സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 3 ആണ് ജാമ്യം അനുവദിച്ചത്. മ്യൂസിയം പോലീസാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്ത് കോടതിയ്ക്ക് മുൻപാകെ ഹാജരാക്കിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക് ഈ നടപടി തുടരണം. 25000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം. ഏതെങ്കിലും തരത്തിൽ ജാമ്യ ഉപാധി ലംഘിച്ചാൽ റിമാൻഡിലേക്ക് പോകേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി.
പി.സി ജോർജിന്റെ ജാമ്യത്തെ എതിർത്തു കൊണ്ട് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രതി മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാനപ്രശ്നം ഉണ്ടാക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷിയെ ഭീഷണിപ്പെടുത്തും. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തി കൂടിയാണ് പ്രതി തുടങ്ങിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
എന്നാൽ കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകി വിശ്വാസം നഷ്ടപ്പെട്ടയാളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ്. പ്രതിക്ക് ഹൃദ്രോഗവും രക്തസമ്മർദ്ദവുമുണ്ട്. ജയിലിൽ അടച്ചാൽ മരണം വരെ സംഭവിക്കാമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി എഫ്.ഐ.ആറിൽ പറയുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്.
കോൺഗ്രസിന്റെ യുവ ചിന്തൻ ഷിവിറിൽ പങ്കെടുത്ത നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ചിത്രം പങ്കുവെച്ച് കുറിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഭിവാദ്യമർപ്പിച്ചാണ് സുധാകരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു.
സിനിമാ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ കുറിച്ചു. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.
മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.
ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്‌നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.
ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളെ തള്ളി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം. കുടുംബനാഥന്റെ തട്ടുകടയ്ക്ക് അരലക്ഷം പിഴ ഈടാക്കിയെന്ന ആരോപണമാണ് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ നിഷേധിച്ചത്. തട്ടുകയ്ക്ക് 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.
പണം മണിക്കുട്ടൻ അടച്ചിരുന്നു എന്നും ഇതിന്റെ റസീപ്റ്റ് ട്രഷറിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അഭി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയിൽ പരിശോധന നടത്തിയത്. പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയിൽ നിന്നും പട്ടിയിറച്ചിയാണ് നൽകിയത് എന്ന സംശയം ചൂണ്ടികാട്ടി നൽകിയതായിരുന്നു പരാതി.
തുടർന്ന് 29 ാം തിയ്യതി രാവിലെ ആറ്റിങ്ങൽ സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഉൾപ്പെടുന്ന ടീം പരിശോധനക്കായി പോയി. ശേഷം രജിസ്ട്രേഷൻ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകൾ കാണിച്ച് കടയുടെ ഉടമസ്ഥന് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് രജിസ്ട്രേഷൻ ഹാജരാക്കാത്തതിനാൽ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാണെന്ന് അറിയിച്ച് അവർ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടൻ എന്നയാൾക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്. ഇതിന്റെ മഹ്സറും റിപ്പോർട്ടും ജില്ലാ ഓഫീസിലേക്ക് മെയിൽ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറയുന്നു.
പിന്നീട് 30 ാം തിയ്യതി ഒരു മണിയോട് അടുപ്പിച്ച് ഒരാൾക്കൊപ്പം ഗിരിജ ഓഫീസിലേക്ക് വന്നു. അത് മണിക്കുട്ടനാണോയെന്ന് അറിയില്ല. കടയ്ക്ക് രജിസ്ട്രേഷൻ ഉണ്ടെന്നും പരിശോധന നടക്കുന്ന സമയം അത് മണിക്കുട്ടന്റെ കൈയ്യിലായിരുന്നുവെന്നും തനിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ഗിരിജ പറഞ്ഞു. പരിശോധിച്ചപ്പോൾ അത് ശരിയായിരുന്നു. മറ്റ് ന്യൂനതകൾ പരിഹരിച്ചെന്നും അവർ വ്യക്തമാക്കി. അക്കാര്യം സ്ഥലം ഇൻസ്പെക്ടറെ ഞാൻ അറിയിച്ചു. പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. തട്ടുകടയ്ക്ക് ഫൈൻ അടയയ്‌ക്കേണ്ടതുണ്ട് എന്നതിനാൽ 5000 രൂപയാണെന്ന് ഗിരിജയെ അറിയിച്ചു.
ഇവർ ട്രഷറിയിൽ അടക്കാമെന്ന് സമ്മതിച്ച് മടങ്ങി. മൂന്ന് ദിവസം സമയമുണ്ടെന്നും അറിയിച്ചിരുന്നു. പിന്നീട് മൂന്ന് മണിക്ക് അവർ തിരിച്ചുവന്നു. പണം അടച്ച രസീത് ഉൾപ്പെടെയാണ് തിരിച്ചുവന്നത്. ഇത്രയുമാണ് സംഭവിച്ചതെന്നും 50000 രൂപ പിഴ ഈടാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അനിൽകുമാർ പറയുന്നു.
അതേസമയം, മണിക്കുട്ടന്റെ കുടുംബത്തിന് ഭീമമായ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് കൂട്ടആത്മത്യയിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നുണ്ട്.
ഇന്ന് രാവിലെയോടെയാണ് ചാത്തൻപാറ സ്വദേശി കടയിൽ വീട്ടിൽ മണിക്കുട്ടനും (46), ഭാര്യ സന്ധ്യ (36), മക്കൾ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവർ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി പി.സി.ജോര്‍ജ്. പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. പിന്നെ ആരുടെ പേര് പറയണം, തന്‍റെ പേര് പറയണോ? എന്ന അധിക്ഷേപ ചോദ്യമായിരുന്നു ജോര്‍ജിന്‍റെ മറുപടി. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നാകെ പ്രതിഷേധിച്ചു.
പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്– ജോര്‍ജ് പറഞ്ഞു.
ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി. ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്.
സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോർജ് പറഞ്ഞു.
പി.സി.ജോര്‍ജിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 മൊഴി നല്‍കിയത്. എട്ടുവര്‍ഷമായി പി.സി.ജോര്‍ജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നന്ദാവനം എ.ആര്‍.ക്യാംപിലെത്തിച്ചു. അതേസമയം പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ഇതുകൊണ്ടൊന്നും പിണറായി രക്ഷപെടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. കേസില്‍ മ്യൂസിയം പോലീസാണ്ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്.
സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് നിഗമനം.മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍, മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.
മണിക്കുട്ടനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ബാക്കി എല്ലാവരും കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ വിഷം കഴിച്ചതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.മണിക്കുട്ടന് കടബാധ്യതയുള്ളതായും ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കല്ലമ്പലത്ത് തട്ടുകട നടത്തുന്ന ആളായിരുന്നു മണിക്കുട്ടന്‍.
ഷമ്മി തിലകന്‍ അവസരവാദിയാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടനെ താര സംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഷമ്മി തിലകനെതിരെ രംഗത്ത് വന്നത്.
തിലകനെ കൊണ്ട് തന്നെ അമ്മ സംഘടനയ്ക്ക് പ്രശ്‌നമായിരുന്നെന്നും ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയതിനാലാണ് തിലകനെ പുറത്താക്കിയതെന്നും ഇപ്പോള്‍ മകനും അതേ സാഹചര്യത്തിലാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
അതേസമയം, അമ്മയുടെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നില്‍ ചില സംശയങ്ങളാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. താന്‍ ഏതെങ്കിലും തരത്തില്‍ അവര്‍ക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
മോഹന്‍ലാല്‍ ഒരിക്കല്‍ തന്നോട് ചോദിച്ചത് അമ്മ സംഘടന എന്ത് ചെയ്യണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത് എന്നാണ്. അതിന് മറുപടിയായി ഏഴ് പേജുളള ഒരു റിപ്പോര്‍ട്ട് താന്‍ കൊടുത്തു. അതിലെ കാര്യങ്ങള്‍ നടപ്പില്‍ വരികയാണ് തനിക്ക് വേണ്ടത്, ഷമ്മി തിലകന്‍ വ്യക്തമാക്കി.
നടൻ തിലകന് മക്കൾ സ്വസ്ഥത കൊടുത്തില്ലെന്ന സംവിധായകൻ ശാന്തിവിള ദിനേശിന്റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. മരിച്ചവർ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാൽ ഏത് അപഖ്യാതിയും ആർക്കും പറയാമെന്നായെന്നും എന്നാൽ ആ പറച്ചിലുകൾ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കിൽ ആണെന്ന് ഇവർ തിരിച്ചറിയുന്നില്ലെന്നും ഷമ്മി തിലകൻ.
തിലകന് തന്റെ മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നുവെന്നും അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണെന്നാണും ശാന്തിവിള ദിനേശ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവസാനനാളുകളിൽ തിലകനെ കാണാൻ ചെന്നപ്പോള്‍ തന്നോട് പറഞ്ഞതാണെന്നും ശാന്തിവിള ദിനേശ് അവകാശപ്പെട്ടു. ഇതെ തുടർന്നാണ് ഷമ്മി തിലകൻ പ്രതികരണവുമായി രംഗത്ത് വന്നത്.
മങ്കരയിലെ പെണ്‍കുട്ടി പേവിഷബാധയേറ്റ് മരണപ്പെടാന്‍ കടികൊണ്ടുണ്ടായ മുറിവിന്റെ ആഴക്കൂടുതല്‍ കാരണമെന്ന് പാലക്കാട് ഡിഎംഒ. ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല. ഗുണനിലവാരമുള്ള വാക്സിന്‍ തന്നെയാണ് നല്‍കിയതെന്നും ഡിഎംഒ ഡോ. കെ.പി റീത്ത വ്യക്തമാക്കി.
മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളര്‍ത്തുനായ ഇടതുകൈവിരലുകളില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിന്‍ കൂടി എടുത്തു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് എടുത്തത്.
ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ശ്രീലക്ഷ്മിക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി.
കടിച്ച വളര്‍ത്തുനായയ്ക്ക് വാക്സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ നായ ഉടമയേയും കടിച്ചിരുന്നു. അവര്‍ക്ക് വാക്സിന്‍ ഫലിച്ചിട്ടുമുണ്ട്. ഇക്കാര്യവും വിശകലനം ചെയ്യും.
അന്നേദിവസം നായയുമായി ഇടപെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പ്രത്യേക സംഘം ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്കും കുത്തിവെപ്പെടുത്തിട്ടുണ്ട്.
ലോകത്തിന്റെ ഏത് കോണില്‍ ചെന്നെത്തിയാലും അവിടെയൊരു മലയാളി ഉണ്ടാകും. അക്ഷരാര്‍ഥത്തില്‍ അത് ശരിയുമാണ്. മറ്റ് രാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളിലുള്ള മലയാളികളെല്ലാം വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പോലീസിലെ വനിതാ പോലീസ് ഓഫീസറായിരിക്കുകയാണ് പാലാക്കാരി സ്വദേശി അലീനാ അഭിലാഷ്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ലന്‍ഡിലാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളികൂടിയാണ് അലീന.
കഴിഞ്ഞ ദിവസം വെല്ലിങ്ടണില്‍ വെച്ചായിരുന്നു അലീനയുടെ ബിരുദദാന ചടങ്ങ്. റോയല്‍ ന്യൂസീലന്‍ഡ് പോലീസ് കോളജിലാണ് ഈ പാലക്കാരി പരിശീലനം പൂര്‍ത്തിയാക്കിയത്. പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിര താമസമാക്കിയവരാണ് അലീനയും കുടുംബവും. ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ പിഴക് പുറവക്കാട്ട് ബോബി എന്നിവരാണ് അലീനയുടെ മാതാപിതാക്കള്‍.
ആറാം ക്ലാസുവരെ പാലായിലാണ് അലീന പഠിച്ചത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പോലീസില്‍ ചേര്‍ന്നത്. അലീനയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു പഠനമെല്ലാം.
ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അതിന് സാധ്യമാകുന്ന ഒരു തൊഴില്‍മേഖല സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത്. സഹോദരന്‍ ആല്‍ബി അഭിലാഷ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. നിരവധി പേരാണ് അലീനയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.