ന് ജയ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ മൊഴി അവിശ്വസനീയമാണെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.

കുറച്ചു കാലങ്ങളായി ജയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജിത്തുവിന്റെ അച്ഛന്‍ ജോബ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ യാതൊരു സംശയത്തിനും ഇടവരാത്ത രീതിയിലാണ് ജയ പെരുമാറിയെതെന്നും ജോബ് പറയുന്നു. താനും ജിത്തുവും തമ്മിലായിരുന്നു കുടുതല്‍ അടുപ്പമെന്നും പൊലീസില്‍ കുറ്റം സമ്മതം നടത്തുന്നതുവരെ തനിക്ക് ജയയെ സംശയം തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാല് ദിവസം മുന്‍പ് കടയില്‍ സ്‌കെയില്‍ വാങ്ങാന്‍ പോയ മകന്‍ തിരിച്ചു വന്നില്ലെന്ന് പൊലീസില്‍ ജിത്തുവിന്റെ അമ്മ പരാതി നല്‍കിയതോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. മകനെ കാണാനില്ലെന്ന പരാതിയില്‍ നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ജിത്തുവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന് വാദിച്ച ജയ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. കൃത്യം നടത്തിയത് താനൊറ്റയ്ക്കാണെന്ന ജയയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജിത്തുവിനെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കാണാതായത്. ജിത്തുവിന്റെ മൃതദേഹത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ന്യൂഡല്‍ഹി: പദ്മാവതിന് രാജ്യമെമ്പാടും പ്രദര്‍ശനത്തിന് അനുമതി നല്‍കി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പദ്മാവതിന് വിലക്ക് ഏര്‍പ്പെടുത്തി ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളുടെ ഉത്തരവ് കോടതി റദ്ദാക്കി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ക്രമസമാധാനത്തിന്റെ പേരിലാണെങ്കില്‍ പോലും വിലക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം കോടതി സംരക്ഷിക്കുമെന്നും ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാനങ്ങളാണ്.

സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും അത് സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ വരണമെന്നില്ലെന്നും വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവയ്ക്ക് വേണ്ടി തുഷാര്‍ മേത്ത വാദിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി എന്നു കരുതി എല്ലാ ഇടങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നില്ലെന്നും സംസ്ഥാനങ്ങള്‍ ഉന്നയിച്ചു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച പോലെ എല്ലാ മാറ്റങ്ങളും സിനിമയില്‍ കൊണ്ടുവന്നു. ഇനിയും വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

 

ഇബ്രാഹിം വാക്കുളങ്ങര

ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന CPIM ന്റെ നന്നംമുക്ക് പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയും സോഷ്യല്‍ മീഡിയ രംഗത്ത് സജീവ സാന്നിദ്ധവുമായ ചങ്ങരംകുളം പ്രവാസി വാട്ട്‌സ്പ്പ് കൂട്ടായ്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.

നന്നംമുക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനും സഖാവ് Pശ്രീരാമകൃഷ്ണന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനും അങ്ങിനെ തുടങ്ങി ചങ്ങരംകളത്ത് CPIM നെറ വളര്‍ച്ചക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും പുതുതലമുറയെ പാര്‍ട്ടിയിലേക്കടുപ്പിക്കുകയും പാര്‍ട്ടി ശത്രുക്കള്‍ക്ക് പോലും മാതൃകയുമായ കൂട്ടായ്മയാണ് ചങ്ങരംകുളം പ്രവാസി വാട്ടസ്പ്പ് കൂട്ടായ്മ.

കൂട്ടായ്മയുടെ വാര്‍ഷിക മെമ്പര്‍ഷിപ്പ് കാംപയിന്‍ ഗ്രൂപ്പിന്റെ രക്ഷാധികാരി കൂടിയായ സഖാവ് മണിയേട്ടന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സ:നാസര്‍ മാട്ടം, വൈസ് ചെയര്‍മാന്‍ നൗഷാദ് കാഞ്ഞിയൂര്‍ തുടങ്ങി നിരവധി സഖാക്കള്‍ പങ്കെടുത്തു

മലപ്പുറം: കൊണ്ടോട്ടിയിലെത്തിയാല്‍ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ കാലുകള്‍ വെട്ടിമാറ്റുമെന്ന് ഭീഷണി. കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ബല്‍റാമിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ സമയം എകെജി വിവാദവുമായി ബന്ധപ്പെട്ട് ബല്‍റാമിനെ ഭീഷണിപ്പെടുത്തുന്ന നടപടിയെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 19ന് സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ ബല്‍റാം പങ്കെടുക്കാനിരിക്കെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്താല്‍ കാല്‍ തങ്ങള്‍ വെട്ടിമാറ്റുമെന്നാണ് വീഡിയോയില്‍ പറയുന്നത്. ‘കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ക്ക് ഇന്ന് അതിനുള്ള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തിന്റെ ബലവുമുണ്ട്. ബല്‍റാം ജനിക്കുന്നതിന് മുമ്പ് എ.കെ.ജി ജനിച്ചതിനാലാണ് ബല്‍റാമിന് ഖദര്‍ ധരിച്ച് നടക്കാന്‍ കഴിയുന്നത്. ബല്‍റാം കൊണ്ടോട്ടിയില്‍ വന്നാല്‍ തടയുമെന്നും അതിനെതിരെ കേസ് വന്നാല്‍ ഒരു കുഴപ്പവുമില്ലെന്നും’ വിഡിയോയില്‍ പറയുന്നു.

ഭീഷണി വീഡിയോയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി വ്യക്തമായി പരിശോധിച്ചതിനു ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

പാലക്കാട്: ഒറ്റപ്പാലം ലക്കിടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ഷാദ്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

അര്‍ഷാദിനെ ക്ലാസ്സില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നു. ഇന്ന് രാവിലെ ക്ലാസ്സിലെത്തിയ അര്‍ഷാദിനോട് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം . ഇതേത്തുടര്‍ന്നാണ് ഇയാള്‍ ക്ലാസില്‍ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം, അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.

 

കൊച്ചി: കായല്‍ കൈയ്യേറിയ കേസില്‍ എം.എല്‍.എ തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കൈയ്യേറ്റം മന:പൂര്‍വ്വം നടന്നതല്ലെന്നും കോടതി പറഞ്ഞു. സി.പി.ഐ നേതാവ് മുകുന്ദനും പഞ്ചായത്തംഗം വിനോദും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കായല്‍ കൈയ്യേറ്റ സംഭവത്തില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ടു ഹര്‍ജികള്‍ പരിഗണിച്ച കോടതി ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു. കൈയ്യേറ്റ സംഭവത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനു ശേഷം കക്ഷികളെ നോട്ടീസയച്ച് വരുത്തി വിശദീകരണം ആവശ്യപ്പെടാനും കോടതി നിര്‍ദേശിച്ചു.

നേരത്തെ വിജിലന്‍സ് തോമസ് ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ചുമത്തിയത്.

സാധാരണക്കാരുടെ പാര്‍ട്ടിയെന്നും തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ എന്നവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ തൊഴിലാളികളും കുടുംബങ്ങളും പെന്‍ഷനുവേണ്ടി കാത്തിരിക്കുന്നത് ഈ സര്‍ക്കാരിന് അപമാനകരമാണ്. ജീവിതത്തിന്റെ നല്ലൊരു പങ്കും കെ.എസ്.ആര്‍.ടി.സി ജോലി ചെയ്തു വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് തുണയാകേണ്ടത് ഗവര്‍മെന്റ് അവരെ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും തള്ളിവിടരുത് എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിനു വേണ്ടി പ്രത്യേകിച്ചും പൊതുഗതാഗത ത്തിനുവേണ്ടി മുടക്കുന്ന പണം പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണെന്ന് ബോധ്യമുണ്ടാകണം.

ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഇപ്പോള്‍ സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും ബാധ്യതയായി മാറിയിരിക്കുന്നു. ഇതിന്റെ നഷ്ടവും തൊഴിലാളികളിലും പെന്‍ഷന്‍കാരനുമാണ് പ്രതിഫലിക്കുന്നത് എന്നത് ദുഃഖകരമാണ്. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികളും ഷോപ്പിങ് കോംപ്ലക്‌സുകളും എത്രയും വേഗം സര്‍ക്കാര്‍ പൊതുലേലത്തില്‍ വച്ച് വാടകയ്ക്ക് കൊടുക്കണമെന്നും നഗരത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ കെട്ടിടങ്ങളിലേക്ക് മാറ്റിസര്‍ക്കാരിനും അതുപോലെതന്നെ പൊതുജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. പൊതുഗതാഗതം സംരക്ഷിക്കുന്ന കെഎസ്ആര്‍ടിസിയുടെ ബാധ്യതകളും പെന്‍ഷനുകളും മുഴുവനായും ഗവണ്‍മെന്റ് തന്നെ ഏറ്റെടുത്ത് പെന്‍ഷനുകളും ശമ്പളവും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നടത്തുന്ന സമരത്തിന് ആം ആദ്മി പാര്‍ട്ടി എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യവും പ്രകടനവും നടത്തി. ആം ആദ്മി പാര്‍ടി സംസ്ഥാന കണ്വീനര്‍ അഡ്വ. സി ആര്‍. നീലകണ്ഠന്‍, രാഷ്ട്രീയകാര്യസമിതി അംഗം ഷൈബു മഠത്തില്‍, ബോബ്ബന്‍ എ. എസ്, പെന്‍ഷന്‍ അസോസിയേഷന്‍ ഭാരവാഹി, പി. ആര്‍ സിങ്കരന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞതിന് സഹോദരനെ 19 കാരി  കൊലപ്പെടുത്തി. ഹരിയാനയിലെ റോത്തക്കിലുള്ള സമര്‍ ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. സഹോദരനെ കൊലപ്പെടുത്തിയതിന് 19 വയസുകാരിയായ കാജളിനെ പോലീസ് അറസ്റ്റ് ചെയ്തു. 10ാം ക്ലാസുകാരനായ തന്റെ സഹോദരന്‍ മോണ്ടി സിങ്ങിനെ കഴിഞ്ഞ ശനിയാഴ്ചയാണ് കാജള്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്.

മോണ്ടി സിങ്ങിനെ വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയതിന് ശേഷം കാജള്‍ മൃതദേഹം വീട്ടിലെ കിടക്കയില്‍ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷം വീട്ടില്‍ നിന്നിറങ്ങി പാനിപ്പത്തിലേക്ക് ബസില്‍ രക്ഷപ്പെട്ടു. ശേഷം അവിടെ നിന്ന് അമ്മ സുശീലയെ വിളിച്ച് അച്ഛന്‍ തേജ് പാല്‍ മോണ്ടിയെയും തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും അറിയിച്ചു. ഇതേതുടര്‍ന്ന് സുശീല താന്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ കാണുന്നത് മോണ്ടിയുടെ മൃതദേഹമാണ്. ഉടൻതന്നെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു.

മോണ്ടിയെ കൊന്നത് അച്ഛന്‍ തേജ്പാലാണെന്നാണ് കാജള്‍ പോലീസിനോടും പറഞ്ഞിരുന്നത്. തേജ്പാല്‍ മക്കളെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന കാര്യം സുശീല പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് വിശദമായ പരിശോധനയില്‍ കാജളിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസില്‍ സംശയം ജനിപ്പിച്ചു. ഇതുവച്ച് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യാഥാര്‍ഥ്യം പുറത്തുവന്നത്. താന്‍ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് അമ്മയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മോണ്ടി സിങ്ങിനെ താന്‍ കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ കാജള്‍ സമ്മതിച്ചു.

RECENT POSTS
Copyright © . All rights reserved