സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കും. രോഗ നിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാവു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും. ജിയോഫെന്‍സിംഗ്, ഡ്രോണ്‍ നിരീക്ഷണം എന്നിവയുണ്ടാകും. ക്വാറന്റൈന്‍ ലംഘിച്ചാലും അതിനെ സഹായിച്ചാലും കര്‍ശന നടപടി നേരിടേണ്ടിവരും. ഭക്ഷണം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് വാര്‍ഡ് തല സമിതികള്‍ മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗപ്പെടുത്തും. മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ഉണ്ടാവില്ല. മരുന്നുകടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തണം. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സുമാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് പാസ് വാങ്ങി ജോലിക്കു പോകാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.
നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും തുറക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരുമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് വക്താവും അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററുമായ അഡ്വ. അനിൽ ബോസ്. സമസ്ത മേഖലയും സ്തംഭിച്ച ഈ കൊറോണ കാലഘട്ടത്തിൽ, സർക്കാർ സഹായം പല മേഖലയിലും വീതം വച്ച് നൽകിയപ്പോൾ സർക്കാരും മുഖ്യമന്ത്രിയും ശ്രദ്ധ വയ്ക്കാതെ പോയ വഞ്ചി വീട് തൊഴിലാളികളുടെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുവാണ് അനിൽ ബോസ്.
കത്തിന്റെ പൂർണ്ണ രൂപം…
അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി സമസ്ത മേഖലയേയും തകർത്തിരിക്കുകയാണ്. കനത്ത മഴയും ചുഴലിക്കാറ്റും വന്നതോടെ ജനങ്ങളുടെ ജീവിതം പൂർണ്ണമായി തകരുന്ന സ്ഥിതിയിലാണ്. ക്ഷേമനിധിയിൽ അംഗങ്ങളായ ആളുകൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും സ്വയംപര്യാപ്തമല്ലാത്ത ക്ഷേമനിധികളെ സഹായിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന പൂർണമായി അല്ലെങ്കിലും പൊതുസമൂഹത്തിന് വളരെ ആശ്വാസം പകരുന്ന ഒന്നാണ്. സ്വയം പര്യാപ്തം അല്ലാത്ത ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും എന്ന് പറയുന്നതും നല്ലതുതന്നെ . എന്നാൽ മറ്റൊരു മേഖല ശ്രദ്ധയിൽ പെടുത്തട്ടെ ആലപ്പുഴയിൽ പ്രധാനമായും കൊല്ലം-എറണാകുളം തുടങ്ങിയ മറ്റു ജില്ലകളിലും ഏറ്റവും ദുരിതമനുഭവിക്കുന്ന ഒരു സഹായവും ഒരു പരിഗണനയും ഇതുവരെ കിട്ടിയിട്ടില്ലാത്ത ഒരു വിഭാഗത്തെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിൻ്റെ ഏറ്റവും വലിയ സാധ്യതയായ ടൂറിസം രംഗത്ത് ഹൗസ് ബോട്ടുകളുടെ (വഞ്ചിവീട് ) പ്രാധാന്യം അങ്ങയെ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടത് ഇല്ല. പതിനായിരത്തോളം തൊഴിലാളികൾ ആണ് ഈ മേഖലയിൽ പണിയെടുക്കുന്നത് അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുമ്പോൾ അത് അരലക്ഷത്തിലേറെയാകും . ഒന്നേകാൽ വർഷക്കാലമായി ഈ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. തൊഴിലാളികൾ, അവരുടെ കുടുംബങ്ങൾ വലിയ പ്രതിസന്ധികളിൽ ആണ്. ഈ പ്രതിസന്ധിഘട്ടത്തിൽ അല്ലെങ്കിലും ഈ മേഖലയ്ക്ക് കൂടി ഒരു ക്ഷേമനിധിബോർഡ് എന്ന ആശയം അങ്ങയുടെ മുൻപാകെ സമർപ്പിക്കുന്നു . ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശ്വാസം എന്നുള്ള നിലയിൽ ഈ മേഖലയിലെ തൊഴിലാളികളെയും കുടുംബാംങ്ങളെയും സഹായിക്കാൻ സർക്കാരിൻറെ സത്വര ശ്രദ്ധയും ഉണ്ടാകണം. അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . വിശ്വസ്തതയോടെ, അഡ്വ. അനിൽ ബോസ് , ദേശീയ ജനറൽ സെക്രട്ടറി , എഐസിസി അസംഘടിത തൊഴിലാളി കോൺഗ്രസ് & ചെയർമാൻ കുട്ടനാട് പൈതൃക കേന്ദ്രം
ശ്രീ പിണറായി വിജയൻ ബഹു.മുഖ്യമന്ത്രി ,കേരളം തിരുവനന്തപുരം
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു. ആഷിം ബാനർജിയാണ് മരിച്ചത്.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കൊൽക്കത്തയിലെ മെഡിക്ക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രി ചെയർമാൻ ഡോ. അലോക് റോയ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. അതെ സമയം വെള്ളിയാഴ്ച മാത്രം 20,846 പേർക്കാണ് ബംഗാളിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയെ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. കായിക വകുപ്പ് കൂടാതെ യുവജനകാര്യത്തിന് കൂടിയുളള മന്ത്രിയാണ് തിവാരി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മനോജ് തിവാരി വലിയ വിജയം സ്വന്തമാക്കിയിരുന്നു. 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ത്യന്‍താരം വിജയിച്ചത്.
ഒടുവില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ സത്യപ്രതിജ്ഞ ചെയ്തത്.
2008 മുതല്‍ 2015 വരെയായി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്റി20 മത്സരങ്ങളിലും ദേശീയ ജഴ്‌സിയണിഞ്ഞു. ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയടക്കം 287 റണ്‍സടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് അറിയപ്പെട്ടിരുന്ന താരമാണ് മനോജ് തിവാരി.
119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 27 സെഞ്ച്വറിയടക്കം 8,752 റണ്‍സാണ് സമ്പദ്യം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എല്‍ ഫൈനലില്‍ ഡ്വെയ്ന്‍ ബ്രാവോക്കെതിരെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച വിജയറണ്‍ തിവാരിയുടെ ബാറ്റില്‍നിന്നായിരുന്നു.
തിവാരിക്ക് പുറമെ മുന്‍ ഐ.പി.എസ് ഓഫിസര്‍ ഹുമയൂണ്‍ കബീര്‍, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാര്‍ഥ ചാറ്റര്‍ജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്‌റ, സുപ്രത മുഖര്‍ജി, മാനസ് രഞ്ജന്‍, ഭൂനിയ, സൗമെന്‍ കുമാര്‍ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധന്‍ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുന്നു. കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.
പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്.
ആലപ്പുഴയിൽ കടലക്രമണത്തിൽ പതിനൊന്നു വീടുകൾ തകർന്നു. കടൽക്ഷോഭം രൂക്ഷമായതോടെ മുപ്പതിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ ഉച്ചയ്ക്കുശേഷം തുറന്നേക്കും. വേലിയേറ്റ സാധ്യതകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടി .
തുടർച്ചയായ നാലാം നാളും ആലപ്പുഴയുടെ തീരങ്ങൾ പ്രക്ഷുബ്ധമാണ്. ഒറ്റമശ്ശേരി, ചേന്നവേലി ചെത്തി, ചെട്ടിക്കാട്, വാടയ്ക്കൽ, വിയാനി തുടങ്ങി പലയിടങ്ങളിൽ നിന്നും തീരവാസികളെ മാറ്റിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവുമുണ്ട്. മഴയ്ക്കും കോവിഡിനും ശമനമില്ലാത്തതാണ് പ്രതിസന്ധി.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ തണ്ണീർമുക്കം ബണ്ടിന് 68 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ യും തുറക്കണമെന്ന ആവശ്യം ശക്തമാണ്. വേലിയേറ്റ സാധ്യത പരിശോധിച്ചാവും നടപടിയെന്ന് കലക്ടർ പറഞ്ഞു.
ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ചു.
കോഴിക്കോട്: അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കരുത്തും പ്രതീകവുമായിരുന്ന നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു വര്‍ഷങ്ങളായി അര്‍ബുദമായി മല്ലിട്ടാണ് മുന്നോട്ടുപോയിരുന്നത്.
പതിനായിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് പ്രചോദനമായിരുന്നു നന്ദുവിന്റെ ജീവിതം. അര്‍ബുദം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള ‘അതിജീവനം’ എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാര്‍ന്നുതിന്ന അര്‍ബുദം അവസാനം നന്ദുവിന്റെ ശ്വാസകോശത്തേയും കീഴടക്കിയതോടെയാണ് തന്റെ ജീവിതം മരണത്തിന് വിട്ടുകൊടുക്കാന്‍ നന്ദു തയ്യാറായത്.
ഓരോ തവണയും അര്‍ബുദം കടന്നാക്രമിക്കുമ്പോള്‍ ആശുപത്രിയില്‍ അഭയം തേടുന്ന നന്ദു ചിരിച്ച മുഖവുമായാണ് തിരിച്ചിറങ്ങി വന്ന് ജിവിതത്തില്‍ ഒരു ഘട്ടത്തിലും തോറ്റുകൊടുക്കരുതെന്ന് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും നന്ദു മറ്റുള്ളവര്‍ക്ക് പ്രചോദനവും കരുത്തുമായിരുന്നു.
കീമോ തെറാപ്പിയും സര്‍ജറിയും ഇനി നടക്കില്ലെന്നും ഇനി ഒരു പ്രതീക്ഷയുമില്ലെന്നും പാലിയേറ്റീവ് കെയര്‍ മാത്രമാണ് ആശ്രയമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മൂന്ന് ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദയാത്രയും നടത്തിയ ശേഷമാണ് നന്ദു വീണ്ടും ആശുപത്രിയില്‍ എത്തിയത്.
തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് മേയ് 18നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മേയ് 15 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരത്തും പാലക്കാട്ടും യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു.
ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്‌കിന് 22 രൂപയും സർജിക്കൽ മാസ്‌കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റർ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ.
വിലവിവര പട്ടിക:
∙ പിപിഇ കിറ്റ്– 273രൂപ
∙ എൻ95 മാസ്ക്– 22രൂപ
∙ ട്രിപ്പിൾ ലെയർ മാസ്ക്– 3.90രൂപ
∙ ഫേസ് ഷീൽഡ്– 21രൂപ
∙ ഏപ്രൺ– 12 രൂപ
∙ സർജിക്കൽ ഗൗൺ– 65രൂപ
∙ പരിശോധനാ ഗ്ലൗസ്– 5.75രൂപ
∙ സാനിറ്റൈസർ (500 മില്ലി)– 192രൂപ
∙ സാനിറ്റൈസർ (200 മില്ലി) – 98രൂപ
∙ സാനിറ്റൈസർ (100 മില്ലി) – 55രൂപ
∙ എൻആർബി മാസ്ക്– 80രൂപ
∙ ഓക്സിജൻ മാസ്ക്– 54രൂപ
∙ ഹ്യുമിഡിഫയറുള്ള ഫ്ലോമീറ്ററിന് –1520രൂപ
∙ ഫിംഗർടിപ് പൾസ് ഓക്സീമീറ്റർ–1500രൂപ
തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ദുരിതമാകുന്നത്.
ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമാണ്. പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും കടലാക്രമണം ശക്തമായാണ് തുടരുന്നത്. വീടുകളും മതിലുകളും തകര്‍ന്നു.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തുടരുന്ന മഴ വലിയ ദുരിതമാണ് തീരദേശവാസികള്‍ക്കുണ്ടാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ശക്തമായ കടലാക്രമണത്തില്‍ തീരദേശമേഖലയില്‍ നിന്ന് പുറത്ത് എത്താന്‍ ഏറെ പ്രയാസപ്പെട്ടു. പ്രദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്ക സാധ്യതയും കടലാക്രമണവും കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടുവാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡല്‍ഹിയിൽ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും.
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഹമാസ് ഷെല്ലാക്രമണത്തിൽ ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം.
ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു.