Kerala

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.

വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു.

ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ വി എസിന് പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികൾക്ക് നിശ്ചയ ദാർഢ്യത്തിൻ്റെ കരുത്തും പ്രതീക്ഷയുമായി അയാൾ വളർന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികൾ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇൻക്വിലാബിൻറെ ഇടിമുഴക്കം കുട്ടനാടിൻറെ വയലേലകളിൽ കൊടുങ്കാറ്റായി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാൻ ജന്മിമാർ ഉത്തരവിട്ടു. കൊടിയ മർദ്ദനങ്ങൾ, ചെറുത്ത് നിൽപുകൾ പ്രതിഷേധങ്ങൾ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട പൊലീസ് മർദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നാണ് വിഎസ് തിരിച്ച് വന്നത്.

1957ൽ ആദ്യ സർക്കാർ വന്നതോടെ അച്യുതാനന്ദൻ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാർട്ടി പിളർപ്പ്, നയവ്യതിയാനങ്ങൾക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകൾ, വെട്ടിനിരത്തലുകൾ കടുത്ത വിഭാഗീയ പോരാട്ടങ്ങൾ മാരാരിക്കുളം തോൽവി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യൻ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിൻറെയും വാരിക്കുന്തത്തിൻ്റെയും രക്തമിറ്റുന്ന കഥകൾ പറഞ്ഞു. ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതം വിടപറയുമ്പോൾ പതിനായിരങ്ങൾ ഇന്നും ഏറ്റ് വിളിക്കുന്നത് കണ്ണേ… കരളേ….എസ്സേ.. എന്നാണ്.

വിദേശ തൊഴിൽ വാഗ്‌ദാനം ചെയ്‌തു കോടികൾ തട്ടിയ കേസിൽ മലയാളിയെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. ബ്രിട്ടിഷ് പാർലമെന്റ് അംഗം എന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്നും കോടികൾ തട്ടിയെടുത്ത ചങ്ങനാശേരി സ്വദേശി ലക്സൺ ഫ്രാൻസിസ് അഗസ്‌റ്റിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്‌തു ഏകദേശം 22 ഓളം ഉദ്യോഗാർഥികളിൽ നിന്നാണ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.

ചങ്ങനാശേരി സ്വദേശിയായ ലക്‌സണിന് ബ്രിട്ടിഷ് പൗരത്വം ഉണ്ടായിരുന്നതായും അവിടെ ദീർഘകാലം ജോലി ചെയ്യുകയും 2017ൽ ബ്രിട്ടിഷ് പാർലമെൻ്റിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. 2019 ൽ കേരളത്തിൽ എത്തിയ ഇയാൾ ഈ കാര്യങ്ങൾ നാട്ടിലുള്ള ഉദ്യോഗാർഥികളോട് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 2021 മുതൽ ഇയാൾക്കെതിരെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ ലക്സൻ ചങ്ങനാശേരിയിലെ വീട്ടിൽ എത്തിയെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മസ്‌കറ്റിൽനിന്ന് മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി അറസ്റ്റിലായി. ഇവരെ സ്വീകരിച്ച് എംഡിഎംഎ കൊണ്ടുപോകാനെത്തിയ മൂന്നുപേരും കരിപ്പൂർ പോലീസിന്റെ പിടിയിലായി.

എംഡിഎംഎയുമായി എത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിൽ സൂര്യ (31), ഇവരെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ ചോന്നാരി അലി അക്ബർ (32), പരുത്തിക്കോട് മതിലഞ്ചേരി മുഹമ്മദ് റാഫി (37), മൂന്നിയൂർ ചട്ടിപ്പുറത്ത് സഫീർ (30) എന്നിവരാണു പിടിയിലായത്.

ഞായറാഴ്‌ച രാവിലെ 9.15-നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സൂര്യ കരിപ്പൂരിലിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ്‌ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ലഗ്ഗേജിൽ മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണ് കൊലപാതകം നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് ശേഷം ഇയാള്‍ തന്റെ സുഹൃത്തുക്കളെ വീഡിയോ കോള്‍ മുഖേനെ കാര്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.

ആലുവ നഗരത്തിലെ തോട്ടുങ്ങല്‍ എന്ന ലോഡ്ജിലാണ് കൊലപാതകം നടന്നത്. ലോഡ്ജില്‍ ആദ്യമെത്തിയത് ബിനുവാണ്. പിന്നാലെ അഖിലയും അവിടേക്കെത്തി. പിന്നീട് കൂറച്ചുകഴിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

തര്‍ക്കം മൂര്‍ഛിച്ചതോടെ അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ താന്‍ അഖിലയെ കൊന്നുവെന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും വീഡിയോ കോളിലൂടെ മൃതദേഹം കാണിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത് കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കളിലൊരാളാണ് ആലുവ പോലീസിനെ വിവരമറിയിച്ചത.

പിന്നാലെ പോലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമെ അഖിലയുടെ മൃതദേഹം ലോഡ്ജില്‍ നിന്ന് മാറ്റു. അഖിലയും ബിനുവും ഇടയ്ക്കിടെ ഈ ലോഡ്ജിലെത്തി താമസിക്കാറുണ്ടെന്നാണ് ഇവിടുത്തെ ജീവനകകാര്‍ പറയുന്നത്.

വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ടെന്നും അവർ അറിയിച്ചു.

ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേരേയും പാലക്കാട് നിന്നുള്ള ഒരാളേയും കോഴിക്കോട് നിന്നുള്ള 19 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 78 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കണ്ടൈയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഐസിഎംആര്‍ ടീമും യോഗത്തില്‍ പങ്കെടുത്തു.

പഴയങ്ങാടിയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി. യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കുട്ടിക്കായി തിരച്ചില്‍ നടത്തി വരികയാണ്. കണ്ണൂര്‍ വെങ്ങര സ്വദേശി എം.വി. റീമയാണ് മരിച്ചത്. ചെമ്പല്ലികുണ്ട് പാലത്തില്‍നിന്നാണ് യുവതി മൂന്ന് വയസ്സുള്ള മകനേയുംകൊണ്ട് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കുഞ്ഞിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

റീമ കുറച്ചുകാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റീമയും ഭര്‍ത്താവും ഗള്‍ഫിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.

മകനേയും കൊണ്ട് റീമ സ്‌കൂട്ടറിലാണ് ചെമ്പല്ലികുണ്ട് പാലത്തിന് സമീപമെത്തിയത്. തുടര്‍ന്ന് പാലത്തിന് മുകളിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.

ആത്മഹത്യാ കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചശേഷം മർദ്ദിച്ചതിന് കടയുടമയുടെ പേരെഴുതിവച്ച് 55കാരൻ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ആണ് മരിച്ചത്. വിഷക്കായ കഴിച്ചാണ് ജീവനൊടുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെട്ടിട നിർമാണ തൊഴിലാളിയാണ്.

ഇന്നലെ രാത്രി പത്തിനാണ് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിൽ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പുലയൻവഴി കറുക ജംഗ്ഷന് സമീപമുള്ള ലോജ്‌ഡിൽ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തിരുന്നു. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. ഭാര്യയെ ശല്യം ചെയ്യാനായി ചെന്നതാണെന്ന് കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദ്ദിച്ചു.

തുടർന്ന് മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്നയാളാണെന്ന് തൂവാലയിൽ സ്‌കെച്ച് പേനകൊണ്ടെഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദ്ദിച്ചുവെന്നും എഴുതി. പിന്നാലെ ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ചൊവ്വാഴ്ച വരെ മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു, വിലക്കുണ്ട്.

എറണാകുളം വടുതലയില്‍ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫര്‍, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ഇവരെ ആക്രമിച്ച വില്യംസ് എന്നയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വടുതല ലൂര്‍ദ് ആശുപത്രിയ്ക്ക് തൊട്ടടുത്താണ് സംഭവം. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. ക്രിസ്റ്റഫറിനേയും മേരിയേയും ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണമുണ്ടായതറിഞ്ഞ് പോലീസ് വില്യംസിനെ അന്വേഷിച്ച് വീട്ടിലേക്കെത്തിയപ്പോഴാണ് വില്യംസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പ്രണയബന്ധത്തിൽനിന്നു പിന്മാറിയ വിരോധംമൂലം കാമുകിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് മൂന്നുവർഷം തടവ്. നൂറനാട് ഇടപ്പോൺ വിഷ്ണുഭവനിൽ വിപിനെ(37)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷിച്ചത്.

2011 ഫെബ്രുവരി 10-നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജങ്ഷനിലെ ബസ്‌സ്റ്റോപ്പിൽ ബസ് കയറാൻനിന്ന യുവതിയെ വിപിൻ ഓടിച്ചുവന്ന കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

നൂറനാട് പോലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന പി.കെ. ശ്രീധരനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരായ സി. വിധു, എൻ.ബി. ഷാരി എന്നിവർ ഹാജരായി.

RECENT POSTS
Copyright © . All rights reserved