ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിലെ നാടൻ രുചികളുടെ അംബാസിഡർ. ഒറ്റവാക്കിൽ ലോകപ്രശസ്തമായ ബ്രിട്ടീഷ് നാഷണൽ അവാർഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോമോൻ കുര്യാക്കോസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കൊഞ്ചു തീയൽ ,മത്തങ്ങ എരിശ്ശേരി, വെള്ളയപ്പം തുടങ്ങി രസം വരെ ഫൈവ് സ്റ്റാർ സ്റ്റൈലിൽ രുചി വ്യത്യാസമില്ലാതെ ആധുനിക രീതിയിൽ അവതരിപ്പിക്കാനുള്ള ജോമോൻറെ കഴിവിനുള്ള അംഗീകാരമാണിത്. വളർന്നുവന്ന നാടിൻറെ ഗൃഹാതുരത്വം നിറഞ്ഞ രുചികളെ ലോകത്തിൻറെ നെറുകയിലെത്തിച്ച ഈ യുകെ മലയാളിയുടെ സന്തോഷത്തിൽ പങ്കു ചേരുകയാണ് ഇന്ന് മലയാളം യുകെയും . ബേസിൽ ജോസഫ്, മീനു നെയ്‌സൺ പള്ളിവാതുക്കൽ, സുജിത് തോമസ് എന്നിവരോടൊപ്പം ജോമോൻ കുര്യാക്കോസിന്റെ രുചിക്കൂട്ടുകൾ മലയാളം യുകെ വീക്കെൻഡ് കുക്കിംഗിലൂടെ യുകെയിലെ മലയാളികൾക്ക് പരിചിതമാണ്.
ആഹാരത്തോടുള്ള ഇഷ്ടം കാരണം ഹോട്ടൽ മാനേജ്മെൻറ് പഠിച്ച് 13 വർഷമായി ലണ്ടനിൽ ജോലിചെയ്യുന്ന ജോമോൻ ഇപ്പോൾ ദി ലാലിറ്റ് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭക്ഷണം വളരെ ശ്രദ്ധയോടെ പാചകം ചെയ്യുന്നതിനൊപ്പം ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുത്ത പരിശ്രമങ്ങളാണ് നമ്മുടെ നാടൻ രുചികളെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ തീൻമേശയിലേക്ക് എത്തിക്കാനുള്ള പ്രധാനകാരണം. ലോക പ്രശസ്ത പാചക പരിപാടിയായ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം കൂടാതെ ഹിന്ദു ,മലയാള മനോരമ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും ജോമോന്റെ പാചകകുറിപ്പുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെയും യുകെയിലെയും വിവിധ കാറ്ററിംഗ് കോളജുകളിലെ ഗസ്റ്റ് ലെക്ചർ പദവി അലങ്കരിക്കുന്ന ജോമോൻ നവ മാധ്യമമായ ക്ലബ് ഹൗസിൽ ഷെഫുമാരുടെയും ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളായ ക്ലബ് കിച്ചൺ, ഇന്ത്യൻ ഗ്യാസ്‌ട്രോണമി, ഫുഡ് സെൻസ് തുടങ്ങിയവയിൽ മോട്ടിവേഷൻ സ്പീക്കറായും പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

ബ്രിട്ടനിലെമ്പാടുമുള്ള ഷെഫുമാരുടെ സ്വപ്നമായ നാഷണൽ ഷെഫ് ഓഫ് ദി ഇയർ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങൾ വരും. അതിൽ നിന്ന് ഏറ്റവും മികച്ച 40 പേരെ തിരഞ്ഞെടുത്താണ് സെമിഫൈനലും ഫൈനലും നടത്തപ്പെടുന്നത് . ഇലയിൽ പൊള്ളിച്ച മീനും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കി വിധികർത്താക്കളെ ഞെട്ടിച്ചാണ് ജോമോൻ സെമി ഫൈനലിൽ എത്തിയത്. എൽ കെ അദ്വാനി, ലണ്ടൻ മേയർ സാദിഖ് ഖാൻ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഒത്തിരി പ്രമുഖർ ജോമോൻറെ നള പാചകത്തിന്റെ രുചി അറിഞ്ഞ് അഭിനന്ദിച്ചവരാണ്. എന്നാൽ അതിലുപരി മൂന്ന് വർഷം മുമ്പ് തിരുവല്ലയിലെ ഗിൽഗാർ ആശ്വാസ ഭവനിലെ അന്തേവാസികൾക്ക് ഒരു നേരം ആഹാരം ഉണ്ടാക്കി കൊടുത്തതിന്റെ മധുരസ്മരണ മറക്കാനാവാത്ത ഓർമ്മയായി ജോമോൻ മലയാളം യുകെയുമായി പങ്കു വച്ചു. ജോലിക്കും ശമ്പളത്തിനും അപ്പുറം വിശപ്പകറ്റുന്നത് ദൈവിക പുണ്യമായി മനസ്സിൽ കണ്ട നിമിഷങ്ങളാണെന്നാണ് അതെക്കുറിച്ച് ജോമോൻ പറഞ്ഞത്.
ഇനി അൽപ്പം കുടുംബകാര്യം. കേരളത്തിൽ റാന്നി സ്വദേശിയായ ജോമോൻറെ ഭാര്യ ലിൻജോ ജോമോൻ ബാസിൽഡിൽ രജിസ്‌റ്റേർഡ് നേഴ്സായി ജോലി ചെയ്യുന്നു. ജോവിയാൻ,ജോഷേൽ ,ജോഷ്‌ലീൻ എന്നിവരാണ് മക്കൾ. പള്ളിവടക്കേതിൽ ജോസ് കോട്ടേജിൽ പിസി കുര്യാക്കോസിന്റെയും സെലിൻ കുര്യാക്കോസിന്റെയും മകനായ ജോമോന്റെ സ്വദേശം കേരളത്തിൽ മാവേലിക്കര തോനക്കാട് ആണ്. ജോമോൻറെ സഹോദരൻ ജിജിമോൻ കുര്യാക്കോസും ഭാര്യ നിഷാ മോളും ഖത്തറിലാണ് ജോലി ചെയ്യുന്നത്.

ഒരേ കോളേജിൽ സീനിയറായി പഠിച്ച ബേസിൽ ജോസഫുമായി ചേർന്ന് മലയാളം യുകെയിൽ വീക്കെൻഡ് കുക്കിംഗിൽ ജോമോനും എഴുതുന്നുണ്ട്. സഹ എഴുത്തുകാരായ ബേസിൽ ജോസഫിനോടും ,സുജിത് തോമസിനോടും, മീനു നെയ്‌സൺ പള്ളിവാതുക്കലുമായും ചേർന്ന് ഒരു ടീമായി വീക്കെൻഡ് കുക്കിംഗ് കൈകാര്യം ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ജോമോൻ പങ്കുവെച്ചു. ആഴ്ചകൾക്ക് മുൻപ് ജോമോന്റേതായി വീക്കെൻഡ് കുക്കിംഗിൽ പ്രസിദ്ധീകരിച്ച തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചിൻെറ റെസിപ്പിക്ക് വായനക്കാരുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. സെമി ഫൈനലും ഫൈനലും കടന്ന് ജോമോൻ രുചിക്കൂട്ടുകളുടെ നെറുകയിൽ എത്തി കിരീടം കരസ്ഥമാക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.
ബക്രീദിന് ലോക്ക്ഡൗണിൽ ഇളവുകൾ നല്‍കും, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഈ രീതി ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുരളീധരന് ആരോപിച്ചു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂണിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കോവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും മുരളീധരൻ വിമർശിച്ചു.
തൊഴിൽ മേഖലയിൽ നിന്നും മോശം അനുഭവങ്ങൾ ഏറ്റവും കൂടുതൽ പുറത്തു വരുന്നത് സിനിമ മേഖലയിൽ നിന്നും ആണ്. സംവിധായകർ താരങ്ങൾ നിർമാതാക്കൾ എന്നിവരിൽ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് നിരവധി തവണ നടിമാർ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അവസരം ചോദിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി നായകൻ ആയി എത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ നായികയായി എത്തിയ ഷിബ്ല. അവതാരകയായി എത്തിയ ശേഷം ആയിരുന്നു നായികയായി ഈ താരം എത്തിയത്.
മലപ്പുറത്തു ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ഷിബ്ലയുടെ ജനനം. ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നപ്പോൾ ഉപ്പ സമ്മതിച്ചില്ല എന്നാണ് ഷിബ്ല പറയുന്നത്.
റിയാലിറ്റി ഷോയിൽ പങ്കെടുത്ത താൻ പിന്നീട് അവസരം അഭിനയ രംഗത്ത് അവസരങ്ങൾ തേടിയിരുന്നു എന്നും ആ സമയത്താണ് മലയാളത്തിന്റെ അറിയപ്പെടുന്ന ഒരു പ്രമുഖ സംവിധായകൻ തന്നോട് എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചത് എന്നും നടി പറയുന്നു. അതുകൊണ്ടു തന്നെ മലയാളം സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന് പറയാൻ കഴിയില്ല എന്നും ഷിബ്ല പറയുന്നു.
ബിജെപിയെയും ആർഎസ്എസിനെയും ഭയക്കുന്നവർക്കു പാർട്ടിയിൽനിന്നുപുറത്തു പോകാമെന്ന താക്കീതുമായി രാഹുൽ ഗാന്ധി. ഭയമില്ലാത്ത നിരവധി ആളുകളുണ്ട്. പക്ഷേ, അവർ കോണ്‍ഗ്രസിനു പുറത്തു നിൽക്കുകയാണ്. അവരെ പാർട്ടിക്കുള്ളിലേക്ക് കൊണ്ടു വരണമെന്നു കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ പ്രവർത്തകരുടെ യോഗത്തിൽ രാഹുൽ ആഹ്വാനം ചെയ്തു.
500ലധികം വരുന്ന കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ പ്രവർത്തകരെ അഭിസംബോധന ചെയ്താണ് രാഹുൽ സംസാരിച്ചത്. “”നിങ്ങൾ ഒന്നു കൊണ്ടും ഭയക്കരുത്. ഭയചകിതനായ നിലയിൽ ഒരിക്കൽ പോലും എന്നെ കാണേണ്ടി വരില്ല” രാഹുൽ ഉറപ്പു നൽകി. എല്ലാവർക്കും തുല്യനേട്ടമുണ്ടാകണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. എന്നാൽ, ആർഎസ്എസ് ഒരു വിഭാഗത്തിന് മാത്രം നേട്ടമുണ്ടായാൽ മതിയെന്നു കരുതുന്നു.
നിങ്ങളുടെ ഒരു കുടുംബാംഗത്തോടെന്ന പോലെ എന്തും തന്നോട് പറയാമെന്നും രാഹുൽ ഗാന്ധി പ്രവർത്തകരോടു പറഞ്ഞു.
ഡൽഹി ഛത്തർപു ർ അന്ധേരിയ മോഡിൽ ക്രൈസ്തവ ദേവാലയം തകർത്ത സംഭവത്തിൽ അന്വേഷണം നടത്തി പുനർനിർമാണം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പു നൽകിയത്.
പള്ളി പൊളിച്ചത് ഡൽഹി സർക്കാരിന് കീഴിലുള്ള ബ്ലോക്ക് വികസന അധികൃതർ ആണെന്നു കേജരിവാൾ സമ്മതിച്ചു. ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യും. വിശ്വാസീ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേജരിവാൾ, സംഭവത്തിൻ അന്വേഷണം നടത്തുമെന്നും അറിയിച്ചു.
പള്ളി പൊളിച്ച സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവാദികളായവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വികാരി ജനറാൾ മോണ്‍. ജോസഫ് ഓടനാട്ട്, ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. ജോസ് കന്നുംകുഴി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി എ.സി. വിൽസൺ തുടങ്ങിയവരും ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
പുലിറ്റ്സര്‍ ജേതാവും പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്ന് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഡാനിഷ് സിദ്ദീഖി.
ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സിദ്ദീഖി ജാമിഅയില്‍ തന്നെ മാധ്യമപഠനത്തിന് ചേര്‍ന്നു. ടെലിവിഷന്‍ ന്യൂസ് കറസ്പോണ്ടന്റ് ആയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.
2010ല്‍ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേണ്‍ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂള്‍ യുദ്ധം, 2015ലെ നേപ്പാള്‍ ഭൂകമ്പം, രോഹിന്‍ഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ നേര്‍ച്ചിത്രങ്ങള്‍ സിദ്ദീഖി പുറംലോകത്തെത്തിച്ചു.
2018ലാണ് അദ്നാന്‍ ആബിദിക്കൊപ്പം പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു പുരസ്‌കാരം. ഡല്‍ഹി കലാപത്തിനിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയാണ്.
അച്ഛനുള്‍പ്പടെ നാലു പേര്‍ കണ്‍മുന്‍പില്‍ പിടഞ്ഞുമരിക്കുന്നതു കണ്ട് നിസ്സഹായനായി നില്‍ക്കേണ്ടി വന്നതിന്റെ മരവിപ്പിലാണ് ശ്രാവണ്‍. മരവിപ്പോടെ നിന്ന മണിക്കൂറുകള്‍ വിങ്ഹലോടെ ഓര്‍ത്തെടുക്കുകയാണ് ഈ മകന്‍. കിണര്‍ നിര്‍മാണത്തിനു നേതൃത്വം നല്‍കിയിരുന്ന സോമരാജന്റെ മകനാണ് ശ്രാവണ്‍. അച്ഛനെ സഹായിക്കാന്‍ ഒപ്പം എത്തിയതായിരുന്നു ശ്രാവണ്‍.
അപകടത്തെ കുറിച്ച് ശ്രാവണ്‍ പറയുന്നു;
11 മണിക്കു കാപ്പി കുടിച്ച ശേഷം വീണ്ടും ജോലിക്ക് ഇറങ്ങിയതായിരുന്നു ഞങ്ങള്‍. മനോജും ശിവപ്രസാദും കിണറിന്റെ അടിയില്‍ നിന്ന് ചെളി കോരുകയായിരുന്നു. ഞാനും അച്ഛനും മുകളില്‍നിന്ന് അതു വലിച്ചു കയറ്റിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഉറവ പൊട്ടിയത്. കിണറ്റില്‍ നിന്ന് വലിയൊരു ശബ്ദം കേട്ടു. ഇങ്ങനെ ശബ്ദത്തോടെ ഉറവ പൊട്ടുമ്പോള്‍ വിഷവാതകം പ്രവഹിക്കുമെന്ന് കേട്ടിട്ടുണ്ട്.
കിണറ്റിലാകെ ഒരു മൂളലായിരുന്നു പിന്നീട്. അതുകൊണ്ട് താഴെയുള്ളവര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ‘ഉറവ പൊട്ടിയ സ്ഥലം മണ്ണു വീണ് മൂടാതിരിക്കാന്‍ മനോജ് കാലുകൊണ്ട് ആ ഭാഗം ചവിട്ടിപ്പിടിച്ചിരുന്നു. പിന്നീട് ശിവപ്രസാദ് മുകളിലേക്കു കയറില്‍ പിടിച്ചു കയറി വരുന്നതിനിടെ കുഴഞ്ഞു താഴെവീണു. മനോജിന്റെ മുകളിലൂടെയാണ് വീണതെന്നു തോന്നുന്നു. വിളിച്ചിട്ടു മറുപടിയില്ല.
പ്രയാസപ്പെട്ട് ശ്വാസമെടുക്കുന്നതു പോലെ ശബ്ദം കേള്‍ക്കാമായിരുന്നു. ഉടന്‍ അച്ഛന്‍ കിണറ്റിലേക്ക് ഇറങ്ങി. താഴെച്ചെന്ന് അവരുടെ ദേഹത്ത് ഒന്നു തൊട്ടിട്ട്, അച്ഛന്‍ അവിടെ ഇരിക്കുന്നതു പോലെയാണു തോന്നിയത്. ശിവപ്രസാദിന് വീണു പരുക്കേറ്റതു കൊണ്ട് അച്ഛനും മനോജും അവന്റെയടുത്ത് ഇരുന്ന് കരയുകയാണെന്നു ഞാന്‍ വിചാരിച്ചു.
ഭയന്നുപോയ ഞാന്‍ രാജനെ ഫോണില്‍ വിളിച്ചു. ‘അവര്‍ മൂന്നുപേരും കിണറ്റിന് അടിയിലാണെന്നും ഒന്നും മിണ്ടുന്നില്ലെന്നും പറഞ്ഞു. രാജന്‍ ബൈക്കില്‍ പാഞ്ഞെത്തി. വേഗത്തില്‍ കിണറ്റിലേക്ക് ഇറങ്ങി. ഏറ്റവും താഴെച്ചെന്നപ്പോള്‍ ഇനി പതുക്കെ ഇറക്കിയാല്‍ മതിയെന്നു പറയുന്നതാണ് ഞാന്‍ കിണറ്റില്‍നിന്ന് അവസാനം കേട്ട ശബ്ദം
ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര മാത്രമല്ല, മുഴുവൻ മലയാളികളും കാത്തിരിക്കുകയായിരുന്നു ഈ വാർത്തയ്ക്കായി. ഒടുവിലിപ്പോഴിതാ എല്ലാ കാത്തിരിപ്പും അവസാനിപ്പിച്ച് സന്തോഷ് ജോർജ് ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണെന്ന സന്തോഷ വാർത്ത തേടിയെത്തിയിരിക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. റിച്ചാർഡ് ബ്രാൻസന്റെ ബഹിരകാശ ടൂറിസം പദ്ധതി വഴിയാണ് സന്തോഷ് യാത്ര പോകുന്നത്.
വിർജിൻ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി കൂടിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2007ൽ തന്നെ സ്‌പേസ് ടൂറിസത്തിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും വിർജിൻ ഗ്യാലട്ടിക്കിന്റെ പരീക്ഷണം വിജയിക്കുന്നത് വരെ ഈ യാത്രയ്ക്കായി കാത്തിരിക്കേണ്ടി വരികയായിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഇതിനകം തന്നെ ബഹിരാകാശ യാത്രയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയും യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് അറിയുന്നത്. വിർജിൻ ഗ്യാലട്ടിക് പേടകത്തിൽ യാത്ര പോകാൻ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ഏക വ്യക്തിയും സന്തോഷ് ആണ്. 2022 ലായിരിക്കും ജോർജിന്റെ യാത്രയെന്നാണ് സൂചന. മലയാളികൾക്ക് വേണ്ടി മലയാളി നടത്തുന്ന യാത്ര എന്നാണ് അദ്ദേഹം ഈ ചരിത്ര തീരുമാനത്തെ വിശേഷിപ്പിച്ചത്.
ബഹിരാകാശ യാത്രയ്ക്ക് മുൻപ് സന്തോഷ് ജോർജിന് കൂടുതൽ പരിശീലനം നൽകിയേക്കും. കെന്നഡി സ്‌പേസ് സെന്ററിലായിരിക്കും പരിശീലനം നടക്കുക. സീറോ ഗ്രാവിറ്റിയിൽ എങ്ങനെ യാത്ര ചെയ്യമെന്നത് സംബന്ധിച്ചാണ് പ്രധാന പരിശീലനം നൽകുക. രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) ബഹിരാകാശ യാത്രയ്ക്കായി ചെലവ്.
രണ്ട് ദശാബ്ദത്തിലേറെയായി 130 രാജ്യങ്ങളിൽ സഞ്ചരിച്ച് 1,800 എപ്പിസോഡ് ട്രാവൽ ഡോക്യുമെന്ററികൾ സംപ്രേഷണം ചെയ്ത വൺ മാൻ ആർമി ആയാണ് സന്തോഷ് ജോർജിനെ വിശേഷിപ്പിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കൊടൈക്കനാലില്‍ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് മലയാളി യുവവ്യവസായി.
കോഴിക്കോട് വടകര സ്വദേശിയും കൊടൈക്കാനില്‍ സ്ഥിര താമസക്കാരനുമായ ഹാമോക്ക് ഹോംസ്റ്റേ ഉടമ സുധിയാണ് തോറ്റ കുട്ടികള്‍ക്ക് കിടിലന്‍ അവസരം ഒരുക്കുന്നത്. തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നതെന്ന് സുധി പറയുന്നു.
എസ്എസ്എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേയാണ് സുധിയുടെ ഓഫര്‍. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. റിസല്‍ട്ടിന്റെ പ്രൂഫ് ഹാജരാക്കുന്നവര്‍ക്കാണ് ഓഫര്‍ നേടാനാകുന്നത്.
‘അവര്‍ രണ്ടു ദിവസം ഇവിടെ വന്ന് റിലാക്സ് ചെയ്യട്ടേ… എന്നിട്ട് അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തട്ടേ…പിന്നെ തോറ്റവരുടെയും കൂടിയാണ് ഈ ലോകം’ സുധി പറയുന്നു.
കഴിഞ്ഞ 15 വര്‍ഷമായി കൊടൈക്കനാലില്‍ സ്ഥിരതാമസമാണ് സുധിയും കുടുംബവും. ഹാമോക്ക് എന്ന പേരില്‍ കൊടൈക്കനാലില്‍ വിവിധ ഇടങ്ങളില്‍ ഹോംസ്റ്റേ നടത്തുകയാണ്. ലോക്ക്ഡൗണ്‍ വിനോദ സഞ്ചാര മേഖലയെ കീഴ്‌മേല്‍ മറിച്ചെങ്കിലും 10,000 രൂപയോളം ചിലവു വരുന്ന താമസ സൗകര്യം സൗജന്യമായി കൊടുക്കുകയാണ്.
തോറ്റു പോയ എത്ര കുട്ടികളാണെങ്കിലും അവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാണ്. തോറ്റു പോയവരാണ് പിന്നീട് ജയിച്ചിട്ടുള്ളത്. അതിനാല്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നുമാത്രമാണ് ഈ ആശയത്തിന് പിന്നിലെന്ന് സുധി പറഞ്ഞു. ഈ മാസം അവസാനം വരെയാണ് ഓഫര്‍ കാലാവധി.
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവാസികളെ ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ ആദരിക്കാറുണ്ട്. അങ്ങനെ ഇത്തവണ ആ ഭാഗ്യം ലഭിച്ചത് മലയാളി കുടുംബത്തിനാണ്.
കോഴിക്കോട് സ്വദേശിയായ ഡോ. എ മുഹമ്മദ് ഫസലുദ്ദീന്‍, ഭാര്യ ഡോ. റസിയ എംവി മകന്‍ ആദില്‍ ഫസല്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്.
പ്രൈം മെഡിക്കല്‍സിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറാണ് ഫസലുദ്ദീന്‍. അവിടത്തെ പീഡിയാട്രിക്ക് വിഭാഗത്തിലെ ഡോക്ടറാണ് റസിയ. ഇവരുടെ മകന്‍ ആദില്‍ ഡിപിഎസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ആറുവര്‍ഷമായി കുടുംബം യുഎഇയിലുണ്ട്.