Kerala

കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷിക്കാനെത്തിയ പോലീസിനെയും ഇരുവരും കൈകാര്യം ചെയ്യും ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ മൂന്നു പോലീസുകാർ ചികിത്സയിലാണ്.

സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയിൽ 65കാരനായ പ്രസാദ് ആണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്.

മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽനിന്ന് 5000 രൂപയടങ്ങിയ പേഴ്സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പോലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ഒൻപതരയോടെ കറുകച്ചാൽ പോലീസ് ബിജുവിന്റെ വീട്ടിലെത്തി.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയിൽ കടിച്ചു. മറ്റുള്ള പോലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കുകയായിരുന്നു. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണുണ്ടായത്. പോലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പോലീസും കേസെടുത്തു.

ഇളമാട് അമ്പലംമുക്കിലെ ഷാനു ഹൗസിൽ ഇന്ന് വിവാഹമേളം മുഴങ്ങേണ്ടതായിരുന്നു. എന്നാൽ നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച് തേടിയെത്തിയത് വേണ്ടപ്പെട്ടവരുടെ അപകട വാർത്ത. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിനു പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമൽ ഷാജിയും ബന്ധുക്കളും. തലേദിവസമായ ബുധനാഴ്ച വധുവിന് നൽകാനുള്ള പുടവയുമായി അമലിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഞ്ച് വാഹനങ്ങളിലായി ഹരിപ്പാട്ടെ വധൂഗൃഹത്തിലേക്ക് യാത്ര തിരിച്ചത്.

പിന്നീട് ഒന്നേകാലോടെയാണ് അടൂരിൽവെച്ച് അപകടമുണ്ടായ വിവരം അമ്പലംമുക്കിലെ വീട്ടിലെത്തിയത്. അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം ഇനിയും ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. അമ്പലംമുക്ക് പെട്രോൾ പമ്പിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ശ്രീജയും അമലിന്റെ വീടിനടുത്തായിരുന്നു മുമ്പ് താമസിച്ചിരുന്നത്. പിന്നീട് തേവന്നൂർ എസ്റ്റേറ്റ് ജങ്ഷനിൽ വീടുവെച്ച് താമസം തുടങ്ങി.

അമലിന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു ശ്രീജയും കുടുംബവും. പുടവ കൈമാറൽച്ചടങ്ങിനു പോകുന്നില്ലെന്നാണ് ശ്രീജ തീരുമാനിച്ചിരുന്നത്. എന്നാൽ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അവസാനനിമിഷം യാത്ര പുറപ്പെടുകയായിരുന്നു.

കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പുജോലിക്കും പോയിരുന്നു ഇന്ദിരയും ശകുന്തളയും. ശ്രീജ എസ്റ്റേറ്റ് മുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. എല്ലാവരുമായും മൂവരും നല്ല സൗഹൃദത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ നാടിന് ഇവരുടെ വേർപാട് തീരാവേദനയാകുകയാണ്.

അതേസമയം, അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതു കാരണമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഹരിപ്പാട്ടേക്ക് വേഗത്തിൽ പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ, അബദ്ധവശാൽ ആക്സിലേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവെക്കുന്ന തരത്തിൽ പരിക്കേറ്റ യാത്രക്കാർ പറഞ്ഞതായും അവർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യ :- റഷ്യയിൽ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് റഷ്യൻ ഗവൺമെന്റും സെൻട്രൽ ബാങ്കും ചേർന്ന് രൂപം നൽകിയിരിക്കുകയാണ്. ക്രിപ്റ്റോകറൻസികൾ ഒരുതരത്തിലുള്ള കറൻസികൾ തന്നെയാണെന്നും, അതിനാൽ തന്നെ അവയുടെ ട്രാൻസാക്ഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റഷ്യ വിലയിരുത്തി. ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഗവൺമെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കറൻസികൾ നിരോധിക്കുകയല്ല, മറിച്ച് എല്ലാവിധ ട്രാൻസാക്ഷനുകളും നിയമപരമായി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. നിലവിൽ റഷ്യൻ പൗരൻമാർക്ക് മാത്രമായി 12 മില്യൺ ക്രിപ്റ്റോകറൻസി അക്കൗണ്ടുകളിലായി 26.7 ബില്യൺ ഡോളർ തുകയുടെ നിക്ഷേപമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ബിറ്റ് കോയിൻ മൈനിങ്ങിലും മറ്റും രാജ്യം മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് റഷ്യ വിലയിരുത്തുന്നത്.


ഇതോടെ ആറ് ലക്ഷം റൂബിളിന് മുകളിലുള്ള ട്രാൻസാക്ഷനുകൾ എല്ലാംതന്നെ ഉപഭോക്താക്കൾ വെളിപ്പെടുത്തേണ്ടതായി വരും. ഇത് വെളിപ്പെടുത്താത്ത പക്ഷം അത് ക്രിമിനൽ പ്രവർത്തനത്തിലേക്ക് വഴിതെളിക്കും എന്നാണ് ഇപ്പോൾ രൂപപ്പെടുത്തിയ നിയമം വ്യക്തമാക്കുന്നത്. ക്രിപ്റ്റോകറൻസികളെ സംബന്ധിച്ച റഷ്യൻ ഗവൺമെന്റിന്റെ തീരുമാനം മാസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ ചിലർ ഇത് ക്രിപ്റ്റോ കറൻസികൾക്ക് ലഭിക്കുന്ന അംഗീകാരമായാണ് കണക്കാക്കുന്നത്. ക്രിപ്റ്റോകറൻസികളെ ഒരു വിഭാഗം കറൻസികൾ ആയിത്തന്നെ അംഗീകരിച്ചുകൊണ്ടാണ് റഷ്യ പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ രാജ്യം മുഴുവനും ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്ന ആവശ്യമാണ് റഷ്യൻ ബാങ്ക് മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ ഈ തീരുമാനത്തോട് റഷ്യൻ ധനകാര്യവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ക്രിപ്റ്റോകറൻസികൾ നിരോധിക്കുകയല്ല മറിച്ച് നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന നിലപാടിലാണ് ഇപ്പോൾ റഷ്യ എത്തിനിൽക്കുന്നത്. ഇതോടൊപ്പം തന്നെ ക്രിപ്റ്റോകറൻസികളുടെ മൈനിങ്ങും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസില്‍ സ്വപ്‌ന സുരേഷ് അടക്കം പത്ത് പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്‌ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

കേസെടുത്ത് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന സിബുവിനെതിരേ പ്രതികള്‍ വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരികളുടെ പേരിലാണ് സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ സിബുവിനെതിരേ പരാതി നല്‍കിയിരുന്നത്. ഈ സമയം സാറ്റ്‌സിലെ എച്ച്.ആര്‍. വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു സ്വപ്‌ന സുരേഷ്. പീഡന പരാതി ലഭിച്ചതിന് പിന്നാലെ സിബുവിനെതിരേ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് കണ്ടെത്തി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനെതിരേ സിബു മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.

പീഡനപരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടന്നിരുന്നില്ല. പിന്നീട് സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് കേസിലും നടപടികളുണ്ടായത്.

കടം വാങ്ങിയ തുക തിരികെ നൽകാത്തതിന്റെ പേരില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശേഷം, സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ക്രൂരമർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോത്തൻകോട് സ്വദേശിയായ ഷുക്കൂർ എന്നയാളുടെ നേതൃത്വത്തിലാണ് മർദ്ദനമെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് മൂന്നോടെ പോത്തൻകോട്ടാണ് സംഭവം നടന്നത്. ഷുക്കൂർ അടക്കമുള്ള നാലംഗ സംഘം ഓട്ടോയിലെത്തി സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന നസീമിനെ വിളിച്ചിറക്കി സംസാരിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചങ്ങാതിമാരാണെന്ന് കരുതി കടയിലുണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല.

എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നസീം തിരിച്ചുവരാതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം നസീമിനെ വട്ടപ്പാറയ്ക്ക് സമീപത്ത് കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.ഇതിനുശേഷം സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിയിട്ടു. അവശനായപ്പോൾ നസീമിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

പിന്നീട് എങ്ങനെയോ രക്ഷപ്പെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായ നസീമിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്.

കർണാടകയിൽ ഹിജാബ് വിവാദം കത്തിക്കയറി നിൽക്കെ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികപണം. കർണാടകയിൽ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ വ്യക്തമാണ്. അതേസമയം പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീർത്തും വിയോജിക്കുന്നെന്നും ജസ്ല തുറന്നു പറഞ്ഞു.

ജസ്ല മാടശ്ശേരിയുടെ വാക്കുകൾ;

കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കിൽ എല്ലാ സ്‌കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചു വീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികൾ അതിന്റെ ഇര മാത്രമാണ്.

മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് എനിക്ക് വ്യക്തപരമായി യോജിപ്പില്ല. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച് വരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്തയാളാണ് ഞാൻ. ബുർഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എന്റെയടുത്ത് ഇത്തരത്തിൽ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ട് വരുന്നുണ്ട്.

കുട്ടികളിൽ കുഞ്ഞുനാൾ മുതൽ കുത്തി നിറയ്ക്കുന്നത് നിർത്തണം. കർണാടകയിൽ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തേണ്ടത്.

ചേറാട് മലയിലെ പറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷം രക്ഷിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ 45 മണിക്കൂർ ജീവൻ നിലനിർത്താൻ പോരാടിയ ബാബുവിനെയും പ്രതികൂല സാഹചര്യത്തിൽ ബാബുവിനെ രക്ഷിച്ച രക്ഷകരെയും കൈയ്യടികളോടെയാണ് നാട് വരവേറ്റത്. ചെങ്കുത്തായ മലയിലെ പൊത്തിൽ അളളി പിടിച്ചിരുന്ന ബാബുവിനെ ധീരനെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ആകില്ല.

ബാബുവിന്റെ കരളുറപ്പും മനസാന്നിദ്ധ്യവും കൂടെയാണ് രക്ഷാപ്രവർത്തനത്തിൽ പിടിവള്ളി ആയത്.

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ ചെറിയ വ്യതിയാനങ്ങളോ, ചാറ്റൽ മഴയോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ലെഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു.

രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യ സംഘത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു മറികടക്കാൻ. അതിൽ ഏറ്റവും ആദ്യത്തേത് ആയിരുന്നു ബാബുവിനെ ഉറങ്ങാതെ നിർത്തുക എന്നത്.മലയാളി ഉദ്യോ​ഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് അടിവാരത്ത് എത്തിയ ഉടനെ തന്നെ ബാബുവുമായി മലയാളത്തിൽ ഉറക്കെ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ബാബൂ… ഞങ്ങളെത്തി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതീക്ഷ നൽകി. കണ്ണിൽ ഉറക്കം തട്ടാതിരിക്കാൻ നിരന്തരം സംസാരിച്ചു.

‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട,, എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദേശങ്ങൾ നൽകിയിരുന്നു.

രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു. നിലവിൽ ബാബുവിന് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല.

അതീവ സന്തോഷവനായി ബാബു ചിരിക്കുന്ന ചിത്രങ്ങളും രക്ഷപെടുത്തി കൊണ്ടുവന്ന ആർമി സേനാംഘങ്ങളോട് നന്ദി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാല എന്ന ഉദ്യോഗസ്ഥനാണെന്നാണ്.

ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചിട്ടുണ്ട്.

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമാണെന്ന് നടന്‍ മഹേഷ്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ്  ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്.

ദിലീപിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമാണ്. കേസ് ഇല്ലാതായിട്ടില്ലെന്ന് അറിയാം. കൃത്യമായ അന്വേഷണത്തിലൂടെയായി സത്യം പുറത്തു രുന്നതിനായി കാത്തിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ ക്രഡിബിലിറ്റി എന്താണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോയിലൂടെ മനസിലാക്കാവുന്നതാണ്.

തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കായി അയച്ച ഫോണിലെ സന്ദേശമാണ് കഴിഞ്ഞ ദിവസം കേട്ടത്. ബാലചന്ദ്രകുമാര്‍ കൊടുത്തത് പോലെ 4-5 സെക്കന്റുകള്‍ ഉള്ളതല്ല. അതൊരു ഭീഷണിയായി എടുക്കരുത് എന്ന് പറയുന്ന കേട്ടിരുന്നു. ആ പറച്ചില്‍ തന്നെയൊരു ഭീഷണിയായാണ് തോന്നുന്നത്.

ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള ദിലീപിന്റെ സംസാരമാണ് ആദ്യം ശ്രദ്ധിച്ചത്. മിമിക്രി കലാകാരന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാം, എന്നാല്‍ ഇത് അതാണെന്ന് പറയുന്നില്ല. ദിലീപ് പോലും ഇത് നിഷേധിച്ചിട്ടില്ല. ഒരു ഗ്രൂപ്പിലിട്ട് തട്ടാമെന്ന് പറഞ്ഞാല്‍ കൊല്ലാമെന്നല്ല അതിനര്‍ത്ഥം.

ദിവസങ്ങളായി ചോദ്യം ചെയ്യപ്പോഴും ഫോണിനെ കുറിച്ച് ചോദിച്ചിരുന്നില്ല. 10ാം ക്ലാസില്‍ പഠിക്കുന്ന മകന് സ്‌കൂളില്‍ പോവാനാവില്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത് കേട്ടിരുന്നു. പ്രായപൂര്‍ത്തിയായൊരു മകളുണ്ട് ദിലീപിന്. കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുന്നു.

ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ഒന്നും പറയാനില്ലേ. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്നും ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ് പറഞ്ഞത്.

കേരളത്തിന് ആശ്വാസകമായ വാര്‍ത്തയെത്തി. മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ത്യന്‍ ആര്‍മി മുകളിലെത്തിച്ചു. ബാബുവിനെ രക്ഷപെടുത്താന്‍ ഇന്ത്യന്‍ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ സൈനികന്‍ റോപ്പ് ഉപയോഗിച്ചാണ് മുകളിലേയ്ക്ക് ഉയര്‍ത്തിയത്.

സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മലയിടുക്കില്‍ 200 അടി താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നത്. അതിനാല്‍ തന്നെ റോപ്പ് ഉപയോഗിച്ച് ഏറെ നേരം എടുത്താണ് മുകളിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചത്.

രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ച് നല്‍കിയിരുന്നു. മലയിടുക്കില്‍ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിക്കാന്‍ സാധിച്ചത്. എഡിആര്‍എഫ് ദൗത്യസംഘത്തിലെ ഒരാള്‍ ഇറങ്ങിയാണ് റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയത്.

എന്നാല്‍, വെള്ളമാണെങ്കില്‍ പോലും വലിയ അളവില്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. 45 മണിക്കൂറായി ബാബു വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല. ആയതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു. ഇതിനു പുറമെ, അപ്രന്റിസ് ശസ്ത്രക്രിയ കഴിഞ്ഞയാളുമാണ് ബാബു. അതിനാല്‍ തന്നെ അതീവശ്രദ്ധയോടെയാണ് ദൗത്യസംഘം ഇക്കാര്യങ്ങള്‍ ചെയ്തത്. ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തിയത്. ഇരുട്ടിനെ വകവെക്കാതെ അവര്‍ മലയിലേക്ക് കയറുകയായിരുന്നു.

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്.

അനല്‍ അരസും രവി വര്‍മ്മയുമൊക്കെ 365 ദിവസവും ഷൂട്ട് ഉള്ളവരാണ്. അവരെ നമുക്ക് റിപ്പീറ്റ് ആക്ഷനായി കിട്ടണമെന്നില്ല. അതുപോലെ നമുക്ക് നാല് ഫ്‌ളേവര്‍ ലഭിക്കും എന്നതും ഒരു കാരണമാണ്. ആക്ഷന്‍ രംഗങ്ങളില്‍ കൊറിയോഗ്രാഫേഴ്സിനെ ഏല്‍പ്പിച്ച് മാറിനില്‍ക്കുന്ന ആളല്ല താന്‍.

അവരുടെ ഇന്‍പുട്ട് നമ്മുടേതിനേക്കാള്‍ നല്ലതാണെങ്കില്‍ സ്വീകരിക്കുക, അങ്ങനെ വ്യക്തമായ ഒരു ധാരണയോടെ കൊറിയോഗ്രാഫേഴ്സും സംവിധായകരും വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനം അമേസിംഗ് ആണ്.

അത് തനിക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കും. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സും അതാണ് പറയുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇനിയൊരാള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിമുടി അതില്‍ ഇന്‍വോള്‍വ് ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍.

എന്തോ ഒരു സൂപ്പര്‍ നാച്ചുറല്‍ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്. അസാധ്യ ടൈമിംഗ് ആണ്. ഒരു പഞ്ചില്‍ തന്റെ എതിരെ നില്‍ക്കുന്ന ആളെ കൈ കൊണ്ട് തൊടാതെ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്ന് പറയുന്നത് അസാമാന്യമാണ്. തന്നോട് അദ്ദേഹം പറഞ്ഞത് 1300 ഓളം ഫൈറ്റ് ചെയ്തിട്ടുണ്ട് എന്നാണ്.

അത്തരമൊരു ആള്‍ക്ക് ഇതൊക്കെ ‘കേക്ക് വാക്ക്’ ആണ്. തന്റെ ആദ്യ ചിത്രമായ മാടമ്പി മുതല്‍ ആറാട്ട് വരെ ഒരേ പാഷനോടെ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധച്ചിടത്തോളം ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’ ആണെന്നും സംവിധായകന്‍  അഭിമുഖത്തില്‍ പറഞ്ഞു.

അതോടൊപ്പം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും വ്യക്തമാക്കി.

ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല.

എന്നാല്‍ ഒരു മാസ് ചിത്രവുമായിരിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മെയ്, ജൂണ്‍ സമയങ്ങളില്‍ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാകും ഇത്.

RECENT POSTS
Copyright © . All rights reserved