സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയായിരുന്നു നടി മഹിമ. ഇപ്പോഴിതാ ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയില്‍ പങ്കെടുക്കുന്ന വേളയില്‍ നടി നടത്തിയ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. തുടക്കം മുതല്‍ ഈ നിമിഷം വരെയും മോശമായ അനുഭവങ്ങളാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായതെന്നാണ് മഹിമയുടെ വെളിപ്പെടുത്തല്‍.
മഹിമയുടെ വാക്കുകള്‍ ഇങ്ങനെ…മെഗാ സീരിയലുകളും, സിനിമകളും എല്ലാം ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകള്‍ ഒന്നും വന്നില്ല. ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും, പെയ്മന്റ്നെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ അവര്‍ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്മെന്റാണ്.
സിനിമ ചെയ്യാം, അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ശത്രുക്കളെ പോലെ പെരുമാറും. അമ്മ, അച്ഛന് ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകന് സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട് കൊണ്ട് അസിസ്റ്റന്‍സ് നില്ക്കുന്നു. ഇത് ലൊക്കേഷനില്‍ സ്ഥിരം ആണ്.
ജോലി കഴിഞ്ഞ് നമ്മളെ കൊണ്ടു വിടുമ്പോള്‍ കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം. അവസാനം അത് ഒന്ന് മാറ്റി തരാനായി ഞാന്‍ പറഞ്ഞു. അത് വലിയ പ്രശ്നം ആയി. 15 ദിവസം എന്ന് പറഞ്ഞ സീരിയലില്‍ നിന്നും രണ്ട് ദിവസം കൊണ്ട് എന്നെ പുറത്താക്കി. എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നത് മൂന്ന് തരത്തിലാണ്. ഒന്ന് ഫോള്‍കോളിലൂടെ തന്നെ പോവും, രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളറിലൂടെയും. എന്നിട്ട് സംവിധായകനോട് പറയും വിളിച്ചിട്ട് കിട്ടിയില്ല.
അതോണ്ട് ആ വേഷം വേറെ ആര്‍ക്കെങ്കിലും നലികിയെന്ന്. കൂടെ അഭിനയിക്കുന്ന നായികമാര്‍ തന്നെ പാര വെക്കുന്നതാണ് മൂന്നാമത്തെ കാര്യം. കാര്യങ്ങളോട് അപ്പോള്‍ തന്നെ പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. അത്കൊണ്ട് ഞാന്‍ അഹങ്കാരിയാണെന്ന പട്ടം കിട്ടി കഴിഞ്ഞു. സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ഒരു കാര്യവും നേടി എടുക്കരുതെന്നാണ് അച്ഛനും, അമ്മയും പഠിപ്പിച്ചിട്ടുള്ളത്. അത് കാരണം എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടും. മഹിമ പറയുന്നു. പരസ്യ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മഹിമയുടെ സിനിമാ പ്രവേശനം. കന്മദം ആണ് നടിയുടെ ആദ്യ ചിത്രം.
കൽപ്പറ്റ കണിയാരത്ത് ടെക്സ്റ്റെെൽ ഉടമ കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍. കേളകം മഹാറാണി ടെക്സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് പൂർണമായി കത്തിയ നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മൃതദേഹം. കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. ഇന്നുച്ചയോടെയാണ് സംഭവം.
ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാല്‍ ഇവര്‍ക്ക് തീയണക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയച്ചതോടെ മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്സും, പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും ഏകദേശം പൂര്‍ണമായും കാര്‍ കത്തി നശിച്ചിരുന്നു. തീയണച്ചതിന് ശേഷമാണ് കാറിനുള്ളില്‍ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്.
പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മരണപ്പെട്ടത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞത്.
മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മകളുടെ കല്യാണം നടക്കാനിരിക്കെ മാനന്തവാടിയിലെ ബന്ധുക്കളെ ക്ഷണിക്കാനായി പോയതാണെന്നാണ് ബന്ധുക്കള്‍ പോലീസിനു നല്കിയ മൊഴി. കേളകം ടൗണില്‍ വര്‍ഷങ്ങളായി മഹാറാണി ടെക്സ്റ്റൈയിസെന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
അയര്‍ലണ്ടിലെ ഡബ്ലിൻ സ്വോർഡ്സിൽ നിന്നും കേരളത്തില്‍ സന്ദര്‍ശനത്തിനും ചികിത്സയ്ക്കുമായെത്തിയ യുവതിയെ കോവളത്ത് വെച്ച് ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളായ വെള്ളാര്‍ പനത്തുറ ഉമേഷിനും(28) ഇയാളുടെ ബന്ധു കൂടിയായ ഉദയകുമാറിനും (24 ) ഇരട്ടജീവപര്യന്തം . കൊല നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി.
തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാല്‍സംഗം ചെയ്തു കൊന്നുവെന്ന് കേസ് തെളിയാക്കാന്‍ പ്രൊസിക്യുഷന് കഴിഞ്ഞത് കൊണ്ടാണ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.1,65,000 യൂറോ പിഴയും പ്രതികള്‍ അടയ്ക്കണം.ഇത് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ കോടതി നിര്‍ദേശിച്ചു.ജീവിതാവസാനം വരെ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി.
2018 മാര്‍ച്ച് നാലിനാണ് കോര്‍ക്കില്‍ ബ്യുട്ടി പാര്‍ലര്‍ നടത്തുന്ന ഇവരുടെ സഹോദരി ഇലിസയോടൊപ്പം കോവളത്തെത്തിയ ലാത്വിയന്‍ വംശജയായ ലിഗയെന്ന യുവതിയെ കാണാതായത്. ഒരു മാസത്തിന് ശേഷം അവരുടെ മൃതദേഹം കോവളം ബിച്ചിന് അടുത്തുളള ഒരു ചതുപ്പില്‍ വള്ളികൊണ്ട് കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു ..
വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്നത് 376 (A) പ്രകാരമാണ് വിധിച്ചിട്ടുള്ളത്. ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികള്‍ ഒടുക്കണം. ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്. ഇത് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അന്വേഷണത്തിന് ശേഷമാണ് നല്‍കേണ്ടത്. വിധി മാതൃകാപരമാണെന്ന് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പ്രതികരിച്ചു.
ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന് ഉമേഷ് എന്നിവരാണ് ലാത്വിയന്‍ യുവതിയെ കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചെയ്ത തെറ്റില്‍ കുറ്റബോധം ഉണ്ടോയെന്നും കോടതി ചോദിച്ചു. കുറ്റം ചെയ്യാത്തതിനാല്‍ കുറ്റബോധമില്ലെന്നും കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ അറിയിച്ചു.
ശിക്ഷാവിധിയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ പ്രതികളുടെ പ്രായം കോടതിക്ക് പരിഗണിക്കാം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം. ഈ സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ശിക്ഷായിളവ് നല്കിയാല് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയെ അറിയിച്ചിരുന്നു
എന്നാല്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ പ്രതികള്‍ക്ക് എതിരല്ലെന്നും പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കോടതി പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
ജീവിക്കാന്‍ അനുവദിക്കണമെന്നും രണ്ടു സെന്റ് വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കള്‍ക്ക് താന്‍ മാത്രമാണ് ആശ്രയമെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയില്‍ പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും വാദിച്ചു
രണ്ടു സെന്റ് വസ്തുവില്‍ താമസിക്കുന്നവരില്‍നിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരില്‍നിന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. 376 (എ) (ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തല്‍), 376 (ഡി) (കൂട്ടബലാല്‍സംഗം) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞപ്പോള്‍ വെവ്വേറെ ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുകയായിരുന്നു.
കോവളത്തെത്തിയ യുവതിയെ മയക്ക് മരുന്ന് നല്കി ബോധരഹിതയാക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. മയക്കം വിട്ടുണര്‍ന്ന ഇവരും വിദേശ യുവതിയും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമായി. ഇതേ തുടര്‍ന്ന് ഇവരെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യുഷന് കേസ്. ഇത്തരത്തില്‍ നിരവധി വിദേശ വനിതകളെ മയക്കുമരുന്ന് നല്കി ഈ പ്രദേശത്ത് ഇവര്‍ പീഡിപ്പിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അനൗദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന ഉമേഷിനും ഉദയകുമാറിനും മയക്ക് മരുന്ന് കച്ചവടവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോവളത്തെത്തുന്നു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് ഇത്തരത്തില്‍ ഇവര്‍ മയക്കുമരുന്ന് നല്കാറുണ്ടായിരുന്നു. അതിനെ ശേഷം വിദേശ യുവതികളെ ഇവര്‍ പീഡിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഉമേഷും ഉദയകുമറും അറസ്റ്റിലായത്.
ലിഗയെ കാണാതായ വിവരമറിഞ്ഞ് ഡബ്ലിന്‍ സ്വോര്‍ഡ്സില്‍ താമസിക്കുന്ന പാര്‍ട്നര്‍ ആന്‍ഡ്രു ജോര്ഡന് കേരളത്തില്‍ എത്തിയിരുന്നു.ദേശം മുഴുവന്‍ ലീഗയുടെ ചിത്രമുള്ള അറിയിപ്പുകള് സ്ഥാപിച്ചു നടന്നു നീങ്ങിയ ആന്‍ഡ്രുവിന്റെ സങ്കടം അന്ന് കേരളം ഏറ്റുവാങ്ങി അയാളോടൊപ്പം തിരച്ചില്‍ നടത്തിയിരുന്നു. നിരവധി സാമൂഹിക പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിലൂടെയാണ് കേസ് അന്വേഷണത്തില്‍ പോലീസ് സതീവമായി ഇടപെട്ടത്. സ്വോര്‍ഡ്സ് റോള്‍സ് ടൗണില്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ നടത്തുന്ന സഹോദരിക്കൊപ്പമാണ് ആന്‍ഡ്രുവും ,ലിഗയും അക്കാലത്ത് താമസിച്ചിരുന്നത്.
ആത്മഹത്യയാണെന്നു കരുതിയ യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് അറസ്റ്റിലായി. നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസിൽ അശ്വതിയുടെ മരണമാണ്ഒമ്പത് വർഷത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നേമത്തെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോൾ 23 വയസായിരുന്നു അശ്വതിയക്ക് പ്രായം. ലോക്കൽ പോലീസ് അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബകലഹമാണ് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ, അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പഴയ അസ്വാഭാവിക മരണങ്ങളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുന്നതിനിടെയാണ് അശ്വതിയുടെ മരണം സംബന്ധിച്ച റിപ്പോർട്ടിൽ ചില സംശയങ്ങളുദിച്ചത്. ഭർത്താവ് രതീഷിന്റെ കൈയിലുണ്ടായിരുന്ന ഒരു പൊള്ളലിന്റെ പാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കച്ചിത്തുരുമ്പായത്. കത്തിക്കരിഞ്ഞ അശ്വതിയുടെ ശരീരത്തിൽ പിടിച്ചതിലൂടെയാണ് പൊള്ളലേറ്റതെന്നാണ് രതീഷ് പറഞ്ഞത്. എന്നാൽ, ഇതു വിശ്വസിക്കാൻ പോലീസ് തയ്യാറായില്ല. അങ്ങനെയെങ്കിൽ കൈയുടെ അകം ഭാഗത്തേ പൊള്ളലുണ്ടാകൂവെന്നും പുറംഭാഗത്ത് പൊള്ളലുണ്ടാകില്ലെന്നും പോലീസ് വിലയിരുത്തി. തുടർന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്കു നീങ്ങുകയായിരുന്നു.
അശ്വതിയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെ കണ്ട് അന്വേഷണസംഘം വീണ്ടും വിവരങ്ങൾ ശേഖരിച്ചു. സംഭവം എങ്ങനെയാണ് നടന്നതെന്ന് പുനഃസൃഷ്ടിച്ചാൽ മാത്രമേ പൊള്ളലേറ്റത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഇതിനായി ഡോക്ടർമാരുടെ ഒരു സംഘത്തെ നിയോഗിക്കുകയും അവർ സംഭവം പുനഃസൃഷ്ടിച്ച് പരിശോധനകൾ നടത്തുകയും ചെയ്തു. അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്നും മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നും ഡോക്ടർമാരുടെ വിലയിരുത്തലുണ്ടായി.
അശ്വതിയും രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്നും അന്വേഷണസംഘം മനസ്സിലാക്കി. ഇതിനിടെ രതീഷിന് നുണപരിശോധന നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനു സമ്മതിച്ചിരുന്നില്ല.
കൂടുതൽ ചോദ്യംചെയ്യലിൽ അശ്വതിയുടെ ദേഹത്ത് താൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് രതീഷിനെ അറസ്റ്റുചെയ്തത്. പൂഴിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന രതീഷും അശ്വതിയും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രതീഷ് അശ്വതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലും സംഘവുമാണ് കേസ് അന്വേഷിച്ചത്.
ചങ്ങനാശേരി ബൈപ്പാസിന് സമീപം 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചെത്തിപുഴയിൽ ഇരുചക്രവാഹന വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിന്റേതാണ് (51) മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. പാലത്രയ്ക്കടുത്തുള്ള ഹോട്ടൽ സമുദ്രയുടെ സമീപത്തെ കാടുകയറിയ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതശരീരം.
ചങ്ങനാശേരിയില്‍ 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിപോള്‍ ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇദ്ദേഹത്തിൻ്റെ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് റോഡരികിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലിനെ നിയോഗിച്ചതിനു പിന്നാലെ, ഈ നീക്കം സൃഷ്ടിച്ച ആശയക്കുഴപ്പം പങ്കുവച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്ലെ രംഗത്ത് എത്തി. പരിക്കേറ്റ് പന്ത് ഈ ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നത് ഉറപ്പായിരിക്കെയാണ് മാനേജ്മന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഒരു സ്പെഷ്യലിസ്റ് കീപ്പർ അല്ലാത്ത രാഹുലിലൈൻ ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ അവസരം കാത്തിരിക്കെ എന്തിനാണ് ടീമിൽ എടുത്തതെന്ന് ആരാതകരും ചോദിക്കുന്നു. ഇന്ത്യൻ മാനേജ്മെന്റിനെയും അവർ നടത്തുന്ന ഈ ” അതിബുദ്ധിയും” മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.
ഇഷാൻ കിഷൻ ടീമിൽ ഇടം കാത്തുനിൽക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്ലെ ട്വിറ്ററിൽ കുറിച്ചു.” ‘അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്തു പുറത്തു നിൽക്കുമ്പോൾ കെ.എൽ.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല’ – ഭോഗ്ലെ ട്വിറ്ററിൽ കുറിച്ചു.
രാഹുൽ വല്ലപ്പോഴും മാത്രം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയാറുള്ളത്. ഇന്നലെ ബാറ്റിംഗിൽ നല്ല രീതിയിൽ കളിച്ച രാഹുൽ വിക്കറ്റ് കീപ്പിങ്ങിൽ വരുത്തിയ പിഴവാണ് ഇന്ത്യയെ ജയത്തിൽ നിന്നും തടഞ്ഞത്. രാഹുലിനെയാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉദ്ദേശിക്കുന്നതെങ്കിൽ അയാൾക്ക് ആ ജോലി ഇനി മുതൽ സ്ഥിരമായി നൽകണമെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉൾപ്പടെ അയാൾ തന്നെ കീപ്പ് ചെയ്യണമെന്നും ഭോഗ്ലെ പറഞ്ഞു.
ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ടയര്‍ പഞ്ചര്‍ കട തീവെച്ച് നശിപ്പിച്ച് അതിഥി തൊഴിലാളി. മലപ്പുറത്താണ് സംഭവം. ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ടത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍.
ഇയാള്‍ക്കെതിരെ കടയുടമ കെ ടി അമാനുള്ളയാണ് പരാതി നല്‍കിയത്. കടയില്‍ നിന്നും സ്ഥിരമായി പണം നഷ്ടമാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ പരിശോധിച്ചപ്പോഴാണ് ആലം ആണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കടയ്ക്ക് തീയിട്ടത്. കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്.
തീയിട്ടതിന് പിന്നാലെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി ഇയാള്‍ നാടുവിടുകയായിരുന്നു. പുലര്‍ച്ചെ ഫുട്ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. തുടര്‍ന്ന് വിവരം അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.
മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് അബ്ദുള്‍സമദ് രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പോലീസ് അന്വേഷണത്തിനിടെ അബ്ദുള്‍സമദ് ഒളിവില്‍ പോയിരുന്നു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
2020 ജൂണ്‍ 18നായിരുന്നു ഫര്‍സാന(21)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് അബ്ദുള്ള മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്കി. അന്വേഷണം നടത്തുന്നതിനിടെ അബ്ദുള്‍ സമദ് ഒളിവില്‍പ്പോവുകയാണുണ്ടായത്. ഗൂഡല്ലൂര്‍ ഡി.എസ്.പി. പി.കെ. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അബ്ദുള്‍സമദിനെ പിടികൂടിയത്.
2017ലായിരുന്നു ഫര്‍സാനയും അബ്ദുള്‍സമദും തമ്മിലുള്ള വിവാഹം. ഇരുവരും കോവിഡ്കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാര്‍ഥം 2019-ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്സില്‍ ഐട്യൂണ്‍ എന്നപേരില്‍ മൊബൈല്‍കട തുടങ്ങിക്കൊടുത്തതായും അബ്ദുള്ളയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായസമയത്തായിരുന്നു ഇത്. തുടര്‍ന്ന് പ്രസവാനന്തരം ഒന്നാംമൈലിലും പിന്നീട് കുറച്ചുകാലത്തിനുശേഷം രണ്ടാംമൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടകവീട് തരപ്പെടുത്തി നല്‍കിയതായും അബ്ദുള്ള പറയുന്നു.
വാടകവീട്ടില്‍ കഴിയവെ കറി വെക്കുന്നതിനെ ചൊല്ലി ഫര്‍സാനയും അബ്ദുള്‍ സമദും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്ന് മുറിക്കകത്ത് കയറിയ ഫര്‍സാന തൂങ്ങി മരിക്കുകയായിരുന്നുവെന്നുമാണ് അബ്ദുള്‍സമദ് മൊഴി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. രണ്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ താന്‍ വാതില്‍ ചവിട്ടി തുറന്നെന്നും തൂങ്ങിമരിച്ച നിലയില്‍ കണ്ട ഫര്‍സാനയെ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍സമദ് ബന്ധുക്കളോടും സമീപവാസികളോടും ഉള്‍പ്പടെ പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സമദിനെ റിമാന്‍ഡ് ചെയ്തു.
മകളുടെ മരണം വൈകിയാണ് തന്നെ അറിയിച്ചതെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മൃതദേഹം കാണിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അബ്ദുള്‍സമദ് ഒളിവില്‍ പോയത്. ഗൂഡല്ലൂര്‍ ഡിഎസ്പി പി കെ മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗ പോലീസ് സംഘം ഞായറാഴ്ച വൈകിട്ട് ചൂരല്‍മലയിലെ വീട്ടില്‍ നിന്നാണ് അബ്ദുള്‍ സമദിനെ പിടികൂടിയത്.
ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.തിരുവല്ല, പെരുന്തുരുത്തി, വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്ത് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 9.30 മണിയോടുകൂടി ചങ്ങനാശ്ശേരി ആലപ്പുഴ എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്ത്.
വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്ത് എത്തുകയും എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നടന് കൊച്ചുപ്രേമന് എന്ന കെ.എസ് പ്രേംകുമാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാടകത്തിലൂടെ സിനിമയില്‍ എത്തിയ കൊച്ചുപ്രേമന് നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 250 ഓളം സിനിമകളില്‍ അഭിനയിച്ചു. ഹാസ്യത്തിന് തന്റേതായ ശൈലിയുമായി എത്തി സിനിമയില്‍ സാന്നിധ്യമുറപ്പിക്കാന്‍ കൊച്ചുപ്രേമന് കഴിഞ്ഞിരുന്നു. 1979 മുതല്‍ സിനിയില്‍ ഉണ്ടെങ്കിലും 1997ല്‍ റിലീസായ ദില്ലിവാല രാജകുമാരന് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്.
സ്കൂള്‍ പഠനകാലത്തുതന്നെ നാടകത്തില്‍ സജീവമായിരുന്നു കൊച്ചുപ്രേമന്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.
സ്കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിന്റെ അനാമിക എന്ന നാടകത്തിലും തുടര്‍ന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.
ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ.
നാടക സമിതിയില്‍ സജീവമായ കാലത്ത് അദ്ദേഹത്തിന്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചുപ്രേമന് എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. 1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന് രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു.
ഇതിനിടയിലാണ് സംവിധായകന് സത്യന് അന്തിക്കാട് കൊച്ചുപ്രേമന് അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന് എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്
കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന് മാറി.
രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന് അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന് കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്കിയ അംഗീകാരമായിട്ടാണ്.
ഭാര്യ: ഗിരിജ (സിനിമ-സീരിയന് താരം), മകന് ഹരികൃഷ്ണന്.