Kerala

കാസർഗോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ചെറുവത്തൂർ ഐഡിയൽ ഫുഡ്പോയിന്റ് മാനേജിങ് പാർട്ണർ മംഗളുരു സ്വദേശി അനക്‌സ്, ഷവർമ ഉണ്ടാക്കിയ നേപ്പാൾദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്.

സ്ഥാപനത്തിനെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 304,308, 272 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നരഹത്യ, നരഹത്യ ശ്രമം, ഭക്ഷണത്തിൽ മായം ചേർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധ മൂലം കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ചെറുവത്തൂർ ഐഡിയൽ കൂൾബാർ എന്ന സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്ന് നേരത്തെതന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. പൊലീസിന്റെ പ്രാഥമികമായ അന്വേഷണത്തിലും സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേ കടയിൽ നിന്ന് ഷവർമ കഴിച്ച ആളുകൾ ഇപ്പോഴും ആശുപത്രികൾ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് വിവരം.

ആദര്‍ശ് (16), അദ്വൈദ് (16), അനുഗ്രഹ് (15), സൂര്യ (15), അഭിജിത്ത് (18), അഭിനന്ദ് (16), ആകാശ് (21), രഞ്ജിമ (17), കാര്‍ത്തിക (12), രോഷ്ന (17), പൂജ (15), അര്‍ഷ (15), അഭിന്‍രാജ് (15), വൈഗ (13), ഫിദ (12), അഭിന (15), അനഘ (17) എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റുള്ളവര്‍.

ദേവനന്ദയുടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍ നടത്തും.

ഷെറിൻ പി യോഹന്നാൻ

1988 – 2005 കാലയളവിൽ മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സേതുരാമയ്യർ. സിബിഐ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരിക ആ മുഖം ആയിരിക്കും. മലയാളത്തിലെ കുറ്റാന്വേഷണ – ത്രില്ലർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് സിബിഐ സീരിസിലെ നാലെണ്ണവും. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുന്നത് സ്വാഭാവികം. എന്നാൽ കാലത്തിനനുസരിച്ച് മാറാത്ത കഥയും കാഴ്ചകളുമാണ് എസ് എൻ സ്വാമിയും സംഘവും ഇത്തവണ നമുക്ക് സമ്മാനിക്കുന്നത്.

കാലം മാറിയതിനനുസരിച്ച് സിനിമയുടെ ആഖ്യാനത്തിലും മേക്കിങ്ങിലും മാറ്റം വന്നിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർ തിരഞ്ഞുപിടിച്ച് കാണാൻ തുടങ്ങി. ഒടിടിയിലും അല്ലാതെയും പല രീതിയിലുള്ള ത്രില്ലർ കഥകളുടെ ചാകരയാണ് ഇന്ന്. ഇതിനിടയിലേക്കാണ് സിബിഐയുടെ അഞ്ചാം ഭാഗമെന്ന നിലയിൽ സ്ഥിരം പറ്റേൺ പിന്തുടരുന്ന, പഴയ ശൈലിയിലുള്ള ചിത്രം വരുന്നത്. ഇന്നത്തെ പ്രേക്ഷകനെ മനസ്സിലാക്കാതെ പോയത് എസ് എൻ സ്വാമിയും കെ മധുവുമാണ്.

സിബിഐ സിനിമകളിലെ വില്ലന്മാരെ കണ്ടെത്താൻ എളുപ്പമാണ്. സിനിമയിൽ തന്നെ നേരത്തെ അവരെ കാണിച്ചിട്ടുണ്ടാകും. ഇത്തിരി ശ്രദ്ധയോടെ കണ്ടിരുന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ സിനിമയിലെ വില്ലനെ നമുക്ക് പിടികിട്ടും. കാരണം, പഴയ നാല് സിബിഐ സിനിമകളാണ് നമ്മുടെ മനസ്സിൽ കിടക്കുന്നത്… എസ് എൻ സ്വാമിക്ക് അവിഹിതക്കഥ ഒരു വീക്ക്‌നെസ് ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ സിനിമകളിലും കൊലപാതകങ്ങൾക്കുള്ള മൂല കാരണം അതായിരിക്കും. ഇത്തവണയും ഒരാവശ്യവുമില്ലാത്ത അവിഹിതക്കഥ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

പിഷാരടിയുടെ രണ്ട് തോൽവി തമാശകളോടെയാണ് ചിത്രം ആരംഭിക്കുന്നത്. 2012ൽ സിബിഐ അന്വേഷിച്ച ഒരു കേസാണ് ഇവിടെ പറയുന്നത് – ബാസ്കറ്റ് കില്ലിംഗ്സ്. നടന്ന കൊലപാതകങ്ങൾക്കെല്ലാം പരസ്പര ബന്ധമുണ്ടെന്ന് കരുതുന്നിടത്ത് അന്വേഷണം സിബിഐ ലേക്ക് എത്തുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന അനേക കാര്യങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. എന്നാൽ അതൊക്കെ സിനിമയുടെ നീളം കൂട്ടുന്നതല്ലാതെ എൻഗേജിങ്‌ ആയി ഒരുക്കാൻ സാധിച്ചിട്ടില്ല. എന്തിന്! ഈ കുറ്റാന്വേഷണ സിനിമ തന്നെ മൊത്തത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല.

സേതുരാമയ്യരായി മമ്മൂട്ടി, സായ്കുമാറിന്റെ സത്യദാസ്, ജെക്സ് ബിജോയിയുടെ സംഗീതം, ജഗതിയുടെ സെഗ്മെന്റ് എന്നിവ നന്നായിരുന്നു. സിബിഐ ആയത്കൊണ്ട് മസിൽ പിടിച്ച് അഭിനയിക്കുന്ന ഒരുപിടി താരങ്ങളെ ഇവിടെ കാണാം. സൗബിന്റെ കാസ്റ്റിങ്ങും പാളിപ്പോയി. പഴയ മേക്കിങ് സ്റ്റൈൽ, ആകാംഷയുണർത്താത്ത കഥാഗതി, മോശം ക്ലൈമാക്സ്‌ എന്നിവ ചിത്രത്തെ സാരമായി ബാധിക്കുന്നുണ്ട്.

Last Word – ‘സിബിഐ 5 ദി ബ്രെയിൻ” എന്ന ചിത്രത്തിൽ ബ്രെയിൻ ഉപയോഗിച്ചുള്ള കുറ്റാന്വേഷണം എവിടെയാണെന്ന് നമ്മൾ ചിന്തിക്കും. ക്ലൈമാക്സിൽ ഒരു വാക്കിൽ നിന്നൊക്കെ കണ്ടെത്തുന്ന തെളിവ് കണ്ടാൽ പുച്ഛം തോന്നും. ലാഗടിപ്പിക്കുന്ന, എടുത്തുപറയാൻ പുതുമകളില്ലാത്ത എസ് എൻ സ്വാമി – മധു ചിത്രം. സിബിഐ ഫ്രാഞ്ചൈസിലെ ദുർബലമായ ചിത്രം.

 

കാസർകോട്∙ ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ചു. ചെറുവത്തൂർ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

മോഹന്‍ലാലുമായി പിണങ്ങിയതിനെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം, 12 വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.

ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാന്‍ ശരിയ്ക്കും അന്ന് പിണങ്ങിയതായിരുന്നു. പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, ആ സമയത്ത് ലാല്‍ വന്നിരിക്കും.

ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍, ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. പിന്നീട്, ജയറാമിനെ പോലുള്ളവരെ വെച്ച് സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി.

ആ പിണക്കം മാറിയത് . മോഹന്‍ലാലിന്റെ ഇരുവര്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്തായിരുന്നു. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്. ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഭ്രമിച്ച് പോയി. സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹന്‍ലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടില്‍ എത്തുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്.ടി.ഡി ബൂത്തില്‍ കയറി ലാലിനെ ഞാന്‍ വിളിച്ചു. ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത്’, സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ തിരക്കില്ലാത്ത ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കാണാന്‍ വന്ന അനുഭവമാണ് പറയുന്നത്. ഒപ്പം സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ: എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നതെന്ന് ചോദിച്ചപ്പോല്‍ വരേണ്ടി വന്നു എന്നാണ് ലാല്‍ പറഞ്ഞത്. ലാലു വരുന്നത് നാട്ടുകാര്‍ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല, ഞാന്‍ മുഖം മറച്ചു പിടിച്ചിട്ടാണ് വഴി ചോദിച്ചത്’ എന്നാണ് ലാല്‍ മറുപടി പറഞ്ഞത്. എത്ര മുഖം മറച്ചു പിടിച്ചാലും മോഹന്‍ലാലിന്റെ കൈവിരല്‍ കണ്ടാല്‍ പോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാന്‍ ഭയന്നു. ‘നാടോടിക്കാറ്റ്’ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്നും സത്യന്‍ ഓര്‍ക്കുന്നു.

‘ലാല്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു.’ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതു കൊണ്ടാണ്. എതിര് പറയരുത്.’ ആളുടെ പേര് കേട്ടപ്പോള്‍ എന്റെ പാതി ജീവന്‍ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍ കാണാം പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്.’

‘ഞാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ചിട്ടും, പല കാരണങ്ങല്‍ പറഞ്ഞിട്ടും ലാല്‍ വിടുന്നില്ല. “അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.” എന്നായി ലാല്‍. ഒടുവില്‍ സൗമ്യത വെടിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണം കൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല.’ പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.” അയ്യോ.. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ?” എന്നായി ലാല്‍.

ഇതോടെ ലാലിന്റെ കുസൃതി തനിക്ക് പിടികിട്ടിയെന്നും സത്യൻഅന്തിക്കാട് പറയുന്നു. കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷി പോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.’

മലയാള സിനിമയിലെ യുവനടി നിർമ്മാതാവ് വിജയ് ബാബുവിന് എതിരെ നൽകിയ ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇരയെ അവഹേളിച്ച് കുറിപ്പ്. വാസ്തവിക അയ്യർ എന്ന മലയാള ഷോർട്ട്ഫിലിം-സിനിമ നടിയാണ് സിനിമാലോകത്തെ പീഡനങ്ങൾക്ക് ഉത്തരവാദി സ്ത്രീകളാണെന്ന വാദവമായി രംഗത്തെത്തിയിരിക്കുന്നത്.സിനിമയിലെ അവസരത്തിനായി സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാറാകുന്നു എന്നാണ് വാസ്തവികയുടെ കണ്ടെത്തൽ.

നടി വാസ്തവിക അയ്യരുടെ ഫേസ്ബുക്ക് കുറിപ്പ്:

സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല ..ചാൻസ് നു വേണ്ടി ചില സ്ത്രീ കൾ സ്വാന്തം മാനം കളയാൻ തയ്യാർ ആകുന്നു ..സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉതിരവാദികൾ പീഡനത്തിനു ഇര ആയ സ്ത്രികൾ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോൾ റെഡി ആണ് യെന്നുചില സ്ത്രീ കൾ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്നം. ഇങ്ങ്‌നെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണം മോശം ആയഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാക്കാർക്കും അവസരങ്ങൾ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക .

സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ് മേഘലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് ശരികും ഞാൻ സ്ത്രീക്ക് ഒപ്പം നില്കും എന്നാൽ സിനിമ യിൽ നടക്കുന്ന ഇപ്പോൾരണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസ് യിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമയിൽ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമയിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുകാംയെന്നു പറഞ്ഞു സമ്മതം ഇല്ലാതെ sexul ആയിട്ടു യൂസ് ചെയുനില്ല with പെർമിഷൻ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തൽ. കാരണം ഒരു പെണ്ണ് no പറയേണ്ടസ്ഥലത്തു no പറയാൻ പഠിച്ചാൽ സിനിമയിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം ??????

മുൻ എംഎൽഎയും ജനപക്ഷത്തിന്റെ നേതാവുമായ പിസി ജോർജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്ന പിസി ജോർജ്ജിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.

മുസ്ലീങ്ങൾ അവരുടെ ജനസംഘ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ്ജ് ആരോപിച്ചിരുന്നു. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു വിദ്വേഷ പരാമർശം നടത്തിയത്.

ജോർജ് പറഞ്ഞത് പോലൊരു ഹോട്ടൽ ഇല്ല എന്നത് നമുക്കറിയാം എന്നും, ഇനി പതിറ്റാണ്ടുകൾക്ക് മുമ്പ് അങ്ങനെയൊരു ഹോട്ടൽ ഉണ്ടായിരുന്നെങ്കിൽ അവിടെ നിന്ന് പിസി ജോർജിന്റെ മാതാപിതാക്കൾ ഭക്ഷണം കഴിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുന്നു എന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി.സി. ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ല. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയിൽ അപകടകരമായ വെറുപ്പ് വളർത്തുന്നവർക്കു മുൻപിൽ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. ആ പ്രസംഗത്തിന്റെ വിഡിയോ ഈ വാളിൽ ഇട്ട് കൂടുതൽ പ്രചാരം നൽകേണ്ടെന്ന തീരുമാനപ്രകാരമാണ് ഒഴിവാക്കുന്നത്. #IndiaAgainstHate

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പി. സി ജോർജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റിൽ നില്ക്കുവാൻ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബൽ ഒരു ലൈസൻസാക്കി മാറ്റിയിരിക്കുന്നു ജോർജ്ജ്.
തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വർഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.
‘മുസ്ലിംഗളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു തുള്ളി ഒഴിച്ചാൽ പിന്നെ കുട്ടികളുണ്ടാകില്ല’ impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാൻ പോവുകയാണ്”
എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരത്തിൽ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലിൽ നിന്ന് പ്ലാന്തോട്ടത്തിൽ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിർമാതാവും നടനുമായ വിജയ് ബാബുവിന് എതിരായ കേസിൽ നിയമോപദേശം തേടി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. വിജയ്‌ ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റേണൽ കമ്മിറ്റി അമ്മ എക്സിക്യൂട്ടീവിനു റിപ്പോർട്ടു സമർപ്പിച്ചിരുന്നു. നിയമോപദേശം കൂടി കിട്ടിയശേഷമായിരിക്കും നടപടി തീരുമാനിക്കുക. നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് അമ്മയുടെ അടിയന്തര നടപടി. ‘അമ്മ’ അവെയ്‌ലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ ചേര്‍ന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

പീഡനക്കേസില്‍ സിനിമാ താരങ്ങളില്‍നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ടുള്ള യോഗം. അമ്മ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.

തന്റെ അച്ഛനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി നൽകി നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ഗോകുലിന്റെ മറുപടിയാണിപ്പോൾ സൈബറിടങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരുഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ ലുക്കിലെ ചിത്രവും മറുഭാഗത്ത് സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്തുവച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ? എന്ന കുറിപ്പും നൽകിയായിരുന്നു ഒരാളുടെ കമന്റ് പോസ്റ്റ്.

ഇതിന് മറുപടിയായി ഉടൻ തന്നെ ഗോകുൽ രംഗത്തെത്തുകയായിരുന്നു. രണ്ട് വ്യത്യാസമുണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും എന്നായിരുന്നു ഗോകുൽ നൽകിയ മറുപടി. നിമിഷ നേരം കൊണ്ടാണ് ഗോകുലിന്റെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സംവിധായകൻ നാദിർഷയും ഗോകുലിന്റെ മറുപടിയ്ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. അച്ഛന്റെ മകൻ, കലക്കി മോനെ എന്നായിരുന്നു നാദിർഷ ചിത്രം പങ്കുവച്ച് കുറിച്ചത്.

പാപ്പൻ ആണ് സുരേഷ് ഗോപിയുടേതായി ഇനി തീയേറ്ററുകളിലെത്താനുള്ള ചിത്രം. സുരേഷ് ഗോപിയുടെ കരിയറിലെ 252 -ാം ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. നൈല ഉഷ, നിത പിള്ള, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവൻ, ടിനി ടോം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒറ്റക്കൊമ്പൻ എന്ന ചിത്രവും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

വിജയ് ബാബുവിനെതിരേ ഒരു നടി ലൈംഗിക പീഡനം ആരോപിച്ചുകൊണ്ട് പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നു. മറ്റൊരു യുവതിയാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബര്‍ മാസത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാന്‍ കണ്ടുമുട്ടിയത്. ഞങ്ങള്‍ ചില പ്രൊഫഷണല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു, പിന്നീട് അയാള്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു, ഞാന്‍ എന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തില്‍ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാന്‍ സ്വയം മുന്നോട്ടുവന്നു. ഇതിനിടയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.

അയാള്‍ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാന്‍ അത് നിരസിച്ചു ജോലി തുടര്‍ന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാല്‍, എന്റെ റിഫ്‌ലെക്‌സ് പ്രവര്‍ത്തനം വളരെ വേഗത്തിലായിരുന്നു, ഞാന്‍ ചാടി പുറകോട്ടേക്ക് മാറി അവനില്‍ നിന്ന് അകലം പാലിച്ചു. ഞാന്‍ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോള്‍ വീണ്ടും എന്നോട് ചോദിച്ചു ‘ഒരു ചുംബനം മാത്രം?’. ഇല്ല എന്ന് പറഞ്ഞു ഞാന്‍ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാന്‍ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യര്‍ത്ഥിച്ചു. പേടിച്ച് ഞാന്‍ സമ്മതിച്ചു. ചില ഒഴിവുകഴിവുകള്‍ പറഞ്ഞ് ഞാന്‍ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.

കാരണം എന്നെ മറ്റൊന്നും ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിച്ചില്ലെങ്കിലും, അയാള്‍ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടില്‍ , അയാള്‍ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താല്‍ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ ഇതിനുശേഷം നിര്‍ത്തി. എത്ര സ്ത്രീകള്‍ക്ക് ഇതിലും മോശമായ അനുഭവം അയാളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുര്‍ബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിര്‍മ്മാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകള്‍ക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാന്‍ ചിന്തിച്ചു.
അയാളില്‍ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ
തുടര്‍ന്നാണ് ഞാന്‍ ഇത് എഴുതുന്നത്.അയാള്‍ തീര്‍ച്ചയായും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേര്‍ അവള്‍ക്കെതിരെ തിരിയുമ്പോള്‍ എനിക്ക് മൗനം പാലിക്കാന്‍ സാധിക്കുന്നില്ല .ദുര്‍ബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നല്‍കി മുതലെടുക്കന്‍ ശ്രമിക്കുന്ന ഒരാളാണ് അയാള്‍ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അതിനാല്‍ അതിജീവിതക്ക് വേണ്ടി ഞാന്‍ ശബ്ദം ഉയര്‍ത്തും.എന്നും അവള്‍ക്കൊപ്പം നില്‍ക്കും.അവള്‍ക്ക് നീതി കിട്ടുന്നത് വരെ..
കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ – ‘സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല’ എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകള്‍ ഇതിലേക്ക് ചുവടുവെക്കാന്‍ ഭയപ്പെടരുത്.

ഭർതൃപീഡനത്തിൽ സഹികെട്ട യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുന്നിയൂർ കല്ലുമലക്കുന്നിൽ മേൽക്കോണം എസ്.എസ് നിവാസിൽ ശരണ്യ (22), രണ്ടര വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് ആണ് ശരണ്യയുടെ ഭർത്താവ്. ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിഞ്ഞിട്ടുണ്ടെന്നും കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂങ്ങി മരിച്ചതായിരിക്കുമെന്നാമ് പൊലീസ് പറയുന്നത്.

കല്ലറ സ്വദേശിനിയാണ് ശരണ്യ. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ഥിരം മദ്യപാനിയായ സുജിത്ത് പതിവായി വീട്ടിൽ വഴക്കും കലഹവും ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും അയൽവാസികളും പറയുന്നു.

ക്രൂരമായ മർദനത്തിന് ഇരയാകുമ്പോഴെല്ലാം സഹികെട്ട ശരണ്യ മകളെയുമെടുത്ത് സ്വന്തം വീട്ടിൽ പോകുമായിരുനു. ദിവസങ്ങൾക്ക് ശേഷം സുജിത്ത് മടക്കി വിളിച്ചുകൊണ്ടു വരുന്നതും പതിവായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയും ഇവർ തമ്മിൽ കലഹമുണ്ടായിരുന്നു. ജോലിക്ക് പോകാതെ വീട്ടിൽ ഇരുന്ന് മദ്യപിച്ച സുജിത്ത് ശരണ്യയുമായി വഴക്കിട്ട ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. വൈകീട്ടോടെ തിരികെയെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്ന വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ശരണ്യയെയും കുഞ്ഞിനെയും കണ്ടെതന്നാണ് പ്രാഥമികവിവരം. ​

ഷീറ്റുമേഞ്ഞ വീടിന്റെ മേൽക്കൂരയിലെ മരക്കഷണത്തിൽ കെട്ടിയ മുണ്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. ബഹളം കേട്ടെത്തിയ നാട്ടുകാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വർക്കല തഹസിൽദാരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ശരണ്യയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

Copyright © . All rights reserved