ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട അസ്ട്രാസെനക്ക കോവിഡ് വാക്സീൻ സ്വീകരിച്ച 50 ലക്ഷം ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്‌ഐഐ) കോവിഷീൽഡ് നിർമ്മിക്കുന്ന വാക്സീൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അംഗീകരിക്കുന്നില്ല. ഡിജിറ്റൽ കോവിഡ് പാസ്‌പോർട്ടുകളിൽ ബാച്ച് നമ്പറുകൾ പരിശോധിക്കുമ്പോൾ ഈ വാക്സിൻ സ്വീകരിച്ച അവധിക്കാല യാത്രികരെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയേക്കാം. വാക്സിൻ പൂർത്തിയാക്കിയവർക്കാണ് യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഇവർക്ക് കൂടുതൽ പരിശോധനയോ ക്വാറന്റീനോ കൂടാതെ യൂറോപ്പിലൂടെ സഞ്ചരിക്കാൻ സാധിക്കും. ഫൈസർ-ബയോടെക്, മോഡേണ, ജോൺസൺ & ജോൺസൺ, യൂറോപ്പിൽ നിർമ്മിച്ച ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്സിൻ എന്നിവയ്ക്കാണ് നിലവിൽ ഇഎംഎ അംഗീകാരം ഉള്ളത്.

കോവിഷീൽഡ് വാക്സിന് ഇ.എം.എ അംഗീകാരം നൽകിയിട്ടില്ല. കാരണം അതിന്റെ ഇന്ത്യൻ നിർമ്മാതാക്കൾ യൂറോപ്പിൽ വാക്‌സിനായി ലൈസൻസ് ഇതുവരെ നേടിയിട്ടില്ല. ഇന്ത്യയിൽ നിർമിച്ച വാക്സീൻ ഫലപ്രദമാണെന്നല്ല, നിർമാതാക്കൾ ലൈസൻസ് നേടാത്തത് കാരണമാണ് അംഗീകാരം നഷ്ടമായത്. എന്നാൽ ഒൻപത് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയോട് കോവിഷീൽഡ് വാക്സീൻ സ്വീകരിച്ച യാത്രക്കാരെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഓസ്ട്രിയ, ജർമ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാന്റ്, അയർലൻഡ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ് എന്നിവ ഇ.എം.എയുടെ തീരുമാനത്തെ അവഗണിച്ചു. ഈയാഴ്ച ഇറ്റലിയിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നതിലുള്ള പ്രശ്നം താൻ ഉന്നയിച്ചെന്ന് മന്ത്രി സുബ്രഹ്മണ്യൻ ജയ്‌ശങ്കർ പറഞ്ഞു.

ആഫ്രിക്കയിൽ താമസിക്കുന്ന ആളുകൾക്ക് കോവിഷീൽഡ് വാക്സീൻ വ്യാപകമായി നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കുന്നില്ലെന്ന ഇഎംഎയുടെ തീരുമാനം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളോട് വിവേചനം കാണിക്കുന്നതുപോലെ ആണെന്ന് കോവാക് സ് പറഞ്ഞു. ഇത് ആഗോള വാക്സിൻ വിഭജനം വർദ്ധിപ്പിക്കുകയും കോവിഡ് -19 വാക്സിനുകളുടെ വിതരണത്തിൽ നാം ഇതിനകം കണ്ട അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇന്ത്യൻ നിർമിത വാക്സീനിൽ എത്ര ഡോസുകൾ യുകെയിൽ നൽകിയിട്ടുണ്ടെന്ന് കൃത്യമായി പറയാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചെങ്കിലും 2021 ൽ അമ്പത് ലക്ഷം ഇറക്കുമതി ചെയ്തിരുന്നു.
തിരുപ്പതിയില്‍ ടെക്കി യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ ശ്രീകാന്ത് റെഡ്ഡിയാണ് വ്യാഴാഴ്ച അറസ്റ്റിലായത്.മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ട്രാക്ക് ചെയ്ത് വിജയവാഡയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 23നാണ് തിരുപ്പതിയിലെ ആശുപത്രിക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഏതാനും അസ്ഥികളും തലയോട്ടിയും മാത്രമാണ് സ്യൂട്ട്‌കേസില്‍ അവശേഷിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒരു ടാക്‌സി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ശ്രീകാന്ത് റെഡ്ഡി ഇയാളുടെ കാറില്‍ യാത്ര ചെയ്തിരുന്നുവെന്നും മൃതദേഹം ശ്രീകാന്തിന്റെ ഭാര്യയും ഐടി ജീവനക്കാരിയുമായ ഭുവനേശ്വരിയുടേതാണെന്നും പോലീസ് തിരിച്ചറിഞ്ഞത്.
ഒരു വലിയ സ്യൂട്ട്‌കേസുമായി ശ്രീകാന്ത് റെഡ്ഡിയും കുഞ്ഞും തന്റെ കാറില്‍ യാത്ര ചെയ്‌തെന്നായിരുന്നു ഡ്രൈവറുടെ മൊഴി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കാറില്‍ കയറിയശേഷം ആശുപത്രിക്ക് സമീപം നിര്‍ത്തി. കുഞ്ഞിനെ കാറിലിരുത്തിയ ശേഷം ശ്രീകാന്ത് സ്യൂട്ട്‌കേസുമായി പുറത്തിറങ്ങി മൃതദേഹം കത്തിച്ചു. പിന്നീട് തന്റെ കാറില്‍ തന്നെ തിരികെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ഇതിനിടെ അപ്പാര്‍ട്ട്‌മെന്റിലെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. കുഞ്ഞിനെയും കയ്യിലെടുത്ത് ശ്രീകാന്ത് സ്യൂട്ട്‌കേസുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നതിന്റെയും പിന്നീട് സ്യൂട്ട്‌കേസുമായി പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്.
ഇതോടെയാണ് ഭുവനേശ്വരിയെ കൊലപ്പെടുത്തിയത് ശ്രീകാന്ത് തന്നെയാണെന്ന സംശയം ബലപ്പെട്ടത്. എന്നാല്‍ സംഭവത്തിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു.എന്നാല്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. അപ്പാര്‍ട്ട്‌മെന്റില്‍ നിലത്തുവീണുണ്ടായ അപകടത്തിലാണ് ഭുവനേശ്വരി മരിച്ചതെന്നാണ് ശ്രീകാന്തിന്റെ വാദം. നേരത്തേ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഭുവനേശ്വരിക്കായി സംസ്ഥാനത്തെ ആശുപത്രികളിലും മോര്‍ച്ചറികളിലും ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.
പ്രണയത്തിനൊടുവില്‍ രണ്ടരവര്‍ഷം മുമ്പാണ് ഐടി ജീവനക്കാരായ ഭുവനേശ്വരിയും ശ്രീകാന്തും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒന്നരവയസ്സുള്ള കുഞ്ഞുണ്ട്. ഹൈദരാബാദില്‍ ഒരേ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. പിന്നീട് ശ്രീകാന്തിന്റെ ആവശ്യപ്രകാരം ഭുവനേശ്വരി തിരുപ്പതിയിലേക്ക് വരികയായിരുന്നു. അടുത്തിടെയായി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.
ഷെറിൻ പി യോഹന്നാൻ
വിവാഹം കഴിഞ്ഞ ശേഷം കാടിനുള്ളിലുള്ള മാടത്തി കോവിലിൽ പോകുന്ന ദമ്പതികളിലൂടെയാണ് ‘മാടത്തി’ കഥ പറഞ്ഞാരംഭിക്കുന്നത്. വഴിയിൽ വച്ച് ഭാര്യയ്ക്ക് ആർത്തവം ഉണ്ടാകുന്നതോടെ മാറാനൊരു തുണി തേടി ഭർത്താവ് അവിടെ കാണുന്ന കുടിലിനുള്ളിലേക്ക് കയറുന്നു. ഏറെ നേരമായിട്ടും തിരികെ വരാത്ത ഭർത്താവിനെ തേടി കുടിലിനുള്ളിലേക്ക് കയറുന്ന ഭാര്യ പലതരം ചിത്രങ്ങൾ വരച്ച് അവിടെ തൂക്കിയിട്ടിരിക്കുന്നതായി കാണുന്നു. കുടിലിനുള്ളിലുള്ള കുട്ടി അവളെ ആ ചിത്രങ്ങൾക്കുള്ളിലൂടെ ഒരു ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ഒരു യക്ഷിക്കഥയെന്ന രീതിയിൽ കഥപറഞ്ഞു തുടങ്ങുന്ന ‘മാടത്തി’ പതിയെ യാഥാർഥ്യത്തിലേയ്ക്കും പ്രതിരോധത്തിലേയ്ക്കും തിരിച്ചടികളിലേയ്ക്കും വഴിമാറി സഞ്ചരിക്കുന്നുണ്ട്. തിരുനൽവേലിക്ക് സമീപം കഴിയുന്ന പുതിരൈ വണ്ണാര്‍ സമുദായത്തിന്റെ ജീവിതമാണ് ലീന മണിമേഖല സ്‌ക്രീനിൽ നിറയ്ക്കുന്നത്. ദളിതരിൽ ദളിതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർ. മേൽജാതിക്കാരുടെ മുമ്പിൽ നിൽക്കാൻ കഴിയില്ല, പകൽവെളിച്ചത്തിൽ വഴിനടക്കാൻ കഴിയില്ല. മേൽജാതിക്കാരുടെ കാൽപെരുമാറ്റം കേട്ടാൽ ഓടിയൊളിച്ചോണം. ഈയൊരു സാഹചര്യത്തിലാണ് പന്നീറും വേണിയും യോസനയെ വളർത്തികൊണ്ട് വരുന്നത്. ഗ്രാമത്തിൽ നിന്നകലെ ഒളിച്ചു പാർക്കുകയാണെന്ന് പറയാം. ശവം പൊതിഞ്ഞ തുണിയും മേൽജാതിക്കാരുടെ ആർത്തവതുണിയും കഴുകിയാണ് അവർ ജീവിക്കുന്നത്.

ആകുലതകൾ നിറഞ്ഞ ജീവിതമാണ് വേണിയുടേത്. മകളെ സംരക്ഷിച്ചു നിർത്തണം. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിൽക്കുന്ന സമൂഹത്തിൽ നിന്ന് യോസനയെ മറച്ചുപിടിക്കേണ്ടതുണ്ട്. എന്നാൽ തങ്ങൾക്ക് വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ തിടുക്കം കാട്ടുന്ന യോസനയാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. അരുവിയിൽ മുങ്ങി നിവരുന്നു, മീൻകുഞ്ഞുങ്ങളെ കയ്യിൽ കോരിയെടുക്കുന്നു, പാറക്കെട്ടുകളുടെ ദൃഢതയിലും കാടിന്റെ വന്യതയിലും അവൾ തന്നെതന്നെ പ്രതിഷ്ഠിക്കുന്നു. അരുവിയിൽ നീന്തിതുടിക്കുന്ന ആണിന്റെ നഗ്നശരീരം അവൾ ആസ്വദിക്കുന്ന രംഗം, ജാതി – ലിംഗ വ്യവസ്ഥയിൽ സ്വാതന്ത്ര്യം നഷ്ടപെട്ട ഒരു പെണ്ണിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഭാഗം ആവുന്നുണ്ട്. ആണിടങ്ങളിൽ മാത്രം നിറയുന്ന ചില ഒളിച്ചുനോട്ടങ്ങളെ കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്.
ജാതീയതയെ പച്ചയായി ആവിഷ്കരിക്കുമ്പോൾ തന്നെ പെണ്ണിന് ഇടം നിഷേധിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്കും ക്യാമറ തിരിച്ചുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ആ കാഴ്ച കൂടുതൽ തീവ്രമാകുന്നുണ്ട്, കാഴ്ചക്കാരനെ ഭയപ്പെടുത്തുന്നുണ്ട്. പെണ്ണായി പിറന്നപ്പോൾ തന്നെ നിന്നെ കൊല്ലണമെന്ന് പലരും പറഞ്ഞിരുന്നതായി മകളോട് വേണി വെളിപ്പെടുത്തുന്നു. കാമത്തിന് മാത്രം ജാതീയത ഇല്ലെന്നിരിക്കെ ലൈംഗികപരമായി തന്നെ ചൂഷണം ചെയ്ത ഉപരിവർഗ സമൂഹത്തെ വേണി ചീത്ത പറയുന്നത് അവരുടെ തുണി കല്ലിൽ ആഞ്ഞടിച്ചുകൊണ്ടാണ്. അവരുടെ ആർത്തവ തുണികൾ വേണി ചവിട്ടി കഴുകുമ്പോൾ പുഴയിലേക്ക് പടരുന്നത് പാപക്കറയാണ്.
സ്വാതന്ത്ര്യം തേടിയിറങ്ങുന്ന യോസനയെ കാത്തിരുന്നത് പാറക്കെട്ടിനുള്ളിലെ അരണ്ട വെളിച്ചത്തിൽ മാറിമാറി വന്ന പുരുഷ ലിംഗങ്ങളായിരുന്നു. യോസനയിൽ നിന്നും മാടത്തിയെന്ന ദൈവത്തിലേക്കുള്ള സഞ്ചാരമാണ് പിന്നീട് സിനിമ അടയാളപ്പെടുത്തുന്നത്. ജാതി-ലിംഗ വിവേചനങ്ങൾ സൃഷ്ടിക്കുന്ന അന്ധത കഥാന്ത്യത്തിൽ സ്ക്രീനിലാകെ നിറയുന്നു. ഇതൊരു യാഥാർഥ്യമാണ്. ഇന്നിന്റെ സാമൂഹിക സാഹചര്യങ്ങളോട് ചേർത്തുനിർത്തി വായിക്കാവുന്ന ചലച്ചിത്രം. ശക്തമായ തിരക്കഥയിലൂടെയും ഗംഭീര പ്രകടനങ്ങളിലൂടെയും സിനിമ സംസാരിക്കുന്ന വിഷയം തീവ്രമാകുന്നുണ്ട്. വസ്ത്രാലങ്കാരവും എഡിറ്റിങ്ങും ഛായാഗ്രഹണവും അവതരണത്തെ കൂടുതൽ സുന്ദരമാക്കുന്നു. തുറന്നു പറച്ചിലിലൂടെയും തുറന്നവതരണത്തിലൂടെയും സിനിമ സ്വന്തമാക്കുന്ന സൗന്ദര്യത്തിന് മറ്റൊരുദാഹരണം – മാടത്തി
അഞ്ചലിൽ സ്വകാര്യബസ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാര്‍ത്തിക ബസിന്റെ ഉടമ ഉല്ലാസാണു മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സ്വകാര്യബസ് ഒാണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അഗസ്ത്യക്കോട് കാര്‍ത്തികയില്‍ ഉല്ലാസാണു മരിച്ചത്. നിർമാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണു കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോണും വാച്ചും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരുപ്പും മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ചു. രാവിലെ നടക്കാനിറങ്ങിയവരാണു മൃതദേഹം കണ്ട് പൊലിസിനെ വിവരം അറിയിച്ചത്. സ്ഥലത്തുനിന്നു ലഭിച്ച മൊബൈൽ ഫോണ്‍ മുഖേന പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഉല്ലാസാണെന്നു സ്ഥിരീകരിച്ചു.
അവിവാഹിതനായ ഉല്ലാസ് സഹോദരന്മാരോടൊപ്പം ചേര്‍ന്നു രണ്ടു സ്വകാര്യബസുകളും ഫാമും നടത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്നു വ്യക്തമാകൂ. ലോക്ഡൗണിന്റേതായ സാമ്പത്തികപ്രശ്നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. കൊല്ലത്ത് നിന്ന് വിരലടയാള വിദഗ്ധർ എത്തി മൃതദേഹം പരിശോധിച്ചു.
ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിശോധനയിലാണ് കോട്ടയത്തെ ഗുണ്ടാ ക്രമത്തെ കുറിച്ച് പൊലീസിന് വ്യക്തത കൈവരുന്നത്. അക്രമം നടന്നത് അനാശാസ്യകേന്ദ്രത്തിൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലത്തുണ്ടായിരുന്ന അമീർ ഖാൻ, സാൻ ജോസഫ്, തിരുവനന്തപുരം സ്വദേശി ഷിനു, പൊൻകുന്നം സ്വദേശിനി ജ്യോതി എന്നിവർ സംഘം നടത്തിപ്പുകാർ ആണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നുള്ള കൊട്ടേഷൻ സംഘം ആണ് അക്രമം നടത്തിയതെന്ന് പ്രാഥമിക വിലയിരുത്തലാണ് പോലീസിന് ഉള്ളത്. ജ്യോതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ഇടപാടുകാരുമായി ഉള്ള ചാറ്റും പൊലീസ് കണ്ടെത്തി. “പെൺകുട്ടികളുടെ ചിത്രം അയച്ച ശേഷം ഇഷ്ടമുള്ളവരെ തീരുമാനിച്ചാൽ ശരിയാക്കാം എന്ന് പറയുന്ന മറുപടിയാണ് ജ്യോതി നൽകിയത്.” നിരവധി ആളുകളുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.
സാമ്പത്തിക ഇടപാടിന്റെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് വിവിധകേന്ദ്രങ്ങളിൽ ഇവർക്ക് താവളങ്ങൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്രമത്തിന് ഹണിട്രാപ്പ് മായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന നിലപാടാണ് പരിക്കേറ്റ വരും രക്ഷപ്പെട്ട യുവതിയും പോലീസിനോട് പറഞ്ഞത്. അക്രമമുണ്ടായതിന് തൊട്ടുമുൻപ് സ്ഥലത്തെത്തിയ ഇന്നോവ കാർ ഉടമയെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്നാൽ മദ്യപിച്ച് ബോധരഹിതനായ അതുകൊണ്ടാണ് സംഭവ സ്ഥലത്തിന് സമീപം കാർ പാർക്ക് ചെയ്ത് വണ്ടിയിൽ തന്നെ ഇരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഹണി ട്രാപ്പിൽ ഇരയായ ആൾ ആണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി 9 മണിക്ക് ആണ് കോട്ടയം ചന്ത കവല ടിബി റോഡിലുള്ള വാടക വീട്ടിൽ അക്രമം നടന്നത്.അക്രമത്തിൽ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫിനും അമീർ ഖാനും കാര്യമായി പരിക്കേറ്റിട്ടുണ്ട്. കാലും കയ്യും അറ്റുപോകുന്ന നിലയിലായിരുന്നു ഇവരുടെ അവസ്ഥ. എന്നിട്ടും പരാതി ഒന്നുമില്ല എന്നാണ് തുടക്കത്തിൽ ഇവർ പോലീസിനോട് പറഞ്ഞത്.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ശേഷവും പരാതിയില്ല എന്ന് പറഞ്ഞത് പോലീസ് ആദ്യം തന്നെ സംശയത്തോടെയാണ് കണ്ടത്. നഗരത്തിൽ പ്ലംബിംഗ് ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിനാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ് യുവാക്കൾ പോലീസിന് നൽകിയ മൊഴി. ദിവസവേതനക്കാർ ആയിട്ടും ഭക്ഷണം വെക്കാനായി മാത്രം 25 കാരിയെ വീട്ടിൽ താമസിപ്പിച്ചു എന്ന മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. പോലീസിന്റെ സംശയം ഇരട്ടിയാക്കുന്ന നടപടിയാണ് തുടക്കത്തിൽ തന്നെ പരാതിക്കാരിൽ നിന്നും ഉണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഗർഭനിരോധന ഉറകൾ വൻതോതിൽ കണ്ടതോടെയാണ് അനാശാസ്യകേന്ദ്രം ആണെന്ന് സംശയം ഉയർന്നത്.
ക്യാമറയുടെ ട്രൈപ്പോഡ് മാത്രം സംഭവസ്ഥലത്തുനിന്ന് കിട്ടിയതോടെ ഹണിട്രാപ്പ് എന്ന സംശയവും ഉയർന്നു. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. നഗരത്തിലെ ക്രിമിനലുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ഇരിക്കുകയാണ്. വൈകാതെ സംഭവത്തിൽ അന്തിമമായ വ്യക്തത വരുത്താൻ ആകുമെന്ന് കോട്ടയം ഡിവൈഎസ്പി എം അനിൽകുമാർ പറഞ്ഞു.
തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. കൂടു വൃത്തിയാക്കുന്നതിനിടെ കാട്ടാക്കട കിള്ളി സ്വദേശി അര്‍ഷദാണ് പാമ്പുകടിയേറ്റു മരിച്ചത്. അര്‍ഷദിന്‍റെ കുടുംബത്തെ സംരക്ഷിക്കുമെന്നു മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു
ഉച്ചയ്ക്ക് 12 നാണു കൂടു വൃത്തിയാക്കുന്നതിനായി അര്‍ഷദ് അകത്തേക്കു കയറിയത്. സാധാരണ രണ്ടാമത്തെ കൂട്ടിലേക്ക് പാമ്പുകളെ മാറ്റിയശേഷമാണ് സന്ദര്‍ശകര്‍ക്കു കാണാവുന്ന പാമ്പിന്‍ കൂട് വൃത്തിയാക്കുന്നത്. ഇതിനിടയില്‍ എപ്പോഴോ കടിയേറ്റെന്നാണ് അനുമാനം. കൂട്ടിനകത്ത് ഒറ്റയ്ക്കായിരുന്നതിനാല്‍ അര്‍ഷദിനു കടിയേറ്റത് മറ്റു ജീവനക്കാര്‍ അറിഞ്ഞില്ല.
1.45 ഓടു കൂടി അര്‍ഷദിനെ തിരക്കി ജീവനക്കാര്‍ ചെന്നപ്പോഴാണ് കടിയേറ്റു കൂടിനകത്ത് കിടക്കുന്നത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരിച്ചിരുന്നു. പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിപരിചയമുള്ള അര്‍ഷദിനെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റു ജീവനക്കാരന്‍ മരിക്കുന്നത് ആദ്യമായിട്ടാണ് .
ന്യൂഡല്‍ഹി∙ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങൾ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്‌റ്റോണിയ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിൻെറ നിലപാടിനു പിന്നാലെയാണ് ഏഴ് രാജ്യങ്ങളും കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്.
കോവിഷീല്‍ഡ് എടുത്ത പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ട് നേരിട്ടത് ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ഇത് ഉന്നതനേതൃത്വത്തെ അറിയിച്ച് പരിഹാരം കാണുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ഇതുവരെ ഫൈസര്‍, മൊഡേണ, അസസ്ട്രാസെനക്ക, ജോൺസൻ എന്നീ വാക്‌സീനുകള്‍ക്കു മാത്രമേ അംഗീകാരം നല്‍കിയിട്ടുണ്ടായിരുന്നുള്ളു. ഈ നാല് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സീനേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്രാനുമതി നല്‍കിയിരുന്നത്. ഇന്ത്യയുടെ കോവിഷീല്‍ഡും കോവാക്‌സിനും യൂറോപ്യന്‍ യൂണിയന്‍ പട്ടികയിലില്ലാത്ത സാഹചര്യത്തില്‍ ഈ വാക്‌സീനുകൾ സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
കുളനടയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ആണ് മരിച്ചത്. നെടുമങ്ങാട് തൊളിക്കോട് പുളിമൂട് എന്‍.എം മന്‍സിലില്‍ അന്‍സിലി(24)നക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കുളനട ടിബി ജംഗ്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനു മുന്നില്‍ അപകടം നടന്നത്. ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ഇവരുടെ ബൈക്ക് പന്തളം ഭാഗത്തേക്കു വന്ന പിക്കപ്പ് വാനില്‍ ഇടിച്ചു കയറുകയായിരുന്നു.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണു മരിച്ച സുമിത്ര പ്രവീണ്‍. പരസ്പരം പ്രണയിക്കുന്ന ഇരുവരും ഒളിച്ചോടിയതാണെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ അന്‍സിലിനെ പന്തളം സി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അമിതമായി മൊബൈല്‍ ഉപയോഗിച്ചതിന് അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം ആണ് മരിച്ചത്.
പതിനാല് വയസ്സായിരുന്നു. അമിതമായി മൊബൈല്‍ ഫോണില്‍ കളി തുടര്‍ന്ന ഗര്‍ഷോം മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് ശകാരിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്ക് പോയതിനു പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി കതകടച്ചിരുന്നു. അനിയത്തും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടില്‍ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ പാസ്റ്ററെ വിളിച്ച് വിവരം അന്വേഷിച്ചു.
പാസ്റ്റര്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോവിഡ് ടെസ്റ്റിനും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്. സഹോദരി: ജിസിയ.
സ്വത്ത് കൈക്കലാക്കാനായി സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച കൊന്ന ഉത്രയുടെ മകൻ ഇനി ധ്രുവ് അല്ല ആർജവ്. അച്ഛൻ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാർ മാറ്റുകയായിരുന്നു. ആർജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആർജവ് എന്നപേര് നൽകിയതെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറയുന്നു. അമ്മ മരിക്കുമ്പോൾ കുഞ്ഞിന് ഒരുവയസായിരുന്നു. ആർജവിന് ഇപ്പോൾ രണ്ടുവയസ്സും മൂന്നുമാസവുമായിരിക്കുകയാണ്. ഉത്രയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കും മാമൻ വിഷ്ണുവിനുമൊപ്പമാണ് ആർജവ് ഇപ്പോൾ കഴിയുന്നത്. ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ കുഞ്ഞാണ്.
ഉത്രയുടെ മരണത്തിനുപിന്നാലെ സൂരജിന്റെ വീട്ടുകാർ ഉത്രയുടെ സ്വത്തിന് അവകാശം ഉന്നയിക്കാനായി കുട്ടിയെ ഒളിപ്പിച്ചുവെയ്ക്കുക പോലും ചെയ്തിരുന്നു. പിന്നീട് ശിശുക്ഷേമസമിതി ഇടപെട്ട് കുട്ടിയെ ഉത്രയുടെ വീട്ടുകാരെ ഏൽപ്പിച്ചത്. പിന്നീട് അമ്മയില്ലാത്തതിന്റെ കുറവുവരുത്താതെ ഉത്രയുടെ മാതാപിതാക്കൾ പേരക്കുട്ടിയെ സ്‌നേഹത്തോടെ വളർത്തുകയാണ്. ദിവസവും അമ്മയെ കണ്ടും അറിഞ്ഞുമാണ് ആർജവ് വളരുന്നത്. എന്നും രാവിലെ എഴുന്നേറ്റാൽ അമ്മയുടെ ചിത്രത്തിനുമുന്നിൽ പോയി തൊഴുത് ഉമ്മകൊടുക്കും. പിന്നീടാണ് മറ്റുകാര്യങ്ങൾ ചെയ്യുന്നത്.
2020 മേയ് ഏഴിനാണ് കൊല്ലം ഏറം വെള്ളാശേരി വീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്ര(25)യാണ് സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചത്. ഉറങ്ങാൻ കിടന്ന ഉത്തരയെ പാമ്പുകടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദ്യം സ്വാഭാവിക മരണമായി കണ്ടെങ്കിലും വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. ഉത്ര കേസ് ഇപ്പോൾ വിചാരണ നടക്കുകയാണ്. ജൂലായ് 10നുമുൻപായി വിചാരണ പൂർത്തിയാകും.